ജനങ്ങൾക്ക് അവരുടെ ഒഴിവുകഴിവുകൾ നിലനിർത്തിക്കൊടുക്കാനോ, അന്ത്യനാളിൽ അല്ലാഹുവിനെതിരെ ന്യായവാദം ഉന്നയിക്കാൻ അവർക്കൊരു പഴുത് അവശേഷിപ്പിക്കാനോ ആയിരുന്നില്ല പ്രവാചകന്മാരുടെ عَلَيْهِمُ السَّلَامُ നിയോഗം. മറിച്ച്, തെളിവ് സ്ഥാപിക്കാനും, നേർമാർഗ്ഗം വ്യക്തമാക്കാനും, സത്യത്തിലേക്ക് സൃഷ്ടികളെ ക്ഷണിക്കാനും, വഴിപ്പെടുന്നവർക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും, ധിക്കരിക്കുന്നവർക്ക് അവൻ ഒരുക്കിവെച്ചിട്ടുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുമായിരുന്നു അവരുടെ നിയോഗം. അല്ലാഹു പറയുന്നു:
رُسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ
‘സന്തോഷവാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നൽകുന്നവരുമായ ദൂതന്മാരെയാണ് (അവൻ നിയോഗിച്ചത്). ആ ദൂതന്മാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ യാതൊരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്.’¹
അല്ലാഹു തന്റെ ദാസന്മാരോട് കാണിക്കുന്ന നീതിയുടെയും കാരുണ്യത്തിന്റെയും മഹത്തായ ഒരു വശമാണ് ഈ വചനം വെളിപ്പെടുത്തുന്നത്. അവർക്ക് കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നതിന് മുമ്പ് അവൻ അവരെ പിടികൂടിയിട്ടില്ല. അജ്ഞതയുടെയും ആശയക്കുഴപ്പത്തിന്റെയും അന്ധകാരങ്ങളിൽ അവൻ അവരെ ഉപേക്ഷിച്ചിട്ടുമില്ല. മറിച്ച്, അവരിലേക്ക് അവൻ തന്റെ ദൂതന്മാരെ അയക്കുകയും, അവർക്ക് ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും, സന്മാർഗ്ഗത്തിന്റെ പാത അവർക്ക് വ്യക്തമാക്കി കൊടുക്കുകയും, വഴികേടിന്റെ മാർഗ്ഗത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അങ്ങനെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി വരികയും സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്താൽ, പിന്തിരിഞ്ഞുകളയുന്നവനും നിഷേധിക്കുന്നവനും ന്യായീകരിക്കാൻ തക്കവണ്ണമുള്ള യാതൊരു ഒഴിവുകഴിവും പിന്നീട് അവശേഷിക്കുന്നതല്ല.
ഈ ആശയം നബി ﷺ ഒരു ഹദീസിലൂടെ ഊട്ടിയുറപ്പിക്കുന്നുണ്ട്:
وَلاَ أَحَدٌ أَحَبَّ إِلَيْهِ الْعُذْرُ مِنَ اللَّهِ، وَمِنْ أَجْلِ ذَلِكَ بَعَثَ الْمُبَشِّرِينَ وَالْمُنْذِرِينَ
‘അല്ലാഹുവിനേക്കാൾ ഒഴിവുകഴിവുകൾ (നൽകുന്നത്) ഇഷ്ടപ്പെടുന്ന മറ്റാരുമില്ല. അതുകൊണ്ടാണ് അവൻ സന്തോഷവാർത്ത അറിയിക്കുന്നവരെയും മുന്നറിയിപ്പ് നൽകുന്നവരെയും നിയോഗിച്ചത്.’²
അല്ലാഹു സുബ്ഹാനഹു തന്റെ ദാസന്മാർക്ക് ഒഴിവുകഴിവുകൾ നൽകാൻ ഇഷ്ടപ്പെടുന്നു; അതായത് അവരെ പിടികൂടുന്നതിന് മുമ്പ് തന്നെ അവരുടെ എല്ലാ ഒഴിവുകഴിവുകളും ഇല്ലാതാക്കുന്ന വിധത്തിലുള്ള വിശദീകരണങ്ങളും തെളിവുകളും അവൻ അവർക്ക് മേൽ സ്ഥാപിക്കുന്നു. അതുകൊണ്ടാണ് സന്തോഷവാർത്ത അറിയിക്കുന്നവരെയും മുന്നറിയിപ്പ് നൽകുന്നവരെയും അവൻ നിയോഗിച്ചത്: അനുസരിക്കുന്നവർക്ക് കാരുണ്യവും പ്രീതിയും സ്വർഗ്ഗവും ലഭിക്കുമെന്ന് സന്തോഷവാർത്ത അറിയിക്കുന്നവരായും, ധിക്കരിക്കുന്നവർക്ക് ശിക്ഷയും നരകവും ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നവരായും.
ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം, പ്രവാചകന്മാരെ നിയോഗിച്ചത് കേവലം അല്ലാഹു ജനങ്ങളിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവരെ അറിയിക്കാൻ വേണ്ടി മാത്രമല്ല. മറിച്ച്, അവരെ പിടികൂടുന്നതിന് മുമ്പ് അവർക്ക് ഒഴിവുകഴിവുകൾ നൽകാനും, വിചാരണ ചെയ്യുന്നതിന് മുമ്പ് അവർക്കെതിരെ തെളിവ് സ്ഥാപിക്കാനും വേണ്ടിയാണത്.
അതിനാൽ സത്യം വന്നെത്തിയവന്റെ മേൽ തെളിവ് സ്ഥാപിതമാകുന്നത് വരെ പ്രവാചകൻ അത് എത്തിച്ചുകൊടുക്കുകയും, വ്യക്തമാക്കുകയും, ഉപദേശിക്കുകയും, മുന്നറിയിപ്പ് നൽകുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഖുർആനിലെ ഈ വചനം അവതരിച്ചത്:
عُذْرًا أَوْ نُذْرًا
‘ഒഴിവുകഴിവ് ഇല്ലാതാക്കുന്നതിന് വേണ്ടിയോ, മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയോ.’³
അതായത് ജനങ്ങളുടെ ഒഴിവുകഴിവുകൾ ഇല്ലാതാക്കുന്നതിനും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും വേണ്ടി. ശൈഖ് അബ്ദുർറഹ്മാൻ അസ്സഅ്ദി رَحِمَهُ اللَّهُ പറഞ്ഞതുപോലെ: “അവരുടെ മുന്നിലുള്ള ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അവരുടെ ഒഴിവുകഴിവുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു; അങ്ങനെ അല്ലാഹുവിനെതിരെ ഉന്നയിക്കാൻ അവർക്ക് യാതൊരു ന്യായവും അവശേഷിക്കാത്ത വിധം.”
അതുകൊണ്ടാണ് ഈ ആശയം ഊട്ടിയുറപ്പിച്ചുകൊണ്ട് മറ്റൊരു വചനം വന്നത്:
وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا
‘ഒരു ദൂതനെ നിയോഗിക്കുന്നത് വരെ നാം ശിക്ഷിക്കുന്നതല്ല.’⁴
അല്ലാഹു തന്റെ സൃഷ്ടികളിൽ നടപ്പിലാക്കുന്ന ഒരു നടപടിക്രമമാണിത് (സുന്നത്താണ്): പിടികൂടുന്നതിന് മുമ്പ് വിശദീകരണം നൽകുക, ശിക്ഷിക്കുന്നതിന് മുമ്പ് തെളിവ് സ്ഥാപിക്കുക, നശിപ്പിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുക.
അപ്പോൾ പ്രവാചകന്മാരുടെ ദൗത്യം ഒഴിവുകഴിവുകൾ നിലനിർത്തിക്കൊടുക്കുക എന്നതല്ല, മറിച്ച് അവ ഇല്ലാതാക്കുക എന്നതാണ്; ജനങ്ങൾ ഏത് അവസ്ഥയിലാണോ അതിൽ അവരെ വിട്ടേക്കുക എന്നതല്ല, മറിച്ച് അവർക്കെതിരെ തെളിവ് സ്ഥാപിക്കുകയും രക്ഷയുടെ മാർഗ്ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യുക എന്നതാണ്.
അതുകൊണ്ട് തന്നെ, ഒരു ദാസന് സത്യം വന്നെത്തിയാൽ അവൻ ചെയ്യേണ്ട ഏറ്റവും മഹത്തായ കാര്യം അത് സ്വീകരിക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്യുക എന്നതാണ്. കാരണം, തെളിവ് സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ പ്രവർത്തിക്കുക മാത്രമേ ബാക്കിയുള്ളൂ. സത്യം അറിഞ്ഞിട്ടും അതിൽ നിന്ന് പിന്തിരിഞ്ഞുകളയുന്നതിനേക്കാളും, അല്ലെങ്കിൽ തെളിവ് സ്ഥാപിക്കപ്പെട്ടിട്ടും ഒഴിവുകഴിവുകൾ അന്വേഷിച്ചു നടക്കുന്നതിനേക്കാളും മനുഷ്യൻ ഭയപ്പെടേണ്ടതായി മറ്റൊന്നില്ല. അല്ലാഹു പറയുന്നു:
بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ
‘അല്ല, മനുഷ്യൻ തൻ്റെ സ്വന്തം കാര്യത്തെപ്പറ്റി നല്ല ഉൾക്കാഴ്ചയുള്ളവനാകുന്നു.’⁵
അല്ലാഹുവേ, സത്യം വന്നെത്തിയാൽ അത് സ്വീകരിക്കുന്നവരുടെയും, സന്മാർഗ്ഗത്തിലേക്ക് വിളിക്കപ്പെട്ടാൽ ഉത്തരം നൽകുന്നവരുടെയും, തെളിവ് സ്ഥാപിക്കപ്പെട്ടാൽ കീഴടങ്ങുന്നവരുടെയും കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ; സത്യം മനസ്സിലാക്കിയിട്ടും സ്വന്തത്തിന് വേണ്ടി ഒഴിവുകഴിവുകൾ അന്വേഷിക്കുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ.
- സൂറ അന്നിസാഅ് – 165
- സ്വഹീഹുൽ ബുഖാരി – 7416, സ്വഹീഹ് മുസ്‌ലിം – 1499 (മുത്തഫഖുൻ അലൈഹി)
- സൂറ അൽ മുർസലാത്ത് – 6
- സൂറ അൽ ഇസ്റാഅ് – 15
- സൂറ അൽ ഖിയാമ – 14