പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

اَلْحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛

പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?.

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

« عَنْ عَبْدِ اللَّهِ بْنِ حَنْظَلَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : « دِرْهَمٌ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِنْ سِتٍّ وَثَلَاثِينَ زِنْيَةً

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: ” അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്.” – (റവാഹു അഹ്മദ്, അൽബാനി: സ്വഹീഹ്, سلسلة الأحاديث الصحيحة : 1033 )

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

« عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « الرِّبَا سَبْعُونَ بَابًا أَدْنَاهَا كَالَّذِي يَقَعُ عَلَىٰ أُمِّهِ

അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: “പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് ” – [റവാഹുല്‍ ബൈഹഖി. وقال الألباني : صحيح لغيره ، انظر صحيح الترغيب والترهيب : 2 /178 رقم الحديث: 1853].

പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?! നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം .. അല്ലേ !… ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! … തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ‘ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല’

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ ۝ فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ ۝ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

” സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് ” [അല്‍ ബഖറ – 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

«عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ:« لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوكِلَهُ، وَكَاتِبَهُ، وَشَاهِدَيْهِ، وَقَالَ: هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു” . എന്നിട്ടദ്ദേഹം പറഞ്ഞു : ” അവരെല്ലാം ഒരുപോലെയാണ് ” . [സ്വഹീഹ് മുസ്ലിം]

അല്ലാഹു നമ്മെ പലിശയെന്ന വന്‍ പാപത്തില്‍ നിന്നും, അത് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമാറാകട്ടെ ….

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Share This Article
Leave a Comment