ശൈഖ് ഡോ. മുഹമ്മദ് ഹിശാം അത്ത്വാഹിരി
തീർച്ചയായും ഇസ്‌ലാമിൽ ആളുകൾ അല്ലാഹുവിന്റെ മുന്നിൽ സമന്മാരാണ്. എന്നിരുന്നാലും, അവരുടെ ഈമാനിന്റെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ അവർ വ്യത്യാസപ്പെട്ടിരിക്കുകയും വ്യത്യസ്ത തലങ്ങളായി തരംതിരിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അവർക്കായി മൂന്ന് പദവികൾ നിശ്ചയിച്ചിട്ടുണ്ട്:
ഒന്നാമത്തെ പദവി നന്മകളിലേക്ക് ധൃതി കാണിക്കുന്നവരുടേതാണ്; അവർ നിർബന്ധവും ഐച്ഛികവുമായ കാര്യങ്ങൾ നിറവേറ്റുന്നു, വിലക്കപ്പെട്ടവയിൽ നിന്നും വെറുക്കപ്പെട്ടവയിൽ നിന്നും വിട്ടുനിൽക്കുന്നു, അനുവദനീയമായ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നത് ഒഴിവാക്കുന്നു. തങ്ങളുടെ ഈമാനിനെ പൂർണ്ണതയിലെത്തിക്കാനും അത് തികവുള്ളതാക്കാനുമാണ് അവർ എപ്പോഴും ശ്രമിക്കുന്നത്.
രണ്ടാമത്തെ പദവി വലതുപക്ഷത്തുള്ളവരുടേതാണ്¹. അവർ നിർബന്ധ കടമകൾ നിറവേറ്റുകയും വിലക്കപ്പെട്ടവ ഒഴിവാക്കുകയും ചെയ്ത് മധ്യമാർഗ്ഗം സ്വീകരിച്ചവരാണ്; തങ്ങളുടെ ഈമാൻവർദ്ധിപ്പിക്കുന്നതിലും തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
മൂന്നാമത്തെ പദവി സ്വന്തത്തോട് അനീതി ചെയ്യുന്നവരുടേതാണ്; അല്ലാഹു തങ്ങൾക്ക് പൊറുത്തുനൽകുമെന്ന് പ്രതീക്ഷിച്ച് നല്ല കർമ്മങ്ങളെ ചീത്ത കർമ്മങ്ങളുമായി കൂട്ടിക്കലർത്തിയവരാണവർ.
ഈ പദവികൾ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:
ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ ۞
‘പിന്നീട് നമ്മുടെ ദാസന്മാരിൽ നിന്ന് നാം തെരഞ്ഞെടുത്തവർക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോൾ അവരിൽ തങ്ങളോട് തന്നെ അനീതി ചെയ്യുന്നവരുണ്ട്. മിതത്വം പാലിക്കുന്നവരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിപ്രകാരം നന്മകളിൽ മുൻപന്തിയിൽ എത്തിയവരും അവരിലുണ്ട്. അതു തന്നെയാണ് വലിയ അനുഗ്രഹം.’²
നബി ﷺ പറഞ്ഞു:
الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ
‘ദുർബലനായ മുഅ്മിനിനേക്കാൾ ശക്തനായ മുഅ്മിൻ ആണ് കൂടുതൽ ഉത്തമനും അല്ലാഹുവിന് കൂടുതൽ പ്രിയപ്പെട്ടവനും, എന്നാൽ ഇരുവരിലും നന്മയുണ്ട്.’³
ഇസ്‌ലാമിലെ ആളുകളുടെ പദവികൾ അവരുടെ ഈമാനിലുണ്ടാകുന്ന വർദ്ധനവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈമാനിനെക്കുറിച്ചുള്ള അവരുടെ അറിവിന്റെ ആഴത്തിലും, അതിന്റെ ഏറ്റക്കുറച്ചിലുകളിലും, ദൃഢവിശ്വാസത്തിന്റെ ശക്തിയിലോ ദൗർബല്യത്തിലോ അവർ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈമാനിന്റെ സത്തയും കാതലുമായ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിലും അവർ വ്യത്യാസപ്പെട്ടിരിക്കുന്നു; അല്ലാഹുവിനോടുള്ള സ്നേഹം, അവനോടുള്ള ഭയം, അവനിലുള്ള പ്രതീക്ഷ, അവനിലുള്ള ഭരമേൽപ്പിക്കൽ, പശ്ചാത്തപിച്ച് അവനിലേക്ക് മടങ്ങൽ എന്നിവ ഇതിൽ പെടുന്നു. നിർബന്ധവും ഐച്ഛികവുമായ നമസ്കാരം, ദാനധർമ്മങ്ങൾ, നോമ്പ്, ഹജ്ജ് തുടങ്ങിയ ശാരീരിക കർമ്മങ്ങളിലും അവർ വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ, സദാചാരം, കുടുംബബന്ധം പുലർത്തൽ, അയൽക്കാരോടും സുഹൃത്തുക്കളോടുമുള്ള ദയ, സൃഷ്ടികളോടുള്ള കാരുണ്യം എന്നിവയിലൂടെ അല്ലാഹുവിന്റെയും അവന്റെ ദാസന്മാരുടെയും അവകാശങ്ങൾ നിറവേറ്റുന്നതിലും അവർ വ്യത്യാസപ്പെട്ടിരിക്കുന്നു; ഈ വ്യത്യാസങ്ങൾ വളരെ വലുതാണ്.
- കൂടുതൽ വിവരങ്ങൾക്ക് സൂറത്തുൽ വാഖിഅ (അധ്യായം 56) കാണുക.
- ഫാത്വിർ 35:32.
- അബൂ ഹുറൈറയിൽ നിന്നുള്ള ഹദീസിൽ നിന്ന് മുസ്‌ലിം (ഹദീസ് നമ്പർ: 2664) റിപ്പോർട്ട് ചെയ്തത്.

