സയണിസ്റ്റ് – സഫവി അധിനിവേശങ്ങളും അഹ്‌ലുസ്സുന്നയുടെ നിലപാടും

6 Min Read

സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേൽ കാരുണ്യവാനായ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടായിരിക്കട്ടെ. സയണിസ്റ്റ് – സാമ്രാജ്യത്വ അച്ചുതണ്ടും റാഫിളീ ശിയാക്കളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ, ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നും സലഫുസ്സാലിഹുകളുടെ മൻഹജിൽ നിന്നും വ്യതിചലിച്ച ചില ആളുകൾ സമുദായത്തിനിടയിൽ നിരന്തരം തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അഹ്‌ലുസ്സുന്നയുടെ വ്യക്തമായ നിലപാടുകളെ ഖവാരിജുകളുടേതാണെന്ന് മുദ്രകുത്തുകയും, ഇസ്‌ലാമിന്റെ ബദ്ധശത്രുക്കളായ റവാഫിളുകളെ സമുദായത്തിന്റെ രക്ഷകരായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഇഖ്‌വാനി രാഷ്ട്രീയ ചിന്താഗതിക്കാരുടെ സ്ഥിരം ശൈലിയാണ്. രാഷ്ട്രീയമായ അന്ധത ബാധിച്ച ഇക്കൂട്ടർ, പ്രമാണങ്ങളെ തങ്ങളുടെ സങ്കുചിതമായ താല്പര്യങ്ങൾക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയാണ്.

​ജൂതന്മാരുടെയും ഇറാന്റെയും ശക്തി ക്ഷയിക്കുന്നതിൽ അഹ്‌ലുസ്സുന്ന സന്തോഷിക്കുമ്പോൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിശാലമായ പദ്ധതികളെക്കുറിച്ച് നാം അജ്ഞരാണെന്ന് ചിലർ ധരിക്കുന്നു. എന്നാൽ സത്യാവസ്ഥ അതല്ല. ജൂതന്മാരുടെ അധിനിവേശ പദ്ധതികളെക്കുറിച്ചും, അവർക്കനുകൂലമായ പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാനുള്ള ഗൂഢാലോചനകളെക്കുറിച്ചും വളരെ വ്യക്തമായ ബോധ്യം അഹ്‌ലുസ്സുന്നക്കുണ്ട്. എന്നാൽ ഈ യാഥാർത്ഥ്യം മനസ്സിലാക്കുകയെന്നതിനർത്ഥം, ഇറാനെ ഇസ്‌ലാമിന്റെ കാവലാളുകളായി ചിത്രീകരിക്കുകയോ അവരുടെ നേട്ടങ്ങളെ ദീനിന്റെ വിജയമായി കൊണ്ടാടുകയോ ചെയ്യണമെന്നല്ല. ഇറാൻ ഈ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് മുസ്‌ലിം സമുദായത്തെ സംരക്ഷിക്കാനല്ല, മറിച്ച് തങ്ങളുടെ സഫവി-ഖുമൈനി രാഷ്ട്രീയ അജണ്ടകൾക്ക് ആഗോളതലത്തിൽ ഒരിടം കണ്ടെത്താനും അവരുടെ ഭരണകൂടത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്താനും വേണ്ടിയാണ്. പുറമെ ഇസ്‌ലാം പ്രകടിപ്പിക്കുകയും ഉള്ളിൽ കുഫ്‌ർ ഒളിച്ചുവെക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തെ, ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു മുസ്‌ലിം രാജ്യമായി കണ്ട് പിന്തുണക്കുന്നത് ചരിത്രബോധമില്ലായ്മയാണ്.

​യഥാർത്ഥത്തിൽ ഇവിടെ പരിശോധിക്കപ്പെടേണ്ടത്, മുസ്‌ലിംകൾക്ക് കൂടുതൽ അപകടകാരികൾ ആരാണ് എന്നതാണ്. ഇറാന്റെ ഭരണകൂടം മുസ്‌ലിംകൾക്ക് നന്മ വരുത്തുമെന്ന് ചിലർ തെറ്റിദ്ധരിക്കുന്നു. ജൂതന്മാർക്ക് മുസ്‌ലിംകളോടുള്ള ശത്രുതയേക്കാൾ ഒട്ടും കുറവല്ലാത്ത ശത്രുതയും അപകടവുമാണ് ശിയാക്കളിൽ നിന്നുള്ളത്. അഹ്‌ലുസ്സുന്നയുടെ രക്തം ചിന്തുക എന്നത് അവരുടെ കേവലമൊരു രാഷ്ട്രീയ നയമല്ല, മറിച്ച് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ്. ഇറാഖ്, സിറിയ, ലെബനാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ ലക്ഷക്കണക്കിന് സുന്നികളെയാണ് അവർ കൊന്നൊടുക്കിയതും വേരോടെ പിഴുതെറിഞ്ഞതും. സയണിസ്റ്റുകൾ ചെയ്തതിനേക്കാൾ വലിയ ക്രൂരതകളാണ് റവാഫിളുകൾ സുന്നികൾക്ക് നേരെ അഴിച്ചുവിട്ടത്. അഹ്‌ലുസ്സുന്നയെ കാഫിറുകളായി കാണുകയും ജൂതന്മാരെയും നസാറാക്കളെയും നേരിടുന്നതിനേക്കാൾ മുൻഗണന അഹ്‌ലുസ്സുന്നയോട് യുദ്ധം ചെയ്യുന്നതിന് നൽകുകയും ചെയ്യുന്നവരാണ് അവർ. അബൂബക്കർ رضي الله عنه , ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه എന്നിവരെ ശപിക്കുകയും, വിശുദ്ധരായ സ്വഹാബത്തിനെ കാഫിറാക്കുകയും ചെയ്യുക എന്നത് അടിസ്ഥാനമായി സ്വീകരിച്ച ഒരു ഭരണകൂടത്തിന്റെ വിജയം ഇസ്‌ലാമിന്റെ വിജയമായി കാണാൻ വൈകാരികതയെ മതമായി സ്വീകരിച്ചവർക്ക് മാത്രമേ സാധിക്കൂ. ജൂതന്മാർ ഇറാന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനെ നാം ഒട്ടും അനുകൂലിക്കുന്നില്ല, കാരണം അത് ജൂതന്മാരുടെ വിപുലീകരണ പദ്ധതികൾക്ക് ആക്കം കൂട്ടും. അതുപോലെതന്നെ ഇറാന്റെ വിജയത്തെയും നാം അനുകൂലിക്കുന്നില്ല, കാരണം അത് സുന്നീ രാജ്യങ്ങളിലേക്കുള്ള അവരുടെ കടന്നുകയറ്റത്തിനും കൂടുതൽ രക്തച്ചൊരിച്ചിലുകൾക്കും കാരണമാകും. ഇരുകൂട്ടരും ഈ യുദ്ധത്തിൽ പരസ്പരം തകർന്ന് ദുർബലരായിത്തീരണം എന്നതാണ് അഹ്‌ലുസ്സുന്നയുടെ പ്രാർത്ഥന. മുൻഗാമികളായ പണ്ഡിതന്മാർ പ്രാർത്ഥിച്ചിരുന്നത് പോലെ, “അല്ലാഹുവേ, അക്രമികളെ അക്രമികളെക്കൊണ്ട് തന്നെ നീ നശിപ്പിക്കേണമേ, അവർക്കിടയിൽ നിന്ന് മുസ്‌ലിംകളെ നീ സുരക്ഷിതരായി പുറത്തുകൊണ്ടുവരേണമേ”

اللهم أهلك الظالمين بالظالمين، وأخرج المسلمين من بينهم سالمين

എന്നതാണ് നമ്മുടെയും പ്രാർത്ഥന. മാലികുബ്‌നു ദീനാർ رَحِمَهُ اللَّهُ പറഞ്ഞത് ഇപ്രകാരമാണ്: “അല്ലാഹു അക്രമിയെ മറ്റൊരു അക്രമിക്ക് മേൽ അധികാരം നൽകും, പിന്നീട് അവരെല്ലാവരോടും അവൻ പ്രതികാരം ചെയ്യും”.

അല്ലാഹുവിന്റെ വചനം:

“وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ”

എന്നതിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീർ رحمة الله പറയുന്നു: “നാം അവരിൽ ചിലരെ മറ്റുചിലർക്ക് മേൽ അധികാരം നൽകുകയും, അവരിൽ ചിലരെക്കൊണ്ട് മറ്റുചിലരോട് പ്രതികാരം ചെയ്യുകയും ചെയ്യുന്നു”. അതുകൊണ്ട് തന്നെ ഇവർക്കിടയിലുള്ള ഏറ്റുമുട്ടലുകളെ ഈയൊരു യാഥാർത്ഥ്യബോധത്തോടെ മാത്രമേ അഹ്‌ലുസ്സുന്നക്ക് നോക്കിക്കാണാൻ കഴിയൂ.

ശിയാ തീവ്രവാദ സംഘങ്ങളുടെ നേതാക്കളോ അവരിലെ ഉന്നതരോ കൊല്ലപ്പെടുമ്പോൾ അതിൽ അഹ്‌ലുസ്സുന്ന സന്തോഷിക്കുന്നതിനെ, ജൂതന്മാരുടെ വിജയത്തിൽ സന്തോഷിക്കുന്നതായി ദുർവ്യാഖ്യാനം ചെയ്യുന്നവരുണ്ട്. സുന്നികളെ കൊന്നൊടുക്കുകയും അവരുടെ മേൽ ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്തവർ കൊല്ലപ്പെടുമ്പോൾ അതിൽ സന്തോഷിക്കുന്നത് മതപരമായി അനുവദനീയമായ കാര്യമാണ്. കാരണം, സമുദായത്തിന് മേലുള്ള വലിയൊരു ഉപദ്രവമാണ് അതിലൂടെ ഇല്ലാതാകുന്നത്. അവർ ജൂതന്മാരുടെ കൈകളാലാണ് കൊല്ലപ്പെട്ടത് എന്നത് ഈ സന്തോഷത്തെ ഇല്ലാതാക്കുന്നില്ല. അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരുടെ ഹൃദയങ്ങൾക്ക് ശമനം നൽകുന്നതിനെക്കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിന്റെ വചനം:

“فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ”

(അതിനാൽ ആ ധിക്കാരികളായ ജനതയുടെ പേരിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല).

അവർക്ക് ലഭിച്ച ശിക്ഷയിൽ ദുഃഖിക്കാതിരിക്കുക എന്നത് അവരുടെ ഫിസ്ഖിനോട് ബന്ധിപ്പിച്ചിരിക്കുന്നു. സിറിയയിലും ഇറാഖിലും കുരുന്നുകളെയും സ്ത്രീകളെയും നിർദയം കൊന്നൊടുക്കിയവർക്ക് അല്ലാഹു ഇഹലോകത്ത് വെച്ചുതന്നെ നൽകിയ ശിക്ഷയാണിത്. ഈ ശിക്ഷ നടപ്പിലാക്കാൻ അല്ലാഹു അക്രമികളായ ജൂതന്മാരെ നിയോഗിച്ചു എന്നത്, ജൂതന്മാരോടുള്ള സ്നേഹമോ പിന്തുണയോ ആയി വ്യാഖ്യാനിക്കുന്നത് കാര്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കാൻ കഴിവില്ലാത്തതുകൊണ്ടാണ്.

​ചരിത്രത്തിലുടനീളം ഇസ്‌ലാമിന്റെ ശത്രുക്കളോട് ചേർന്ന് മുസ്‌ലിംകളെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് റവാഫിളുകൾക്കുള്ളത്. 1987ലും 1989ലും പരിശുദ്ധ മക്കയിൽ ഹറമിന്റെ പവിത്രത തകർക്കാനും ഹാജിമാരെ കൊലപ്പെടുത്താനും അവർ നടത്തിയ ഭീകരശ്രമങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. കുവൈറ്റ് അമീറിനെ വധിക്കാൻ ശ്രമിച്ചതും, യു.എ.ഇയുടെ ദ്വീപുകൾ പിടിച്ചെടുത്തതും, ഫലസ്തീനേക്കാൾ 13 ഇരട്ടി വലുപ്പമുള്ള അഹ്‌വാസ് പ്രദേശം പിടിച്ചെടുത്ത് സുന്നികളെ കൊന്നൊടുക്കിയതും, ഇറാഖ്, യെമൻ, ലെബനാൻ, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിൽ അവർ അഴിച്ചുവിട്ട രക്തച്ചൊരിച്ചിലുകളും സർവ്വവിദിതമാണ്. ഇവരെയെല്ലാം നയിക്കുന്ന ഇറാനിയൻ നേതൃത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇസ്രായേലിനെ തകർക്കുക എന്നതല്ല. അവരുടെ ഗ്രന്ഥങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസമനുസരിച്ച്, അവരുടെ ‘മഹ്ദി’ വരുന്നത് ജൂതന്മാരെയോ നസാറാക്കളെയോ കൊല്ലാനല്ല, മറിച്ച് അറബികളിൽ പത്തിൽ ഒമ്പത് പേരെയും കൊന്നൊടുക്കാനാണ്.

ഈ യാഥാർത്ഥ്യങ്ങളെല്ലാം നിലനിൽക്കെയാണ് ചിലർ അഹ്‌ലുസ്സുന്നയെ ഖവാരിജുകളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ഖവാരിജുകളേക്കാൾ വലിയ അപകടകാരികൾ റവാഫിളുകളാണെന്ന് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمة الله പറയുന്നു: “ജൂതന്മാരുടെ സഹോദരങ്ങളായ റാഫിളികളിൽ കാപട്യം വളരെ പ്രകടമാണ്, അവരേക്കാൾ വലിയ കപടവിശ്വാസികളായ മറ്റൊരു കക്ഷിയുമില്ല” [മിൻഹാജുസ്സുന്ന 7/476]. അദ്ദേഹം വീണ്ടും പറയുന്നു: “മതത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകാം, റാഫിളികളെപ്പോലെയുള്ള ബിദ്അത്തുകാരുടെ അവസ്ഥയതാണ്… അല്ലാഹു അവരെ നേരിടാൻ ആളുകളെ നിയോഗിക്കും” [മിൻഹാജുസ്സുന്ന 7/481]. മറ്റൊരു ഭാഗത്ത് അദ്ദേഹം വ്യക്തമാക്കുന്നു: “ഇതിലൂടെ അവർ സാധാരണ ദേഹേച്ഛയുടെ ആളുകളേക്കാൾ മോശപ്പെട്ടവരാണെന്നും, ഖവാരിജുകളേക്കാൾ യുദ്ധം ചെയ്യപ്പെടാൻ അർഹരാണെന്നും വ്യക്തമാകുന്നു. കാരണം നബി ﷺ യുടെ സുന്നത്തിനോടും മതനിയമങ്ങളോടും ഏറ്റവും വലിയ ശത്രുത കാണിക്കുന്നത് അവരാണ്” [മജ്‌മൂഉൽ ഫതാവ 28/482]. അല്ലാഹുവിനോടും റസൂൽ ﷺ യോടും അവിടുത്തെ കിതാബിനോടും ശത്രുത പ്രഖ്യാപിക്കുകയും, ഇസ്‌ലാമിൽ നിന്ന് പുറത്തുപോവുകയും ചെയ്ത കാപട്യക്കാരായ മർത്തദ്ദുകളാണ് ഈ റവാഫിളുകൾ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റസൂലിന്റെ സ്വഹാബത്തിനോട് വിദ്വേഷം വെച്ചുപുലർത്തുന്നവരുടെ വിധി വ്യക്തമാക്കിക്കൊണ്ട് ഇമാം പറയുന്നു: “മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്തിന്റെ പേരിൽ അല്ലാഹു ആർക്കെങ്കിലും ഹൃദയത്തിൽ ഈർഷ്യത നൽകിയാൽ, അവനിൽ കുഫ്ർ ഉറപ്പായിരിക്കുന്നു” [അസ്വാരിമുൽ മസ്‌ലൂൽ, പേജ് 586].

ഇഖ്‌വാനികൾ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി എക്കാലത്തും നിലപാടുകൾ മാറ്റിമറിക്കുന്നവരാണ്. 1979ൽ ഇറാനിലെ ഖുമൈനി വിപ്ലവത്തെ ഇസ്‌ലാമിക വിപ്ലവമായി വാഴ്ത്തിപ്പാടിയ അവർ, രാഷ്ട്രീയമായി ചേരിതിരിവുകൾ ഉണ്ടായപ്പോൾ മാത്രമാണ് ശിയാക്കളുടെ അപകടത്തെക്കുറിച്ച് സംസാരിച്ചത്. ഇടക്കാലത്ത് സിറിയൻ പ്രശ്‌നത്തിൽ ശിയാക്കൾക്കെതിരെ സംസാരിച്ച അതേ ആളുകൾ, പിന്നീട് വീണ്ടും തങ്ങളുടെ പഴയ നിലപാടുകളിലേക്ക് തന്നെ തിരിച്ചുപോയി അവരെ വിശുദ്ധരാക്കാനും അവർക്ക് വേണ്ടി കണ്ണീരൊഴുക്കാനും ശ്രമിച്ചു. മതപരമായ നിലപാടുകൾ രാഷ്ട്രീയ ലാഭനഷ്ടങ്ങൾക്കനുസരിച്ച് മാറുന്നതല്ല. അഖീദയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിലപേശലുകൾക്ക് സ്ഥാനമില്ല. അഹ്‌ലുസ്സുന്നയുടെ നിലപാടുകൾ ഖുർആനിലും സുന്നത്തിലും അധിഷ്ഠിതമാണ്. റോമക്കാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിൽ നബി ﷺ റോമക്കാരുടെ വിജയത്തിൽ സന്തോഷിച്ചുവെന്ന ചരിത്രസംഭവത്തെ ദുർവ്യാഖ്യാനം ചെയ്ത്, ശിയാക്കളെ പിന്തുണക്കാൻ ഉപയോഗിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. അന്ന് നബി ﷺ സന്തോഷിച്ചത്, ദിവ്യബോധനത്തിന്റെ പിൻബലമുള്ള വേദക്കാരായ റോമക്കാർ, അഗ്നിയാരാധകരായ പേർഷ്യക്കാരെ പരാജയപ്പെടുത്തിയതിലാണ്. എന്നാൽ ഇന്ന് സഫവി റവാഫിളുകൾ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെത്തന്നെ തകർക്കാൻ ശ്രമിക്കുന്ന, സുന്നികളെ കൊന്നൊടുക്കുന്ന വിഭാഗമാണ്. അവർ തമ്മിലുള്ള പോരാട്ടത്തിൽ അവർ ഇരുകൂട്ടരും തകർന്നുപോകണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. അവരെ ഒരിക്കലും യാഥാർത്ഥ്യബോധമുള്ള ഒരു മുസ്‌ലിമിന് പിന്തുണക്കാൻ കഴിയില്ല.

സയണിസ്റ്റുകളും റവാഫിളുകളും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധശത്രുക്കളാണ്. ഇരുവരും സുന്നീ ലോകത്തെ തകർക്കാൻ ലക്ഷ്യമിടുന്നവരാണ്. അതിനാൽ, വികാരങ്ങൾക്ക് അടിമപ്പെട്ട് ശത്രുക്കളെ മിത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാൻ നാം ജാഗ്രത പാലിക്കണം. പ്രമാണങ്ങളിൽ അടിയുറച്ചു നിൽക്കുകയും സമുദായത്തിന്റെ യഥാർത്ഥ ക്ഷേമത്തിനായി നിലകൊള്ളുകയും ചെയ്യുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ മാർഗ്ഗം. യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയാനും, തൗഹീദിലും സുന്നത്തിലും ഉറച്ചുനിൽക്കാനും അല്ലാഹു ഈ സമുദായത്തിന് തൗഫീഖ് നൽകുമാറാകട്ടെ.

മുഹമ്മദ്‌ അമീൻ

Share This Article
Leave a Comment