ബാത്വിൽ ദീനിന്റെ വേഷം അണിയുമ്പോൾ

5 Min Read

ശൈഖ് അബ്ദുള്ള അൽ-ഉബൈലാൻ

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഫിത്‌നകൾ (കുഴപ്പങ്ങൾ) ശക്തികൊണ്ട് നിർമ്മിക്കപ്പെട്ടവയോ, നാഗരികതകൾ സൃഷ്ടിച്ചെടുത്തവയോ അല്ല; വ്യവസായ-കണ്ടുപിടുത്ത രംഗങ്ങളിൽ സമുദായങ്ങൾ കൈവരിച്ച പുരോഗതികളുമല്ല. എത്രയെത്ര രാഷ്ട്രങ്ങൾ ഉയർന്നു വന്നു, നാഗരികതകൾ കെട്ടിപ്പടുക്കപ്പെട്ടു, യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു; എന്നിട്ടും ജനങ്ങൾ അവയ്ക്കും ദീനിനുമിടയിൽ വേർതിരിച്ചു മനസ്സിലാക്കി. അവർ അവയെ ആരാധിച്ചില്ല, സന്മാർഗ്ഗത്തിനുള്ള സ്രോതസ്സായി അവയെ സ്വീകരിച്ചതുമില്ല. മറിച്ച്, യഥാർത്ഥ ഫിത്‌ന ആരംഭിക്കുന്നത് ബാത്വിലിന് (അസത്യത്തിന്) ദീനിന്റെ വേഷം നൽകപ്പെടുമ്പോഴാണ്; വഴികേട് വഹ്‌യിന്റെ നാവുകൊണ്ട് സംസാരിക്കുമ്പോഴാണ്; ദേഹേച്ഛകളെ അല്ലാഹുവിലേക്ക് ചേർത്തു പറയപ്പെടുമ്പോഴാണ്.

അതുകൊണ്ടുതന്നെ, ഫിർഔനിന് എത്രത്തോളം അധികാരവും ശക്തിയും സൈന്യവും നൽകപ്പെട്ടിരുന്നിട്ടും, ഇസ്രായേൽ സന്തതികളെ സംബന്ധിച്ചിടത്തോളം അവൻ സാമിരിയേക്കാൾ ലഘുവായ ഫിത്‌നയായിരുന്നു. ഫിർഔൻ തന്റെ റുബൂബിയ്യത്ത് (രക്ഷിതൃത്വം) പരസ്യമായി പ്രഖ്യാപിച്ചു. അവൻ പറഞ്ഞു:

﴿أَنَا رَبُّكُمُ الْأَعْلَىٰ﴾

ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ റബ്ബ്.1

അവൻ വീണ്ടും പറഞ്ഞു:

﴿مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِى﴾

ഞാനല്ലാതെ മറ്റൊരു ഇലാഹ് നിങ്ങൾക്ക് ഉള്ളതായി എനിക്കറിവില്ല.2

അതുകൊണ്ട് അവന്റെ ബാത്വിൽ വ്യക്തമായിരുന്നു, അവന്റെ കുഫ്റ് വെളിവാക്കപ്പെട്ടതായിരുന്നു. അവൻ തന്റെ വാദത്തിന് വഹ്‌യിന്റെ വേഷം അണിയിച്ചില്ല, തന്റെ ബാത്വിലിനെ അല്ലാഹുവിങ്കൽ നിന്നുള്ള ഒരു സന്ദേശത്തിലേക്ക് ചേർത്തു പറഞ്ഞതുമില്ല. അതിനാൽ, അവൻ സത്യവിശ്വാസികളെ മർദ്ദിക്കുകയും ദുർബലരാക്കുകയും ചെയ്തിരുന്നുവെങ്കിലും, അവന്റെ കാര്യത്തിൽ അവർക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.

എന്നാൽ സാമിരിയാകട്ടെ, അവൻ അല്ലാഹുവിനെ പരസ്യമായി നിഷേധിച്ചുകൊണ്ടല്ല അവരിലേക്ക് വന്നത്. തന്നെ ആരാധിക്കാൻ അവൻ അവരെ ക്ഷണിച്ചതുമില്ല. മറിച്ച്, തന്റെ ബാത്വിലിനെ അവൻ അല്ലാഹുവിലേക്ക് ചേർത്തു പറഞ്ഞു. അവൻ പറഞ്ഞു:

﴿هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ﴾

ഇതാകുന്നു നിങ്ങളുടെ ഇലാഹും മൂസായുടെ ഇലാഹും.3

അങ്ങനെ അവൻ ബാത്വിലിന് ദീനിന്റെ വേഷം അണിയിച്ചു. തന്റെ വഴികേടിനെ മൂസായുടെ ദീനാണെന്ന് അവൻ വാദിച്ചു. അതുകൊണ്ട് ആ ഫിത്‌ന വളരെ വലുതായിരുന്നു. കാരണം, ബാത്വിൽ അതിന്റെ തനതായ രൂപത്തിൽ വരുമ്പോൾ മനുഷ്യ മനസ്സുകൾ അതിൽ നിന്ന് അകന്നുപോയേക്കാം. എന്നാൽ അല്ലാഹുവിന്റെയും ദീനിന്റെയും പേരിൽ അത് അലങ്കരിക്കപ്പെടുമ്പോൾ മനുഷ്യർ അതിൽ വഞ്ചിതരായേക്കാം. അങ്ങനെ ഹാരൂൻ عليه السلام അവർക്കിടയിൽ നിന്നുകൊണ്ട് സത്യത്തിലേക്ക് ക്ഷണിച്ചിട്ടും, സാമിരിക്ക് ഉത്തരം നൽകിയവർ അവന് ഉത്തരം നൽകി.

അല്ലാഹു ആദമിനെ സൃഷ്ടിച്ചതുമുതൽ അന്ത്യനാൾ വരെയുള്ള ഏറ്റവും വലിയ ഫിത്‌ന ദജ്ജാൽ ആയിരിക്കുന്നതിന്റെ രഹസ്യം ഇവിടെനിന്നാണ് നാം മനസ്സിലാക്കുന്നത്. അവൻ മറ്റാർക്കും ഇല്ലാത്ത ഒരു ആയുധം വഹിക്കുന്നു എന്നതുകൊണ്ടല്ല, ഒരു നിർമ്മാണത്തിലോ കണ്ടുപിടുത്തത്തിലോ അവൻ മികച്ചുനിൽക്കുന്നു എന്നതുകൊണ്ടുമല്ല ഇത്. മറിച്ച്, അവന്റെ ഏറ്റവും വലിയ വാദങ്ങൾ ദീനുമായി ബന്ധപ്പെട്ടതായിരിക്കും എന്നതുകൊണ്ടാണ്. അവൻ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ആരംഭിക്കുകയും, പിന്നീട് തന്റെ വാദത്തിൽ പടിപടിയായി ഉയർന്ന് ഒടുവിൽ റുബൂബിയ്യത്ത് വാദിക്കുന്നതിൽ എത്തിച്ചേരുകയും ചെയ്യുന്നു. അപ്പോൾ ഈമാൻ വേരുറക്കാത്തവർ അവനാൽ വഞ്ചിതരാകുന്നു.

അതുകൊണ്ടുതന്നെ നബി ﷺ തന്റെ ഉമ്മത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെട്ടത് അവർ ആയുധങ്ങൾക്കൊണ്ട് പരാജയപ്പെടുത്തപ്പെടുമെന്നോ നാഗരികതകൾക്കൊണ്ട് കീഴ്പ്പെടുത്തപ്പെടുമെന്നോ അല്ല; മറിച്ച്, ദീനിന്റെ പേരിൽ കടന്നുവരുന്ന വഴികേടിനെയാണ് അവിടുന്ന് ഭയപ്പെട്ടത്. നബി ﷺ പറഞ്ഞു:

«إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِي الْأَئِمَّةُ الْمُضِلُّونَ»

എന്റെ ഉമ്മത്തിന്റെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വഴിപിഴപ്പിക്കുന്ന നേതാക്കളെയാണ്.4

അവിടുത്തെ ഭയം ജനങ്ങൾക്ക് ശത്രുത അറിയാവുന്ന ഒരു പ്രത്യക്ഷ ശത്രുവിനെക്കുറിച്ചായിരുന്നില്ല; മറിച്ച്, ബാത്വിലിന് സന്മാർഗ്ഗത്തിന്റെ വേഷം അണിയിക്കുന്ന, തങ്ങൾ സത്യത്തിലാണെന്ന് വിചാരിച്ചുകൊണ്ട് ജനങ്ങൾ പിൻപറ്റുന്ന നേതാക്കളെക്കുറിച്ചായിരുന്നു.

ഇക്കാരണത്താൽ തന്നെയാണ് നബി ﷺ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതും. അവന്റെ വാളിനെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ മുന്നറിയിപ്പ് നൽകുന്നതിൽ മാത്രം അവിടുന്ന് ചുരുക്കിയില്ല. മറിച്ച്, അവൻ ആകാശത്തോട് കൽപ്പിക്കുകയും അങ്ങനെ മഴ വർഷിക്കുകയും, ഭൂമിയോട് കൽപ്പിക്കുകയും അങ്ങനെ സസ്യങ്ങൾ മുളപ്പിക്കുകയും ചെയ്യുന്നത് പോലെ, ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളുമായിട്ടാണ് അവൻ വരികയെന്ന് അവിടുന്ന് വ്യക്തമാക്കി. അപ്പോൾ അവന്റെ വാദത്തിന്റെ തിന്മയെക്കുറിച്ച് അശ്രദ്ധനായി, ബാഹ്യമായ കാര്യങ്ങളിലേക്ക് നോക്കുന്നവൻ അവനാൽ വഞ്ചിതനാകുന്നു. അതിനാൽ, അവന്റെ ഫിത്‌നയുടെ മാനദണ്ഡം അവന്റെ കൈകളിലൂടെ സംഭവിക്കുന്ന കാര്യങ്ങളിലല്ല; മറിച്ച്, അവൻ എന്തിലേക്കാണ് ക്ഷണിക്കുന്നത് എന്നതിലാണ്. നബി ﷺ ഒരു വിഭാഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി:

«دُعَاةٌ عَلَى أَبْوَابِ جَهَنَّمَ، مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا»

നരക കവാടങ്ങളിലേക്കുള്ള ക്ഷണിതാക്കൾ. അവർക്ക് ഉത്തരം നൽകുന്നവരെ അവർ അതിലേക്ക് വലിച്ചെറിയും.5

അവർ കുഫ്റിന്റെ പതാക ഉയർത്തുന്നവരാണെന്ന് അവിടുന്ന് വിശേഷിപ്പിച്ചില്ല, മറിച്ച് അവരെ ക്ഷണിതാക്കൾ എന്നാണ് അവിടുന്ന് വിശേഷിപ്പിച്ചത്. കാരണം, വഴികേട് നന്മയിലേക്കുള്ള ഒരു പ്രബോധനത്തിന്റെ രൂപത്തിലാവുകയും, ബാത്വിലിന് ഗുണകാംക്ഷയുടെയും നവീകരണത്തിന്റെയും രൂപം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്‌ന അതിന്റെ പാരമ്യത്തിൽ എത്തുന്നത്. ഇത് മാറ്റമില്ലാതെ തുടരുന്ന ഒരു സുന്നത്താണ് (രീതിയാണ്). കാരണം, വ്യക്തമായ ബാത്വിൽ തുറന്നുകാണിക്കാൻ പണ്ഡിതന്മാർക്ക് വലിയ പ്രയത്നത്തിന്റെ ആവശ്യമില്ല. മറിച്ച്, ബാത്വിൽ സത്യവുമായി കൂടിക്കലരുകയും, വഹ്‌യുമായി ഇടകലരുകയും, ശരീയത്തിലേക്ക് ചേർത്തു പറയപ്പെടുകയും ചെയ്യുമ്പോൾ, ആ ബാത്വിൽ വ്യക്തമാക്കുന്നതിനാണ് അവരുടെ ആയുസ്സുകൾ വ്യയം ചെയ്യപ്പെടുന്നത്.

അതുകൊണ്ടാണ് വഹ്‌യിനെ മുറുകെ പിടിക്കാൻ കൽപ്പിക്കുന്നതും, അറിവില്ലാതെ അല്ലാഹുവിന്റെ മേൽ പറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതുമായ പ്രമാണങ്ങൾ (നസ്സുകൾ) ഖുർആനിലും സുന്നത്തിലും ധാരാളമായി വന്നിട്ടുള്ളത്. കാരണം, ഈ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടം അതിന് പുറത്തുള്ള കുഫ്റിന്റെ സാന്നിധ്യമല്ല; മറിച്ച്, അർഹതയില്ലാത്തവർ അല്ലാഹുവിന്റെ ദീനിൽ സംസാരിക്കുകയോ, അല്ലെങ്കിൽ ശരീയത്തിൽ പെടാത്ത കാര്യങ്ങൾ അതിലേക്ക് ചേർത്തു പറയപ്പെടുകയോ ചെയ്യുന്നതാണ്.

സമുദായങ്ങളുടെ ചരിത്രം ചിന്തിക്കുന്ന ഒരാൾക്ക് കാണാൻ സാധിക്കും, വലിയ വ്യതിയാനങ്ങളിൽ മിക്കതും ആരംഭിച്ചത് ദീനിനെ നിഷേധിച്ചുകൊണ്ടല്ല, മറിച്ച് അതിൽ കൃത്രിമം കാണിച്ചുകൊണ്ടാണ്. സജ്ജനങ്ങളെ ആദരിക്കുക എന്ന പേരിൽ അലങ്കരിക്കപ്പെട്ടതിന് ശേഷമല്ലാതെ നൂഹ് നബിയുടെ ജനത ആദ്യഘട്ടത്തിൽ വിഗ്രഹങ്ങളെ ആരാധിച്ചിട്ടില്ല. മൂസായുടെ ഇലാഹിലേക്ക് ചേർത്തു പറയപ്പെട്ടതുകൊണ്ടല്ലാതെ ഇസ്രായേൽ സന്തതികൾ പശുക്കുട്ടിയുടെ കാര്യത്തിൽ വഴിപിഴച്ചിട്ടില്ല. ദജ്ജാലിന്റെ ഫിത്‌ന ഏറ്റവും വലിയ ഫിത്‌നയാകാൻ കാരണം, അവൻ ഏറ്റവും വലിയ ബാത്വിലിനെ ഈമാനിന്റെ വേഷം അണിയിക്കുന്നു എന്നതാണ്.

അതുകൊണ്ട് ബാത്വിൽ അതിന്റെ ബാഹ്യരൂപത്തിൽ വഹ്‌യിനോട് എത്രത്തോളം അടുക്കുന്നുവോ, അത്രത്തോളം ജനങ്ങൾക്ക് അത് കൂടുതൽ അപകടകരമായിത്തീരുന്നു. കാരണം, കുഫ്റ് അതിന്റെ തനതായ രൂപത്തിൽ വരുമ്പോൾ മനുഷ്യ മനസ്സുകൾ അതിൽ നിന്ന് അകന്നുപോയേക്കാം; എന്നാൽ വഴികേട് ദീനിന്റെ വേഷത്തിൽ അവരുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടാൽ അവർ അത് സ്വീകരിച്ചേക്കാം.

  1. സൂറത്തുന്നാസിആത്ത് – 24 ↩︎
  2. സൂറത്തുൽ ഖസ്വസ്വ് – 38 ↩︎
  3. സൂറത്തു ത്വാഹാ – 88 ↩︎
  4. സുനനു അബീദാവൂദ് – 4252 ↩︎
  5. സ്വഹീഹ് ബുഖാരി – 3606 ↩︎
Share This Article
Leave a Comment