الوَسِيْلَةُ لَهَا أَحْكَامُ المَقَاصِدِ
ഉപാധികൾക്കുള്ള (മാർഗ്ഗങ്ങൾക്കുള്ള) വിധി അവയുടെ ലക്ഷ്യങ്ങളുടെ വിധിയാണ്.
ഈ നിയമത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്: നിർബന്ധമായ ഒരു കാര്യം പൂർണ്ണമാകാൻ മറ്റൊരു കാര്യം അനിവാര്യമാണെങ്കിൽ അതും നിർബന്ധമാണ്. സുന്നത്തായ ഒരു കാര്യം പൂർണ്ണമാകാൻ മറ്റൊരു കാര്യം അനിവാര്യമാണെങ്കിൽ അതും സുന്നത്താണ്. അതുപോലെ, ഹറാമിലേക്കോ കറാഹത്തിലേക്കോ നയിക്കുന്ന ഉപാധികളും (മാർഗ്ഗങ്ങളും) ആ ഹറാമിന്റെയും കറാഹത്തിന്റെയും വിധിയിലാകുന്നു.
അതുപോലെ തന്നെ, ഈ നിയമത്തിന്റെ ശാഖകളിൽ പെട്ടതാണ്, ഒരു പ്രത്യേക ആരാധനയെയോ കർമ്മത്തെയോ അനുഗമിക്കുന്ന കാര്യങ്ങൾക്ക്, ലക്ഷ്യമാക്കപ്പെടുന്ന ആ ആരാധനയുടെ വിധി തന്നെയായിരിക്കും എന്നത്.
ഈ നിയമം മറ്റ് നിരവധി നിയമങ്ങളെ ഉൾക്കൊള്ളുന്ന സമഗ്രമായ (കുല്ലിയ്യായ) ഒരു നിയമമാണ്.
الوَسِيْلَةُ (ഉപാധി/മാർഗ്ഗം) എന്നതുകൊണ്ടുള്ള വിവക്ഷ, ഒരു നിശ്ചിത കാര്യത്തിലേക്ക് എത്തിച്ചേരാൻ സ്വീകരിക്കുന്ന വഴികളും, അതിലേക്ക് നയിക്കുന്ന കാരണങ്ങളുമാണ്. അതുപോലെ, ഒരു കാര്യത്തിന്റെ പൂർത്തീകരണത്തിന് അനിവാര്യമായിത്തീരുന്ന അനുബന്ധ കാര്യങ്ങളും, അതിന്റെ വിധികൾ ആശ്രയിച്ചുനിൽക്കുന്ന നിബന്ധനകളും ഇതിൽ ഉൾപ്പെടുന്നു.
അതിനാൽ, അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം കൽപ്പിക്കുകയാണെങ്കിൽ, അത് ആ കൽപ്പിക്കപ്പെട്ട കാര്യം പ്രവർത്തിക്കാനുള്ള കൽപ്പനയാണ്; അതോടൊപ്പം ഏതൊന്ന് മുഖേനയല്ലാതെ ആ കൽപ്പന പൂർണ്ണമാകുകയില്ലയോ ആ അനുബന്ധ കാര്യങ്ങൾ പ്രവർത്തിക്കാനുമുള്ള കൽപ്പന കൂടിയാണത്. അതുപോലെ, ഈ കൽപ്പന മതപരമായതോ, പ്രായോഗികമായതോ, ആശയപരമായതോ, ഭൗതികമായതോ ആയ മുഴുവൻ നിബന്ധനകളും പൂർത്തീകരിക്കാനുള്ള കൽപ്പനയെയും ഉൾക്കൊള്ളുന്നു. കാരണം സർവ്വജ്ഞനും യുക്തിമാനുമായ അല്ലാഹു, താൻ തന്റെ അടിമകൾക്ക് നിയമമാക്കി നൽകിയ വിധികൾക്ക് ആവശ്യമായ അനുബന്ധ കാര്യങ്ങൾ (ലവാസിം), നിബന്ധനകൾ (ശുറൂത്ത്), പൂർത്തീകരണ ഘടകങ്ങൾ എന്നിവയെക്കുറിച്ച് പൂർണ്ണമായി അറിയുന്നവനാണ്. അതിനാൽ, ഒരു കാര്യം പ്രവർത്തിക്കാനുള്ള കൽപ്പന എന്നത് ആ കാര്യം പ്രവർത്തിക്കാനുള്ള കൽപ്പനയും, ഏതൊന്ന് മുഖേനയല്ലാതെ ആ കാര്യം പൂർണ്ണമാകുകയില്ലയോ അത് പ്രവർത്തിക്കാനുള്ള കൽപ്പനയുമാണ്. (അതുപോലെ) ഒരു കാര്യം പ്രവർത്തിക്കുന്നതിൽ നിന്നുള്ള വിലക്ക് എന്നത് ആ കാര്യത്തിൽ നിന്നുള്ള വിലക്കും, ആ വിലക്കപ്പെട്ട കാര്യത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നുമുള്ള വിലക്കുമാണ്.
മേൽപ്പറഞ്ഞ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ, നമസ്കാരം നിർവ്വഹിക്കാനും, വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കാനും, കുടുംബബന്ധം ചേർക്കാനും, രോഗിയെ സന്ദർശിക്കാനും, ജനാസയെ അനുഗമിക്കാനും മറ്റുമായി നടന്നുപോകുന്നതും ആരാധനയുടെ ഗണത്തിൽ പെടുന്നതാണ്. അതുപോലെ, ഹജ്ജോ ഉംറയോ നിർവ്വഹിക്കാനോ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യാനോ പുറപ്പെടുന്ന ഒരാൾ, തന്റെ വീട്ടിൽ നിന്ന് പുറപ്പെട്ടത് മുതൽ തിരിച്ചെത്തുന്നത് വരെ ആരാധനയിലാകുന്നു. കാരണം, അയാളുടെ പുറപ്പാട് ആ ആരാധന നിർവ്വഹിക്കാനുള്ള ഉപാധിയും അതിനെ പൂർണ്ണമാക്കുന്ന ഘടകവുമാണ്. അല്ലാഹു പറയുന്നു:
ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِي سَبِيلِ اللَّهِ وَلَا يَطَئُونَ مَوْطِئًا يَغِيظُ الْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَيْلًا إِلَّا كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ ۚ إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ ﴿١٢٠﴾ وَلَا يُنْفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا كَانُوا يَعْمَلُونَ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അവർക്ക് ദാഹമോ ക്ഷീണമോ വിശപ്പോ നേരിടുകയില്ല; സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന യാതൊരു കാൽവെപ്പും അവരുടെ ഭാഗത്തുനിന്നുണ്ടാകുകയില്ല; ശത്രുവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു അനുഭവം അവർക്ക് നേരിടുകയില്ല; അതൊക്കെയും അവർക്ക് സൽകർമ്മമായി രേഖപ്പെടുത്തപ്പെടാതെ പോകുകയുമില്ല എന്നതിനാലാണത്. തീർച്ചയായും അല്ലാഹു സദ്‌വൃത്തർക്കുള്ള പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്നതല്ല. അവർ ചെറുതോ വലുതോ ആയ ഏതൊരു ചെലവ് ചെയ്താലും, ഏതൊരു താഴ്‌വര അവർ മുറിച്ചുകടന്നാലും അവർക്കത് രേഖപ്പെടുത്തപ്പെടാതിരിക്കില്ല. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിനുള്ള പ്രതിഫലം അല്ലാഹു അവർക്ക് നൽകുവാൻ വേണ്ടിയത്രെ അത്. [സൂറത്ത് അത്തൗബഃ – 120-121]
സ്വഹീഹായ ഹദീസിൽ നബി ﷺ ഇപ്രകാരം അരുളിയിരിക്കുന്നു:
مَنْ سَلَكَ طَرِيْقًا يَلْتَمِسُ فِيْهِ عِلْمًا سَلَكَ اللهُ أَوَ سَهَّلَ اللهُ لَهُ طَرِيْقًا إِلَى الْجَنَّةِ
വിദ്യ അന്വേഷിച്ചുകൊണ്ട് ആരെങ്കിലും ഒരു വഴിയിൽ പ്രവേശിച്ചാൽ അതുമുഖേന സ്വർഗ്ഗത്തിലേക്കുള്ള വഴി അല്ലാഹു അവന് എളുപ്പമാക്കി കൊടുക്കുന്നതാണ്. [സഹീഹ് മുസ്‌ലിം – 2699]
നമസ്കാരം നിർവ്വഹിക്കാൻ നടന്നുപോകുന്നതിനുള്ള പ്രതിഫലത്തെക്കുറിച്ചും, ആ യാത്രയിലുള്ള ഓരോ ചുവടിനും ഒരു നന്മ രേഖപ്പെടുത്തപ്പെടുകയും ഒരു തിന്മ മായ്ക്കപ്പെടുകയും ചെയ്യുമെന്ന് വിശദീകരിക്കുന്ന സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.
അല്ലാഹു പറയുന്നു:
إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُبِينٍ
തീർച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവർ ചെയ്തുവെച്ചതും, അവർ പിന്നിൽ വിട്ടേച്ചുപോയതുമായ കാര്യങ്ങൾ നാം രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യവും സ്പഷ്ടമായ ഒരു രേഖയിൽ നാം ക്ലിപ്തപ്പെടുത്തി വെച്ചിരിക്കുന്നു. [സൂറത്ത് യാസീൻ – 12]
ഈ ആയത്തിൽ “അവർ പിന്നിൽ വിട്ടേച്ചുപോയ കാര്യങ്ങൾ (ആസാർ)” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവർ എടുത്തുവെച്ച ചുവടുകളും അവർ ചെയ്ത കർമ്മങ്ങളുമാണ്; അത് ആരാധന നിർവ്വഹിക്കാനായാലും അതല്ല മറ്റെന്തെങ്കിലുമായാലും. അതിനാൽ, ആരാധനകൾ നിർവ്വഹിക്കുന്നതിനായുള്ള ചുവടുവെപ്പുകൾക്കും ശ്രമങ്ങൾക്കും ഉദ്ദേശിക്കപ്പെട്ട ആരാധനയുടെ വിധി തന്നെ നൽകപ്പെടുന്നതുപോലെ, പാപങ്ങളിലേക്കുള്ള ചുവടുവെപ്പുകൾക്ക് ആ പാപങ്ങളുടെയും മറ്റ് തിന്മകളുടെയും വിധി തന്നെയായിരിക്കും നൽകപ്പെടുക.
അതിനാൽ, നമസ്കാരം നിർവ്വഹിക്കാനുള്ള കൽപ്പന എന്നത്, നമസ്കാരം നിർവ്വഹിക്കാനുള്ള കൽപ്പനയും അതോടൊപ്പം ഏതൊന്ന് മുഖേനയല്ലാതെ നമസ്കാരം പൂർണ്ണമാകുകയില്ലയോ അവ നിർവ്വഹിക്കാനുള്ള കൽപ്പന കൂടിയാണ്; അതായത് ശുദ്ധീകരണം, ഔറത്ത് മറയ്ക്കൽ, ഖിബ്‌ലയ്ക്ക് നേരെ തിരിയൽ, തുടങ്ങിയ നിബന്ധനകൾ പോലെ. കൂടാതെ, ഈ വിധികൾ പഠിക്കാനുള്ള കൽപ്പന കൂടിയാണത്; കാരണം അവയെക്കുറിച്ചുള്ള അറിവ് നേടുക എന്നത് മുൻകടക്കാതെ നമസ്കാരം പൂർണ്ണമാകുകയില്ല.
അതുപോലെ തന്നെ, ഏതൊരു കാര്യമില്ലാതെ നിർബന്ധമായതോ സുന്നത്തായതോ ആയ ആരാധനകൾ പൂർണ്ണമാകുകയില്ലയോ, അത് ആ നിർബന്ധമായ കാര്യം കാരണത്താൽ നിർബന്ധമായിത്തീരുകയോ, അല്ലെങ്കിൽ ആ സുന്നത്തായ കാര്യം കാരണത്താൽ സുന്നത്തായിത്തീരുകയോ ചെയ്യുന്നു.
ഈ നിയമത്തിന്റെ ശാഖകളിൽ പെട്ടതാണ് പണ്ഡിതന്മാരുടെ ഈ വാക്ക് (അൽ-മുഗ്നി 1/314): “വെള്ളം ലഭിക്കാത്ത ഒരാൾക്ക് നമസ്കാര സമയം പ്രവേശിച്ചാൽ, വെള്ളം ലഭിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിൽ അത് അന്വേഷിക്കൽ അവന് നിർബന്ധമാണ്”. കാരണം, ഈ അന്വേഷണമില്ലാതെ ആ നിർബന്ധ ബാധ്യത പൂർണ്ണമാകുകയില്ല; അതിനാൽ അതിന്റെ വിധിയും നിർബന്ധമാണ്. അതുപോലെ, ന്യായമായ വിലയ്ക്കോ അല്ലെങ്കിൽ അവനെ ബുദ്ധിമുട്ടിലാക്കുകയോ അവന്റെ സമ്പത്ത് മുഴുവൻ നഷ്ടപ്പെടുത്തുകയോ ചെയ്യാത്ത വിധത്തിൽ അല്പം കൂടിയ വിലയ്ക്കോ വെള്ളം വാങ്ങലോ, നിർബന്ധമായ ഔറത്ത് മറയ്ക്കാനുള്ള വസ്ത്രം വാങ്ങലോ അവന് നിർബന്ധമാണ്.
മുസ്‌ലിംകൾക്ക് അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങളിൽ സഹായകമാകുന്ന, ചെറുതും വലുതുമായ വ്യവസായ വിദ്യകൾ പഠിക്കൽ നിർബന്ധമാണ് എന്ന കാര്യവും ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്.
അതുപോലെ തന്നെ, ഉപകാരപ്രദമായ വിജ്ഞാനങ്ങൾ പഠിക്കൽ നിർബന്ധമാണ് എന്നതും ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്. ഉപകാരപ്രദമായ വിജ്ഞാനങ്ങൾ രണ്ടുവിധമുണ്ട്:
- ഫർദ് ഐൻ (വ്യക്തിപരമായ നിർബന്ധ ബാധ്യത) ആയിട്ടുള്ള അറിവുകൾ: അതായത്, ഓരോ വ്യക്തിക്കും അവരുടെ മതപരമായ കാര്യങ്ങളിലും, പരലോക കാര്യങ്ങളിലും, അതുപോലെ ഇടപാടുകളിലും (മുആമലാത്ത്) അത്യന്താപേക്ഷിതമായ അറിവുകൾ. ഓരോരുത്തരുടെയും അവസ്ഥകൾക്കനുസരിച്ച് ഈ നിർബന്ധ ബാധ്യതയുടെ തോത് വ്യത്യാസപ്പെട്ടിരിക്കും.
- ഫർദ് കിഫായ (സാമൂഹികമായ നിർബന്ധ ബാധ്യത) ആയിട്ടുള്ള അറിവുകൾ: അതായത്, ഓരോ വ്യക്തിയും പഠിക്കേണ്ട അറിവുകൾക്ക് പുറമെ, വിശാലമായ സമൂഹത്തിന് ആവശ്യമായി വരുന്ന അറിവുകൾ.
ഇതിൽ നിന്ന്, ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായ അറിവ് ഫർദ് ഐൻ ആണ് എന്ന് മനസ്സിലാക്കാം. എന്നാൽ, വ്യക്തിപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമല്ലാത്തതും, എന്നാൽ സമൂഹത്തിന് ആവശ്യമായി വരുന്നതുമായ അറിവ് ഫർദ് കിഫായ ആകുന്നു. കാരണം, ഈ ഫർദ് കിഫായയായ കാര്യം സമൂഹത്തിൽ മതിയായ ആളുകൾ നിർവ്വഹിച്ചാൽ, ബാക്കിയുള്ളവരിൽ നിന്ന് ആ നിർബന്ധ ബാധ്യത ഒഴിഞ്ഞുപോകുന്നതാണ്. എന്നാൽ ആരും തന്നെ അത് നിർവ്വഹിച്ചില്ലെങ്കിൽ, എല്ലാവരുടെയും മേൽ അത് നിർബന്ധമായിത്തീരുന്നു.
അതുകൊണ്ട് തന്നെ, ഫർദ് കിഫായയായ എല്ലാ കാര്യങ്ങളും ഈ നിയമത്തിന്റെ ശാഖകളിൽ ഉൾപ്പെടുന്നതാണ്. ബാങ്ക് കൊടുക്കൽ, ഇഖാമത്ത് വിളിക്കൽ, ചെറുതും വലുതുമായ ഭരണകാര്യങ്ങൾ നിയന്ത്രിക്കൽ, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യൽ, ഫർദ് കിഫായയായ ജിഹാദ്, ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ (കുളിപ്പിക്കൽ, കഫൻ ചെയ്യൽ, നമസ്കരിക്കൽ, കൊണ്ടുപോകൽ, ഖബറടക്കൽ എന്നിവയും അനുബന്ധ കാര്യങ്ങളും), കൃഷി, തോട്ടനിർമ്മാണം, അവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവ ഇതിൽ പെടുന്നു.
ഒരാൾ തനിക്കും തന്റെ ഭാര്യ, കുട്ടികൾ, അടിമ, അതുപോലെ തന്റെ വളർത്തുമൃഗങ്ങൾ എന്നിവർക്കും ആവശ്യമായ കാര്യങ്ങൾ നിറവേറ്റുന്നതിനും, സ്വന്തം കടങ്ങൾ വീട്ടുന്നതിനുമുള്ള ഉപാധിയായി ചെയ്യുന്ന തൊഴിലുകളും പരിശ്രമങ്ങളും ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്. കാരണം, ഈ കാര്യങ്ങളെല്ലാം നിർവ്വഹിക്കൽ നിർബന്ധമാണ്; ഉപജീവനം തേടുകയും അതിനായി പരിശ്രമിക്കുകയും ചെയ്യാതെ ഇവ നിറവേറ്റുക സാധ്യമല്ല.
അതുപോലെ തന്നെ, നമസ്കാര സമയം പ്രവേശിച്ചതിന്റെ അടയാളങ്ങൾ പഠിക്കലും, ഖിബ്‌ലയുടെ ദിശയും കാറ്റിന്റെ ദിശയും അറിയലും അത് ആവശ്യമുള്ളവർക്ക് നിർബന്ധമാണ് എന്നതും ഈ നിയമത്തിൽ ഉൾപ്പെടുന്നു.
ഒരു നിർബന്ധ ബാധ്യത ഉപേക്ഷിക്കാനുള്ള ഉപാധിയായി (മാർഗ്ഗമായി) മാറുന്നതോ, അല്ലെങ്കിൽ ഹറാമായ ഒരു കാര്യം ചെയ്യുന്നതിലേക്കുള്ള ഉപാധിയായി മാറുന്നതോ ആയ ഏതൊരു അനുവദനീയമായ കാര്യവും ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്. അതുകൊണ്ടാണ്, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുള്ള രണ്ടാമത്തെ ബാങ്കിന് ശേഷം കച്ചവടം നടത്തുന്നത് ഹറാമാക്കപ്പെട്ടത്. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ സ്മരിക്കുന്നതിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാാരം ഒഴിവാക്കുകയും ചെയ്യുക. [സൂറത്ത് അൽ ജുമുഅഃ – 9]
അതുപോലെ തന്നെ, പാപങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരാൾക്ക് എന്തെങ്കിലും വിൽക്കലും ഹറാമാണ്. മദ്യമുണ്ടാക്കാൻ വേണ്ടി വാങ്ങുന്ന ആൾക്ക് മുന്തിരി വിൽക്കുന്നത് പോലെ. അല്ലെങ്കിൽ കുഴപ്പങ്ങളുടെ സമയത്ത് ഒരാൾക്ക് ആയുധം വിൽക്കുകയോ, അല്ലെങ്കിൽ ശത്രുക്കൾക്കും കൊള്ളക്കാർക്കും ആയുധം വിൽക്കുകയോ ചെയ്യുന്നത് പോലെ. അതുപോലെ ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ആൾക്ക് മുട്ടയോ അതുപോലുള്ള മറ്റു വസ്തുക്കളോ വിൽക്കുന്നതും അനുവദനീയമല്ല.
ഒരാൾ തനിക്ക് വസിയ്യത്ത് നൽകിയ ആളെ കൊല്ലുകയോ, അല്ലെങ്കിൽ അവകാശി ഉടമസ്ഥനെ കൊല്ലുകയോ ചെയ്യുന്നതും ഈ നിയമത്തിൽ ഉൾപ്പെടുന്നു (ഉദാഹരണത്തിന്, പിതാവിൽ നിന്ന് വേഗത്തിൽ അനന്തരാവകാശം ലഭിക്കാൻ വേണ്ടി മകൻ സമ്പന്നനായ പിതാവിനെ കൊല്ലുന്നത് പോലെ). അനന്തരാവകാശം വേഗത്തിൽ ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്. അത്തരം സന്ദർഭങ്ങളിൽ, അവർ ലക്ഷ്യമാക്കിയ വസിയ്യത്തോ അനന്തരാവകാശമോ അവർക്ക് ലഭിക്കാൻ പാടില്ല എന്ന് വിലക്കിക്കൊണ്ട് അവർക്ക് ശിക്ഷ നൽകപ്പെടുന്നു.
അതുപോലെ തന്നെയാണ്, ഭാര്യയുടെ സമ്പത്ത് തനിക്ക് ലഭിക്കുന്നതിനായി, അവൾ വിവാഹമോചനം ആവശ്യപ്പെടുന്നതുവരെ ന്യായമായ കാരണമില്ലാതെ ഭർത്താവ് അവളെ ദ്രോഹിക്കുന്നതും.
അതുപോലെ, ഹറാമായ കാര്യങ്ങൾ ചെയ്യാനോ നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കാനോ ഉപാധിയായി സ്വീകരിക്കുന്ന തന്ത്രങ്ങൾ (ഹിയൽ – കൗശലങ്ങൾ) ഹറാമാണ്. എന്നാൽ, ഒരാളുടെ അവകാശം നേടിയെടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങൾ അനുവദനീയവും, ചിലപ്പോൾ കൽപ്പിക്കപ്പെട്ടതുമാണ്. കാരണം, തനിക്ക് അർഹതപ്പെട്ട അവകാശവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും, അത് പരസ്യമായിട്ടായാലും രഹസ്യമായിട്ടായാലും നേടിയെടുക്കാൻ അടിമയോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്.
തന്റെ സഹോദരനെ തന്നോടൊപ്പം നിർത്താൻ വേണ്ടി യൂസുഫ് നബി (അ) പ്രയോഗിച്ച തന്ത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ വചനം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്:
كَذَٰلِكَ كِدْنَا لِيُوسُفَ
അപ്രകാരം യൂസുഫിന് വേണ്ടി നാം ഒരു തന്ത്രം പ്രയോഗിച്ചു. [സൂറത്ത് യൂസുഫ് – 76]
കാണുന്ന നല്ല കപ്പലുകളെല്ലാം പിടിച്ചെടുത്തിരുന്ന അക്രമിയായ രാജാവ് ആ കപ്പൽ പിടിച്ചെടുക്കാതിരിക്കാൻ വേണ്ടി, താൻ യാത്ര ചെയ്ത കപ്പൽ കേടുവരുത്തിക്കൊണ്ട് ജീവനും സ്വത്തും സംരക്ഷിക്കാൻ ഖിദ്ർ (അ) പ്രയോഗിച്ച തന്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.
അതുകൊണ്ട് തന്നെ, ഒരു തന്ത്രത്തിന്റെ വിധി അത് എന്തിനുവേണ്ടി പ്രയോഗിക്കപ്പെടുന്നു എന്ന ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു; അത് നല്ലതാണോ അല്ലയോ എന്നതിനനുസരിച്ച്.
അല്ലാഹുവിന്റെ ഈ വചനവും ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്:
إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا
അമാനത്തുകൾ (വിശ്വസിച്ചേൽപിക്കപ്പെട്ടവ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. [സൂറത്ത് അന്നിസാഅ് – 58]
അമാനത്ത് എന്ന് പറയുന്നത്, ഒരാളെ വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്; സൂക്ഷിക്കാൻ ഏൽപ്പിച്ച സാധനങ്ങൾ (അമാനത്ത്), യത്തീമുകളുടെ സംരക്ഷണം, വഖഫ് സ്വത്തുക്കളുടെ നോക്കിനടത്തൽ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു. അതിനാൽ, ഉടമസ്ഥർക്ക് ആ അമാനത്ത് തിരിച്ചേൽപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ പെട്ടതാണ്, ആ അമാനത്ത് അതിന് അനുയോജ്യമായ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക എന്നത്.
ആ അമാനത്ത് ജീവനുള്ളതാണെങ്കിൽ അതിന് ഭക്ഷണവും മറ്റും നൽകലും അത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഇനി അത് ഉപയോഗിക്കുമ്പോൾ, വീഴ്ച വരുത്താനോ അതിരുകവിയാനോ പാടില്ല.
അല്ലാഹു നീചവൃത്തികളെ നിഷിദ്ധമാക്കുകയും, ഹറാമായ കാര്യങ്ങളിലേക്ക് ഒരാളെ വീഴ്ത്തുമെന്ന് ഭയപ്പെടുന്ന എല്ലാ ഉപാധികളെയും (മാർഗ്ഗങ്ങളെയും) സമീപിക്കുന്നത് വിലക്കുകയും ചെയ്തു എന്നതും ഈ നിയമത്തിന്റെ ശാഖകളിൽ പെട്ടതാണ്. ഉദാഹരണത്തിന്, അന്യസ്ത്രീയോടൊപ്പം തനിച്ചിരിക്കുക, അല്ലെങ്കിൽ ഹറാമായ കാര്യങ്ങളിലേക്ക് നോക്കുക എന്നിവയെല്ലാം.
അതിന്റെ അടിസ്ഥാനത്തിൽ റസൂലുല്ലാഹി ﷺ പറഞ്ഞു:
وَمَنْ وَقَعَ فيِ الشُّبُهَاتِ وَقَعَ فيِ الْحَرَامِ ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوْشِكُ أَنْ يَرْتَعَ فِيْهِ ، أَلاَ وَإِنَّ لِكُلِّ مَلِكٍ حِمَى ، أَلاَ وَإِنَّ حِمَى اللهِ مَحَارِمُهُ
സന്ദേഹജനകമായ കാര്യങ്ങളിൽ ആരെങ്കിലും വീണുപോയാൽ അവൻ ഹറാമിൽ വീണു. ഒരു നിരോധിത മേഖലയ്ക്ക് ചുറ്റും തന്റെ മൃഗങ്ങളെ മേയ്ക്കുന്ന ഇടയനെപ്പോലെയാണവൻ; അവ അതിൽ പ്രവേശിച്ച് മേയാൻ സാധ്യതയുണ്ട്. അറിയുക, എല്ലാ രാജാക്കന്മാർക്കും നിരോധിത മേഖലകളുണ്ട്. അല്ലാഹുവിന്റെ നിരോധിത മേഖലകൾ അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. [സഹീഹ് ബുഖാരി – 52, സഹീഹ് മുസ്‌ലിം – 1599]
ശത്രുതയും വിദ്വേഷവും ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള വിലക്കും ഈ നിയമത്തിന്റെ ശാഖകളിൽ പെട്ടതാണ്. ഉദാഹരണത്തിന്, മറ്റൊരു മുസ്‌ലിമായ കച്ചവടക്കാരനിൽ നിന്ന് വാങ്ങുന്ന ആളെ പിന്തിരിപ്പിക്കുക, മറ്റൊരാളുടെ കച്ചവടക്കരാറിന് മുകളിൽ കരാർ പറയുക, മറ്റൊരാൾ വിവാഹാന്വേഷണം നടത്തിയ സ്ത്രീയെ അന്വേഷിക്കുക, അല്ലെങ്കിൽ മറ്റൊരു മുസ്‌ലിം ആവശ്യപ്പെട്ട രക്ഷാകർതൃത്വം (വിലായത്ത്) ആവശ്യപ്പെടുക എന്നിവയെല്ലാം ഇതിൽ പെടുന്നു.
സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും അനുസരിച്ച് വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്താൻ പ്രോത്സാഹനം നൽകുന്നതും ഈ നിയമത്തിന്റെ ശാഖകളിൽ പെട്ടതാണ്.
ഈ നിയമത്തിലെ ഒഴിവാക്കലുകൾ (ഇസ്തിസ്നാഅ്)
നേർച്ചയുടെ (നദ്ർ) വിഷയം ഈ നിയമത്തിൽ ഉൾപ്പെടാത്തതാണ്. ആ വിഷയത്തിലുള്ള ഒരു പ്രത്യേക യുക്തി (ഹിക്മത്ത്) കാരണമാണിത്. അതായത്, അല്ലാഹുവിനുള്ള അനുസരണത്തിലുള്ള നേർച്ചകൾ നിറവേറ്റൽ നിർബന്ധമാണ്, എന്നാൽ നേർച്ചയാക്കൽ കറാഹത്തുമാണ്. നേർച്ചയാക്കുക എന്നതിലൂടെയല്ലാതെ അത് നിറവേറ്റുക എന്നത് സാധ്യമാവുകയില്ല താനും.
അതിനാൽ, നബി ﷺ നേർച്ച നിറവേറ്റാൻ കൽപ്പിക്കുകയും, ആളുകളോട് നേർച്ചയാക്കുന്നത് വിരോധിക്കുകയും ചെയ്തു. അവിടുന്ന് ﷺ പറഞ്ഞു:
إِنَّهُ لاَ يَأْتِي بِخَيْرٍ , وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيْلِ
തീർച്ചയായും അത് (നേർച്ച) യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കനിൽ നിന്ന് (സമ്പത്ത്) പുറത്തെടുക്കാൻ മാത്രമേ അത് കാരണമാകുന്നുള്ളൂ. [സഹീഹ് ബുഖാരി – 6693, സഹീഹ് മുസ്‌ലിം – 1639]
ഈയൊരവസ്ഥയ്ക്ക് കാരണം, നേർച്ചയാക്കിയ കർമ്മത്തിലെ ആത്മാർത്ഥത (ഇഖ്‌ലാസ്) അത് കുറയ്ക്കുന്നു എന്നതാണ്. കൂടാതെ, തുടക്കത്തിൽ ഒരു പ്രയാസവുമില്ലാതിരുന്ന ഒരാളെ വലിയൊരു പ്രയാസത്തിലേക്ക് വീഴ്ത്താനും ആ നേർച്ച കാരണമാകുന്നു.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

