നഹ്‌റ് ത്വലാസ് യുദ്ധം: ചരിത്രത്തിന്റെയും ലോക നാഗരികതയുടെയും ഗതി മാറ്റിയ വിസ്മരിക്കപ്പെട്ട പോരാട്ടം

14 Min Read

ഒടുവിൽ ഖാർലൂഖ് ഗോത്രങ്ങൾ മുസ്‌ലിംകളോടൊപ്പം യുദ്ധത്തിൽ പങ്കുചേർന്നു. യുദ്ധരംഗത്തേക്കുള്ള അവരുടെ പ്രവേശനം നിർണ്ണായകമായിരുന്നു. ചൈനീസ് സൈന്യം അതിദാരുണമായി പരാജയപ്പെടുകയും ഛിന്നഭിന്നമാവുകയും ചെയ്തു. വളരെ കുറച്ചുപേർക്ക് മാത്രമേ അതിൽ നിന്ന് രക്ഷപ്പെടാനായുള്ളൂ. ഇരുപതിനായിരത്തിലധികം ചൈനീസ് സൈനികർ തടവുകാരാക്കപ്പെട്ടു. അവരെ ബഗ്ദാദ്, സമർഖന്ദ്, ബുഖാറ എന്നിവിടങ്ങളിലെ വിപണികളിൽ അടിമകളായി വിൽക്കുകയുണ്ടായി.

തുടക്കത്തിൽ തന്നെ ഈ വിഷയത്തിന്റെ ശീർഷകം പലർക്കും അത്ഭുതവും ഞെട്ടലും ഉണ്ടാക്കിയേക്കാം! എന്താണ് ചരിത്രത്തിന്റെയും ലോക നാഗരികതയുടെയും രൂപം മാറ്റിയ വിസ്മരിക്കപ്പെട്ട ആ യുദ്ധം?! ഭീമാകാരമായ ലോകസ്വാധീനമുള്ള അതിന്റെ സംഭവവികാസങ്ങളും അനന്തരഫലങ്ങളും അറിയാനും മനസ്സിലാക്കാനും എന്തുകൊണ്ടാണ് ഭൂരിഭാഗം മുസ്‌ലിംകൾക്കും കഴിയാതെ പോയത്?! ഇസ്‌ലാമിക ചരിത്രത്തിൽ നാഗരികവും സാമൂഹികവും മതപരവുമായ മാറ്റങ്ങൾക്ക് കാരണമായ ചുരുക്കം ചില യുദ്ധങ്ങളിലൊന്നാണിതെന്ന് നമുക്ക് പറയേണ്ടിവരുന്ന തലത്തിലേക്ക്, മുസ്‌ലിംകളും അവരുടെ മഹത്തായ ചരിത്രവും തമ്മിലുള്ള അകലം വർദ്ധിച്ചിട്ടുണ്ടോ? എന്നിട്ടും ഇന്ന് ഭൂരിഭാഗം മുസ്‌ലിംകൾക്കും ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ല!!

ചുരുക്കത്തിൽ, ഇസ്‌ലാമിക ചരിത്രത്തിലെ മഹത്തായതും നിർണ്ണായകവുമായ യുദ്ധങ്ങളുടെ ഗണത്തിൽ നമുക്ക് ഈ യുദ്ധത്തെ ഉൾപ്പെടുത്താം. അന്നത്തെ ലോകരാഷ്ട്രങ്ങളെയും അവയുടെ പരസ്പര ബന്ധങ്ങളെയും അത് മാറ്റിമറിച്ചു. ഖാദിസിയ്യ, നഹാവന്ദ് യുദ്ധങ്ങൾ ഇറാഖിലെയും ഇറാനിലെയും പേർഷ്യൻ സാമ്രാജ്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിച്ചത് പോലെ, യർമൂക്ക് യുദ്ധം ശാമിലെയും അറേബ്യൻ ഉപദ്വീപിലെയും റോമൻ സാമ്രാജ്യത്തെ ഇല്ലാതാക്കിയത് പോലെ, ത്വലാസ് നദീതീരത്തെ പോരാട്ടം (معركة نهر طلاس) ഏഷ്യാമൈനറിലെ ചൈനീസ് സ്വാധീനത്തിന് അന്ത്യം കുറിച്ചു. ഇന്നുകാണുന്ന രൂപത്തിൽ ചൈനീസ് സാമ്രാജ്യത്തിന്റെ ഭൂപടം വരച്ചതും ആ യുദ്ധമാണ്. ചരിത്രത്തിലുടനീളം ഇന്നുവരെ മുസ്‌ലിംകളോടുള്ള ചൈനീസ് ബോധത്തിൽ ശത്രുതാപരമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയതും ഈ പോരാട്ടമാണ്.

ഇത്രത്തോളം വലിയ സ്വാധീനമുള്ള ഒരു യുദ്ധത്തെക്കുറിച്ച് നാം വിശദമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളുടെ ഈ സമയത്ത് അതിൽ നിന്ന് സുപ്രധാനമായ പാഠങ്ങൾ നാം ഉൾക്കൊള്ളേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തെ വേരോടെ പിഴുതെറിയാനുള്ള ശത്രുക്കളുടെ അതിയായ ആഗ്രഹവും ലക്ഷ്യവുമാണ് ആ വെല്ലുവിളി.

താങ് രാജവംശത്തിന് കീഴിലെ ചൈന

ചരിത്രത്തിലുടനീളം ഏഷ്യൻ ഭൂഖണ്ഡത്തിൽ ചൈനയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. പുരാതന ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മനുഷ്യ നാഗരികതകളിലൊന്നായിരുന്നു അത്. വിശാലമായ ഭൂപ്രദേശങ്ങളോടെ കിഴക്കൻ ഏഷ്യൻ ഭൂഖണ്ഡത്തിലാകെ അവർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിന് മുമ്പ് രണ്ടായിരത്തിലധികം വർഷങ്ങൾ നീളുന്ന കാലഘട്ടങ്ങളിൽ നിരവധി ചരിത്രപരമായ മാറ്റങ്ങളിലൂടെയും രാജവംശങ്ങളിലൂടെയും ചൈനീസ് സാമ്രാജ്യം കടന്നുപോയിട്ടുണ്ട്.

ചൈന ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി “താങ്” രാജവംശം കണക്കാക്കപ്പെടുന്നു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്: ഒന്നാമതായി: ഈ രാജവംശത്തിന്റെ കാലത്താണ് ചൈന അതിന്റെ നാഗരിക പ്രതാപത്തിന്റെ കൊടുമുടിയിലെത്തിയത്. അവരുടെ ഭരണകാലം ചൈനയുടെ സുവർണ്ണകാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു. രണ്ടാമതായി: ഈ രാജവംശത്തിന്റെ ഉദയം മദീനയിലുണ്ടായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉദയവുമായി പൊരുത്തപ്പെടുന്നു എന്നത് അവരുടെ വിധിയായിരുന്നു. മനുഷ്യകുലത്തിന്റെ മുഴുവൻ നേതാവായ പ്രവാചകൻ മുഹമ്മദ് ﷺ യുടെ നേതൃത്വത്തിലായിരുന്നു ആ ഇസ്‌ലാമിക രാഷ്ട്രം ഉയർന്നുവന്നത്. താങ് രാജവംശം ചൈനയുടെ ഭരണം ആരംഭിക്കുന്നത് ക്രിസ്തുവർഷം 618-ലാണ്. ഇതേ വർഷമാണ് (ഹിജ്റ 5) അഹ്‌സാബ് യുദ്ധത്തിൽ ബഹുദൈവാരാധകരുടെ സഖ്യസേനക്കെതിരെ മുസ്‌ലിംകൾ തങ്ങളുടെ വൻവിജയം കരസ്ഥമാക്കിയത്. മദീനയിലെ തങ്ങളുടെ നവജാത രാഷ്ട്രത്തെ പ്രതിരോധിക്കുന്നതിൽ നിന്ന് ശത്രുക്കൾക്കെതിരെയുള്ള ആക്രമണത്തിലേക്കും, മഹത്തായ ഇസ്‌ലാമിക ഫുതൂഹാത്തുകളുടെ (വിജയങ്ങൾ) തുടക്കത്തിലേക്കും മുസ്‌ലിംകൾ മാറിയ വർഷമായിരുന്നു അത്.

തന്ത്രപ്രധാനമായ പട്ടുപാതയുടെ (Silk Road) നിയന്ത്രണം വഴിയും ശക്തമായ വാണിജ്യ ബന്ധങ്ങളിലൂടെയും വൻ സമ്പത്ത് നേടിയെടുക്കാൻ താങ് രാജവംശത്തിന് കഴിഞ്ഞു. ഇത് അവരുടെ വളർച്ചയ്ക്കും വികാസത്തിനും വലിയൊരു കാരണമായി മാറി. ഏഷ്യൻ ഭൂഖണ്ഡത്തിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന് അവർ മൃദുസമീപനങ്ങൾ (Soft power) സ്വീകരിച്ചിരുന്നുവെങ്കിലും, രണ്ട് കടുത്ത ശത്രുക്കളെ അവർക്ക് നേരിടേണ്ടി വന്നിരുന്നു. അവരുമായി ദീർഘവും കഠിനവുമായ യുദ്ധങ്ങൾ അവർ നടത്തി.

ഒന്നാമത്തെ ശത്രു: തിബത്തൻ സാമ്രാജ്യം. താങ് രാജവംശം ചൈനയിൽ അധികാരമേൽക്കുന്ന അതേ കാലത്താണ് ഈ സാമ്രാജ്യവും ഉയർന്നുവന്നത്. തിബത്തൻ സാമ്രാജ്യത്തിന് വലിയ സാമ്രാജ്യത്വ മോഹങ്ങളുണ്ടായിരുന്നു. കൂടാതെ ചൈനീസ് വംശജരോടും അവരുടെ സാമ്രാജ്യത്തോടും അവർക്ക് കടുത്ത ശത്രുതയുമുണ്ടായിരുന്നു. അതിനാൽ പ്രത്യേകിച്ചും മധ്യേഷ്യൻ പ്രദേശങ്ങളുടെ ആധിപത്യത്തിനും നിയന്ത്രണത്തിനുമായി താങ് രാജവംശവുമായി അവർ ദീർഘകാലം പോരാടി.

രണ്ടാമത്തെ ശത്രു: വടക്കുപടിഞ്ഞാറൻ ചൈനയിലെ (അറബി ഗ്രന്ഥങ്ങളിൽ കിഴക്കൻ തുർക്കിസ്ഥാൻ എന്ന് അറിയപ്പെടുന്ന പ്രദേശം) തുർക്കി വംശജരായ ഉയ്ഗൂർ ഗോത്രങ്ങൾ.

ചൈനക്കാരും തിബത്തുകാരും മുസ്‌ലിംകളായ ഉയ്ഗൂർ തുർക്കികളും തമ്മിലുള്ള ഈ കടുത്ത ശത്രുത ഇന്നും നിലനിൽക്കുന്നുണ്ട്. അവർക്കെതിരെയുള്ള ചൈനയുടെ പീഡനങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. പുരാതന ചരിത്രം രൂപപ്പെടുത്തിയ ഈ ശത്രുതയുടെ വേരുകളും ഇസ്‌ലാമിക ലോകവുമായുള്ള ചൈനയുടെ ബന്ധത്തിന്റെ സ്വഭാവവുമാണ് ഇത് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക ശക്തിയുടെ ഉദയം

താങ് രാജവംശം കിഴക്കും പടിഞ്ഞാറും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയും ലോകത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ അവരുടെ ശക്തി വർദ്ധിക്കുകയും ചെയ്യുന്ന അതേ സമയത്ത്, ആഗോള തലത്തിൽ വലിയൊരു മാറ്റവും പുതിയൊരു ശക്തിയുടെ ഉദയവും സംഭവിച്ചു. അതാണ് ഇസ്‌ലാമിന്റെയും അതിന്റെ ഭരണകൂടത്തിന്റെയും ശക്തി. ഇരുപത് വർഷത്തിൽ താഴെ സമയം കൊണ്ട് അന്നത്തെ ലോകത്തെ ഏറ്റവും വലിയ ശക്തികളായിരുന്ന റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങളെ തകർത്തെറിയാൻ ഇസ്‌ലാമിക രാഷ്ട്രത്തിന് കഴിഞ്ഞു. തങ്ങളുടെ പ്രതാപത്തിന്റെയും വികാസത്തിന്റെയും നെറുകയിലായിരുന്ന ചൈനയെപ്പോലൊരു സാമ്രാജ്യത്വ ശക്തിക്ക് ഈ പുതിയ ശക്തിയുടെ കടന്നുവരവിൽ ആശങ്കയുണ്ടാവുക എന്നത് തികച്ചും സ്വാഭാവികമാണ്.

എന്നാൽ കിഴക്കൻ ഏഷ്യയിലെ ചൈനയും പുതിയ ഇസ്‌ലാമിക ശക്തിയും തമ്മിലുള്ള വലിയ ദൂരം കാരണം ചൈനീസ് ചക്രവർത്തി ഇസ്‌ലാമിക വിജയങ്ങളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ ഇടപെട്ടില്ല. അക്കാലത്ത് പേർഷ്യൻ പീഠഭൂമി പൂർണ്ണമായും കീഴടക്കുന്ന പ്രക്രിയയിലായിരുന്നു മുസ്‌ലിംകൾ. കൂടാതെ, മധ്യേഷ്യയുടെയും ആഗോള വാണിജ്യ പാതയുടെയും നിയന്ത്രണത്തിൽ ചൈനയോട് മത്സരിച്ചിരുന്ന സസ്സാനിദ് സാമ്രാജ്യത്തെ (Sassanid Empire) മുസ്‌ലിംകൾ ഇല്ലാതാക്കിയതും ചൈനയുടെ ഈ മൗനത്തിന് കാരണമായി.

ഉമയ്യദ് ഭരണകൂടവും നാല് ദിക്കുകളിലെ ജിഹാദും

ചരിത്രത്തിൽ ഉമയ്യദ് ഭരണകൂടത്തെപ്പോലെ തന്ത്രപ്രധാനമായ വിജയങ്ങളും ഫുതൂഹാത്തുകളും വികാസങ്ങളും നേടിയ മറ്റൊരു ഇസ്‌ലാമിക ഭരണകൂടവുമില്ല. ഉമയ്യദ് ഭരണകൂടത്തിന്റെ മഹത്തായ സൈനിക ചരിത്രത്തെ വളച്ചൊടിക്കാൻ പലരും മത്സരിച്ചിട്ടുണ്ടെങ്കിലും, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിർത്തികൾ അതിന്റെ പരമാവധി വിസ്തൃതിയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. അവർ ഉത്തരാഫ്രിക്ക പൂർണ്ണമായും കീഴടക്കി. തുടർന്ന് യൂറോപ്പിലേക്ക് കുതിക്കുകയും അന്ദലുസ് (സ്പെയിൻ) കീഴടക്കുകയും ചെയ്തു. അവർ കോൺസ്റ്റാന്റിനോപ്പിൾ പലതവണ ഉപരോധിക്കുകയും അത് കീഴടക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു.

കിഴക്കൻ ഭാഗത്ത്, പ്രശസ്ത ഗവർണറായ അൽ-ഹജ്ജാജ് ബ്നു യൂസുഫ് അസ്സഖഫിയുടെയും അദ്ദേഹത്തിന്റെ കീഴിലുള്ള വലിയ ഇസ്‌ലാമിക നായകന്മാരുടെയും വിജയങ്ങൾ ശ്രദ്ധേയമായിരുന്നു. സിന്ധ് പ്രദേശം (ഇന്നത്തെ പാകിസ്ഥാൻ) കീഴടക്കിയ മുഹമ്മദ് ബ്നു ഖാസിം, മധ്യേഷ്യ കീഴടക്കുന്നതിൽ വലിയ സ്വാധീനവും മികച്ച പ്രകടനവും കാഴ്ചവെച്ച ഖുതൈബ ബ്നു മുസ്‌ലിം അൽ-ബാഹിലി തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു. ബൽഖ്, ബീകന്ദ്, ബുഖാറ, ശൂമാൻ, കശ്, ത്വാലിഖാൻ, ഖവാരിസം, കാശാൻ, ഫർഗാന, അശ്ശാശ്, ചൈനീസ് അതിർത്തിയിലുള്ള മാവറാഉന്നഹ്ര് (Transoxiana) മേഖലയിലെ കാശ്ഗർ തുടങ്ങിയ സുരക്ഷിതമായ പല നഗരങ്ങളും രാജ്യങ്ങളും പ്രദേശങ്ങളും കീഴടക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഈ പ്രദേശങ്ങളിലൊക്കെ ഇസ്‌ലാം പ്രചരിക്കുകയും, അവയിലെ പല നഗരങ്ങളും ബുഖാറ, സമർഖന്ദ് എന്നിവയെപ്പോലെ ഇസ്‌ലാമിക നാഗരികതയുടെ പ്രധാന കേന്ദ്രങ്ങളായി മാറുകയും ചെയ്തു.

ചൈനീസ് സാമ്രാജ്യവും ഉമയ്യദ് ഭരണകൂടവും തമ്മിൽ ആദ്യമായി ഏറ്റുമുട്ടലുണ്ടാകുന്നത് മഹാനായ സൈന്യാധിപൻ ഖുതൈബ ബ്നു മുസ്‌ലിം رَحِمَهُ اللَّهُ വധിക്കപ്പെട്ട് കുറച്ചുകാലത്തിന് ശേഷമാണ്. ഉമയ്യദ് ഭരണകൂടവും തിബത്തൻ സാമ്രാജ്യവും തമ്മിലുണ്ടായ സഖ്യം ചൈനക്കാരിൽ ഭയം ജനിപ്പിച്ചു. ഫർഗാന താഴ്‌വരയിലെ (ഇന്ന് ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കിടുന്ന ഒരു താഴ്‌വരയാണിത്) ഭരണാധികാരിയായ ഇഖ്ശീദിനെ ഉമയ്യദ് ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്താക്കിയ അവസരം ചൈനക്കാർ മുതലെടുത്തു. തന്റെ സ്ഥാനം വീണ്ടെടുക്കാൻ ഇഖ്ശീദ് ചൈനീസ് രാജാക്കന്മാരോട് സഹായം അഭ്യർത്ഥിച്ചു.

മുസ്‌ലിം സൈന്യത്തെക്കുറിച്ചുള്ള ഭയവും, അവർ ഒരിക്കലും പരാജയപ്പെടാത്ത സൈന്യമാണെന്ന പേരും കാരണം, ഉമയ്യദ്-തിബത്തൻ സഖ്യത്തോട് പോരാടുന്നതിനായി കൂലിപ്പടയാളികളായി പ്രവർത്തിച്ചിരുന്ന ‘ഖാർലൂഖ്’ എന്ന തുർക്കി ഗോത്രങ്ങളുടെ സഹായം തേടാൻ ചൈനീസ് ചക്രവർത്തിയായ ഷുവാൻ സോങ് തീരുമാനിച്ചു. ഹിജ്റ 98-ൽ ഈ സഖ്യത്തെ പരാജയപ്പെടുത്തുന്നതിൽ ഖാർലൂഖ് ഗോത്രങ്ങൾ വിജയിക്കുകയും, ഇഖ്ശീദ് ഫർഗാന താഴ്‌വരയുടെ ഭരണാധികാരിയായി വീണ്ടും നിയമിതനാകുകയും ചെയ്തു.

ഉമയ്യദ്-തിബത്തൻ സഖ്യത്തിന് മേൽ ചൈനക്കാർ വിജയം നേടിയെങ്കിലും, മധ്യേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ അത് യാതൊരു മാറ്റവും വരുത്തിയില്ല. മധ്യേഷ്യയിലെ ഭൂരിഭാഗം പ്രവിശ്യകളും പ്രധാന നഗരങ്ങളും മുസ്‌ലിംകളുടെ നിയന്ത്രണത്തിൽ തന്നെ തുടർന്നു. ചൈനക്കാർക്ക് കിർഗിസിയ എന്ന ഒറ്റ പ്രവിശ്യയുടെ മേൽ മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂ.

ഉമയ്യദ് ഭരണകൂടവും ആഭ്യന്തര പ്രശ്നങ്ങളും

ഹിജ്റ രണ്ടാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയും ഉമയ്യദ് ഭരണകൂടം അതിന്റെ പരമാവധി വിസ്തൃതിയിൽ എത്തുകയും ചെയ്തതോടെ, അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഇസ്‌ലാമിക ഫുതൂഹാത്തുകളെ തടസ്സപ്പെടുത്തുന്ന പുതിയ പ്രതിസന്ധികൾ ഉയർന്നുവന്നു.

ഉമയ്യദ് ഭരണകൂടത്തിനെതിരെ പുറപ്പെടുന്നവരുടെയും എതിർക്കുന്നവരുടെയും എണ്ണം വർദ്ധിച്ചതാണ് ഈ പ്രതിസന്ധികൾക്ക് കാരണം. വിടവുകൾ അനുദിനം വലുതായിക്കൊണ്ടിരുന്നു. ഖവാരിജുകളുടെയും ശിയാക്കളുടെയും കലാപങ്ങൾ ഉമർ ബ്നു അബ്ദുൽ അസീസ് رَحِمَهُ اللَّهُ വിന്റെ ഭരണകാലത്തല്ലാതെ ഒരിക്കലും അടങ്ങിയിരുന്നില്ല, അവ നാൾക്കുനാൾ രൂക്ഷമായിക്കൊണ്ടിരുന്നു. അറബികളോടുള്ള ഭരണകൂടത്തിന്റെ പക്ഷപാതിത്വം കാരണം അറബികളല്ലാത്തവരിൽ നിന്ന് ഉയർന്നുവന്ന ശുഊബിയ്യ (ദേശീയവാദ) പ്രസ്ഥാനങ്ങളുടെ കലാപങ്ങൾ അബ്ബാസിയ്യ പ്രബോധനത്തിന്റെ ഉദയത്തോടെ പുതിയൊരു തലത്തിലേക്ക് മാറി.

ഈ വെല്ലുവിളികൾക്കിടയിലും ഉമയ്യദ് ഭരണകൂടം തങ്ങളുടെ ശത്രുക്കൾക്കെതിരെ സൈനികവും രാഷ്ട്രീയവുമായ മേധാവിത്വം നിലനിർത്തിക്കൊണ്ട് ശക്തമായി നിലകൊണ്ടു. എന്നാൽ ഹിജ്റ 125-ൽ അൽ-വലീദ് ബ്നു യസീദ് ഖിലാഫത്ത് പദവി ഏറ്റെടുത്തതോടെ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അധാർമ്മികതയും അനാശാസ്യ പ്രവർത്തനങ്ങളും കാരണം അദ്ദേഹം ഖിലാഫത്തിന് തികച്ചും അയോഗ്യനായിരുന്നു. ഉമയ്യദ് ഭരണകൂടം സ്ഥാപിക്കപ്പെട്ടതിന് ശേഷം ആദ്യമായി ഉമയ്യദ് കുടുംബത്തിനുള്ളിൽ തന്നെ ഇതൊരു വലിയ പിളർപ്പിന് കാരണമായി. അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്മാർ അദ്ദേഹത്തിനെതിരെ തിരിയുകയും ഉമയ്യദുകൾ പരസ്പരം പോരടിക്കുകയും ചെയ്തു. ശക്തനും ധീരനുമായ മർവാൻ ബ്നു മുഹമ്മദ് ഖിലാഫത്ത് ഏറ്റെടുത്തിട്ടും ഈ പ്രതിസന്ധികൾ പരിഹരിക്കാനായില്ല. കാര്യങ്ങൾ കൈവിട്ടുപോവുകയും ഭരണകൂടത്തിന്റെ അടിത്തറ ഇളകാൻ തുടങ്ങുകയും ചെയ്തു. അബ്ബാസിയ്യ പ്രബോധനത്തിന്റെ ശക്തികേന്ദ്രമായ ഖുറാസാനിൽ നിന്നാണ് ഇതിന് തുടക്കമിട്ടത്.

ഉമയ്യദ് ഭരണകൂടം നേരിട്ടിരുന്ന ഈ പ്രതിസന്ധിയും, വിമതരെയും വിപ്ലവകാരികളെയും നേരിടുന്നതിലുള്ള അവരുടെ തിരക്കും ചൈനക്കാർ മുതലെടുത്തു. ‘ജാവോ സിയാൻസി’ എന്ന കമാൻഡറുടെ നേതൃത്വത്തിൽ അവർ ഒരു സൈനിക നീക്കം നടത്തി. ഈ സൈന്യം മുസ്‌ലിംകളിൽ നിന്ന് കശ്, ത്വാലിഖാൻ, തോക്മാക് (ഇപ്പോൾ ഉസ്ബെക്കിസ്ഥാനിലാണ്) തുടങ്ങിയ സുപ്രധാന നഗരങ്ങൾ തിരിച്ചുപിടിച്ചു. എ.ഡി 748 (ഹിജ്റ 130) ൽ മധ്യേഷ്യയിലെ മുസ്‌ലിംകളുടെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കാബൂളിന് നേരെ ഭീഷണി മുഴക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.

സ്ഥിരതയും സംഭവവികാസങ്ങളിലെ അതിന്റെ സ്വാധീനവും

മഹത്തായ ഉമയ്യദ് ഭരണകൂടം തകരുകയും, അബ്ബാസിയ്യ ഭരണകൂടം അത് അനന്തരം എടുക്കുകയും ചെയ്തു. ഉമയ്യദ് ഭരണകൂടത്തിന്റെ അവസാന കാലത്ത് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും അവർക്ക് പാരമ്പര്യമായി ലഭിച്ചു. അതിലൊന്നായിരുന്നു മധ്യേഷ്യയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയും അവിടുത്തെ പല പ്രധാന നഗരങ്ങളും ചൈനക്കാർ തിരിച്ചുപിടിച്ചതും.

ചൈനക്കാരുടെ കീഴിലുള്ള ഫർഗാന താഴ്‌വരയിലെ ഭരണാധികാരി, അബ്ബാസിയ്യ ഭരണകൂടത്തിന് കീഴിലുള്ള അശ്ശാശ് പ്രവിശ്യയെ ആക്രമിക്കുകയും അതിന്റെ ഭരണാധികാരിയെ പിടികൂടി വധിക്കുകയും ചെയ്തു. ഇത് സംഭവവികാസങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. ഇതോടെ അബ്ബാസിയ്യ ഭരണകൂടം മധ്യേഷ്യയിലെ വിഷയങ്ങളിലും ചൈനീസ് ഭീഷണിയിലും തങ്ങളുടെ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലത്തെ അബ്ബാസിയ്യ ഭരണകൂടത്തിലെ ഏറ്റവും ശക്തനായ വ്യക്തിയും ഖുറാസാനിലെ അമീറുമായിരുന്ന അബൂ മുസ്‌ലിം അൽ-ഖുറാസാനിയെ ഈ സംഭവം പ്രകോപിപ്പിച്ചു. അദ്ദേഹം ഖലീഫ അബുൽ അബ്ബാസ് അസ്സഫ്ഫാഹിന് വിവരമറിയിച്ചുകൊണ്ട് കത്തയച്ചു. ഫർഗാന താഴ്‌വരയിലെ ഭരണാധികാരിയെ പാഠം പഠിപ്പിക്കുന്നതിനും, പ്രത്യേകിച്ച് മധ്യേഷ്യയിൽ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിർത്തികൾ ചൈനീസ് ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ഒരു വലിയ സൈനിക നീക്കം നടത്താൻ ഖലീഫ അദ്ദേഹത്തോട് കൽപ്പിച്ചു.

അബൂ മുസ്‌ലിം ഒരു വലിയ സൈന്യത്തെ സജ്ജമാക്കുകയും അന്നത്തെ ഖുറാസാന്റെ തലസ്ഥാനമായ ‘മർവ്’ എന്ന നഗരത്തിലേക്ക് നീങ്ങുകയും ചെയ്തു. അവിടെ വെച്ച് ത്വഖാരിസ്ഥാൻ (ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ്) പ്രവിശ്യയിൽ നിന്നുള്ള ഒരു സഹായസേന അദ്ദേഹത്തോടൊപ്പം ചേർന്നു. അബൂ മുസ്‌ലിം ഈ സൈന്യവുമായി സമർഖന്ദിലേക്ക് നീങ്ങുകയും, കൂഫയിലെ മുൻ ഗവർണറായ സിയാദ് ബ്നു സ്വാലിഹിന്റെ സൈന്യവുമായി സംയോജിക്കുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വം സിയാദ് ഏറ്റെടുത്തു.

പ്രതിഭാശാലിയായ സൈന്യാധിപൻ സിയാദ് ബ്നു സ്വാലിഹ്

ഇസ്‌ലാമിക ചരിത്രത്തിൽ അർഹമായ പരിഗണന ലഭിക്കാത്ത വലിയ സൈനിക മേധാവികളിലൊരാളാണ് സിയാദ് ബ്നു സ്വാലിഹ് അൽ-ഹാരിസി. ഉമയ്യദ് ഭരണകൂടത്തിലെ അവസാന ഖലീഫയായ മർവാൻ ബ്നു മുഹമ്മദിന്റെ കാലത്ത് അദ്ദേഹം കൂഫയിലെ അമീറായിരുന്നു. സൈനിക കമാൻഡർമാരെ നിയമിക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തിയിരുന്ന മർവാന്റെ കൃത്യമായ നിരീക്ഷണത്തിലാണ് സിയാദ് ബ്നു സ്വാലിഹ് അൽ-ഹാരിസിയെ കണ്ടെത്തുന്നത്. ശിയാക്കളോട് ചായ്‌വുള്ള കൂഫയുടെ ഗവർണറായി അദ്ദേഹം അദ്ദേഹത്തെ നിയമിച്ചു. സിയാദ് ബ്നു സ്വാലിഹ് വളരെ മികച്ച രീതിയിൽ അവിടെ ഭരണം നടത്തുകയും അവിടുത്തെ വിപ്ലവാഗ്നി കെടുത്തുകയും ചെയ്തു.

അബ്ബാസിയ്യ ഭരണകൂടം നിലവിൽ വന്നപ്പോൾ, സിയാദ് ബ്നു സ്വാലിഹിനെപ്പോലെയുള്ള കഴിവും ധീരതയുമുള്ള ഒരാളെ പുതിയ ഭരണകൂടത്തിന് നഷ്ടപ്പെടുത്താനാവില്ലെന്ന് അബൂ മുസ്‌ലിം അൽ-ഖുറാസാനി മനസ്സിലാക്കി. ഇത്തരത്തിലുള്ള സൈനിക മേധാവികളെയും കഴിവുറ്റവരെയും ഭരണകൂടത്തിന് ആവശ്യമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ അബൂ മുസ്‌ലിം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അബ്ബാസിയ്യ ഭരണകൂടത്തോടും അബൂ മുസ്‌ലിമിന്റെ ആകർഷകമായ വ്യക്തിത്വത്തോടും സിയാദിനുണ്ടായിരുന്ന മതിപ്പും ഇതിന് സഹായകമായി.

ത്വലാസ് നദീതീരത്തെ യുദ്ധം

ഇസ്‌ലാമിക സൈന്യം അടുത്തെത്തിയപ്പോൾ ചൈനീസ് സാമ്രാജ്യത്തിന് അപകടം മണത്തു. അവർ നേരിടാൻ തീരുമാനിക്കുകയും, ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഭീമമായ ഒരു സൈന്യത്തെ സജ്ജമാക്കുകയും ചെയ്തു. സാമ്രാജ്യത്തിലെ ഏറ്റവും മികച്ച സൈനിക മേധാവിയായ ‘കാവോസിയെൻ-ചി’ (Kaosien-Chih) യുടെ നേതൃത്വത്തിലായിരുന്നു അത്. കൊറിയൻ വംശജനായിരുന്നിട്ടും, ചൈനീസ് ഇതര വംശീയതയിലുള്ള അദ്ദേഹം ചൈനീസ് സാമ്രാജ്യത്വ സൈന്യത്തിന്റെ ജനറൽ കമാൻഡർ പദവിയിലെത്താൻ പ്രാപ്തനായിരുന്നു. ഈ ചൈനീസ് സൈന്യം ത്വറാസ് അല്ലെങ്കിൽ ത്വലാസ് എന്ന നഗരത്തിലേക്ക് നീങ്ങി. (ചരിത്രകാരന്മാർക്കിടയിൽ ഈ പേരിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്). കിർഗിസ്ഥാനെയും കസാക്കിസ്ഥാനെയും വേർതിരിക്കുന്ന വലിയൊരു നദിയുടെ തീരത്താണിത്. മുസ്‌ലിംകളെ നേരിടാൻ തയ്യാറെടുക്കുന്നതിനായി അവർ അവിടെ തമ്പടിച്ചു.

എ.ഡി 751 സെപ്റ്റംബറിൽ (ഹിജ്റ 133 ദുൽഹിജ്ജയുടെ അവസാനം) ത്വലാസ് നദീതീരത്ത് വെച്ച് മുസ്‌ലിംകളും ചൈനക്കാരും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ചൈനക്കാരുടെ പരമ്പരാഗത ശത്രുക്കളായിരുന്ന തിബത്തുകാരും തുർക്കി വംശജരായ ഉയ്ഗൂർ ഗോത്രങ്ങളും മുസ്‌ലിംകളുടെ പക്ഷത്ത് ചേർന്നു. ഇതോടെ ഇരുസൈന്യങ്ങളുടെയും ശക്തി ഏറെക്കുറെ തുല്യമായി മാറി.

ഒരു തീരുമാനത്തിലുമെത്താതെ അഞ്ച് ദിവസത്തോളം പോരാട്ടം തുടർന്നു. അപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നത്. സിയാദ് ബ്നു സ്വാലിഹ് അൽ-ഹാരിസി പ്രയോഗിച്ച അതിബുദ്ധിപരമായ ഒരു സൈനിക തന്ത്രം യുദ്ധം മുസ്‌ലിംകൾക്ക് അനുകൂലമാക്കി മാറ്റി. ചൈനക്കാർക്കെതിരെയുള്ള യുദ്ധത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ടുകൊണ്ട് സിയാദ് ബ്നു സ്വാലിഹ് ഖാർലൂഖ് തുർക്കി ഗോത്രങ്ങൾക്ക് ദൂതനെ അയച്ചു. യുദ്ധമുതലിന്റെ ഒരു ഭാഗവും മറ്റ് സാമ്പത്തിക സഹായങ്ങളും അവർക്ക് വാഗ്ദാനം ചെയ്തു. ചൈനീസ് സൈന്യത്തെ പൂർണ്ണമായും ഉപരോധത്തിലാക്കാൻ (കൊടിൽ തന്ത്രം/സിംഹവ്യൂഹം) ഖാർലൂഖുകൾ പിന്നിൽ നിന്നാണ് ആക്രമിക്കേണ്ടിയിരുന്നത്.

പല കാരണങ്ങൾ കൊണ്ടും ഖാർലൂഖ് ഗോത്രങ്ങൾ സിയാദ് ബ്നു സ്വാലിഹിന്റെ ഈ നിർദ്ദേശം വേഗത്തിൽ സ്വീകരിച്ചു. അവർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ ഒരു കാരണമായിരുന്നു. കൂടാതെ, തെക്കുപടിഞ്ഞാറൻ ചൈനയിലെ തങ്ങളുടെ പ്രദേശങ്ങളിൽ സ്വയംഭരണാവകാശം നൽകാൻ ചൈനക്കാർ വിസമ്മതിച്ചതുമൂലമുണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റൊരു കാരണമായിരുന്നു. ഇതിനെല്ലാം പുറമെ, മുസ്‌ലിം സഖ്യത്തിൽ ചേർന്നില്ലെങ്കിൽ അവരുടെ അജയ്യമായ ശക്തിയെ നേരിടേണ്ടി വരുമെന്ന ഭയവും യുദ്ധപരിചയമുള്ള ആ ഗോത്രങ്ങളെ ഇതിന് പ്രേരിപ്പിച്ചു.

ഒടുവിൽ ഖാർലൂഖ് ഗോത്രങ്ങൾ മുസ്‌ലിംകളോടൊപ്പം യുദ്ധത്തിൽ പങ്കുചേർന്നു. യുദ്ധരംഗത്തേക്കുള്ള അവരുടെ പ്രവേശനം നിർണ്ണായകമായിരുന്നു. ചൈനീസ് സൈന്യം അതിദാരുണമായി പരാജയപ്പെടുകയും ഛിന്നഭിന്നമാവുകയും ചെയ്തു. വളരെ കുറച്ചുപേർക്ക് മാത്രമേ അതിൽ നിന്ന് രക്ഷപ്പെടാനായുള്ളൂ. ഇരുപതിനായിരത്തിലധികം ചൈനീസ് സൈനികർ തടവുകാരാക്കപ്പെട്ടു. അവരെ ബഗ്ദാദ്, സമർഖന്ദ്, ബുഖാറ എന്നിവിടങ്ങളിലെ വിപണികളിൽ അടിമകളായി വിൽക്കുകയുണ്ടായി.

പ്രാദേശിക തലത്തിലും ആഗോള തലത്തിലും ഈ വിജയം അതിപ്രധാനമായ ഫലങ്ങൾ സൃഷ്ടിച്ചു. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

1- മധ്യേഷ്യയിലെ ചൈനീസ് സാന്നിധ്യം അവസാനിച്ചു. ആ പ്രദേശം പൂർണ്ണമായും ഇസ്‌ലാമികമായി മാറി. ഭൂരിഭാഗം തുർക്കി ഗോത്രങ്ങളും അല്ലാഹുവിന്റെ ദീനിലേക്ക് കൂട്ടമായി കടന്നുവന്നു. ആ നാടുകൾ പിന്നീട് മഹാൻമാരായ നേതാക്കളുടെയും വീരന്മാരുടെയും ഉറവിടമായി മാറി. മംലൂക് സുൽത്താന്മാരും അവരുടെ പ്രശസ്തരായ നായകന്മാരായ ഖുതുസ്, ബൈബർസ്, അഖ്ത്വായി, ഖലാവൂൻ തുടങ്ങിയവരൊക്കെ ഈ നാടുകളിൽ നിന്നുള്ളവരാണെന്നത് മാത്രം ഇതിന് മതിയായ തെളിവാണ്. ഈ നാടുകളിൽ വലിയൊരു വൈജ്ഞാനിക നവോത്ഥാനവും നടന്നു. വിവിധ വിജ്ഞാന ശാഖകളിലായി ഇസ്‌ലാമിലെ ഏറ്റവും വലിയ പണ്ഡിതന്മാർ ഉയർന്നുവരാൻ ഇത് കാരണമായി. കൂടാതെ, ലോകത്തിലെ പുരാതന വാണിജ്യ പാതയായ പട്ടുപാതയുടെ നിയന്ത്രണം ഈ യുദ്ധത്തിലൂടെ മുസ്‌ലിംകൾക്ക് ലഭിച്ചു.

2- പേപ്പർ നിർമ്മാണ വിദ്യ ചൈനയിൽ നിന്ന് മുസ്‌ലിംകളിലേക്കും അവരിൽ നിന്ന് യൂറോപ്പിലേക്കും ലോകം മുഴുവനിലേക്കും വ്യാപിക്കാൻ ഈ യുദ്ധം കാരണമായി. വിലപിടിപ്പുള്ള തുകലുകളിലും തുണികളിലും ചൈനയിൽ നിന്ന് വലിയ വിലകൊടുത്ത് ഇറക്കുമതി ചെയ്യുന്ന കടലാസുകളിലും എഴുതിയിരുന്ന അവസ്ഥയിൽ നിന്ന് പേപ്പർ ഗ്രന്ഥരചനയുടെ കാലഘട്ടത്തിന് തുടക്കമായി. ഈ യുദ്ധത്തിൽ ചില ചൈനീസ് പേപ്പർ നിർമ്മാതാക്കളെ തടവുകാരാക്കിയിരുന്നു. ചൈനക്കാർ പേപ്പർ നിർമ്മാണത്തിന്റെ രഹസ്യം സൂക്ഷിച്ചുവെക്കുകയും അത് വിറ്റ് വലിയ ലാഭം കൊയ്യുകയുമായിരുന്നു ചെയ്തിരുന്നത്. ഈ തടവുകാർ പേപ്പർ എങ്ങനെ നിർമ്മിക്കാമെന്ന് മുസ്‌ലിംകളെ പഠിപ്പിച്ചു. നാഗരികതയിലും വിജ്ഞാനത്തിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു കുതിച്ചുചാട്ടമായിരുന്നു അത്. എ.ഡി 1455-ലെ അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തിന് മാത്രമേ ഇതിനോട് കിടപിടിക്കാനാവൂ.

3- പുരാതന ലോകത്തിന്റെ ഭൂപടം വരയ്ക്കപ്പെട്ടു. മുസ്‌ലിംകളും ചൈനക്കാരും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും ഏറ്റുമുട്ടലായിരുന്നു ഇത്. അത് ഇരു രാജ്യങ്ങളുടെയും അതിർത്തികൾ നിർണ്ണയിച്ചു. മുസ്‌ലിംകൾ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമാവധി വിസ്തൃതിയിൽ എത്തിച്ചേർന്നു. പുതിയ അബ്ബാസിയ്യ ഭരണകൂടത്തിന്റെ സാമ്പത്തിക ശേഷി നഷ്ടപ്പെടുമെന്നതിനാലും അപകടസാധ്യതകൾ ഭയന്നും അതിവിശാലമായ ചൈനീസ് സാമ്രാജ്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താൻ അവർ തയ്യാറായില്ല. മറുവശത്ത് ചൈനക്കാർ ഇന്നും നിലനിൽക്കുന്ന തങ്ങളുടെ അതിർത്തികളിൽ ഒതുങ്ങിക്കൂടി. തിബത്തൻ പീഠഭൂമിയിലും കിഴക്കൻ തുർക്കിസ്ഥാൻ എന്നറിയപ്പെടുന്ന ഉയ്ഗൂർ പ്രദേശങ്ങളിലും നിയന്ത്രണം സ്ഥാപിക്കുന്നതിൽ മാത്രമായി അവരുടെ ശ്രദ്ധ. ഉയ്ഗൂർ, തിബത്തൻ വംശജരോട് പ്രതികാരം ചെയ്യാൻ അവർ മറന്നതുമില്ല. ഈ അവസ്ഥ ഇന്നും തുടരുകയാണ്.

4- മധ്യേഷ്യയിൽ നിന്ന് കൺഫ്യൂഷ്യനിസം, ബുദ്ധിസം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവ ഇസ്‌ലാമിക മുന്നേറ്റത്തിന് മുന്നിൽ തകർന്നടിഞ്ഞു. തുർക്കി ഗോത്രങ്ങൾക്കിടയിൽ ഇസ്‌ലാം ശക്തമായി പ്രചരിച്ചു. സൈനിക രംഗത്തെ പരിചയസമ്പത്തും, കുതിരസവാരിയിലുള്ള നൈപുണ്യവും, പോരാട്ടങ്ങളിലെ കടുത്ത ധീരതയും കാരണം ഈ തുർക്കികൾ ഇസ്‌ലാമിക ഭരണകൂടത്തിന്റെ സൈനിക നട്ടെല്ലായി മാറി. കൺഫ്യൂഷ്യനിസവും ബുദ്ധിസവും തമ്മിലുള്ള പോരാട്ടം പൊട്ടിപ്പുറപ്പെട്ടത് ഈ യുദ്ധത്തിന്റെ ഫലങ്ങളിലൊന്നാണ്. ചൈനീസ് സാമ്രാജ്യം ഭരിച്ചിരുന്ന താങ് രാജവംശം ഇന്ത്യൻ വേരുകളുള്ള ബുദ്ധമത വിശ്വാസികളായിരുന്നു. എന്നാൽ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങൾ ചൈനീസ് വേരുകളുള്ള കൺഫ്യൂഷ്യൻ വിശ്വാസികളായിരുന്നു. ബുദ്ധമതം പുറത്തുനിന്ന് കടന്നുവന്ന ഒന്നായാണ് അവർ കണ്ടിരുന്നത്. ത്വലാസ് നദീതീരത്ത് വെച്ച് ചൈനക്കാർക്ക് പരാജയം നേരിട്ടപ്പോൾ, ഭരണകക്ഷിയായ താങ് രാജവംശം ദുർബലമാകാൻ തുടങ്ങുകയും അവർക്കെതിരെ നിരവധി കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കൺഫ്യൂഷ്യനിസം വ്യാപിക്കാനും ബുദ്ധമതം ക്ഷയിക്കാനും തുടങ്ങി. പിന്നീട് കൺഫ്യൂഷ്യനിസത്തിന്റെയും ബുദ്ധമതത്തിന്റെയും സമ്മിശ്ര രൂപമായ താവോയിസം എന്ന പുതിയൊരു വിശ്വാസവും അവിടെ ഉടലെടുത്തു. ഈ ചിതറലുകളും ഭിന്നിപ്പുകളുമെല്ലാം ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വലിയ നേട്ടമാണുണ്ടാക്കിയത്. അങ്ങനെ തുർക്കി ഗോത്രങ്ങൾക്കിടയിൽ ഇസ്‌ലാം അതിവേഗം പ്രചരിച്ചു.

Share This Article
Leave a Comment