ഇമാം ഇബ്നു മാജ – ഭാഗം 1

6 Min Read

ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി

ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഈ ലോകത്ത് പ്രകാശം പരത്തിയ വിജ്ഞാന താരകങ്ങളിൽ പ്രധാനിയുമാണ് മഹാനായ ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ. ഹദീസ് വിജ്ഞാന ശാഖയിൽ പണ്ഡിതന്മാർ അംഗീകരിച്ച ആറ് ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നായ ‘സുനൻ ഇബ്നു മാജ’യുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതാരംഭം, വിജ്ഞാനാന്വേഷണം, ഗുരുക്കന്മാർ, ശിഷ്യസമ്പത്ത് എന്നിവയാണ് ഈ ഭാഗത്തിൽ നാം പരിശോധിക്കുന്നത്.

പേരും ജനനവും പശ്ചാത്തലവും

അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ യസീദ് ബിൻ മാജ അൽ-ഖസ്‌വീനി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ഇതിലെ ‘മാജ’ എന്നത് ഒരറബി പദമല്ല (അജമിയ്യായ പദമാണ്). അത് അദ്ദേഹത്തിന്റെ പിതാവിന്റെയോ അല്ലെങ്കിൽ പിതാമഹന്റെയോ അപരനാമമായിരുന്നു എന്നാണ് പണ്ഡിതാഭിപ്രായം. ഇബ്നു ദാസ, ഇബ്നു മന്ദ തുടങ്ങിയ പേരുകളെപ്പോലെ അവസാനത്തിൽ ‘ഹാഅ്’ (ه) ചേർത്താണ് ഈ പേരും ഉച്ചരിക്കപ്പെടുന്നത്.

ഹിജ്റ 209-ലാണ് ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ ജനിച്ചത്. ഇമാം തിർമിദി رَحِمَهُ اللَّهُ ജനിച്ച അതേ വർഷം തന്നെയാണിത്. ഖസ്‌വീൻ എന്ന ദേശത്താണ് അദ്ദേഹം ജനിച്ചത്. ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്ത് കാലത്താണ് ഈ ദേശം മുസ്‌ലിംകൾ കീഴടക്കുന്നത്. ഹിജ്റ 24-ൽ പ്രമുഖ സ്വഹാബിയായ അൽ-ബറാഅ് ബിൻ ആസിബ് رَضِيَ اللَّهُ عَنْهُ ആയിരുന്നു ആ പ്രദേശത്തെ പ്രഥമ ഗവർണർ. പിൽക്കാലത്ത് ഹദീസ് വിജ്ഞാന ശാസ്ത്രത്തിൽ വലിയ പ്രശസ്തി നേടിയ നഗരമായി ഖസ്‌വീൻ മാറി. അവിടത്തെ മലകളും സമതലങ്ങളും വിജ്ഞാനത്താൽ നിറഞ്ഞുനിന്നിരുന്നു. ഹാഫിള് അലി ബിൻ മുഹമ്മദ് ബിൻ അബീ അൽ-ഹസൻ അത്തനാഫിസി, ഹാഫിള് അംറ് ബിൻ റാഫിഅ് അൽ-ബജലി, ഇസ്മാഈൽ ബിൻ തൗബ رَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാർ അവിടെ ജീവിച്ചിരുന്നവരാണ്. അവരിലൊരാളായി ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ വും മാറി.

അറിവിന്റെയും പണ്ഡിതന്മാരുടെയും ഈ സജീവമായ ചുറ്റുപാടാണ് അദ്ദേഹത്തിൽ വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആഗ്രഹം വളർത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഖുർആൻ മനഃപാഠമാക്കുകയും പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സുകളിൽ സ്ഥിരസാന്നിധ്യമാവുകയും ചെയ്തു.

വിജ്ഞാനാന്വേഷണവും യാത്രകളും

മുൻഗാമികളായ പണ്ഡിതന്മാരുടെയും പ്രവാചകന്മാരുടെയും പാത പിന്തുടർന്നുകൊണ്ട് വിജ്ഞാനം തേടിയുള്ള യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. വിജ്ഞാനം നേടാനായി ഖിദ്ർ നബി (അ) യുടെ അടുത്തേക്ക് യാത്ര ചെയ്ത മൂസാ നബി (അ), അബ്ദുല്ല ബിൻ ഉനൈസിനെത്തേടി ഈജിപ്തിലേക്ക് പോയ ജാബിർ ബിൻ അബ്ദുല്ല رَضِيَ اللَّهُ عَنْهُ, അറിവ് തേടി കൂഫയിൽ നിന്നും മദീനയിലെ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്തേക്ക് പോയ ഇബ്നു മസ്‌ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ ശിഷ്യന്മാർ എന്നിവരെല്ലാം ഈ വഴിയിലെ മാതൃകകളാണ്.

മഹാപണ്ഡിതന്മാരെ സന്ദർശിക്കാനും അവരിൽ നിന്ന് വിജ്ഞാനം നുകരാനും സ്വന്തം നാടും സൗകര്യങ്ങളും ഉപേക്ഷിച്ച് തന്റെ യൗവനകാലത്ത് തന്നെ ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ യാത്രകൾ ആരംഭിച്ചു. ഖുറാസാൻ, ബസ്വറ, കൂഫ, ബാഗ്ദാദ്, ഡമാസ്കസ്, ഹിജാസ് (മക്കയും മദീനയും), ഈജിപ്ത് തുടങ്ങി ഇസ്‌ലാമിക ലോകത്തെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളിലേക്കെല്ലാം അദ്ദേഹം സഞ്ചരിച്ചു. വലിയ പണ്ഡിതന്മാർ ഉണ്ടെന്നറിയുന്ന ദേശങ്ങളിലേക്കെല്ലാം അദ്ദേഹം യാത്ര തിരിച്ചു.

ഗുരുക്കന്മാരും ഹിശാം ബിൻ അമ്മാറിന്റെ ചരിത്രവും

അദ്ദേഹത്തിന്റെ വിപുലമായ യാത്രകൾ കാരണം ഗുരുക്കന്മാരുടെ എണ്ണം തിട്ടപ്പെടുത്തുക സാധ്യമല്ല. എങ്കിലും അവരിൽ പ്രമുഖരായ ചിലർ താഴെ പറയുന്നവരാണ്: അദ്ദേഹം ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച അലി ബിൻ മുഹമ്മദ് അത്തനാഫിസി, ‘അസ്സമിൻ’ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ബിൻ അൽ-മുഥന്ന അൽ-അനസി, മുസന്നഫിന്റെ രചയിതാവായ അബൂബക്കർ ബിൻ അബീ ശൈബ, ഇമാം ബുഖാരിയുടെ ശിഷ്യനായ ഇബ്രാഹീം ബിൻ അൽ-മുൻദിർ അൽ-ഹിസാമി, മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ നുമൈർ, ജുബാറ ബിൻ അൽ-മുഗല്ലിസ്, അബ്ദുല്ല ബിൻ മുആവിയ, ഹിശാം ബിൻ അമ്മാർ رَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാർ അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്.

ഇതിൽ അദ്ദേഹത്തിന്റെ ശൈഖായ ഹിശാം ബിൻ അമ്മാറിന് ഇമാം മാലികുമായി رَحِمَهُ اللَّهُ ഉണ്ടായ ഒരു സംഭവം വിജ്ഞാനാന്വേഷകർക്ക് വലിയൊരു പാഠമാണ്. ഹിശാം ബിൻ അമ്മാർ رَحِمَهُ اللَّهُ പറയുന്നു: “എന്നെ ഹജ്ജിനയക്കാനും മദീനയിൽ പോയി വിജ്ഞാനം നേടാനും വേണ്ടി എന്റെ പിതാവ് തന്റെ സ്വന്തം വീട് 20 ദീനാറിന് വിറ്റു. അങ്ങനെ ഞാൻ മദീനയിലെത്തി ഇമാം മാലികിന്റെ സദസ്സിൽ ചെന്നിരുന്നു. രാജാക്കന്മാരെപ്പോലെയുള്ള വലിയ ഗാംഭീര്യമുള്ള സദസ്സായിരുന്നു അത്. സദസ്സ് കഴിഞ്ഞപ്പോൾ ഞാൻ ഇമാം മാലികിനോട് പറഞ്ഞു: ‘താങ്കൾ എനിക്ക് ഹദീസ് പറഞ്ഞുതന്നാലും’ (ഹദ്ദഥനീ). എന്നാൽ ഇമാം മാലികിന്റെ രീതി അതായിരുന്നില്ല, ശിഷ്യന്മാർ അദ്ദേഹത്തിന് ഹദീസുകൾ വായിച്ചുകേൾപ്പിക്കുക (ഇഖ്റഅ് അലയ്യ) എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം എന്നോട് വായിക്കാൻ പറഞ്ഞു. എന്നാൽ ഞാൻ വീണ്ടും ഹദീസ് പറഞ്ഞുതരാൻ തന്നെ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ നിർബന്ധം പിടിച്ചപ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട് എന്നെ പിടിച്ച് 15 ചാട്ടവാറടി അടിക്കാൻ കൽപ്പിച്ചു. ഭൃത്യൻ എന്നെ 15 അടി അടിച്ചു. ഞാൻ കരയാൻ തുടങ്ങി.

അപ്പോൾ ഇമാം മാലിക് ചോദിച്ചു: ‘നീ എന്തിനാണ് കരയുന്നത്? അടി കൊണ്ടിട്ടാണോ?’ ഞാൻ പറഞ്ഞു: ‘അല്ല, എന്റെ പിതാവ് തന്റെ വീട് വിറ്റാണ് താങ്കളിൽ നിന്ന് ഹദീസ് പഠിക്കാൻ എന്നെ ഇങ്ങോട്ടയച്ചത്. എന്നാൽ താങ്കൾ യാതൊരു തെറ്റുമില്ലാതെ എന്നെ മർദ്ദിച്ചിരിക്കുന്നു. ഞാൻ താങ്കൾക്ക് മാപ്പ് നൽകുകയില്ല.’ അപ്പോൾ ഇമാം മാലിക് ചോദിച്ചു: ‘എങ്കിൽ ഞാൻ എന്ത് പ്രായശ്ചിത്തമാണ് നൽകേണ്ടത്?’ ഞാൻ പറഞ്ഞു: ‘അതിനുള്ള പ്രായശ്ചിത്തം താങ്കൾ എനിക്ക് 15 ഹദീസുകൾ പറഞ്ഞുതരലാണ്.’ അങ്ങനെ ഇമാം മാലിക് എനിക്ക് 15 ഹദീസുകൾ പറഞ്ഞുതന്നു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു: ‘താങ്കൾ എന്നെ ഇനിയും അടിച്ചോളൂ, എനിക്ക് കൂടുതൽ ഹദീസുകൾ പറഞ്ഞുതരികയും ചെയ്യുക!’ ഇത് കേട്ട് ഇമാം മാലിക് ചിരിക്കുകയും എന്നെ പോകാൻ അനുവദിക്കുകയും ചെയ്തു.” അറിവ് നേടുന്നതിൽ പണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരുഷമായ പെരുമാറ്റങ്ങളിൽ ക്ഷമിക്കണം എന്ന വലിയ പാഠമാണ് ഇത് നൽകുന്നത്.

ഉയർന്ന നിവേദക പരമ്പരകളും ജുബാറ ബിൻ അൽ-മുഗല്ലിസും

ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ എപ്പോഴും ഉയർന്ന നിവേദക പരമ്പരകൾ (ഉലുവ്വുൽ ഇസ്നാദ്) ലഭിക്കാൻ ആഗ്രഹിച്ചിരുന്നു. അതായത്, തനിക്കും നബി ﷺ ക്കും ഇടയിൽ പരമാവധി കുറഞ്ഞ എണ്ണം നിവേദകർ മാത്രമുള്ള ഹദീസുകൾ കണ്ടെത്തുക. ഇതിനായി അദ്ദേഹം ഒട്ടനവധി യാത്രകൾ ചെയ്തു. അങ്ങനെ തന്റെ ഗ്രന്ഥത്തിൽ അദ്ദേഹത്തിന് 5 ‘സുലാസിയ്യാത്ത്’ (നബി ﷺ ക്കും അദ്ദേഹത്തിനുമിടയിൽ മൂന്ന് നിവേദകർ മാത്രമുള്ള ഹദീസുകൾ) ഉദ്ധരിക്കാൻ സാധിച്ചു.

എന്നാൽ ഈ 5 ഹദീസുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുള്ളത് തന്റെ ശൈഖായ ജുബാറ ബിൻ അൽ-മുഗല്ലിസ് വഴിയാണ്. ഹദീസ് വിജ്ഞാന ശാസ്ത്രത്തിൽ ജുബാറ ബിൻ അൽ-മുഗല്ലിസ് ഒരു ദുർബലനായ നിവേദകനായാണ് പരിഗണിക്കപ്പെടുന്നത്. ഇമാം അദ്ദഹബി, ഹാഫിള് ഇബ്നു ഹജർ رَحِمَهُمُ اللَّهُ തുടങ്ങിയവരെല്ലാം അദ്ദേഹത്തെ ദുർബലനാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ജുബാറ ബിൻ അൽ-മുഗല്ലിസ് ദുർബലനായതുകൊണ്ട് ഈ അഞ്ച് ഹദീസുകളുടെയും ‘സുലാസിയ്യായ’ (മൂന്ന് നിവേദകരുള്ള) പരമ്പരകൾ ദുർബലമാണ്. എന്നാൽ ഈ ഹദീസുകളിലെ ആശയങ്ങൾ മറ്റ് വിശ്വസ്തരായ നിവേദകരിലൂടെ (മറ്റ് പരമ്പരകളിലൂടെ) വന്ന സ്വഹീഹായ ഹദീസുകളാണ് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ശിഷ്യസമ്പത്ത്

15 വർഷത്തോളം നീണ്ടുനിന്ന വിജ്ഞാനാന്വേഷണ യാത്രകൾക്ക് ശേഷം അദ്ദേഹം തന്റെ സ്വന്തം നാടായ ഖസ്‌വീനിലേക്ക് തന്നെ മടങ്ങിയെത്തി. അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെമ്പാടും പരന്നതോടെ അദ്ദേഹത്തിൽ നിന്ന് ഹദീസ് പഠിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഒഴുകിയെത്തി. അസംഖ്യം ശിഷ്യന്മാർ അദ്ദേഹത്തിൽ നിന്നും വിജ്ഞാനം നുകർന്നു.

അവരിൽ പ്രമുഖർ താഴെ പറയുന്നവരാണ്: അലി ബിൻ സഈദ് ബിൻ അബ്ദുല്ല അൽ-ഗുദാനി, ഇബ്രാഹീം ബിൻ ദീനാർ അൽ-ജുറശി അൽ-ഹംദാനി, പ്രമുഖ പണ്ഡിതനായ അബൂ യഅ്‌ല അൽ-ഖലീലിയുടെ പിതാമഹനായ അഹ്‌മദ്‌ ബിൻ ഇബ്രാഹീം അൽ-ഖസ്‌വീനി, അബൂ അത്തയ്യിബ് അഹ്‌മദ്‌ ബിൻ റൗഹ് അൽ-മശഅ്റാനി, ഇസ്ഹാഖ് ബിൻ മുഹമ്മദ് അൽ-ഖസ്‌വീനി, ജഅ്ഫർ ബിൻ ഇദ്‌രീസ്, മുഹമ്മദ് ബിൻ ഈസാ അസ്സഫ്ഫാർ, ഹാഫിഴായ അബുൽ ഹസൻ അലി ബിൻ ഇബ്രാഹീം ബിൻ സലമ അൽ-ഖസ്‌വീനി. ഇവരെക്കൂടാതെ പ്രമുഖ അറബി ഭാഷാ പണ്ഡിതനായ ഇബ്നു സിബാവാഹി വരെ അദ്ദേഹത്തിന്റെ സദസ്സിൽ നിന്നും വിജ്ഞാനം നേടിയ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു.

ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ വിന്റെ വിജ്ഞാന സംഭാവനകളും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ അവസാന നാളുകളും അടുത്ത ഭാഗത്തിൽ.

Share This Article
Leave a Comment