സഫീർ അൽ ഹികമി
വിശ്വാസികൾക്ക് അല്ലാഹു സുബ്ഹാനഹുവതആല നിയമമാക്കിയ വളരെ പ്രധാനപ്പെട്ട ഒരു ആരാധനാകർമ്മമാണ് ബലിയറുക്കൽ. ഭക്ഷണശാലകളിൽ പോയി മാംസവിഭവങ്ങൾ ഓർഡർ ചെയ്ത് കഴിക്കുകയും, അതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാൽ ഇതേ ആളുകൾ തന്നെ തങ്ങളുടെ മാധ്യമ അക്കൗണ്ടുകളിലൂടെ ഇസ്ലാം മതത്തിലെ ബലികർമ്മത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, അതൊരു ക്രൂരതയാണെന്നും ഇസ്ലാം വളരെ മോശപ്പെട്ട മതമാണെന്നും വിമർശിക്കുന്നത് കാണാൻ സാധിക്കും. ഒരു ഭാഗത്ത് മൃഗങ്ങളെ അറുക്കുന്നത് ക്രൂരതയാണെന്ന് വിമർശിക്കുകയും, മറുഭാഗത്ത് ആ മൃഗങ്ങളുടെ മാംസം രുചിയോടെ ഭക്ഷിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഈ ഇസ്ലാം വിമർശകർ ചെയ്തുകൂട്ടുന്നത്. സ്വന്തം ബുദ്ധിശൂന്യതയുടെയും അൽപ്പത്തരത്തിൻ്റെയും അടയാളമാണിത്.
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു സുബ്ഹാനഹുവതആല വിശ്വാസികളോട് കൽപിച്ചത് ഇപ്രകാരമാണ്:
فَصَلِّ لِرَبِّكَ وَٱنْحَرْ
ആകയാൽ നിൻ്റെ രക്ഷിതാവിനു വേണ്ടി നീ നമസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. [സൂറത്തുൽ കൗസർ – 2]
നമസ്കാരത്തോടൊപ്പം ചേർത്തുകൊണ്ടാണ് അല്ലാഹു ബലികർമ്മത്തെ പഠിപ്പിക്കുന്നത്. അതിനാൽ ബലികർമ്മം എന്നത് ഇസ്ലാമിൻ്റെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ്. നബി ﷺ ബലികർമ്മം നടത്താൻ പ്രത്യേകം പ്രോത്സാഹനം നൽകിയിട്ടുണ്ട്. ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ നിർബന്ധ ബാധ്യതകളിൽ ഒന്നാണ് ബലിയറുക്കുക എന്നത്. റസൂൽ ﷺ തൻ്റെ ഹജ്ജ് വേളയിൽ നൂറ് ഒട്ടകങ്ങളെ സ്വന്തം കൈകൾ കൊണ്ട് അറുത്ത് ബലിനൽകിയത് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. സ്വന്തം കൈകൾക്കൊണ്ട് ബലിയറുക്കുക എന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കൽപിച്ചിട്ടുണ്ട്. ദുൽഹിജ്ജ പത്തിൻ്റെ ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള അയ്യാമുത്തശ്‌രീഖിൻ്റെ മൂന്ന് ദിനങ്ങളിലുമായി ലോകത്താകമാനമുള്ള വിശ്വാസികൾ തങ്ങളുടെ കഴിവനുസരിച്ച് ഉള്ഹിയ്യത്ത് അറുക്കുക എന്നത് വളരെ ശ്രേഷ്ഠമായ കർമ്മമാണ്. ഈ അറവിനോട് ചേർത്തുകൊണ്ടാണ് നാം ആ ദിനത്തെ ‘ബലിപെരുന്നാൾ’ എന്ന് വിളിക്കുന്നത്.
മഹാനായ ഇബ്രാഹീം നബി (عليه السلام) ക്ക് തൻ്റെ മകനെ അറുക്കാനായി അല്ലാഹു സ്വപ്നത്തിലൂടെ നിർദ്ദേശം നൽകുകയും, ആ കടുത്ത പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കൽപന തൻ്റെ മകനെ അറുക്കാനാണെങ്കിൽ അത് നിർവ്വഹിക്കാൻ താൻ സന്നദ്ധനാണെന്ന് അദ്ദേഹം തെളിയിച്ചു. ആ സന്ദർഭത്തിൽ, ഒരിക്കലും ഒരു മനുഷ്യനെ ഒന്നിൻ്റെ പേരിലും അറുക്കാൻ പാടില്ലെന്നും, ബലി നൽകുകയാണെങ്കിൽ അതൊരു മൃഗത്തെയാണ് അറുക്കേണ്ടതെന്നും അല്ലാഹു പഠിപ്പിച്ചു. പകരം ഒരു ആടിനെ ഇറക്കിക്കൊടുത്തുകൊണ്ട് അല്ലാഹു ഇബ്രാഹീം (عليه السلام) നെ അത് ബോധ്യപ്പെടുത്തി. ഈ മാതൃക പിൻപറ്റിക്കൊണ്ടാണ് വിശ്വാസികൾ ആടിനെയോ മാടിനെയോ ഒട്ടകത്തെയോ ഒക്കെ അല്ലാഹുവിനുള്ള ബലിയായി അറുക്കുന്നത്.
ഇസ്ലാമിൻ്റെ അധ്യാപനങ്ങളെ എപ്പോഴും വിമർശനബുദ്ധിയോടെ മാത്രം നോക്കിക്കാണുന്ന ചിലർ ബലികർമ്മത്തെ വലിയ ക്രൂരതയായി ചിത്രീകരിക്കാറുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇസ്ലാമിലുള്ളതെന്നും, ഇസ്ലാം ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. വലിയ മൃഗസ്നേഹം നടിച്ചുകൊണ്ട് ഇവർ ഈ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, യാഥാർത്ഥ്യത്തിൽ കാരുണ്യത്തിൻ്റെ ഏറ്റവും മികച്ച പാഠങ്ങൾ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് കാണാൻ സാധിക്കും. അനാവശ്യമായി ഒരു ജീവിയെ ഉപദ്രവിക്കാൻ പാടില്ല എന്നത് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വമാണ്. വെറുതെ ഒരു മൃഗത്തെ കൊല്ലാനോ തല്ലാനോ ഇസ്ലാം അനുവദിക്കുന്നില്ല. ജീവികളുടെ വാസസ്ഥലങ്ങളിലോ, അവയുടെ കാഷ്ഠത്തിന് മുകളിലോ മൂത്രമൊഴിക്കാൻ പാടില്ല എന്ന് വരെ ഇസ്ലാം മര്യാദ പഠിപ്പിച്ചിട്ടുണ്ട്. റസൂലുള്ളാഹി ﷺ പഠിപ്പിച്ചു:
فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ
പച്ചക്കരളുള്ള (ജീവികളോട് കാരുണ്യം കാണിക്കുന്ന) എല്ലാറ്റിലും പ്രതിഫലമുണ്ട്. [സഹീഹുൽ ബുഖാരി – 2363, സഹീഹ് മുസ്ലിം – 2244]
ഏതൊരു ജീവിയോടും ഒരു വിശ്വാസി ചെയ്യുന്ന നന്മകൾക്കും കാരുണ്യത്തിനും പരലോകത്ത് പ്രതിഫലമുണ്ട് എന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. മൃഗങ്ങളെ അറുക്കുന്ന വിഷയത്തിൽ പോലും അങ്ങേയറ്റത്തെ കാരുണ്യം കാണിക്കാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. ശദ്ദാദ് ബിൻ ഔസ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيحَتَهُ
തീർച്ചയായും എല്ലാ കാര്യങ്ങളിലും നന്മ പുലർത്തണമെന്ന് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ കൊലപ്പെടുത്തുകയാണെങ്കിൽ ആ കൊല ഏറ്റവും നല്ല നിലയിലാക്കുക. നിങ്ങൾ അറുക്കുകയാണെങ്കിൽ ആ അറവും ഏറ്റവും നല്ല നിലയിലാക്കുക. നിങ്ങൾ ഓരോരുത്തരും തങ്ങളുടെ കത്തിക്ക് മൂർച്ച കൂട്ടുകയും അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ. [സഹീഹ് മുസ്ലിം – 1955]
ഒരു ഇസ്ലാമിക ഭരണകൂടം കുറ്റകൃത്യങ്ങൾക്ക് ശിക്ഷയായി വധശിക്ഷ നടപ്പിലാക്കുമ്പോൾ പോലും അത് ഏറ്റവും നല്ല നിലയിലാക്കാനാണ് ഇസ്ലാം കൽപിക്കുന്നത്. അതായത്, കൊടിയ പാതകങ്ങൾ ചെയ്തവനാണെങ്കിൽ കൂടി അവനെ വൈദ്യുതി കടത്തിവിട്ടോ, പട്ടിണിക്കിട്ടോ, പീഡിപ്പിച്ചോ കൊല്ലാൻ ഇസ്ലാം അനുവദിക്കുന്നില്ല. അതുപോലെത്തന്നെയാണ് അറവിൻ്റെ കാര്യവും. ഏറ്റവും ഭംഗിയായ രൂപത്തിൽ, മൂർച്ചയുള്ള കത്തികൊണ്ട് മൃഗത്തിന് പരമാവധി ആശ്വാസം നൽകിക്കൊണ്ടായിരിക്കണം അറവ് നിർവ്വഹിക്കേണ്ടത്. ഈ കാരുണ്യത്തെയാണ് വിമർശകർ ക്രൂരതയായി ചിത്രീകരിക്കുന്നത്.
മാംസാഹാരം കഴിക്കുന്നത് മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും സസ്യാഹാരം മാത്രമാണ് ഉത്തമമെന്നും വാദിക്കുന്നവരുണ്ട്. അവരാണ് പലപ്പോഴും ബലികർമ്മങ്ങളെയും വിമർശിക്കാറുള്ളത്. എന്നാൽ മാംസാഹാരത്തിൻ്റെ അനിവാര്യത ആധുനിക ശാസ്ത്രം കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒന്നാമതായി, മനുഷ്യശരീരത്തിന് സ്വന്തമായി നിർമ്മിക്കാൻ കഴിയാത്ത അമിനോ അമ്ലങ്ങൾ അടങ്ങിയ പരിപൂർണ്ണമായ മാംസ്യം (Complete Protein) ലഭിക്കുന്നത് പ്രധാനമായും മാംസാഹാരത്തിൽ നിന്നാണ്. തലച്ചോറിൻ്റെ പ്രവർത്തനത്തിനും രക്തകോശങ്ങളുടെ നിർമ്മാണത്തിനും അത്യന്താപേക്ഷിതമായ ജീവകം ബി 12 (Vitamin B12) സ്വാഭാവികമായി മാംസഭക്ഷണങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. അതുപോലെ സസ്യങ്ങളിൽ നിന്നുള്ള ഇരുമ്പ് സത്തിനെക്കാൾ വളരെ വേഗത്തിൽ മനുഷ്യശരീരത്തിന് ആകീരണം ചെയ്യാൻ കഴിയുന്ന ‘ഹീം ഇരുമ്പ് സത്ത്’ (Heme Iron) മാംസത്തിൽ സമൃദ്ധമാണ്. ഇത് മനുഷ്യൻ്റെ ശാരീരിക വളർച്ചയെ വളരെ ഗുണപരമായി സ്വാധീനിക്കുന്നു. നരവംശശാസ്ത്ര പഠനങ്ങളനുസരിച്ച്, മനുഷ്യ മസ്തിഷ്കത്തിൻ്റെ ദ്രുതഗതിയിലുള്ള വികാസത്തിന് ഉയർന്ന ഊർജ്ജവും മാംസ്യവും അടങ്ങിയ മാംസാഹാരം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കൂടാതെ, കൃഷി സാധ്യമല്ലാത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് തങ്ങളുടെ കന്നുകാലികളെ വളർത്തി വിൽപന നടത്തുന്നത് വലിയ സാമ്പത്തിക സ്രോതസ്സും ജീവിതോപാധിയുമാണ്. പച്ചക്കറികൾ ലഭ്യമാകാത്ത തീരപ്രദേശങ്ങളിലും വരണ്ട പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന ഭക്ഷണം മാംസാഹാരമാണ്. മൃഗങ്ങളെ ഭക്ഷിക്കാതെ പ്രകൃതിയിൽ അങ്ങനെത്തന്നെ വിടുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തിൽ, മാംസാഹാരം കഴിക്കുന്നതും അറവ് നടത്തുന്നതും സ്വന്തം ശരീരത്തെയും സമ്പത്തിനെയും സമൂഹത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമാണ്.
മാംസാഹാരം കഴിക്കാമെങ്കിൽ പിന്നെ അതിനെ എങ്ങനെയെങ്കിലും കൊന്നാൽ പോരേ എന്നതാണ് അടുത്ത ചോദ്യം. ഒരു ജീവിയെ അടിച്ചുകൊന്നോ, ഷോക്കടിപ്പിച്ചോ, ബോധംകെടുത്തിയോ ഭക്ഷിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. തേറ്റപ്പല്ലുകൾ ഉപയോഗിച്ച് ഇരപിടിക്കാത്ത സസ്യഭുക്കുകളായ മൃഗങ്ങളെ മാത്രമാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്. ആ മൃഗങ്ങളെത്തന്നെ, മൂർച്ചയുള്ള കത്തികൊണ്ട് അതിൻ്റെ കഴുത്തിലെ പ്രധാന ഞരമ്പുകൾ മുറിച്ചുകൊണ്ട് (ഹലാൽ രീതിയിൽ) അറുക്കണമെന്നാണ് ഇസ്ലാമിക നിയമം. ഇതിൻ്റെ ശാസ്ത്രീയ നേട്ടങ്ങൾ നിരവധിയാണ്.
കഴുത്തിലെ പ്രധാന രക്തക്കുഴലുകൾ മുറിക്കുമ്പോൾ ഹൃദയമിടിപ്പ് പെട്ടെന്ന് നിലക്കുന്നില്ല. ഈ പ്രക്രിയയിലൂടെ ശരീരത്തിലെ ഭൂരിഭാഗം രക്തവും അതിവേഗം പുറത്തേക്ക് തള്ളാൻ സാധിക്കുന്നു. എന്നാൽ അടിച്ചുകൊല്ലുകയോ ബോധംകെടുത്തി കൊല്ലുകയോ ചെയ്യുമ്പോൾ രക്തം ശരീരത്തിൽ തന്നെ കട്ടപിടിക്കുന്നു. ഈ രക്തത്തിൽ രോഗകാരികളായ ബാക്ടീരിയകൾ അതിവേഗം പെരുകുകയും അത് കഴിക്കുന്നവർക്ക് വലിയ ശാരീരിക പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇസ്ലാമിക രീതിയിൽ അറുക്കുമ്പോൾ തലച്ചോറിലേക്കുള്ള ബന്ധം പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയും, മൃഗത്തിന് വേദനയില്ലാത്ത രൂപത്തിൽ മരണം സാധ്യമാവുകയും ചെയ്യുന്നു.
മാത്രമല്ല, ഒരു മൃഗത്തെ മറ്റൊരു മൃഗത്തിൻ്റെ മുന്നിലിട്ട് അറുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. കാരണം അറവിൻ്റെ ഭീതിയിൽ മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന സ്രവങ്ങൾ (ഹോർമോണുകൾ) മാംസത്തിൻ്റെ ഗുണനിലവാരത്തെയും അത് ഭക്ഷിക്കുന്ന മനുഷ്യനെയും പ്രതികൂലമായി ബാധിക്കുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഇസ്ലാമിനെ അന്ധമായി വിമർശിക്കുന്നവർ ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ഈ വ്യക്തമായ കാര്യങ്ങളെല്ലാം നിലനിൽക്കെ, മൃഗസ്നേഹികളുടെ വിമർശനങ്ങളെ ഭയന്നുകൊണ്ട് മതനിയമങ്ങളെ വളച്ചൊടിക്കുന്ന നാമമാത്രരായ ചില പണ്ഡിതന്മാരെ ഇന്ന് സമുദായത്തിൽ കാണാൻ സാധിക്കും. ഉള്ഹിയ്യത്ത് അറുക്കേണ്ട ആവശ്യമില്ലെന്നും, പകരം അതിൻ്റെ തുകയ്ക്ക് വീട്ടുപകരണങ്ങൾ വാങ്ങിക്കൊടുത്താൽ മതിയെന്നും ഇവർ വാദിക്കുന്നു. ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നയാൾ ഇസ്ലാമിൻ്റെ അടിസ്ഥാന നിയമങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ബലികർമ്മം എന്നത് അല്ലാഹു കൽപിച്ചതും പ്രവാചകൻ ﷺ പ്രായോഗികമായി കാണിച്ചുതന്നതുമായ മഹത്തായ ആരാധനയാണ്. ഭൗതികമായ ഇത്തരം ദുർവ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഇസ്ലാം പഠിപ്പിച്ച നന്മകളെ ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടത്. സത്യം മനസ്സിലാക്കാൻ അല്ലാഹു ഏവർക്കും അനുഗ്രഹം നൽകുമാറാകട്ടെ.

