ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – ഫദ്‌ലുൽ ഇസ്‌ലാം
[1] ഇത് അനസ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
[2] ഹസൻ അൽ-ബസ്വരിയുടെ മുർസലായ നിവേദനങ്ങളിലൂടെയും ഇത് വന്നിട്ടുണ്ട്.
[3] ഇബ്നു വദ്ദാഹ്, അയ്യൂബിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: ഒരു പ്രത്യേക അഭിപ്രായം (ബിദ്അത്ത്) വെച്ചുപുലർത്തിയിരുന്ന ഒരാൾ ഞങ്ങളുടെ അടുക്കലുണ്ടായിരുന്നു, പിന്നീട് അയാൾ അത് ഉപേക്ഷിച്ചു. അങ്ങനെ ഞാൻ മുഹമ്മദ് ബിൻ സീരീന്റെ അടുക്കൽ ചെന്ന് ചോദിച്ചു: ‘ഇന്നയാൾ തന്റെ അഭിപ്രായം ഉപേക്ഷിച്ചതായി താങ്കളറിഞ്ഞോ?’ അദ്ദേഹം പറഞ്ഞു: ‘അയാൾ എന്തിലേക്കാണ് മാറുന്നതെന്ന് നോക്കുക. നിശ്ചയമായും ഈ ഹദീസിന്റെ അവസാന ഭാഗം അതിന്റെ ആദ്യ ഭാഗത്തേക്കാൾ അവരെ സംബന്ധിച്ചിടത്തോളം കഠിനമാണ്:
«يَمْرُقُونَ مِنَ الإِسْلَامِ، ثُمَّ لَا يَعُودُونُ إِلَيْهِ»
അവർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകും, പിന്നീട് അവരതിലേക്ക് മടങ്ങിവരികയില്ല.’
ഇതിന്റെ അർത്ഥത്തെക്കുറിച്ച് അഹ്മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: «لَا يُوَفَّقُ لِلتَّوْبَةِ» ‘അയാൾക്ക് തൗബ ചെയ്യാൻ തൗഫീഖ് ലഭിക്കുകയില്ല.’
ശൈഖ് സ്വാലിഹ് അൽ-ഉസൈമി:
ഈ അധ്യായത്തിന്റെ ഉദ്ദേശ്യവും മുൻപത്തേത് പോലെത്തന്നെ ബിദ്അത്തിന്റെ തിന്മയെയും വൃത്തികേടിനെയും വ്യക്തമാക്കലാണ്; എന്നാൽ മറ്റൊരു കോണിലൂടെയാണത്. അതായത്: ബിദ്അത്തിന്റെ ദുരന്തവും അത് ചെയ്യുന്നവനോട് അത് കാണിക്കുന്ന ക്രൂരതയുമാണിത്. അല്ലാഹു അയാളിൽ നിന്ന് തൗബ തടഞ്ഞുവെച്ചിരിക്കുന്നു (احْتَجَرَ); അഥവാ അത് അവന് നിഷേധിച്ചിരിക്കുന്നു, അതുകൊണ്ട് അവന് അതിനോട് (തൗബയോട്) യാതൊരു താല്പര്യവുമുണ്ടാകില്ല.
ബിദ്അത്തുകാരന്റെ തൗബ സ്വീകരിക്കപ്പെടുക എന്നത് അസംഭവ്യമാണ് എന്നല്ല ഈ അധ്യായത്തിലൂടെ ഉദ്ദേശിക്കുന്നത്; മറിച്ച് അത് സംഭവിക്കാനുള്ള സാധ്യത വിദൂരമാണ് എന്നാണ്. കാരണം ബിദ്അത്തിന്റെയും ദേഹേച്ഛകളുടെയും തിന്മകളിൽ പെട്ടതാണ് അത് ചെയ്യുന്നവന്റെ ഹൃദയത്തിൽ അത് പറ്റിനിൽക്കുന്നു എന്നത്; അതുകൊണ്ട് അവനതിൽ നിന്ന് പിന്മാറാനോ തൗബ ചെയ്യാനോ സാധിക്കില്ല.
ഈ അധ്യായത്തിന്റെ ഉദ്ദേശ്യം യാഥാർത്ഥ്യമാക്കുന്നതിനായി മൂന്ന് തെളിവുകളാണ് ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ പരാമർശിച്ചിട്ടുള്ളത്:
ഒന്നാമത്തെ തെളിവ്: അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള മർഫൂഅ് ആയ ഹദീസാണ്: ‘നിശ്ചയമായും അല്ലാഹു എല്ലാ ബിദ്അത്തുകാരിൽ നിന്നും തൗബയെ തടഞ്ഞുവെച്ചിരിക്കുന്നു.’ ഇസ്ഹാഖ് ബിൻ റാഹവൈഹി തന്റെ ‘മുസ്നദി’ലും, ത്വബറാനി തന്റെ ‘അൽ മുഅ്ജമുൽ കബീറി’ലും സ്വഹീഹല്ലാത്ത ഒരു പരമ്പരയിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഹജബ’ (حَجَبَ), ‘ഹജറ’ (حَجَرَ), ‘ഹജസ’ (حَجَزَ) എന്നിങ്ങനെ മൂന്ന് പദങ്ങളിലൂടെ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ഇവയെല്ലാം ഒരേ അർത്ഥം തന്നെയാണ് നൽകുന്നത് (തടഞ്ഞുവെച്ചു എന്ന്). ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് വ്യക്തമാണ്; അധ്യായത്തിന്റെ തലക്കെട്ടുമായി ഇത് പൂർണ്ണമായും യോജിക്കുന്നു.
രണ്ടാമത്തെ തെളിവ്: ഹസൻ അൽ-ബസ്വരിയുടെ മുർസലായ (ദുർബലമായ) ഹദീസാണിത്. ഇബ്നു വദ്ദാഹ് തന്റെ ‘അൽ-ബിദഉ വ നഹ്‌യു അൻഹാ’ എന്ന ഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് ഇതാണ്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നതും മുൻപത്തേത് പോലെത്തന്നെയാണ്; അധ്യായത്തിന്റെ തലക്കെട്ടുമായി ഇതിനുള്ള യോജിപ്പ് വ്യക്തമാണ്.
മൂന്നാമത്തെ തെളിവ്: ‘വില്ലിൽ നിന്ന് അമ്പ് തെറിച്ചുപോകുന്നത് പോലെ അവർ ഇസ്‌ലാമിൽ നിന്ന് തെറിച്ചുപോകും’ എന്ന ഹദീസാണ്. അബൂ സഈദ് അൽ-ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഈ ഹദീസ് സ്വഹീഹൈനിലാണുള്ളത് (ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്). എന്നാൽ ‘പിന്നീട് അവരതിലേക്ക് മടങ്ങിവരികയില്ല’ എന്ന വാചകം മുസ്‌ലിമിലില്ല, അത് ബുഖാരിയിൽ മാത്രമാണുള്ളത്. ഇബ്നു വദ്ദാഹിന്റെ ‘അൽ-ബിദഉ വ നഹ്‌യു അൻഹാ’ എന്ന ഗ്രന്ഥത്തിലേക്ക് ചേർത്തു പറഞ്ഞുകൊണ്ട് ഗ്രന്ഥകർത്താവ് കൊണ്ടുവന്ന സംഭവത്തിന്റെ പരമ്പര ഹസനാണ്. ഇതിൽ പറയപ്പെട്ട ഹദീസ് മുർസലാണ്; കാരണം ഇബ്നു സീരീൻ താബിഇയാണ്. എന്നാൽ ഇതിന് അവലംബമായിട്ടുള്ളത് അബൂ സഈദ് അൽ-ഖുദ്‌രിയിൽ നിന്ന് സ്വഹീഹൈനിൽ വന്ന ഹദീസാണ്.
ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത്: ‘പിന്നീട് അവരതിലേക്ക് മടങ്ങിവരികയില്ല’ എന്ന വചനത്തിലാണത്. ദേഹേച്ഛകൾ അവരിൽ ഒഴുകിപ്പരക്കുകയും അത് അവരിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും, അതിനാൽ അവരതിൽ നിന്ന് പിന്മാറുകയില്ല. ഇതാണ് ഇമാം അഹ്മദ് പറഞ്ഞതിന്റെ അർത്ഥം: ‘അയാൾക്ക് തൗബ ചെയ്യാൻ തൗഫീഖ് (സൗഭാഗ്യം) ലഭിക്കുകയില്ല’. അതായത്: തൗബ നേടിയെടുക്കാൻ അയാൾക്ക് എളുപ്പമാക്കിക്കൊടുക്കില്ല. കാരണം ബിദ്അത്ത് ഹൃദയത്തിൽ പ്രവേശിക്കുകയും അതിന്മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്താൽ, അത് ചെയ്യുന്നവന് അതിനോട് കടുത്ത ആസക്തിയുണ്ടാകും (غَرَامٌ), അതിനാൽ അതിൽ നിന്ന് വേർപിരിയാൻ അവനുദ്ദേശിക്കുകയില്ല. തൗബ ചെയ്യുക എന്നത് അവന് ഭാരമായിത്തീരുകയും, അതിൽ നിന്ന് പിന്മാറാനോ തൗബ ചെയ്യാനോ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്യും.
ഒരുപക്ഷേ ബിദ്അത്തുകാരിൽ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ തൗബയുടെ വാതിൽ തുറന്നുകൊടുത്തേക്കാം, അവർ തൗബ ചെയ്യുകയും ചെയ്തേക്കാം. കാര്യം നാം മുൻപ് പറഞ്ഞതുപോലെത്തന്നെയാണ്; അവരിൽ നിന്ന് തൗബ ഉണ്ടാകുക എന്നത് അസംഭവ്യമായ കാര്യമല്ല, എന്നാൽ അത് സംഭവിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. കാരണം ബിദ്അത്ത് ഹൃദയത്തിൽ ഉറച്ചുപോയാൽ അത് ഹൃദയത്തിന് മേൽ തന്റെ അധികാരം സ്ഥാപിക്കും, അപ്പോൾ അത് ചെയ്യുന്നവന് അതിനോടുള്ള ആസക്തി വർദ്ധിക്കും; തൽഫലമായി അത് ഉപേക്ഷിക്കാനോ അതിൽ നിന്നകന്നു നിൽക്കാനോ അവന് സാധിക്കുകയില്ല.

