ആദ്യത്തെ അടിസ്ഥാനം – അല്ലാഹുവിനെ അറിയൽ

12 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ

നിന്നോട് ചോദിക്കപ്പെട്ടാൽ: ആരാണ് നിൻ്റെ രക്ഷിതാവ്?

അപ്പോൾ നീ പറയുക: എൻ്റെ രക്ഷിതാവ് അല്ലാഹുവാകുന്നു. അവനാണ് എന്നെയും ലോകർ മുഴുവനെയും തൻ്റെ അനുഗ്രഹങ്ങൾക്കൊണ്ട് പരിപാലിച്ചത്. അവനാണ് എൻ്റെ ആരാധ്യൻ, അവനല്ലാതെ മറ്റൊരു ആരാധ്യനും എനിക്കില്ല.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾

സ്തുതി സർവ്വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. [സൂറത്തുൽ ഫാതിഹ: 2]

അല്ലാഹുവല്ലാത്തവയെല്ലാം ലോകങ്ങളിൽ പെട്ടതാണ്; ഞാനും ആ ലോകങ്ങളിൽ ഒരുവനാണ്.

നിന്നോട് ചോദിക്കപ്പെട്ടാൽ: നീ നിൻ്റെ രക്ഷിതാവിനെ എങ്ങനെയാണ് അറിഞ്ഞത്?

അപ്പോൾ നീ പറയുക: അവൻ്റെ ദൃഷ്ടാന്തങ്ങളിലൂടെയും സൃഷ്ടികളിലൂടെയും.

അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാവും പകലും, സൂര്യനും ചന്ദ്രനും. അവൻ്റെ സൃഷ്ടികളിൽ പെട്ടതാണ് ഏഴ് ആകാശങ്ങളും അവയിലുള്ളവരും, ഏഴ് ഭൂമികളും അവയിലുള്ളവരും, അവ രണ്ടിനുമിടയിലുള്ളവയും.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ﴾

തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. [സൂറത്തുഗാഫിർ: 57]

അല്ലാഹുവിൻ്റെ മറ്റൊരു വചനം:

﴿وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾

രാവും പകലും സൂര്യനും ചന്ദ്രനും അവൻ്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ സുജൂദ് ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. [സൂറത്തു ഫുസ്സിലത്ത്: 37]

അല്ലാഹുവിൻ്റെ മറ്റൊരു വചനം:

﴿إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ﴾

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി (അർശിൽ ഉപവിഷ്ടനായി). രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തൻ്റെ കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു). അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവനു മാത്രമാണ്. ലോകരക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. [സൂറത്തുൽ അഅ്റാഫ്: 54]

രക്ഷിതാവ് (റബ്ബ്) അവൻ തന്നെയാണ് ആരാധിക്കപ്പെടാൻ അർഹൻ (മഅ്ബൂദ്).

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ۝ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ﴾

മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിരിപ്പും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവനാണവന്‍. അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ആക്കരുത്. [സൂറത്തുൽ ബഖറ: 21-22]

ഇബ്നു കസീർ (رَحِمَهُ اللَّهُ) പറയുന്നു: “ഈ കാര്യങ്ങളെയെല്ലാം സൃഷ്ടിച്ചവൻ ആരോ, അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹൻ.”

അല്ലാഹു കൽപ്പിച്ചിട്ടുള്ള ആരാധനകളുടെ ഇനങ്ങൾ; ഉദാഹരണമായി: ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ. അവയിൽ പെട്ടതാണ്: പ്രാർത്ഥന (ദുആ), ഭയം (ഖൗഫ്), പ്രതീക്ഷ (റജാഅ്), ഭരമേൽപ്പിക്കൽ (തവക്കുൽ), ആഗ്രഹം (റഗ്ബത്ത്), പേടി (റഹ്ബത്ത്), ഭയഭക്തി (ഖുശൂഅ്), ഭയപ്പാട് (ഖശ്‌യത്ത്), ഖേദിച്ചുമടങ്ങൽ (ഇനാബത്ത്), സഹായതേട്ടം (ഇസ്തിആനത്ത്), അഭയംതേടൽ (ഇസ്തിആദത്ത്), രക്ഷാതേട്ടം (ഇസ്തിഗാസത്ത്), ബലിയറുക്കൽ (ദബ്ഹ്), നേർച്ചയാക്കൽ (നദ്ർ) തുടങ്ങി അല്ലാഹു കൽപ്പിച്ചിട്ടുള്ള ആരാധനയുടെ മറ്റ് ഇനങ്ങളെല്ലാം തന്നെ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾

പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്. [സൂറത്തുൽ ജിന്ന്: 18]

ആരെങ്കിലും ഇവയിൽ നിന്ന് എന്തെങ്കിലും അല്ലാഹുവല്ലാത്തവർക്ക് നൽകിയാൽ അവൻ മുശ്‌രിക്കും കാഫിറുമാണ്.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:

﴿وَمَن يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ﴾

അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും ആരെങ്കിലും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം – അതിന് അവൻ്റെ പക്കല്‍ യാതൊരു പ്രമാണവുമില്ല – അവൻ്റെ വിചാരണ അവൻ്റെ രക്ഷിതാവിൻ്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച. [സൂറത്തുൽ മുഅ്മിനൂൻ: 117]


ശൈഖ് സ്വാലിഹ് അൽ ഉസൈമി:

മൂന്ന് അടിസ്ഥാനങ്ങളിൽ പെട്ട ഒന്നാമത്തെ അടിസ്ഥാനമായ “ഒരു ദാസൻ തൻ്റെ രക്ഷിതാവിനെ അറിയുക” എന്നത് ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) വ്യക്തമാക്കാൻ തുടങ്ങുകയാണ്. അദ്ദേഹം പറഞ്ഞു: “നിന്നോട് ചോദിക്കപ്പെട്ടാൽ: ആരാണ് നിൻ്റെ രക്ഷിതാവ്? അപ്പോൾ നീ പറയുക: എൻ്റെ രക്ഷിതാവ് അല്ലാഹുവാകുന്നു. അവനാണ് എന്നെയും ലോകർ മുഴുവനെയും തൻ്റെ അനുഗ്രഹങ്ങൾക്കൊണ്ട് പരിപാലിച്ചത്”. അതിനാൽ രക്ഷിതാവ് (റബ്ബ്) അല്ലാഹുവാകുന്നു. അവന് റുബൂബിയ്യത്ത് (രക്ഷിതൃത്വം) ഉണ്ട് എന്ന് പറയുന്നത്, അവൻ തൻ്റെ സൃഷ്ടികളെ പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ നൽകി പരിപാലിക്കുന്നു എന്നതിനാലാണ്. അല്ലാഹുവാണ് അവരെ പരിപാലിക്കുന്നവനെങ്കിൽ, അവരുടെ മേൽ റുബൂബിയ്യത്ത് അവനാണുള്ളതെങ്കിൽ; അവൻ തന്നെയാണ് അവരുടെ ആരാധ്യനാകാൻ (മഅ്ബൂദ്) അർഹനായവൻ. അതുകൊണ്ടാണ് സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിൻ്റെ റുബൂബിയ്യത്തിനെക്കുറിച്ച് പരാമർശിച്ചതിന് ശേഷം ഗ്രന്ഥകർത്താവ് ഇപ്രകാരം പറഞ്ഞത്: “അവനാണ് എൻ്റെ ആരാധ്യൻ, അവനല്ലാതെ മറ്റൊരു ആരാധ്യനും എനിക്കില്ല”.

പിന്നീട് അദ്ദേഹം റുബൂബിയ്യത്തിൻ്റെയും ഉലൂഹിയ്യത്തിൻ്റെയും (ആരാധനയ്ക്കുള്ള അർഹത) തെളിവ് പരാമർശിച്ചു: “അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ “സ്തുതി സർവ്വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു” [സൂറത്തുൽ ഫാതിഹ: 2]”. ഇതിലെ ﴿رَبِّ الْعَالَمِينَ﴾ “ലോകരക്ഷിതാവ്” എന്ന അല്ലാഹുവിൻ്റെ വചനത്തിലാണ് റുബൂബിയ്യത്ത് ഉള്ളത്. ﴿الْحَمْدُ لِلَّهِ﴾ “സ്തുതി അല്ലാഹുവിനാകുന്നു” എന്ന വചനത്തിലാണ് ഉലൂഹിയ്യത്ത് ഉള്ളത്. അതിനാൽ അവനാണ് സ്തുതികൾ അവകാശപ്പെട്ടത്, കാരണം അവനാണ് ആരാധനയ്ക്ക് അർഹനായ ഇലാഹ് (മഅ്‌ലൂഹ്).

അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൽ ഓരോ വ്യക്തിക്കും നിർബന്ധമായ ഒരു നിശ്ചിത അളവുണ്ട്. ഈ അളവിനേക്കാൾ കൂടുതലുള്ള കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഓരോ വ്യക്തിക്കും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൻ്റെ അടിസ്ഥാനങ്ങൾ നാലെണ്ണമാണ്:

  • ഒന്നാമത്തേത്: അവൻ്റെ അസ്തിത്വത്തെക്കുറിച്ചുള്ള (വുജൂദ്) അറിവ്; അല്ലാഹു നിലനിൽക്കുന്നവനാണെന്ന് ദാസൻ വിശ്വസിക്കൽ.
  • രണ്ടാമത്തേത്: അവൻ്റെ റുബൂബിയ്യത്തിനെക്കുറിച്ചുള്ള അറിവ്; അവൻ എല്ലാ വസ്തുക്കളുടെയും രക്ഷിതാവാണെന്ന് ദാസൻ വിശ്വസിക്കൽ.
  • മൂന്നാമത്തേത്: അവൻ്റെ ഉലൂഹിയ്യത്തിനെക്കുറിച്ചുള്ള അറിവ്; അവനാണ് സത്യമായും ആരാധിക്കപ്പെടാൻ അർഹനായ ഏകനെന്ന് ദാസൻ വിശ്വസിക്കൽ.
  • നാലാമത്തേത്: അവൻ്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും (അസ്മാഅ് വസ്സ്വിഫാത്) കുറിച്ചുള്ള അറിവ്; അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷണങ്ങളുമുണ്ടെന്ന് ദാസൻ വിശ്വസിക്കൽ.

ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) ‘ആലമീൻ’ (ലോകങ്ങൾ) എന്നതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞ വാക്ക്: “അല്ലാഹുവല്ലാത്തവയെല്ലാം ലോകങ്ങളിൽ പെട്ടതാണ്” എന്നത്, അദ്ദേഹത്തിന് മുമ്പുള്ള മറ്റ് പിൻകാല പണ്ഡിതന്മാരെ (മുതഅഖിറീങ്ങൾ) അനുകരിച്ചുകൊണ്ട് പറഞ്ഞതാണ്. അതിൻ്റെ യാഥാർത്ഥ്യം ഇപ്രകാരമാണ്: അത് ഇൽമുൽ കലാമിൻ്റെ (കലാമിയാക്കൾ അഥവാ തത്ത്വചിന്തകർ) പണ്ഡിതന്മാരുടെ നാവിലൂടെ പ്രചരിച്ചതും പ്രസിദ്ധമായതുമായ ഒരു സാങ്കേതിക പ്രയോഗം (ഇസ്ത്വിലാഹ്) മാത്രമാണ്. അറബികളുടെ സംസാരത്തിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. അല്ലാഹുവല്ലാത്ത മുഴുവൻ കാര്യങ്ങൾക്കും മൊത്തത്തിൽ ‘ആലമീൻ’ എന്ന് പറയുന്ന ശൈലി അറബികളുടെ സംസാരത്തിൽ കാണാൻ സാധിക്കുകയില്ല.

ഇതിൻ്റെ ഉത്ഭവം, ഇൽമുൽ കലാമിൻ്റെ പണ്ഡിതന്മാർ രൂപപ്പെടുത്തിയ രണ്ട് ആമുഖ തത്വങ്ങളിൽ നിന്നാണ്:

  • ഒന്നാമത്തേത്: അല്ലാഹു അനാദിയായവനാണ് (ഖദീം).
  • രണ്ടാമത്തേത്: ‘ആലം’ പുതുതായി ഉണ്ടായതാണ് (ഹാദിസ്).

ഈ രണ്ട് ആമുഖ തത്വങ്ങളും ഒരുമിച്ച് ചേർന്നപ്പോൾ, അല്ലാഹുവല്ലാത്തവയെല്ലാം ‘ആലം’ ആണെന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. അതിനാൽ ഇതൊരു ലോജിക്കൽ അടിസ്ഥാനത്തിൽ നിന്നുണ്ടായ ബുദ്ധിപരമായ നിഗമനം മാത്രമാണ്, അറബി ഭാഷയുമായി ഇതിന് യാതൊരു ബന്ധവുമില്ല. അറബി ഭാഷയിൽ ‘ആലം’ (ലോകം) എന്ന പദം ഉപയോഗിക്കുന്നത് സമാന വർഗ്ഗത്തിൽപ്പെട്ട (മുതജാനിസ) കൂട്ടങ്ങളെ കുറിക്കാനാണ്. മനുഷ്യരുടെ ലോകം (ആലമുൽ ഇൻസ്), ജിന്നുകളുടെ ലോകം (ആലമുൽ ജിന്ന്), മലക്കുകളുടെ ലോകം (ആലമുൽ മലായിക്ക) എന്നിങ്ങനെയാണ് പറയപ്പെടുക. ഇതിൻ്റെയെല്ലാം സമാഹാരത്തിനാണ് ‘ആലമീൻ’ എന്ന് പറയുന്നത്. അതിനാൽ, സ്വന്തമായി ഒരു വർഗ്ഗമില്ലാത്ത (ജിൻസ് ഇല്ലാത്ത) കാര്യങ്ങൾ ഇതിൽ ഉൾപ്പെടുകയില്ല; അല്ലാഹുവിൻ്റെ അർശ്, കുർസി, സ്വർഗ്ഗം, നരകം എന്നിവ ഉദാഹരണം. അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികൾ രണ്ട് ഇനങ്ങളാണ്:

  • ഒന്നാമത്തേത്: സമാന വർഗ്ഗങ്ങളില്ലാത്തവ. അവയുടെ യാഥാർത്ഥ്യത്തിൽ മറ്റൊന്നും അവയോട് പങ്കുചേരുന്നില്ല. കുർസി, അർശ്, സ്വർഗ്ഗം, നരകം എന്നിവ ഉദാഹരണം.
  • രണ്ടാമത്തേത്: സമാന വർഗ്ഗങ്ങളുള്ളവ. അതായത് ഒരേ വർഗ്ഗത്തിൽ പങ്കുചേരുന്നവ. ഇവയുടെ സമാഹാരത്തിനാണ് ‘ആലമീൻ’ എന്ന് പറയുന്നത്. ജിന്നുകളുടെ ലോകം, മനുഷ്യരുടെ ലോകം, മലക്കുകളുടെ ലോകം എന്നിവ ഉദാഹരണം. അതിനാൽ ﴿رَبِّ الْعَالَمِينَ﴾ “ലോകരക്ഷിതാവ്” എന്നതിനെ ‘അല്ലാഹുവല്ലാത്തവയെല്ലാം’ എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം അതൊരു പുതുതായി ഉണ്ടായ സാങ്കേതിക പ്രയോഗമാണ്. ഖുർആനെ പുതുതായി ഉണ്ടായ സാങ്കേതിക പ്രയോഗങ്ങൾ വെച്ച് വ്യാഖ്യാനിക്കാൻ പാടില്ല.

പിൻകാലക്കാരായ മുഫസ്സിറുകളിൽ ഈ കാര്യത്തെ ഏറ്റവും കൃത്യമായി, പൂർണ്ണമായ അർത്ഥത്തിൽ വ്യാഖ്യാനിച്ചത്, അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു തഫ്സീർ ഗ്രന്ഥത്തിൽ ഒരു ഹൻബലി പണ്ഡിതനാണ്. ‘ആലമീൻ’ എന്ന ഭാഗത്ത് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “സൃഷ്ടികളുടെ വ്യത്യസ്ത വിഭാഗങ്ങൾ (അസ്നാഫുൽ ഖലാഇഖ്)”. അതായത്: മലക്കുകൾ, മനുഷ്യർ, ജിന്നുകൾ എന്നിങ്ങനെ നാം ഉദാഹരണം നൽകിയത് പോലെയുള്ള സമാന വർഗ്ഗങ്ങളുള്ള സൃഷ്ടികളുടെ വിഭാഗങ്ങൾ. അപ്പോൾ, അങ്ങനെ ഒരു പ്രത്യേക വിഭാഗമില്ലാത്ത കാര്യങ്ങൾ ‘ആലമീൻ’ എന്നതിൽ ഉൾപ്പെടുകയില്ല. കാരണം അവ സ്വതന്ത്രമായി നിലനിൽക്കുന്നവയാണ്; ഉദാഹരണത്തിന് മുമ്പ് പറഞ്ഞ അർശ്, കുർസി, സ്വർഗ്ഗം, നരകം എന്നിവ. അവ സൃഷ്ടികളിൽ തനിച്ചുനിൽക്കുന്ന വ്യക്തിഗത കാര്യങ്ങളാണ്.

പിന്നീട് ഗ്രന്ഥകർത്താവ് അല്ലാഹുവിനെ അറിയാൻ മാർഗ്ഗദർശനം നൽകുന്ന തെളിവ് എന്താണെന്ന് വ്യക്തമാക്കി. അത് രണ്ട് കാര്യങ്ങളാണ്:

  • ഒന്നാമത്തേത്: അവൻ്റെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് (ആയാത്ത് കൗനിയ്യ) ചിന്തിക്കൽ.
  • രണ്ടാമത്തേത്: അവൻ്റെ ശർഇയ്യായ ദൃഷ്ടാന്തങ്ങളെക്കുറിച്ച് (ആയാത്ത് ശർഇയ്യ) വിചിന്തനം ചെയ്യൽ.

ഇവ രണ്ടും ഗ്രന്ഥകർത്താവിൻ്റെ “അവൻ്റെ ദൃഷ്ടാന്തങ്ങളിലൂടെ” എന്ന വാക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. കാരണം ശർഇന്റെ സംബോധനകളിൽ ദൃഷ്ടാന്തങ്ങൾക്ക് രണ്ട് അർത്ഥങ്ങളുണ്ട്:

  • ഒന്നാമത്തേത്: പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ; അവ സൃഷ്ടികളാണ്.
  • രണ്ടാമത്തേത്: ശർഇയ്യായ ദൃഷ്ടാന്തങ്ങൾ; അല്ലാഹു തൻ്റെ പ്രവാചകന്മാർക്ക് അവതരിപ്പിച്ചു കൊടുത്ത ദിവ്യബോധനമാണ് അത്.

അതിനാൽ ഗ്രന്ഥകർത്താവിൻ്റെ “അവൻ്റെ ദൃഷ്ടാന്തങ്ങളിലൂടെയും സൃഷ്ടികളിലൂടെയും” എന്ന വാക്കിലെ ചേർത്തുപറയൽ, പൊതുവായ കാര്യത്തിലേക്ക് പ്രത്യേകമായ കാര്യത്തെ ചേർത്തുപറയലാണ്. കാരണം സൃഷ്ടികൾ എന്നത് ദൃഷ്ടാന്തങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ ‘സൃഷ്ടികൾ’ എന്ന് വിളിക്കപ്പെടുന്നു.

ഗ്രന്ഥകർത്താവ് ദൃഷ്ടാന്തങ്ങൾക്ക് നൽകിയ ഉദാഹരണങ്ങൾ പരിശോധിച്ചാൽ, രക്ഷിതാവിനെ അറിയാൻ ഉതകുന്ന ദൃഷ്ടാന്തങ്ങളെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ബോധ്യപ്പെടും. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ മാത്രം പ്രത്യേകമായി എടുത്തുപറയാൻ രണ്ട് കാരണങ്ങളുണ്ട്:

  • ഒന്നാമത്തേത്: പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൻ്റെ അസ്തിത്വത്തെ അറിയിക്കുന്നത് കൂടുതൽ പ്രകടവും വ്യക്തവുമാണ്. ഈ വാക്യത്തിൽ അത് സ്ഥാപിക്കലാണ് പ്രധാന ലക്ഷ്യം. കാരണം റുബൂബിയ്യത്ത് ആണ് ഉലൂഹിയ്യത്തിലേക്കുള്ള മാർഗ്ഗം.
  • രണ്ടാമത്തേത്: പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാവർക്കും പൊതുവായതാണ്. സത്യവിശ്വാസിയും സത്യനിഷേധിയും അത് അറിയുന്നതിൽ പങ്കുചേരുന്നുണ്ട്. കാരണം അത് എല്ലാവർക്കും മുന്നിൽ വെളിവാകുന്നതും അനിഷേധ്യവുമാണ്.

അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാവും പകലും, സൂര്യനും ചന്ദ്രനുമെന്നും; അവൻ്റെ സൃഷ്ടികളിൽ പെട്ടതാണ് ഏഴ് ആകാശങ്ങളും അവയിലുള്ളവരും, ഏഴ് ഭൂമികളും അവയിലുള്ളവരും, അവ രണ്ടിനുമിടയിലുള്ളവയും എന്ന് ഗ്രന്ഥകർത്താവ് പരാമർശിച്ചു. രാവും പകലും സൂര്യനും ചന്ദ്രനും, ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും, അവയിലുള്ളവരും അവ രണ്ടിനുമിടയിലുള്ളവയും – ഇതെല്ലാം തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ഉൾപ്പെടുന്നവയും ‘സൃഷ്ടികൾ’ എന്ന് വിളിക്കപ്പെടുന്നവയുമാണ്. എങ്കിലും ഗ്രന്ഥകർത്താവ് അതിൽ ചിലതിനെ ‘ദൃഷ്ടാന്തങ്ങൾ’ എന്നും, മറ്റുചിലതിനെ ‘സൃഷ്ടികൾ’ എന്നും പേര് വിളിച്ചു. അതായത്, രാവും പകലും സൂര്യനും ചന്ദ്രനും എന്നിവയെ ‘ദൃഷ്ടാന്തങ്ങൾ’ എന്ന് വിളിച്ചു. ഏഴ് ആകാശങ്ങൾ, ഏഴ് ഭൂമികൾ, അവ രണ്ടിനുമിടയിലുള്ളവ, അവയിലുള്ളവ എന്നിവയെ ‘സൃഷ്ടികൾ’ എന്നും വിളിച്ചു.

ഇതിൻ്റെ അടിസ്ഥാനം ഖുർആനിലെ ഒട്ടുമിക്ക പ്രയോഗങ്ങളോടുമുള്ള യോജിപ്പാണ്. കാരണം ഖുർആനിൽ സൂര്യൻ, ചന്ദ്രൻ, രാവ്, പകൽ എന്നിവയെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള മിക്കയിടങ്ങളിലും അവയെ ‘ദൃഷ്ടാന്തങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഏഴ് ആകാശങ്ങൾ, ഏഴ് ഭൂമികൾ, അവയിലുള്ളവ, അവ രണ്ടിനുമിടയിലുള്ളവ എന്നിവയെക്കുറിച്ച് ഖുർആനിൽ പ്രതിപാദിച്ചിട്ടുള്ള മിക്കയിടങ്ങളിലും അവയെ ‘സൃഷ്ടികൾ’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അതിനാൽ ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) ഈ രണ്ട് കാര്യങ്ങളെയും വേർതിരിച്ചുകൊണ്ട് വിശേഷിപ്പിച്ചത് ഖുർആനിൽ വന്നതിനെ പിൻപറ്റിക്കൊണ്ടാണ്. ഖുർആനിൽ ഇപ്രകാരം വന്നതാകട്ടെ, അറബി ഭാഷയുടെ അടിസ്ഥാന പ്രയോഗങ്ങളെ പിന്തുടർന്നതിനാലുമാണ്.

കാരണം, അവരുടെ സംസാരത്തിൽ ‘ആയത്ത്’ (ദൃഷ്ടാന്തം) എന്നത് ‘അടയാളം’ (അലാമത്ത്) എന്നതിൻ്റെ പേരാണ്. രാവും പകലും സൂര്യനും ചന്ദ്രനും പ്രകടമായ അടയാളങ്ങളാണ്. പുലർച്ചെയോടെ പകൽ പ്രകാശിക്കുന്നു, തുടർന്ന് സൂര്യൻ ഉദിക്കുന്നു, പിന്നീട് അത് കുറഞ്ഞുവന്ന് അപ്രത്യക്ഷമാകുന്നു, തുടർന്ന് അതിനുപിന്നാലെ രാത്രി വരുന്നു. സൂര്യൻ പകലിലും ചന്ദ്രൻ രാത്രിയിലും വെളിവാകുന്നു. അതിനാൽ അവ പ്രകടമായ അടയാളങ്ങളായതുകൊണ്ട് ‘ദൃഷ്ടാന്തം’ എന്ന പേര് അവയ്ക്ക് ഏറ്റവും അനുയോജ്യമാണ്. അതുകൊണ്ടാണ് ശർഇന്റെ സംബോധനകളിൽ അവയെ ‘ദൃഷ്ടാന്തങ്ങൾ’ എന്ന് വിശേഷിപ്പിച്ചത്.

എന്നാൽ ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും, അവയിലുള്ളവരും അവ രണ്ടിനുമിടയിലുള്ളവയും; അവയുടെ ഭാഷാപരമായ അടിസ്ഥാനം ‘സൃഷ്ടിപ്പ്’ എന്നതിലേക്കാണ് മടങ്ങുന്നത്. അതിൻ്റെ അർത്ഥം: ‘കൃത്യമായ അളവിലും രൂപത്തിലും നിശ്ചയിക്കുക’ എന്നാണ്. അവ ഈ രൂപത്തിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടവയാണ്, ഒരിക്കലും അവയ്ക്ക് മാറ്റം സംഭവിക്കുന്നില്ല. നാം ഇവിടെ കാണുന്ന ആകാശം തന്നെയാണ് മറ്റൊരിടത്ത് വെച്ചും നാം കാണുന്നത്. നാം ഇവിടെ നടക്കുന്ന ഭൂമി തന്നെയാണ് മറ്റൊരിടത്ത് വെച്ചും നാം നടക്കുന്നത്. അവയുമായി ബന്ധപ്പെട്ട സൃഷ്ടികളും അതേ രൂപത്തിൽ തന്നെ നിലനിൽക്കുന്നവയാണ്.

അതിനാൽ ‘ആയത്ത്’, ‘ഖൽഖ്’ എന്നീ വാക്കുകളുടെ ഭാഷാപരമായ അടിസ്ഥാനം പരിഗണിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആനിൽ അവയെ രണ്ടിനെയും വേർതിരിച്ച് പ്രയോഗിച്ചിട്ടുള്ളത്. ‘ആയത്ത്’ എന്ന പദം ഭാഷാപരമായി കൂടുതൽ അനുയോജ്യമാകുന്നത് രാവും പകലും സൂര്യനും ചന്ദ്രനുമാണ്. ‘ഖൽഖ്’ എന്ന പദം ഭാഷാപരമായി കൂടുതൽ അനുയോജ്യമാകുന്നത് ആകാശങ്ങൾക്കും ഭൂമിക്കുമാണ്.

പിന്നീട് ഗ്രന്ഥകർത്താവ് ദൃഷ്ടാന്തങ്ങൾക്കും സൃഷ്ടികൾക്കുമുള്ള തെളിവായി ഖുർആനിൽ നിന്നുള്ള മൂന്ന് ആയത്തുകൾ പരാമർശിച്ചു:

  • ഒന്നാമത്തേത്: അല്ലാഹുവിൻ്റെ ഈ വചനം: “തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം.” [സൂറത്തുഗാഫിർ: 57].
  • രണ്ടാമത്തേത്: അല്ലാഹുവിൻ്റെ ഈ വചനം: “രാവും പകലും സൂര്യനും ചന്ദ്രനും അവൻ്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ…” [സൂറത്തു ഫുസ്സിലത്ത്: 37].
  • മൂന്നാമത്തേത്: അല്ലാഹുവിൻ്റെ ഈ വചനം: “തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി (അർശിൽ ഉപവിഷ്ടനായി). രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു…” [സൂറത്തുൽ അഅ്റാഫ്: 54].

(യുഗ്ഷീ) എന്നാൽ: മൂടുന്നു എന്നർത്ഥം. (ഹസീസൻ) എന്നാൽ: വേഗത്തിൽ (ദ്രുതഗതിയിൽ). (മുസഖ്ഖറാത്) എന്നാൽ: കീഴ്‌പ്പെടുത്തിയ നിലയിൽ (വിധേയമാക്കപ്പെട്ട).

അല്ലാഹുവിനെ അറിയാൻ മാർഗ്ഗദർശനം നൽകുന്ന തെളിവുകൾ പരാമർശിച്ചതിന് ശേഷം, ആരാധനയ്ക്ക് അർഹൻ റബ്ബ് ആണെന്ന് ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) വ്യക്തമാക്കുന്നു. “രക്ഷിതാവ് (റബ്ബ്) അവൻ തന്നെയാണ് ആരാധിക്കപ്പെടാൻ അർഹൻ (മഅ്ബൂദ്)” എന്ന അദ്ദേഹത്തിൻ്റെ വാക്കിൻ്റെ അർത്ഥം ഇപ്രകാരമാണ്: രക്ഷിതാവ് ആരാണോ അവനാണ് ആരാധന അർപ്പിക്കപ്പെടാൻ അർഹൻ. കാരണം ﴿اعْبُدُوا رَبَّكُمُ﴾ “നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍” [സൂറത്തുൽ ബഖറ: 21] എന്ന വചനത്തിലൂടെ ആരാധിക്കാനുള്ള കല്പന നൽകിയിട്ടുണ്ട്. അതോടൊപ്പം ﴿الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ﴾ “നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ചവനായ…” എന്ന് തുടങ്ങുന്ന ആയത്തിൻ്റെ അവസാന ഭാഗത്തും അതിന് ശേഷമുള്ള ആയത്തിലുമായി ആ അർഹതയുടെ കാരണവും – അതായത് റുബൂബിയ്യത്തിലുള്ള അവൻ്റെ പ്രത്യേകതയും – പരാമർശിച്ചിട്ടുണ്ട്. അതിനാൽ റുബൂബിയ്യത്തിലുള്ള വിശ്വാസം ഉലൂഹിയ്യത്തിലുള്ള വിശ്വാസത്തെ അനിവാര്യമാക്കുന്നു. ഇബ്നു കസീർ ഈ ആയത്തിൻ്റെ വ്യാഖ്യാനത്തിൽ തൻ്റെ തഫ്സീർ ഗ്രന്ഥത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ ആശയമാണ് ഗ്രന്ഥകർത്താവ് ഉദ്ധരിച്ചിട്ടുള്ളത്.

ഇവിടെ ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചത്: അല്ലാഹുവിന് ആരാധനകൾക്കുള്ള അർഹതയുണ്ടെന്ന് വ്യക്തമാക്കലാണ്. ആ അർഹതയുടെ കാരണം അവൻ രക്ഷിതാവാണ് എന്നതാണ്. ആരാണോ രക്ഷിതാവ് അവൻ ആരാധ്യനായിരിക്കൽ അനിവാര്യമാണ്. അല്ലാതെ അദ്ദേഹത്തിൻ്റെ ഈ വാക്ക് ‘റബ്ബ്’ എന്നതിൻ്റെ വ്യാഖ്യാനമല്ല. അതായത് “രക്ഷിതാവ് അവൻ തന്നെയാണ് ആരാധിക്കപ്പെടാൻ അർഹൻ” എന്ന വാക്കിലൂടെ, ‘റബ്ബ്’ എന്നതിൻ്റെ അർത്ഥം ‘മഅ്ബൂദ്’ (ആരാധ്യൻ) എന്നാണെന്ന് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല. കാരണം, ഭാഷാ പണ്ഡിതന്മാരുടെ ഏറ്റവും ശരിയായ അഭിപ്രായമനുസരിച്ച് ഭാഷാപരമായി ‘റബ്ബ്’ എന്നതിൻ്റെ അർത്ഥങ്ങളിൽ ‘മഅ്ബൂദ്’ എന്നത് ഉൾപ്പെടുന്നില്ല.

Share This Article
Leave a Comment