3. യസീദ് ബ്നു മുആവിയയുടെ ഭരണവും ആലുബൈത്തിന്റെ രക്തസാക്ഷിത്വവും

ഡോ. സുറൂർ ബ്നു മുദക്കിർ അൽ-അജമി

ചരിത്രത്തിലെ വളരെ നിർണ്ണായകമായ ചില സംഭവവികാസങ്ങളെക്കുറിച്ചാണ് ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്. കേവലം നാല് വർഷം മാത്രം നീണ്ടുനിന്ന ഒരു ചെറിയ കാലയളവാണെങ്കിൽ പോലും, ഒട്ടേറെ ഭിന്നിപ്പുകൾക്കും ചരിത്ര വളച്ചൊടിക്കലുകൾക്കും വ്യക്തിഹത്യകൾക്കും ആ കാലഘട്ടം സാക്ഷ്യം വഹിച്ചു. മുഴുവൻ ചരിത്രവും വളച്ചൊടിക്കപ്പെട്ടുവെന്ന് തോന്നത്തക്ക വിധത്തിലുള്ള സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. എങ്കിലും അസത്യത്തിന്റെ ആളുകൾ സത്യത്തെ ഇല്ലാതാക്കാൻ എത്രത്തോളം പരിശ്രമിച്ചാലും, അല്ലാഹു സത്യത്തെ നിലനിർത്തുക തന്നെ ചെയ്യും.

ഹിജ്റ 60-ൽ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ യസീദ് ഭരണമേറ്റെടുത്തു. മുആവിയ رَضِيَ اللَّهُ عَنْهُ തന്റെ ജീവിതകാലത്ത് തന്നെ എല്ലാ പ്രദേശങ്ങളിൽ നിന്നും ജനങ്ങളുടെ ബൈഅത്ത് യസീദിന് വേണ്ടി ഉറപ്പാക്കിയിരുന്നു. അതിനാൽ ഇസ്ലാമിക സമുദായം ഒന്നടങ്കം യസീദ് ബ്നു മുആവിയക്ക് ബൈഅത്ത് ചെയ്തു. മഹത്തുക്കളായ രണ്ട് സ്വഹാബികൾ മാത്രമാണ് അതിൽ നിന്ന് വിട്ടുനിന്നത്; ഹുസൈൻ ബ്നു അലി رَضِيَ اللَّهُ عَنْهُمَا, അബ്ദുല്ലാഹ് ബ്നു സുബൈർ رَضِيَ اللَّهُ عَنْهُمَا എന്നിവരായിരുന്നു അവർ. അവർ അന്ന് മക്കയിലായിരുന്നു താമസിച്ചിരുന്നത്. ഭരണമേറ്റെടുത്ത ശേഷം യസീദ് അന്ന് മക്കയുടെയും മദീനയുടെയും ഗവർണറായിരുന്ന വലീദ് ബ്നു ഉത്ബ ബ്നു അബീസുഫ്യാന് ഒരു സന്ദേശം അയച്ചു. ഹുസൈൻ ബ്നു അലിയിൽ നിന്നും അബ്ദുല്ലാഹ് ബ്നു സുബൈറിൽ നിന്നും ബൈഅത്ത് വാങ്ങണമെന്നും, അവർ സ്വമേധയാ തയ്യാറായില്ലെങ്കിൽ നിർബന്ധപൂർവ്വം അവരിൽ നിന്ന് ബൈഅത്ത് വാങ്ങണമെന്നുമായിരുന്നു ആ സന്ദേശം.

ഈ കാലഘട്ടത്തിലും പടിഞ്ഞാറൻ ദിക്കുകളിൽ ഉഖ്ബ ബ്നു നാഫിഅ് മുഖേനയും കിഴക്കൻ ദിക്കുകളിലും ഇസ്ലാമിക വിജയങ്ങൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉഖ്ബ ബ്നു നാഫിഅ് ടുണീഷ്യ കീഴടക്കിയതിന് ശേഷം ആ വിജയങ്ങൾ പുതുക്കുകയും മഗ്‌രിബിലേക്ക് തന്റെ സൈന്യവുമായി നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ അല്ലാഹുവിന്റെ ഒരു നടപടിക്രമമുണ്ട്; ഇസ്ലാമിക സമുദായത്തിൽ ഭിന്നിപ്പുകളും തർക്കങ്ങളും ഉടലെടുത്താൽ എല്ലാം അവിടെ സ്തംഭിക്കും. മുസ്ലീങ്ങളുടെ ശ്രദ്ധ മുഴുവൻ ഭരണത്തിലേക്കും ഖിലാഫത്തിന്റെ സ്ഥിരതയിലേക്കും തിരിയും. അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞിട്ടുണ്ട്: “ജമാഅത്ത് (സംഘം) ഇല്ലാതെ ദീനില്ല, ഇമാറത്ത് (നേതൃത്വം) ഇല്ലാതെ ജമാഅത്തില്ല, കേൾവിയും അനുസരണയുമില്ലാതെ ഇമാറത്തുമില്ല.”¹ ഭരണസ്ഥിരതയും ദൃഢതയും ഇസ്ലാമിക സൈന്യങ്ങളുടെ വിജയങ്ങൾക്ക് അനിവാര്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാൽ ആ കാലഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്ന് നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഹുസൈനിൽ നിന്നും അബ്ദുല്ലാഹ് ബ്നു സുബൈറിൽ നിന്നും ബൈഅത്ത് വാങ്ങാൻ യസീദ് നിർദ്ദേശം നൽകിയപ്പോൾ, ഇറാഖിലെ കൂഫയിൽ നിന്നും ബസറയിൽ നിന്നുമുള്ള ആളുകൾ മക്കയിലുള്ള ഹുസൈൻ ബ്നു അലിക്ക് നിരന്തരം കത്തുകൾ അയക്കാൻ തുടങ്ങി. ഖിലാഫത്തിലേക്കുള്ള ബൈഅത്തും, അദ്ദേഹത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന വാഗ്ദാനവുമായിരുന്നു ആ കത്തുകളിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തോട് സമാധാനത്തിൽ വർത്തിക്കുന്നവരോട് സമാധാനവും, യുദ്ധം ചെയ്യുന്നവരോട് യുദ്ധവും ചെയ്യാൻ സജ്ജരായ ഒരു സൈന്യമായി അവർ നിലകൊള്ളുമെന്നും അവർ അദ്ദേഹത്തെ അറിയിച്ചു. പതിനായിരത്തോളം കത്തുകളാണ് കൂഫയിൽ നിന്ന് ഹുസൈൻ ബ്നു അലി رَضِيَ اللَّهُ عَنْهُ വിന് ലഭിച്ചത്. യസീദ് ബ്നു മുആവിയയുടെ ഭരണം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതിനാൽ ഇറാഖുകാരിൽ നിന്ന് അമീർ എന്ന നിലയിലുള്ള ബൈഅത്ത് സ്വീകരിക്കാൻ വേണ്ടി കൂഫയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു.

എന്നാൽ അക്കാലത്തെ മുതിർന്ന സ്വഹാബികൾ അദ്ദേഹത്തെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അബ്ദുല്ലാഹ് ബ്നു ഉമർ, അബൂ സഈദ് അൽ-ഖുദ്‌രി, അബ്ദുല്ലാഹ് ബ്നു അബ്ബാസ്, അദ്ദേഹത്തിന്റെ പിതാവൊത്ത സഹോദരനായ മുഹമ്മദ് ബ്നുൽ ഹനഫിയ്യ رَضِيَ اللَّهُ عَنْهُمْ തുടങ്ങിയവരെല്ലാം അദ്ദേഹത്തെ ഉപദേശിച്ചു. ഇറാഖിലേക്ക് പോകരുതെന്നും, മുസ്ലീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും, യസീദ് ബ്നു മുആവിയക്ക് ബൈഅത്ത് ചെയ്യപ്പെട്ട ഈ സാഹചര്യത്തിൽ നാം ക്ഷമിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. “ഹുസൈൻ, താങ്കളുടെ രക്തം കൊണ്ടും താങ്കൾ കൊല്ലപ്പെടുന്നതിലൂടെയും ഞങ്ങളെ വേദനിപ്പിക്കരുത്. താങ്കളുടെ പിതാവിനെ കൊലപ്പെടുത്തുകയും സഹോദരനെ വഞ്ചിക്കുകയും ചെയ്ത, യാതൊരു ഉടമ്പടിയോ വിശ്വസ്തതയോ ഇല്ലാത്ത ഒരു ജനതയുടെ അടുത്തേക്കാണ് താങ്കൾ പോകുന്നത്” എന്ന് അവർ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി.

സ്ഥിതിഗതികൾ മനസ്സിലാക്കാനും ഇറാഖുകാരുടെ വാക്കുകളുടെ സത്യസന്ധത ഉറപ്പുവരുത്താനും വേണ്ടി ഹുസൈൻ رَضِيَ اللَّهُ عَنْهُ തന്റെ പിതൃവ്യപുത്രനായ മുസ്ലിം ബ്നു അഖീൽ ബ്നു അബീത്വാലിബിനെ കൂഫയിലേക്ക് അയച്ചു. മുസ്ലിം ബ്നു അഖീൽ കൂഫയിലെത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു വിമോചകനെപ്പോലെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ കൂടെ യുദ്ധം ചെയ്യാനും, ബൈഅത്ത് ചെയ്യാനും, അനുസരിക്കാനും അവർ തയ്യാറാണെന്ന് അവർ അദ്ദേഹത്തെ അറിയിച്ചു. അവരുടെ കത്തുകളും വാക്കുകളും സത്യസന്ധമാണെന്ന് കരുതിയ മുസ്ലിം ബ്നു അഖീൽ മക്കയിലുള്ള ഹുസൈന് സന്ദേശം അയച്ചു: “ജനങ്ങൾ അവരുടെ ബൈഅത്തിലും കത്തുകളിലും പറഞ്ഞ കാര്യങ്ങളിൽ സത്യസന്ധരാണ്, അതിനാൽ താങ്കൾ ഇങ്ങോട്ട് വന്നാലും.” ഈ സന്ദേശം ലഭിച്ചയുടനെ ഹുസൈൻ رَضِيَ اللَّهُ عَنْهُ തന്റെ ഭാര്യമാർ, മക്കൾ, സഹോദരങ്ങളുടെ മക്കൾ, കൂടെ വരാൻ ആഗ്രഹിച്ച മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായി കൂഫയിലേക്ക് യാത്ര തിരിച്ചു. അദ്ദേഹം ഒരു യുദ്ധത്തിനോ പോരാട്ടത്തിനോ വേണ്ടിയല്ല അങ്ങോട്ട് പോയത്; മറിച്ച്, തനിക്ക് ഖിലാഫത്തിന് ബൈഅത്ത് നൽകുകയും ഉടമ്പടി ചെയ്യുകയും ചെയ്ത ഒരു ജനതയുടെ അടുത്തേക്കാണ് അദ്ദേഹം പോയത്.

സ്വഹാബികളുടെ ഉപദേശങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا അദ്ദേഹത്തിന് മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു: “ഹുസൈൻ, താങ്കൾ കൊല്ലപ്പെടുന്നതിലൂടെ ഞങ്ങളെ വേദനിപ്പിക്കരുത്. താങ്കളുടെ പിതാവിനെ കൊലപ്പെടുത്തിയ ജനതയുടെ അടുത്തേക്കാണ് താങ്കൾ പോകുന്നത്. ഹുസൈൻ, ഈ ഐഹികലോകത്തെ അല്ലാഹു നിങ്ങളിൽ നിന്ന് അകറ്റിയത് നിങ്ങൾക്ക് പരലോകം നൽകാൻ വേണ്ടി മാത്രമാണ്. അല്ലാഹു ഈ ലോകത്തേക്കാൾ നിങ്ങൾക്ക് പരലോകമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.” അപ്പോൾ ഹുസൈൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അവർ എനിക്ക് ബൈഅത്ത് ചെയ്യുകയും ഉടമ്പടി നൽകുകയും ചെയ്തിട്ടുണ്ട്, ഇതാ ആ കത്തുകൾ.” അപ്പോൾ അബ്ദുല്ലാഹ് ബ്നു ഉമർ പറഞ്ഞു: “കൊല്ലപ്പെടാൻ പോകുന്ന താങ്കളെ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു.” അങ്ങനെ ഹുസൈനും അദ്ദേഹത്തിന്റെ കൂടെയുള്ളവരും യാത്ര തിരിച്ചു.

തന്റെ ദീർഘവീക്ഷണവും രാഷ്ട്രീയ നയതന്ത്രവും കൊണ്ട് മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ഒരു കാര്യം മുൻകൂട്ടി കണ്ടിരുന്നു. ഇറാഖുകാർ ഹുസൈൻ رَضِيَ اللَّهُ عَنْهُ വിനെ ഇളക്കിവിടുമെന്നും, അവർക്കിടയിലേക്ക് വരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാൽ യസീദിനെ ഏൽപ്പിച്ച വസ്വിയ്യത്തുകളിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: “ഇറാഖുകാർ ഹുസൈനെ അവർക്കിടയിലേക്ക് കൊണ്ടുവരുന്നതുവരെ അദ്ദേഹത്തെ വെറുതെ വിടുകയില്ല. അദ്ദേഹം നിന്റെ കൈകളിൽ അകപ്പെട്ടാൽ, നിനക്കും അദ്ദേഹത്തിനുമിടയിൽ കുടുംബബന്ധമുണ്ടെന്ന് ഓർക്കുക. അദ്ദേഹത്തോട് കരുണ കാണിക്കുകയും അദ്ദേഹത്തിന് മാപ്പ് നൽകുകയും ചെയ്യുക. എല്ലാ ദിവസവും തങ്ങളുടെ ഗവർണറെ മാറ്റണമെന്ന് ഇറാഖുകാർ നിന്നോട് ആവശ്യപ്പെട്ടാൽ പോലും നീ അത് ചെയ്തുകൊടുക്കുക. കാരണം, അവർ നിനക്കെതിരെ വാളെടുക്കുന്നതിനേക്കാൾ നല്ലത് എല്ലാ ദിവസവും ഗവർണറെ മാറ്റിക്കൊടുക്കുന്നതാണ്.” ഇറാഖുകാരുടെ സ്വഭാവം മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിന് കൃത്യമായി അറിയാമായിരുന്നു.

ഹസൈൻ رَضِيَ اللَّهُ عَنْهُ വിനോട് ബൈഅത്ത് ആവശ്യപ്പെട്ടുകൊണ്ട് യസീദ് മക്കയിലെയും മദീനയിലെയും ഗവർണർമാർക്ക് വീണ്ടും സന്ദേശം അയച്ചെങ്കിലും ഹുസൈനോ അബ്ദുല്ലാഹ് ബ്നു സുബൈറോ അതിന് വഴങ്ങിയില്ല. യസീദ് അബ്ദുല്ലാഹ് ബ്നു ഉമർ, അബ്ദുല്ലാഹ് ബ്നു അബ്ബാസ് തുടങ്ങിയ സ്വഹാബികൾക്കും സന്ദേശം അയച്ചു. ഇബ്നു അബ്ബാസിനോട് അദ്ദേഹം പറഞ്ഞു: “താങ്കൾ ആലുബൈത്തിലെ ഏറ്റവും മുതിർന്ന വ്യക്തിയാണ്. അതിനാൽ ഇറാഖിലേക്ക് പോകരുതെന്ന് താങ്കൾ ഹുസൈനെ ഉപദേശിക്കുക. എനിക്കും അദ്ദേഹത്തിനുമിടയിലുള്ള കുടുംബബന്ധം അദ്ദേഹം മുറിക്കാതിരിക്കട്ടെ.” എന്നാൽ സംഭവിച്ചതെല്ലാം അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരമുള്ള കാര്യങ്ങളായിരുന്നു.

ഹുസൈൻ رَضِيَ اللَّهُ عَنْهُ ഇറാഖിനോട് അടുത്തുവെന്ന് യസീദ് അറിഞ്ഞു. അന്ന് ഇറാഖിന്റെ (കൂഫയുടെയും ബസറയുടെയും) ഗവർണർ മഹാനായ സ്വഹാബി നുഅ്മാൻ ബ്നുൽ ബഷീർ رَضِيَ اللَّهُ عَنْهُ ആയിരുന്നു. റസൂൽ ﷺ യുടെ മകൾ ഫാത്തിമയുടെ മകനായ ഹുസൈനെതിരെ നുഅ്മാൻ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് യസീദിന് ഉറപ്പായിരുന്നു. അതിനാൽ അദ്ദേഹം നുഅ്മാൻ ബ്നുൽ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയും, പകരം ഉബൈദുല്ലാഹ് ബ്നു സിയാദിനെ നിയമിക്കുകയും ചെയ്തു. ഉബൈദുല്ലാഹ് ബ്നു സിയാദ് അങ്ങേയറ്റം അക്രമി ആയിരുന്നു. പവിത്രതയോ മതമോ ഇസ്ലാമിക മര്യാദകളോ അയാൾ പരിഗണിച്ചിരുന്നില്ല. അനീതിയിലൂടെയും അക്രമത്തിലൂടെയും മുസ്ലീങ്ങളെ അന്യായമായി കൊലപ്പെടുത്തിക്കൊണ്ടായാലും അധികാരം നിലനിർത്തുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.

ഉബൈദുല്ലാഹ് ബ്നു സിയാദ് ഭരണമേറ്റെടുക്കുകയും ഹുസൈൻ വരുന്ന വിവരമറിയുകയും ചെയ്തപ്പോൾ, കൂഫയിൽ ആളുകൾക്കിടയിൽ ബൈഅത്ത് വാങ്ങി താമസിച്ചിരുന്ന മുസ്ലിം ബ്നു അഖീലിനെ അന്വേഷിച്ചു. മുഖംമൂടി ധരിച്ചാണ് ഉബൈദുല്ലാഹ് കൂഫയിൽ പ്രവേശിച്ചത്. അയാൾ ഭരണം ഏറ്റെടുത്തതോടെ ഹുസൈന്റെ ആളുകൾ തങ്ങളുടെ ബൈഅത്തിൽ നിന്നും ഉടമ്പടികളിൽ നിന്നും പതുക്കെപ്പതുക്കെ പിന്മാറാൻ തുടങ്ങി. രാവിലെ 30,000-ത്തോളം പോരാളികൾ മുസ്ലിം ബ്നു അഖീലിന്റെ കൂടെയുണ്ടായിരുന്നെങ്കിൽ, രാത്രിയായപ്പോഴേക്കും അത് ഏതാനും ചില ആളുകളായി ചുരുങ്ങി. എല്ലാവരും ആ ഉടമ്പടിയിൽ നിന്നും ബൈഅത്തിൽ നിന്നും ഓടിയകന്നു. ഒരു വീട്ടിൽ ഒളിച്ചിരുന്ന മുസ്ലിം ബ്നു അഖീലിനെ ഉബൈദുല്ലാഹ് ബ്നു സിയാദ് പിടികൂടുകയും അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. കൊലപ്പെടുത്താൻ കൊണ്ടുപോകുമ്പോൾ മുസ്ലിം ബ്നു അഖീൽ رَضِيَ اللَّهُ عَنْهُ കരഞ്ഞു. ഉബൈദുല്ലാഹ് ബ്നു സിയാദ് രൂപീകരിച്ച സൈന്യത്തിന്റെ കമാൻഡറായിരുന്ന ഉമർ ബ്നു സഅ്ദ് ബ്നു അബീ വഖാസ് ചോദിച്ചു: “താങ്കൾ എന്തിനാണ് കരയുന്നത്?” മരണഭയം കൊണ്ടായിരുന്നില്ല അദ്ദേഹം കരഞ്ഞത്. അദ്ദേഹം പറഞ്ഞു: “റസൂൽ ﷺ യുടെ മകളുടെ മകനായ ഹുസൈനെയോർത്ത് ഞാൻ കരയുകയാണ്. ഈ ജനത ഉടമ്പടിയും ബൈഅത്തും ലംഘിച്ച് വഞ്ചിച്ചതറിയാതെ അദ്ദേഹം ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഉമർ, എനിക്കും നിനക്കുമിടയിൽ കുടുംബബന്ധമുണ്ടെങ്കിൽ, അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും കുട്ടികളും ഇങ്ങോട്ട് വരരുതെന്നും, വന്ന വഴിക്ക് തന്നെ മടങ്ങിപ്പോകണമെന്നും അറിയിച്ചുകൊണ്ട് താങ്കൾ ഹുസൈന് ഒരാളെ അയക്കുക.” തന്റെ മൃതദേഹം കുളിപ്പിക്കണമെന്നും മറവുചെയ്യണമെന്നും മുസ്ലിം ബ്നു അഖീൽ അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തു. അങ്ങനെ അദ്ദേഹം കൊലചെയ്യപ്പെടുകയും ഉമർ ബ്നു സഅ്ദ് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പൂർത്തിയാക്കുകയും ചെയ്തു. ഹുസൈനെ വിവരം അറിയിക്കാൻ ഉമർ ബ്നു സഅ്ദ് ഒരാളെ അയക്കുകയും ചെയ്തു.

ആ ദൂതൻ ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്തെത്തുമ്പോഴേക്കും അദ്ദേഹം കർബലയിലെ ത്വഫ് എന്ന സ്ഥലത്ത് എത്തിയിരുന്നു. അവിടെവെച്ചാണ് പിന്നീട് ആ ദാരുണമായ യുദ്ധം നടന്നത്. മുസ്ലിം ബ്നു അഖീൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ ഹുസൈൻ തന്റെ മക്കളോടും സഹോദരങ്ങളോടും കൂടെയുണ്ടായിരുന്നവരോടും കൂടിയാലോചിച്ചു. കൊല്ലപ്പെട്ട മുസ്ലിം ബ്നു അഖീലിന്റെ മക്കൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം, ഞങ്ങൾ മടങ്ങിപ്പോകില്ല, ഞങ്ങൾ യുദ്ധം ചെയ്യും.” ഹുസൈൻ അപ്പോൾ കൂടെയുള്ളവരോട് പറഞ്ഞു: “നിങ്ങൾക്ക് എന്റെ ഭാഗത്ത് നിന്ന് യാതൊരു നിർബന്ധവുമില്ല. മക്കയിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് മടങ്ങിപ്പോകാം, ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തുടരാം.” ആയിരം പേരടങ്ങുന്ന സൈന്യവുമായി ഉബൈദുല്ലാഹ് ബ്നു സിയാദ് അയച്ച ഹുർറ് ബ്നു യസീദ് അത്തമീമി അവിടെയെത്തി അവരെ വളഞ്ഞു. ഹുർറ് ബ്നു യസീദ് ഹുസൈന്റെ അടുത്ത് വന്നിരുന്ന് സംസാരിച്ചു: “ഹുസൈൻ, താങ്കൾ എന്തിനാണ് മുസ്ലീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വന്നത്? അല്ലാഹുവാണെ സത്യം, താങ്കൾ യുദ്ധം ചെയ്താൽ നശിപ്പിക്കപ്പെടും, താങ്കൾക്കെതിരെ യുദ്ധം നടന്നാൽ താങ്കൾ കൊല്ലപ്പെടും.” ആയിരക്കണക്കിന് വരുന്ന സൈന്യത്തിന് മുന്നിൽ കേവലം എഴുപതിലധികം ആളുകളെ വെച്ച് എന്ത് ചെയ്യാനാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് അയാൾ ചോദിച്ചത്. ഹുസൈൻ رَضِيَ اللَّهُ عَنْهُ തന്റെ കൂട്ടുകാരോടും സഹോദരങ്ങളോടും കൂടിയാലോചിച്ചുകൊണ്ടിരിക്കെ, ഉമർ ബ്നു സഅ്ദ് ബ്നു അബീ വഖാസിന്റെ നേതൃത്വത്തിൽ 3000 പേരടങ്ങുന്ന സൈന്യം അവിടെയെത്തി. തന്റെ പിതാവിനെപ്പോലെ ഫിത്നകളിൽ നിന്ന് വിട്ടുനിൽക്കുന്നതോ മുസ്ലീമിന്റെ രക്തത്തിന്റെ പവിത്രത മനസ്സിലാക്കുന്നവനോ ആയിരുന്നില്ല ഉമർ ബ്നു സഅ്ദ്; മറിച്ച് അധികാരത്തോടും സ്ഥാനത്തോടുമുള്ള മോഹം അയാളിലുണ്ടായിരുന്നു. ആലുബൈത്തിനോട് യുദ്ധം ചെയ്യാൻ ഒരു സൈന്യത്തിന്റെ കമാൻഡറായി അയാൾ അവിടെവന്നു.

ഉമർ ബ്നു സഅ്ദ് ചോദിച്ചു: “ഹുസൈൻ, താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ഹുസൈൻ മറുപടി നൽകി: “ഇറാഖുകാർ എന്നോടുള്ള ബൈഅത്തും ഉടമ്പടിയും ലംഘിച്ച സ്ഥിതിക്ക്, ഞാൻ നിങ്ങൾക്ക് മുന്നിൽ മൂന്ന് വ്യവസ്ഥകൾ വെക്കുന്നു: ഒന്നുകിൽ എന്നെ മക്കയിലേക്ക് തന്നെ തിരിച്ചുപോകാൻ നിങ്ങൾ അനുവദിക്കുക. അല്ലെങ്കിൽ എന്റെ പിതൃവ്യപുത്രനായ യസീദിന്റെ അടുത്തേക്ക് എന്നെ അയക്കുക, ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾ സംസാരിച്ചു തീർത്തുകൊള്ളാം. അതുമല്ലെങ്കിൽ, മുസ്ലീങ്ങളുടെ ഏതെങ്കിലും അതിർത്തി പ്രദേശത്തേക്ക് എന്നെ അയക്കുക, അവിടെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവനായി ഞാൻ കഴിഞ്ഞുകൊള്ളാം.” ഉമർ ഈ വ്യവസ്ഥകൾ അംഗീകരിക്കുകയും, കൂഫയിലുള്ള ഉബൈദുല്ലാഹ് ബ്നു സിയാദിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞപ്പോൾ ഉബൈദുല്ലാഹ് ബ്നു സിയാദ് അത് അംഗീകരിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ കൂടെയുണ്ടായിരുന്ന ശിംറ് ബ്നു ദി ജൗശൻഎന്ന ദുഷ്ടൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം, അത് പാടില്ല. താങ്കളുടെ വിധിക്ക് അവൻ പൂർണ്ണമായും കീഴടങ്ങണം. മുസ്ലീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഖിലാഫത്തിനെതിരെ പുറപ്പെടാനും വന്ന അവന് യാതൊരു ഇളവും നൽകരുത്.” ഉബൈദുല്ലാഹ് ബ്നു സിയാദ് അത് ശരിവെക്കുകയും, ഒരു കത്തെഴുതി ശിംറിനെ ഏൽപ്പിച്ച് കർബലയിലുള്ള ഉമർ ബ്നു സഅ്ദിന്റെ അടുത്തേക്ക് അയക്കുകയും ചെയ്തു. കത്ത് വായിച്ച ഉമർ പറഞ്ഞു: “ശിംറ്, അല്ലാഹുവാണെ സത്യം നീ തിന്മയുമായാണ് വന്നിരിക്കുന്നത്. ഉബൈദുല്ലാഹിന്റെ വിധിക്ക് പൂർണ്ണമായും കീഴടങ്ങണമെന്നാണോ നീ പറയുന്നത്!” ഹുസൈൻ رَضِيَ اللَّهُ عَنْهُ വിനെ ഈ വിവരമറിയിച്ചപ്പോൾ അദ്ദേഹം അത് പൂർണ്ണമായും നിരസിച്ചു.

അങ്ങനെ ആ യുദ്ധം ആരംഭിച്ചു. ആയിരക്കണക്കിന് വരുന്ന സൈന്യത്തിന് മുന്നിൽ എഴുപതിലധികം പേർ മാത്രം വരുന്ന ആലുബൈത്തിലെ ധീരരായ യോദ്ധാക്കൾ ഓരോരുത്തരായി വീഴാൻ തുടങ്ങി. ഒടുവിൽ ഹുസൈൻ رَضِيَ اللَّهُ عَنْهُ മാത്രം അവശേഷിച്ചു. അദ്ദേഹം ഒരു സിംഹത്തെപ്പോലെ തന്റെ വാളുമായി അവർക്കിടയിൽ പോരാടി. അപ്പോൾ ശിംറ് ബ്നു ദി ജൗശൻ വിളിച്ചുപറഞ്ഞു: “അവനെ പിടികൂടുക, അവനൊപ്പം വേറെ ആരുമില്ല.” സിനാൻ ബ്നു അനസ് അന്നഖഇ എന്നയാൾ മുന്നോട്ടുവരുകയും അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് അയാൾ അദ്ദേഹത്തിന്റെ ശിരസ്സ് അറുത്തെടുത്തു رَضِيَ اللَّهُ عَنْهُ. അവശേഷിച്ച ആലുബൈത്ത് അംഗങ്ങളെ അവർ തടവുകാരാക്കി. ആണുങ്ങളിൽ അലി ബ്നുൽ ഹുസൈൻ സൈനുൽ ആബിദീൻ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അദ്ദേഹം പ്രായപൂർത്തിയായ (13 അല്ലെങ്കിൽ 14 വയസ്സുള്ള) ഒരു കുട്ടിയായിരുന്നു, മാത്രമല്ല അന്ന് അദ്ദേഹത്തിന് കടുത്ത നേത്രരോഗവും ഉണ്ടായിരുന്നു. അദ്ദേഹത്തെയും സ്ത്രീകളെയും കൂടാരങ്ങളിലാക്കി കൂഫയിലേക്കും, അവിടെനിന്ന് ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ ശിരസ്സുമായി ശാമിലെ യസീദിന്റെ അടുത്തേക്കും കൊണ്ടുപോയി. ഹുസൈന്റെ മൃതദേഹം കർബലയിൽ തന്നെ മറവുചെയ്യപ്പെട്ടു.

ആലുബൈത്തിലെ അംഗങ്ങളും ഹുസൈന്റെ ശിരസ്സും ശാമിലെത്തിയപ്പോൾ യസീദ് ബ്നു മുആവിയ കരയുകയും ഇപ്രകാരം പറയുകയും ചെയ്തു: “സുമയ്യയുടെ മകൻ (ഉബൈദുല്ലാഹ് ബ്നു സിയാദ്) ഇതിലും ചെറിയൊരു ശിക്ഷ നൽകിയിരുന്നെങ്കിൽ ഞാൻ തൃപ്തനാകുമായിരുന്നു. അല്ലാഹുവാണെ സത്യം, ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കൊലപ്പെടുത്തുകയില്ലായിരുന്നു.” അലി ബ്നുൽ ഹുസൈനെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം കരഞ്ഞു. എങ്കിലും ഇതൊന്നും യസീദിന് ഒരു ന്യായീകരണമാകുന്നില്ല. കാരണം, കൊലയാളികൾക്കെതിരെ അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഉബൈദുല്ലാഹ് ബ്നു സിയാദിനെ ഗവർണർ സ്ഥാനത്ത് നിലനിർത്തുകയും ചെയ്തു. ഇക്കാരണത്താലാണ് അഹ്‌ലുസ്സുന്ന ഈ സംഭവത്തിന്റെ പേരിൽ യസീദിനെ വിമർശിക്കുന്നത്. പിന്നീട് ആലുബൈത്തിനെയും ഹുസൈന്റെ ശിരസ്സും മദീനയിലേക്ക് അയക്കുകയും, ആ ശിരസ്സ് അദ്ദേഹത്തിന്റെ മാതാവായ ഫാത്തിമ رَضِيَ اللَّهُ عَنْهَا യുടെ ഖബറിനരികിൽ ബഖീഇൽ മറവുചെയ്യപ്പെടുകയും ചെയ്തു. ഇന്ന് പലരും അവകാശപ്പെടുന്നതുപോലെ അത് ശാമിലല്ല മറവുചെയ്യപ്പെട്ടത്. യസീദിന്റെ കാലത്ത് ഹിജ്റ 61 മുഹറം 10-നാണ് ഈ ദാരുണസംഭവം നടന്നത്.

ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ കൊലപാതക വാർത്ത മദീനയിലും മക്കയിലും എത്തിയപ്പോൾ, സ്വഹാബികളും ജനങ്ങളും യസീദിന്റെ ഭരണത്തിനെതിരെ തിരിയാൻ തുടങ്ങി. ഹുസൈന്റെ കൊലപാതകികളെ യസീദ് ശിക്ഷിക്കാതിരുന്നതും, ആലുബൈത്തിനെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ചതും ജനങ്ങളിൽ കടുത്ത അമർഷമുണ്ടാക്കി. അങ്ങനെ മദീനയിലും മക്കയിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ഹിജ്റ 63-ൽ മദീനക്കാർ അവരുടെ ഗവർണറായ ഉസ്മാൻ ബ്നു മുഹമ്മദ് ബ്നു അബീസുഫ്യാനെതിരെ രംഗത്തുവന്നു. ഡമസ്കസിൽ യസീദിനെ സന്ദർശിച്ച് മടങ്ങിവന്ന ഒരു സംഘം മദീനക്കാർ യസീദിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യസീദ് മദ്യപിക്കുന്നവനാണെന്നും, നമസ്കരിക്കാത്തവനാണെന്നും, തിന്മകൾ പ്രവർത്തിക്കുന്നവനാണെന്നും അവർ പറഞ്ഞുപരത്തി. അങ്ങനെ അവർ യസീദ് ബ്നു മുആവിയക്കുള്ള ബൈഅത്ത് റദ്ദാക്കുകയും എതിരെ പുറപ്പെടുകയും ചെയ്തു.

മക്കയിൽ അബ്ദുല്ലാഹ് ബ്നു സുബൈറും, മദീനയിൽ അബ്ദുല്ലാഹ് ബ്നു മുത്വീഅ് അൽ-അദവിയും (അദ്ദേഹം ചെറിയ സ്വഹാബികളിൽ പെട്ടയാളാണെന്ന് പറയപ്പെടുന്നു) ഇതിന് നേതൃത്വം നൽകി. അവർ ഉമയ്യാക്കളെ ഒത്തുകൂട്ടി മർവാൻ ബ്നുൽ ഹകമിന്റെ വീട്ടിൽ ഉപരോധിച്ചു. മദീനയിലെ ഗവർണറും അവർക്കൊപ്പമുണ്ടായിരുന്നു. അവർക്ക് ഭക്ഷണവും വെള്ളവും പോലും നിഷേധിക്കപ്പെട്ടു. ഉമയ്യാക്കൾ തങ്ങളുടെ ഈ അവസ്ഥ യസീദിനെ അറിയിച്ചു. ഇതറിഞ്ഞ യസീദ് ആറായിരമോ പതിനായിരമോ വരുന്ന ഒരു വലിയ സൈന്യത്തെ സജ്ജമാക്കി. മുസ്ലിം ബ്നു ഉഖ്ബ അൽ-മുർറിയെ കമാൻഡറായും ഹുസൈൻ ബ്നു നുമൈർ അസ്സുകൂനിയെ കൂടെയും അയച്ചു. ഡമസ്കസിലുണ്ടായിരുന്ന നുഅ്മാൻ ബ്നുൽ ബഷീറും ആലുബൈത്തിൽ പെട്ട അബ്ദുല്ലാഹ് ബ്നു ജഅ്ഫറും ഈ സൈന്യത്തെ അയക്കരുതെന്ന് യസീദിനോട് അപേക്ഷിച്ചു. അവർ തന്നെ മക്കയിലും മദീനയിലും പോയി ബൈഅത്ത് പുതുക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ യസീദ് പറഞ്ഞു: “അല്ലാഹുവാണെ സത്യം, ഈ സൈന്യം അവിടെ ചെല്ലുക തന്നെ ചെയ്യും. അവർ കീഴടങ്ങുകയും ബൈഅത്ത് ചെയ്യുകയും ചെയ്താൽ നാം അവർക്ക് മാപ്പ് നൽകും; എന്നാൽ ബൈഅത്ത് ലംഘിച്ച് തുടരുകയാണെങ്കിൽ നാം അവരോട് യുദ്ധം ചെയ്യും.” യസീദ് മുസ്ലിം ബ്നു ഉഖ്ബക്ക് ഇപ്രകാരം നിർദ്ദേശം നൽകി: “അവർക്ക് മൂന്ന് ദിവസത്തെ സാവകാശം നൽകുക, ബൈഅത്ത് ആവശ്യപ്പെടുക. അവർ വിസമ്മതിക്കുകയാണെങ്കിൽ അവരോട് യുദ്ധം ചെയ്യുക. തുടർന്ന് മൂന്ന് ദിവസത്തേക്ക് മദീനയെ സർവ്വസ്വതന്ത്രം ആക്കുക.” മദീനയെ ഒരു അവിശ്വാസികളുടെ നാടിനെപ്പോലെ കൊള്ളയടിക്കാൻ യസീദ് നിർദ്ദേശം നൽകി. ഇതിനെക്കുറിച്ചാണ് ഇബ്നു കസീർ رَحِمَهُ اللَّهُ പറഞ്ഞത്: “മദീനയെ കൊള്ളയടിക്കാൻ യസീദ് കൽപ്പിച്ചു. യസീദിന് അല്ലാഹു ഒരിക്കലും പ്രതിഫലം നൽകാതിരിക്കട്ടെ.” ഈ അക്രമിയായ മുസ്ലിം ബ്നു ഉഖ്ബയെ, അവൻ മദീനയിൽ കാണിച്ച ക്രൂരതകളും കൊലപാതകങ്ങളും കാരണം മുസ്ലീങ്ങൾ പിന്നീട് ‘മുസ്രിഫ് ബ്നു ഉഖ്ബ’ (അതിരുകവിഞ്ഞവൻ) എന്നാണ് വിളിച്ചിരുന്നത്.

സൈന്യം ശാമിൽ നിന്ന് മദീനയ്ക്ക് സമീപമുള്ള അൽ-ഹർറ എന്ന സ്ഥലത്തെത്തി തമ്പടിച്ചു. ചരിത്രത്തിൽ ഈ സംഭവം ‘അൽ-ഹർറ സംഭവം’ (موقعة الحرة) എന്നാണ് അറിയപ്പെടുന്നത്. അബ്ദുല്ലാഹ് ബ്നു മുത്വീഇന്റെ നേതൃത്വത്തിൽ മദീനക്കാർ അവരെ നേരിടാൻ പുറപ്പെട്ടു. ഫിത്നകളുടെ സമയത്ത് സ്വഹാബികളുടെ നിലപാട് എന്തായിരുന്നുവെന്ന് നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. മദീനക്കാർ യസീദിന്റെ ബൈഅത്ത് ലംഘിക്കുകയും അബ്ദുല്ലാഹ് ബ്നു സുബൈറിന് ബൈഅത്ത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അബ്ദുല്ലാഹ് ബ്നു ഉമർ, മുഹമ്മദ് ബ്നുൽ ഹനഫിയ്യ, അലി ബ്നുൽ ഹുസൈൻ (സൈനുൽ ആബിദീൻ – അന്ന് അദ്ദേഹത്തിന് 15 അല്ലെങ്കിൽ 17 വയസ്സായിരുന്നു പ്രായം) എന്നിവരുൾപ്പെടെയുള്ള ആലുബൈത്ത് അംഗങ്ങൾ യസീദിനുള്ള ബൈഅത്ത് ലംഘിച്ചില്ല. ബൈഅത്ത് ലംഘിച്ചവരെ അവർ എതിർക്കുകയും ചെയ്തു. അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا തങ്ങളുടെ കുടുംബമായ ആലുൽ ഖത്താബിനെ വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു: “നാം ഈ മനുഷ്യന് (യസീദ് ബ്നു മുആവിയക്ക്) ബൈഅത്ത് ചെയ്തിട്ടുണ്ട്, അത് അദ്ദേഹത്തിന് എത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ അല്ലാഹുവാണെ സത്യം, നിങ്ങളിൽ ആരെങ്കിലും ആ ബൈഅത്ത് ലംഘിച്ചതായി ഞാൻ അറിഞ്ഞാൽ, എനിക്കും അവനുമിടയിലുള്ള ബന്ധം ഞാൻ വിച്ഛേദിക്കുന്നതായിരിക്കും.” നിയമപരമായ ബൈഅത്തുള്ള ഒരു മുസ്ലിം ഭരണാധികാരിക്കെതിരെ പുറപ്പെടുന്നത് അത്രമേൽ ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം അബ്ദുല്ലാഹ് ബ്നു മുത്വീഇന്റെ അടുത്തേക്ക് പോയി. ഇബ്നു മുത്വീഅ് അദ്ദേഹത്തിന് ഇരിക്കാൻ ഒരു തലയിണ കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഇരിക്കാൻ വന്നതല്ല. റസൂൽ ﷺ പറഞ്ഞ ഒരു കാര്യം താങ്കളെ അറിയിക്കാൻ വന്നതാണ്. റസൂൽ ﷺ പറഞ്ഞിരിക്കുന്നു:

مَنْ مَاتَ وَلَيْسَ فِي عُنُقِهِ بَيْعَةٌ مَاتَ مِيتَةً جَاهِلِيَّةً

‘തന്റെ കഴുത്തിൽ ഒരു ബൈഅത്ത് ഇല്ലാത്ത അവസ്ഥയിൽ വല്ലവനും മരണപ്പെട്ടാൽ അവൻ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്.’²

മറ്റൊരു നിവേദനത്തിൽ: ‘വല്ലവനും കഴുത്തിൽ ഒരു ബൈഅത്ത് ഇല്ലാത്ത അവസ്ഥയിൽ മരണപ്പെട്ടാൽ, അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവന് യാതൊരു ന്യായവുമുണ്ടായിരിക്കുകയില്ല’ എന്നും വന്നിട്ടുണ്ട്. യസീദിന്റെ ബൈഅത്ത് ലംഘിച്ച ഇബ്നു മുത്വീഇന്റെ പ്രവൃത്തിയെ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا ഈ ഹദീസ് മുഖേന എതിർക്കുകയാണ് ചെയ്തത്.

പിന്നീട് അവർ നാലാമത്തെ സച്ചരിതനായ ഖലീഫ അലി ബ്നു അബീത്വാലിബിന്റെ മകൻ മുഹമ്മദ് ബ്നുൽ ഹനഫിയ്യയുടെ അടുക്കൽ പോയി. യസീദിന്റെ ബൈഅത്ത് ലംഘിക്കാൻ അവരും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു നിലപാടാണ് അദ്ദേഹം അവിടെ സ്വീകരിച്ചത്. അവർ ചോദിച്ചു: “മുഹമ്മദ്, താങ്കൾ യസീദിന്റെ ബൈഅത്ത് ലംഘിക്കുന്നില്ലേ?” അദ്ദേഹം ചോദിച്ചു: “ഞാനെന്തിന് യസീദിന്റെ ബൈഅത്ത് ലംഘിക്കണം?” അവർ പറഞ്ഞു: “അയാൾ മദ്യപിക്കുന്നവനും, അതിരുകൾ ലംഘിക്കുന്നവനും, നമസ്കരിക്കാത്തവനുമാണ്.” അപ്പോൾ മുഹമ്മദ് ബ്നുൽ ഹനഫിയ്യ പറഞ്ഞു: “ഞാൻ കുറെകാലം ശാമിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. നിങ്ങൾ പറയുന്നതൊന്നും ഞാൻ അയാളിൽ കണ്ടിട്ടില്ല.” അപ്പോൾ അവർ പറഞ്ഞു: “അയാൾ താങ്കളുടെ മുന്നിൽ നല്ലവനായി അഭിനയിച്ചതായിരിക്കും.” അദ്ദേഹം മറുപടി പറഞ്ഞു: “എന്തിനാണ് എന്റെ മുന്നിൽ മാത്രം അഭിനയിക്കുന്നത്? നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് എനിക്കുള്ളത്? അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്യുന്നത് നിങ്ങളുടെ മുന്നിൽ വെച്ചാണോ? എങ്കിൽ നിങ്ങൾ പറയുന്ന ആ പാപങ്ങളിൽ നിങ്ങളും പങ്കാളികളാണ്.” അവർ പറഞ്ഞു: “അല്ല, ഞങ്ങൾ അങ്ങനെ കേട്ടതാണ്.” അദ്ദേഹം പറഞ്ഞു: “അങ്ങനെ പറയാൻ അല്ലാഹു നിങ്ങളെ അനുവദിച്ചിട്ടില്ല.” തുടർന്ന് അദ്ദേഹം ഈ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു:

إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ

‘അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ.’³

യാഥാർത്ഥ്യമറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിക്കുകയാണ് വേണ്ടത്, കേൾക്കുന്നതെല്ലാം വിളിച്ചുപറയുകയല്ല വേണ്ടതെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത കിംവദന്തികളുടെയും അപവാദങ്ങളുടെയും അടിസ്ഥാനത്തിൽ ആളുകളെ ഇസ്ലാമിൽ നിന്ന് പുറത്താക്കുന്ന ഇന്നത്തെ കാലത്തെ പലരുടെയും അവസ്ഥകൾക്കും ഇതൊരു പാഠമാണ്.

എണ്ണത്തിൽ കുറവായിരുന്ന മദീനയിലെ സൈന്യം ശാമിൽ നിന്നുവന്ന ആ വലിയ സൈന്യത്തെ നേരിട്ടു. ബൈഅത്ത് പുതുക്കാൻ മദീനക്കാർ തയ്യാറായില്ല. അങ്ങനെ രൂക്ഷമായ യുദ്ധം നടക്കുകയും മദീനക്കാരിൽ വലിയൊരു വിഭാഗം കൊല്ലപ്പെടുകയും ചെയ്തു. ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവരിൽ ആരും തന്നെ അൽ-ഹർറ യുദ്ധത്തിന് ശേഷം അവശേഷിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു. സ്വഹാബികളും മുതിർന്ന താബിഉകളും ഉൾപ്പെടെ 700-ഓളം പേർ അതിൽ കൊല്ലപ്പെട്ടു. അതിനുപുറമെ സാധാരണക്കാരായ അനേകം പേരും കൊല്ലപ്പെട്ടു. ഈ അക്രമിയായ മുസ്ലിം ബ്നു ഉഖ്ബ മൂന്ന് ദിവസത്തേക്ക് മദീനയെ കൊള്ളയടിക്കാൻ വിട്ടുകൊടുത്തു. തെരുവുകളിലും വഴികളിലുമെല്ലാം കൊലപാതകങ്ങൾ അരങ്ങേറി. മൂന്ന് ദിവസം അവർ മദീനയെ സർവ്വസ്വതന്ത്രം ആക്കി. എന്നാൽ ആലുൽ ഖത്താബിന്റെയും ആലുബൈത്തിന്റെയും മുഹമ്മദ് ബ്നുൽ ഹനഫിയ്യയുടെയും വീടുകളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഈ സൈന്യം അവിടെനിന്നും മക്കയിലുള്ള അബ്ദുല്ലാഹ് ബ്നു സുബൈറിനെ ലക്ഷ്യമാക്കി നീങ്ങി. വഴിമധ്യേ അക്രമിയായ മുസ്ലിം ബ്നു ഉഖ്ബ മരിച്ചു. തുടർന്ന് ഹുസൈൻ ബ്നു നുമൈർ അസ്സുകൂനി സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും മക്കയിലേക്ക് യാത്ര തുടരുകയും ചെയ്തു. മദീനയിൽ നടന്ന സംഭവങ്ങൾ അറിഞ്ഞ അബ്ദുല്ലാഹ് ബ്നു സുബൈറും അനുയായികളും യുദ്ധത്തിന് സജ്ജരായി. ശാമിൽ നിന്നുള്ള സൈന്യം മക്കയിലെത്തി ഉപരോധം ആരംഭിച്ചു. മക്കയുടെ പ്രവേശന കവാടങ്ങൾ നിരീക്ഷിക്കാൻ ഇബ്നു സുബൈറിന്റെ അനുയായികൾ തീ കത്തിച്ചിരുന്നു. ഈ തീ കഅ്ബയുടെ വളരെ അടുത്തായിരുന്നു. ഹുസൈൻ ബ്നു നുമൈറിന്റെ നേതൃത്വത്തിലുള്ള ശാമിലെ സൈന്യം മക്കയിലേക്ക് കല്ലെറിയാൻ മിഞ്ചനീഖുകൾ (കവണകൾ) നിർമ്മിച്ചു. അവർ അബൂ ഖുബൈസ് പർവ്വതത്തിൽ നിന്ന് കഅ്ബയ്ക്കും ചുറ്റുഭാഗത്തുമുള്ള ഇബ്നു സുബൈറിന്റെ സൈന്യത്തിന് നേരെ കല്ലെറിയാൻ തുടങ്ങി. അവരുടെ ലക്ഷ്യം കഅ്ബയായിരുന്നില്ലെങ്കിലും, ഇബ്നു സുബൈറിന്റെ സൈന്യത്തിന്റ തീ കഅ്ബയുടെ വിരിപ്പിലേക്ക് പടരുകയും കഅ്ബയ്ക്ക് തീപിടിക്കുകയും ചെയ്തു. ഇതെല്ലാം യസീദിന്റെ നാല് വർഷത്തെ ഭരണകാലത്ത് നടന്ന ദാരുണമായ സംഭവങ്ങളാണ്.

ഹിജ്റ 64-ൽ ഉപരോധം തുടർന്നുകൊണ്ടിരിക്കെ യസീദ് മരിച്ച വിവരം ശാമിലെ സൈന്യം അറിഞ്ഞു. ഇതോടെ സൈന്യം ആശയക്കുഴപ്പത്തിലായി. യസീദ് മരിച്ചു, ഇനി ആരാണ് തങ്ങളുടെ ഭരണാധികാരി? ഇതറിഞ്ഞ അബ്ദുല്ലാഹ് ബ്നു സുബൈർ رَضِيَ اللَّهُ عَنْهُ ശാമിലെ സൈന്യത്തിന് സന്ദേശം അയച്ചു: “ഇപ്പോൾ ഞാനല്ലാതെ നിങ്ങൾക്ക് മറ്റൊരു ഖലീഫയോ ഭരണാധികാരിയോ ഇല്ല, അതിനാൽ ഞാനാണ് മുസ്ലീങ്ങളുടെ ഖലീഫ.” അബ്ദുല്ലാഹ് ബ്നു സുബൈർ رَضِيَ اللَّهُ عَنْهُ അല്ലാതെ മറ്റൊരു സ്വഹാബിയും ആ സമയത്ത് ഖിലാഫത്ത് അവകാശപ്പെട്ട് മുന്നോട്ടുവന്നിരുന്നില്ല. അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّهُ عَنْهُمَا പോലും ഖിലാഫത്ത് അവകാശപ്പെട്ടിരുന്നില്ല.

ശാമിൽ യസീദ് തന്റെ മകൻ മുആവിയ ബ്നു യസീദിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിരുന്നു. കേവലം 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം നല്ലവനായ ഒരു ചെറുപ്പക്കാരനായിരുന്നു, എന്നാൽ അദ്ദേഹം രോഗിയുമായിരുന്നു. അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവാണെ സത്യം, ഉമറിനെപ്പോലെ ഒരാളെ നിയമിക്കാൻ ഞാൻ അബൂബക്കറല്ല. അതുപോലെ നിങ്ങൾക്ക് ഒരു ഖലീഫയെ തിരഞ്ഞെടുക്കാൻ ശൂറാ (കൂടിയാലോചനാ സമിതി) അംഗങ്ങളെ നിയമിക്കാൻ ഞാൻ ഉമറുമല്ല. നിങ്ങൾക്കിടയിൽ അത്തരത്തിലുള്ള ആളുകളെ ഞാൻ കാണുന്നുമില്ല. അതിനാൽ നിങ്ങൾ തന്നെ നിങ്ങളുടെ ഖലീഫയെ തിരഞ്ഞെടുത്തുകൊള്ളുക.” അങ്ങനെ പറഞ്ഞുകൊണ്ട് തന്റെ വീട്ടിലേക്ക് പോയ അദ്ദേഹം പിന്നീട് മരിക്കുന്നതുവരെ പുറത്തിറങ്ങിയിട്ടില്ല എന്ന് പറയപ്പെടുന്നു. അങ്ങനെ അദ്ദേഹം ഖിലാഫത്ത് ഉപേക്ഷിച്ചു.

ആ സമയത്ത് ശാമിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും ജനങ്ങളെ നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്നതും ളഹ്ഹാക് ബ്നു ഖൈസ് അൽ-ഫിഹ്‌രി رَضِيَ اللَّهُ عَنْهُ എന്ന സ്വഹാബിയായിരുന്നു. ഖിലാഫത്തിന് അർഹനായ വ്യക്തി ആരാണെന്ന് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. അബ്ദുല്ലാഹ് ബ്നു സുബൈർ ശാമിലെ സൈനിക കമാൻഡറായിരുന്ന ഹുസൈൻ ബ്നു നുമൈർ അസ്സുകൂനിയോട് തനിക്ക് ബൈഅത്ത് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ ഹുസൈൻ പറഞ്ഞു: “ഞാൻ ശാമിലേക്ക് തിരിച്ചുപോകട്ടെ. എന്നാൽ അബ്ദുല്ലാഹ്, താങ്കൾ ഖിലാഫത്ത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ താങ്കളല്ലാതെ മറ്റൊരാളും അതിന് അർഹനാണെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ താങ്കൾ എന്റെ കൂടെ ശാമിലേക്ക് വരിക. അല്ലാഹുവാണെ സത്യം, ഒരാളും താങ്കളോട് വിയോജിക്കുകയില്ല. ഞാൻ അവിടെ താങ്കൾക്ക് വേണ്ടി ബൈഅത്ത് ആവശ്യപ്പെടാം, ഖിലാഫത്തിന്റെ കേന്ദ്രമായ ഡമസ്കസിൽ താങ്കൾക്ക് മുസ്ലീങ്ങളുടെ ഖലീഫയാകാം.” എന്നാൽ അദ്ദേഹത്തോടൊപ്പം ശാമിലേക്ക് പോകാൻ അബ്ദുല്ലാഹ് ബ്നു സുബൈർ വിസമ്മതിക്കുകയും മക്കയിൽ തന്നെ തുടരുകയും ചെയ്തു.

മുആവിയ ബ്നു യസീദിന്റെ മരണശേഷം ശാമിൽ ഉമയ്യാക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായി. മുആവിയയുടെ സഹോദരനായ ഉഖ്ബ ബ്നു അബീസുഫ്യാൻ ഖിലാഫത്ത് ആഗ്രഹിച്ചിരുന്നുവെങ്കിലും, മുആവിയ ബ്നു യസീദിന് വേണ്ടി ജനാസ നമസ്കാരം നിർവ്വഹിക്കുമ്പോൾ രണ്ടാമത്തെ തക്ബീറിൽ അദ്ദേഹം പിന്നിൽ നിന്ന് കുത്തേറ്റ് മരിച്ചു. തുടർന്ന് സുഫ്യാനികളിൽ നിന്ന് മറ്റൊരാളെ ഖിലാഫത്ത് ഏൽപ്പിക്കാൻ അവർ ശ്രമിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. അങ്ങനെ ഉമയ്യാക്കളിലെ രണ്ടാമത്തെ ശാഖയായ മർവാനി ശാഖയിൽ നിന്ന് മർവാൻ ബ്നുൽ ഹകം സ്വയം ഖലീഫയായി പ്രഖ്യാപിച്ചു.

സുഫ്യാനി ശാഖയുടെ അവസാനത്തോടെ മുസ്ലിം ലോകം പ്രധാനമായും രണ്ട് വിഭാഗമായി തിരിഞ്ഞു. മക്കയിൽ അബ്ദുല്ലാഹ് ബ്നു സുബൈറും ശാമിൽ മർവാൻ ബ്നുൽ ഹകമും തങ്ങളെ ഖലീഫമാരായി പ്രഖ്യാപിച്ചു. അൻസ്വാറുകൾ, ഈജിപ്ത്, ഇറാഖ്, ഹിജാസ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ജനങ്ങളും അബ്ദുല്ലാഹ് ബ്നു സുബൈറിന് ബൈഅത്ത് ചെയ്തു. എന്നാൽ ഡമസ്കസുകാർ മാത്രമാണ് മർവാൻ ബ്നുൽ ഹകമിന് ബൈഅത്ത് ചെയ്തത്.

യസീദ് ബ്നു മുആവിയയോടുള്ള അഹ്‌ലുസ്സുന്നയുടെയും ഇസ്ലാമിന്റെയും നിലപാട് എന്താണെന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. യസീദിനെക്കുറിച്ച് പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ചിലർ യസീദിനെ കാഫിറാക്കുകയും (അവിശ്വാസിയാക്കുകയും) ഇസ്ലാമിൽ നിന്ന് പുറത്താക്കുകയും രാപ്പകൽ ശപിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റുചിലർ യസീദിനെ നീതിമാനായ ഒരു ഇമാമായും ചെറിയ സ്വഹാബികളിൽ പെട്ടയാളായും കണക്കാക്കി പ്രശംസിക്കുന്നു. ഈ രണ്ട് നിലപാടുകളും അബദ്ധമാണ്. യസീദ് സ്വഹാബിയായിരുന്നില്ല; ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്ത് കാലത്ത് ഹിജ്റ 23 അല്ലെങ്കിൽ 24-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. അതിനാൽ അഹ്‌ലുസ്സുന്ന അദ്ദേഹത്തെ പ്രശംസിക്കുകയോ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യുന്നില്ല. അഹ്‌ലുസ്സുന്നയുടെ നിലപാട് ഇതാണ്: ‘യസീദ് ബ്നു മുആവിയയെ നാം സ്നേഹിക്കുന്നുമില്ല, നാം അധിക്ഷേപിക്കുന്നുമില്ല. നാം ശപിക്കുകയോ കാഫിറാക്കുകയോ ചെയ്യുന്നില്ല; അദ്ദേഹത്തിന്റെ കാര്യങ്ങൾ അല്ലാഹുവിന് വിടുന്നു.’ ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ കൊലപാതകം, അൽ-ഹർറ സംഭവം, കഅ്ബക്ക് നേരെ നടന്ന ആക്രമണം തുടങ്ങിയ ദാരുണമായ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നതുകൊണ്ട് അഹ്‌ലുസ്സുന്ന യസീദിനെ പ്രശംസിക്കുകയോ യസീദിന് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യുന്നില്ല.

ഒരിക്കൽ ഇമാം അഹ്‌മദ് ബ്നു ഹമ്പൽ رَحِمَهُ اللَّهُ വിനോട് മകൻ അബ്ദുല്ലാഹ് ചോദിച്ചു: “പിതാവേ, യസീദ് ബ്നു മുആവിയയിൽ നിന്ന് താങ്കൾ ഹദീസ് ഉദ്ധരിക്കുമോ?” അദ്ദേഹം പറഞ്ഞു: “ഇല്ല, ഒരിക്കലുമില്ല. അൽ-ഹർറ സംഭവത്തിന് ഉത്തരവിട്ടത് യസീദല്ലേ? യസീദിന്റെ കാലത്തല്ലേ ഹുസൈൻ കൊല്ലപ്പെട്ടത്?” അപ്പോൾ മകൻ ചോദിച്ചു: “എങ്കിൽ താങ്കൾ എന്തിനാണ് യസീദിനെ ശപിക്കാത്തത്?” അദ്ദേഹം മറുപടി പറഞ്ഞു: “നിന്റെ പിതാവ് ഏതെങ്കിലും ഒരു മുസ്ലീമിനെ ശപിക്കുന്നത് നീ കേട്ടിട്ടുണ്ടോ?” ലഅ്നത്ത് ചെയ്യലും ശപിക്കലും അധിക്ഷേപിക്കലും നമ്മുടെ ദീനിന്റെയോ ഇസ്ലാമിന്റെയോ ഭാഗമല്ല. അത് അല്ലാഹുവിന്റെ അടുക്കൽ നമ്മുടെ പദവി ഉയർത്തുകയോ നന്മകൾ വർദ്ധിപ്പിക്കുകയോ ചെയ്യില്ല. ഫിർഔനിനേക്കാളും അബൂജഹലിനേക്കാളും വലിയ കാഫിറുകൾ വേറെയുണ്ടോ? അവരെ ശപിച്ചാൽ നമുക്ക് ഇന്നയിന്ന പ്രതിഫലങ്ങളുണ്ടെന്ന് ഖുർആനിലോ സുന്നത്തിലോ വന്നിട്ടുണ്ടോ? ശപിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും യാതൊരു പ്രതിഫലവുമില്ല. മറിച്ച് അതിന് വിപരീതമായ കാര്യമാണ് നബി ﷺ പഠിപ്പിച്ചത്:

لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ

‘സത്യവിശ്വാസി എന്നത് കുത്തിപ്പേശുന്നവനോ, ശപിക്കുന്നവനോ, ദുർവൃത്തി ചെയ്യുന്നവനോ, ദുർഭാഷണം നടത്തുന്നവനോ അല്ല.’⁴

ഇതൊന്നും ഒരു സത്യവിശ്വാസിയായ മുസ്ലീമിന്റെ സ്വഭാവങ്ങളല്ല.

യസീദിന്റെ കാലത്ത് വലിയ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിലും യസീദിന് ചില നന്മകളും ഉണ്ടായിരുന്നുവെന്നത് ഒരു ചരിത്രവസ്തുതയാണ്. സ്വഹീഹായ ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

أَوَّلُ جَيْشٍ مِنْ أُمَّتِي يَغْزُونَ مَدِينَةَ قَيْصَرَ مَغْفُورٌ لَهُمْ

‘ഖൈസറിന്റെ നഗരം കീഴടക്കാൻ പോകുന്ന എന്റെ സമുദായത്തിലെ ആദ്യത്തെ സൈന്യത്തിന് പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു.’⁵

ഖൈസറിന്റെ നഗരമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ പോയ ആദ്യ സൈന്യത്തെ സജ്ജമാക്കിയത് മുആവിയ ബ്നു അബീസുഫ്യാൻ رَضِيَ اللَّهُ عَنْهُ ആയിരുന്നു. ആ സൈന്യത്തിന്റെ കമാൻഡറായി അദ്ദേഹം നിയമിച്ചത് തന്റെ മകൻ യസീദിനെയായിരുന്നു. അബ്ദുല്ലാഹ് ബ്നു ഉമർ, അബ്ദുല്ലാഹ് ബ്നു അബ്ബാസ്, അബ്ദുല്ലാഹ് ബ്നു സുബൈർ, ഹുസൈൻ ബ്നു അലി, അബൂ അയ്യൂബ് അൽ-അൻസ്വാരി (ഖാലിദ് ബ്നു സെയ്ദ്) തുടങ്ങിയ മഹത്തുക്കളായ സ്വഹാബികളെല്ലാം ആ സൈന്യത്തിലുണ്ടായിരുന്നു. അവർ വർഷങ്ങളോളം കോൺസ്റ്റാന്റിനോപ്പിൾ ഉപരോധിച്ചു. ആ ഉപരോധത്തിനിടെ കുതിരപ്പുറത്ത് നിന്ന് വീണ് അബൂ അയ്യൂബ് അൽ-അൻസ്വാരി رَضِيَ اللَّهُ عَنْهُ മരണപ്പെടുകയും കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കരികിൽ അദ്ദേഹത്തെ മറവുചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖബർ അവിടെയുണ്ട്, ആ നഗരം ഇന്നും ‘അയ്യൂബ്’ എന്നാണ് അറിയപ്പെടുന്നത്.

മുഹമ്മദ് ബ്നുൽ ഹനഫിയ്യ യസീദിനെക്കുറിച്ച് പറഞ്ഞ സാക്ഷ്യപ്പെടുത്തലും നാം ഓർക്കേണ്ടതുണ്ട്: “അല്ലാഹുവാണെ സത്യം, ഞാൻ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം മദ്യപിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹം നമസ്കാരം കൃത്യമായി നിർവ്വഹിക്കുകയും, സുന്നത്ത് പിൻപറ്റുകയും, ദീനിൽ താല്പര്യം കാണിക്കുകയും ചെയ്യുന്നതായാണ് ഞാൻ കണ്ടത്.” ഇതെല്ലാം യസീദിന് അനുകൂലമായ കാര്യങ്ങളാണ്. എന്നാൽ അധികാരം എന്നത് അങ്ങനെയുള്ളതാണ്. ഭരണത്തിന് വേണ്ടി സ്വന്തം സഹോദരങ്ങളെയും മക്കളെയും പിതാക്കന്മാരെയും കൊലപ്പെടുത്തിയവരെ ചരിത്രം കണ്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ, തനിക്കെതിരെ പുറപ്പെടുകയും ബൈഅത്ത് ലംഘിക്കുകയും ചെയ്തവരോട് യസീദ് എന്താണ് ചെയ്യുക? ഉമയ്യദ്, അബ്ബാസി ഭരണകൂടങ്ങളിൽ യസീദിനെപ്പോലെയുള്ള സമാന ചരിത്രമുള്ള പലരുമുണ്ടായിരുന്നുവെന്ന് ഇമാം ദഹബി رَحِمَهُ اللَّهُ ‘സിയർ അഅ്ലാമിന്നുബലാഅ്’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിന് വേണ്ടി അബ്ബാസികൾ ഉമയ്യാക്കളോട് എന്തൊക്കെ ക്രൂരതകളാണ് ചെയ്തതെന്നും കുട്ടികളെപ്പോലും അവർ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും ചരിത്രം വ്യക്തമാക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഉമയ്യാക്കളും അബ്ബാസികളും (ബനൂ ഹാശിം) ഏറ്റവും അടുത്ത കുടുംബക്കാരായിരുന്നു; രണ്ട് വിഭാഗവും ഖുറൈശികളിലെ അബ്ദുമനാഫിന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.

ചരിത്രത്തിലെ ഈ വസ്തുതകളെല്ലാം നാം നിഷ്പക്ഷതയോടെയും നീതിയോടെയും മനസ്സിലാക്കേണ്ടതുണ്ട്. ഈ സംഭവങ്ങളെയും ഈ കാലഘട്ടത്തെയും കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളും വ്യാജപ്രചരണങ്ങളും നിലനിൽക്കുന്നതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ ഇവിടെ വിശദീകരിച്ചത്. ദീനിൽ കൃത്യമായ അവബോധവും , ഉപകാരപ്രദമായ അറിവും, സൽക്കർമ്മങ്ങളും അല്ലാഹു നമുക്കേവർക്കും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ നബി മുഹമ്മദ് ﷺ യുടെ മേൽ അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ.


  1. ഇമാം ദാറമി തന്റെ സുനനിൽ ഉദ്ധരിച്ചത്.
  2. സഹിഹ് മുസ്ലിം – 1851
  3. സൂറത്തുസ്സ്വുഖ്‌റുഫ് – 86
  4. സുനനുത്തിർമിദി – 1977
  5. സഹിഹ് ബുഖാരി – 2924
Share This Article
Leave a Comment