التَّكْلِيْفُ وَهُوَ الْبُلُوْغُ وَالْعَقْلُ شَرْطٌ لِوُجُوْبِ الْعِبَادَاتِ , وَالتَّمْيِيْزُ شَرْطٌ لِصِحَّتِهَا إِلاَّ الْحَجَّ وَالْعُمْرَةَ فَيَصِحَّانِ مِمَّنْ لَمْ يُمَيِّزْ , وَيُشْتَرَطُ مَعَ ذَلِكَ الرُّشْدُ لِلتَّصَرُّفَاتِ , وَالْمِلْكُ لِلتَّبَرُّعَاتِ
തക്ലീഫ് – അതായത് പ്രായപൂർത്തിയാവുക, ബുദ്ധിയുണ്ടാവുക എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്നത് – ഒരാളുടെ മേൽ ആരാധനകൾ നിർബന്ധമാകുന്നതിനുള്ള നിബന്ധനയാകുന്നു. എന്നാൽ തംയീസിന്റെ (വകതിരിവിന്റെ) പ്രായമെത്തുക എന്നത് ആരാധന സ്വീകാര്യമാകുന്നതിനുള്ള നിബന്ധനയാണ്. ഹജ്ജും ഉംറയും ഇതിൽ നിന്ന് ഒഴിവാണ്; തംയീസെത്താത്ത കുട്ടി നിർവ്വഹിച്ചാലും അവ രണ്ടും സ്വീകാര്യമാകുന്നതാണ്. ഇതിന് പുറമെ, സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് (തസ്വറുഫാത്ത്) ‘റുശ്ദ്’ (വിവേകം) നിബന്ധനയാക്കപ്പെട്ടിരിക്കുന്നു; അതുപോലെ ദാനധർമ്മങ്ങൾ (തബറുആത്ത്) ചെയ്യുന്നതിന് സമ്പത്തിന്റെ ഉടമസ്ഥതയും നിബന്ധനയാണ്.
നിയമത്തിന്റെ വിശദീകരണം
ഈ നിയമം നിർബന്ധമായതോ സുന്നത്തായതോ ആയ ആരാധനകളുടെ നിർവ്വഹണത്തിനും, അതുപോലെ സമ്പത്ത് കൈകാര്യം ചെയ്യൽ (തസ്വറുഫാത്ത് – കച്ചവടം, വാടകയ്ക്ക് നൽകൽ തുടങ്ങിയവ), ദാനധർമ്മങ്ങൾ ചെയ്യൽ (തബറുആത്ത്) തുടങ്ങിയ ഇടപാടുകൾക്കുമുള്ള അടിസ്ഥാനമായ ചില മാർഗ്ഗനിർദ്ദേശങ്ങളെ ഉൾക്കൊള്ളുന്നു.
അതായത്, പ്രായപൂർത്തിയെത്തുകയും ബുദ്ധിയുണ്ടാവുകയും ചെയ്ത മുകല്ലഫായ ഒരാളുടെ മേൽ നിർബന്ധ സ്വഭാവമുള്ള മുഴുവൻ ആരാധനകളും നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു. ശരീഅത്തിന്റെ മുഴുവൻ ബാധ്യതകളും അവന്റെ ചുമലിൽ അർപ്പിക്കപ്പെടുന്നു.
അല്ലാഹു തന്റെ അടിമകളോട് റഊഫും (അതിയായ കൃപയുള്ളവൻ) റഹീമും (കരുണാനിധി) ആയതുകൊണ്ടാണിത്. ഒരു മനുഷ്യൻ ആരാധനകൾ പൂർണ്ണമായി നിർവ്വഹിക്കാൻ ശേഷി നേടുന്ന പ്രായത്തിൽ – അതായത് പ്രായപൂർത്തിയാകുന്ന പ്രായത്തിൽ – എത്തുന്നതിന് മുമ്പ്, അല്ലാഹു ശരീഅത്തിന്റെ ബാധ്യതകൾ അവനുമേൽ ചുമത്തുന്നില്ല. അതുപോലെ, ഒരു മനുഷ്യന്റെ യാഥാർത്ഥ്യമായിട്ടുള്ള ബുദ്ധിയില്ലാത്ത ഒരാൾക്ക് (ഭ്രാന്തനോ ബോധമില്ലാത്തവനോ) ബാധ്യതകൾ നൽകാതിരിക്കാൻ അവന് കൂടുതൽ അർഹതയുണ്ട്. ബുദ്ധിയില്ലാത്ത ഒരാൾക്ക് യാതൊരു ആരാധനയും നിർവ്വഹിക്കാൻ ബാധ്യതയില്ല, ഇനി അവൻ അത് നിർവ്വഹിച്ചാൽ തന്നെ അത് സ്വീകാര്യവുമല്ല. കാരണം, ആരാധനകൾ നിർവ്വഹിക്കുന്നതിലെ നിബന്ധനകളിൽ പെട്ട നിയ്യത്ത് അവിടെ പൂർത്തീകരിക്കപ്പെടുന്നില്ല. ബുദ്ധിയില്ലാത്ത ഒരാളിൽ നിന്ന് നിയ്യത്ത് ഉണ്ടാകുക സാധ്യമല്ലല്ലോ.
പ്രായപൂർത്തിയായത് ചില അടയാളങ്ങളിലൂടെ അറിയാൻ സാധിക്കും. ഉണർന്നിരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഇന്ദ്രിയസ്ഖലനം (മനിയ്യ് പുറപ്പെടൽ) ഉണ്ടാവുക, അല്ലെങ്കിൽ പതിനഞ്ച് വയസ്സ് പൂർത്തിയാകുക, അല്ലെങ്കിൽ ഗുഹ്യഭാഗത്ത് കട്ടിയുള്ള രോമങ്ങൾ വളരുക എന്നിവ അതിൽ പെട്ടതാണ്. ഈ മൂന്ന് അടയാളങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്. സ്ത്രീകൾക്ക് മാത്രം ബാധകമായ, അവർ പ്രായപൂർത്തിയായി എന്ന് അറിയിക്കുന്ന മറ്റൊരു അടയാളം കൂടിയുണ്ട്; അതായത് ആർത്തവം. അവൾക്ക് ആർത്തവമുണ്ടായാൽ അവൾ പ്രായപൂർത്തിയായി എന്നാണ് അർത്ഥം.
പ്രായം കടന്നുപോകുന്നതിനിടയിൽ, പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ എത്തുന്നതിന് മുമ്പായി ഒരു മനുഷ്യൻ തംയീസിന്റെ (വകതിരിവിന്റെ) ഘട്ടത്തിൽ പ്രവേശിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തംയീസിന്റെ ഘട്ടത്തിൽ പ്രവേശിച്ച (ഏഴ് വയസ്സായ) ഒരാളോട് നമസ്കരിക്കാനും, അവന് നിർവ്വഹിക്കാൻ കഴിയുന്ന മറ്റ് ആരാധനകൾ ചെയ്യാനും കൽപ്പിക്കപ്പെടേണ്ടതാണ്. ആ ആരാധനകൾ അവന്റെ മേൽ നിർബന്ധ ബാധ്യതയല്ല; കാരണം അവൻ പ്രായപൂർത്തിയായിട്ടില്ല. പത്ത് വയസ്സായിട്ടും അവൻ നമസ്കാരം പതിവായി നിർവ്വഹിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, വിദ്യാഭ്യാസം നൽകുക (വളർത്തിയെടുക്കുക) എന്ന ലക്ഷ്യത്തോടെ മുറിവേൽപ്പിക്കാത്ത വിധത്തിൽ അവനെ അടിക്കാൻ അവന്റെ മാതാപിതാക്കളോട് നിയമമാക്കപ്പെട്ടിരിക്കുന്നു; അല്ലാതെ അത് നിർബന്ധമാക്കാൻ വേണ്ടിയല്ല.
വകതിരിവിന്റെ പ്രായമെത്തിയ കുട്ടികൾ നിർവ്വഹിക്കുന്ന എല്ലാ ആരാധനകളും സ്വീകാര്യമാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം അവന് കാര്യങ്ങൾ വേർതിരിച്ചറിയാനും, ഉപകാരപ്രദമായതും ഉപദ്രവകരമായതുമായ കാര്യങ്ങൾ പൊതുവായി മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടെങ്കിൽ, ആരാധനകളും നന്മകളും നിർവ്വഹിക്കാനുള്ള നിയ്യത്ത് രൂപപ്പെടുത്താൻ ഉപയോഗിക്കാവുന്ന ബുദ്ധി അവനുണ്ട് എന്നാണ് ഇതിനർത്ഥം.
എന്നാൽ, തംയീസിന്റെ പ്രായമെത്താത്ത കുട്ടി നിർവ്വഹിക്കുന്ന യാതൊരു ആരാധനയും സ്വീകാര്യമല്ല. കാരണം ഇത്തരം അവസ്ഥയിൽ അവൻ, സ്വഹീഹായ നിയ്യത്തില്ലാത്ത ബുദ്ധിയില്ലാത്തവന് സമമാണ്. ഹജ്ജ്, ഉംറ എന്നീ ആരാധനകൾ ഇതിൽ നിന്നൊഴിവാണ്. തംയീസിന്റെ പ്രായമെത്താത്ത കുട്ടിയാണ് നിർവ്വഹിക്കുന്നതെങ്കിലും ഈ രണ്ട് ആരാധനകളും സ്വീകാര്യമാണ്. ഒരു സ്വഹീഹായ ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
رَفَعَتْ إِلَيْهِ امْرَأَةٌ صَبِيًا فِي الْمَهْدِ , فَقَالَتْ : أَلِهَذَا حَجٌ ؟ قَالَ : نَعَمْ وَلَكِ أَجْرٌ
ഒരു സ്ത്രീ തൊട്ടിലിലുള്ള ഒരു ചെറിയ കുട്ടിയെ റസൂലുല്ലാഹി ﷺ യുടെ നേരെ ഉയർത്തിക്കൊണ്ട് ചോദിച്ചു: ഇവന് ഹജ്ജുണ്ടോ? നബി ﷺ അരുളി: അതെ, നിനക്ക് പ്രതിഫലവുമുണ്ട്. [സഹീഹ് മുസ്‌ലിം കിതാബുൽ ഹജ്ജിൽ ബാബ്: സ്വിഹ്ഹത്തു ഹജ്ജിസ്സ്വബിയ്യ് (നമ്പർ 1336), ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്തത്]
അതുകൊണ്ട്, തംയീസിന്റെ പ്രായമെത്താത്ത കുട്ടി ഹജ്ജോ ഉംറയോ നിർവ്വഹിച്ചാൽ അവന്റെ ആരാധന സ്വീകാര്യമാണ്. ഈ വിഷയത്തിൽ, അവന്റെ വലിയ്യ് (രക്ഷിതാവ്) അവന് വേണ്ടി ഇഹ്‌റാമിന്റെ നിയ്യത്ത് വെക്കുകയും, ഇഹ്‌റാമിന്റെ സമയത്ത് വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് അവനെ അകറ്റി നിർത്തുകയും വേണം. അതുപോലെ തന്നെ, ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും മുഴുവൻ മശാഇറുകളിലും (പുണ്യസ്ഥലങ്ങളിലും) ആ വലിയ്യ് കുട്ടിയെ കൊണ്ടുവരേണ്ടതുണ്ട്. കല്ലേറ് പോലെയുള്ള, കുട്ടിക്ക് സ്വയം നിർവ്വഹിക്കാൻ സാധിക്കാത്ത കർമ്മങ്ങളിൽ കുട്ടിക്ക് പകരക്കാരനായി (വക്കീലായി) വലിയ്യ് അത് നിർവ്വഹിക്കുകയും വേണം.
ഹജ്ജിനും ഉംറയ്ക്കും പുറമെ, സാമ്പത്തിക ആരാധനകളും ഈ വിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കാരണം സകാത്ത് നൽകൽ, നിർബന്ധമായ ചെലവുകൾ, പ്രായശ്ചിത്തങ്ങൾ തുടങ്ങിയ സാമ്പത്തിക ആരാധനകൾ എല്ലാവർക്കും നിർബന്ധമാണ്; മുതിർന്നവർക്കും, ചെറിയ കുട്ടികൾക്കും, ബുദ്ധിയുള്ളവർക്കും, ബുദ്ധിയില്ലാത്തവർക്കും. നബി ﷺ യുടെ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നുമുള്ള പൊതുവായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണിത് [അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിന്റെ അടിസ്ഥാനത്തിൽ ഇത് വ്യക്തമാണ്. നബി ﷺ അരുളി:
مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِحَتْ لَهُ صَفَائِحُ مِنْ نَارٍ
സ്വർണ്ണമോ വെള്ളിയോ ഉള്ള ഏതൊരാളും, അതിൽ നിന്നും നൽകൽ നിർബന്ധമായ അവകാശം (സകാത്ത്) അവൻ നൽകുന്നില്ല എങ്കിൽ, അന്ത്യനാൾ വന്നെത്തുമ്പോൾ തീർച്ചയായും അവന്റെ സമ്പത്ത് നരകത്തിൽ വെച്ച് ചൂടാക്കപ്പെട്ട തകിടുകളാക്കി മാറ്റപ്പെടുകയും അവനെ അതുകൊണ്ട് ശിക്ഷിക്കുകയും ചെയ്യുന്നതാണ്. (സഹീഹ് മുസ്‌ലിം കിതാബുസ്സകാത്തിൽ ബാബ്: ഇസ്‌മു മാനിഇസ്സകാത്ത് 2/680)].
എന്നാൽ തസ്വറുഫാത്തിന്റെ വിഷയത്തിൽ (കച്ചവടം, വാടകയ്ക്ക് നൽകൽ തുടങ്ങിയവയ്ക്കായി സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അധികാരം), പ്രായപൂർത്തിയാകുക, ബുദ്ധിയുണ്ടാവുക എന്നിവയോടൊപ്പം ‘റുശ്ദ്’ (വിവേകം) കൂടി നിബന്ധനയാക്കപ്പെട്ടിരിക്കുന്നു. കാരണം ഈ തസ്വറുഫാത്തിന്റെ പ്രധാന ലക്ഷ്യം സമ്പത്ത് സംരക്ഷിക്കുക എന്നതാണ്. റുശ്ദ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ വ്യക്തിക്ക് സമ്പത്ത് സംരക്ഷിക്കാനും ഉപയോഗിക്കാനുമുള്ള വിവേകവും, അതുപോലെ കരാറുകൾ മനസ്സിലാക്കാനുള്ള കഴിവുമുണ്ടായിരിക്കുക എന്നതാണ്. അല്ലാഹു പറയുന്നു:
وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ
അനാഥകളെ അവർ വിവാഹപ്രായമെത്തുന്നത് വരെ നിങ്ങൾ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവർക്ക് വകതിരിവ് വന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ അവരുടെ സ്വത്തുകൾ അവർക്ക് വിട്ടുകൊടുക്കുക. [സൂറത്ത് അന്നിസാഅ് – 6]
യത്തീമുകളുടെ (അനാഥകളുടെ) കാര്യങ്ങൾ നോക്കിനടത്തുന്ന വലിയ്യിന്, യത്തീമുകൾക്ക് അവരുടെ സമ്പത്ത് കൈമാറുന്നതിനുള്ള നിബന്ധന അല്ലാഹു ഈ ആയത്തിൽ നൽകിയിരിക്കുന്നു. ആ യത്തീമുകളിൽ രണ്ട് നിബന്ധനകൾ പൂർത്തീകരിക്കപ്പെടുക എന്നതാണത്. പ്രായപൂർത്തിയാകുക, വിവേകമുണ്ടാകുക എന്നിവയാണവ. വിവേകമുണ്ടാവുക (റുശ്ദ്) എന്ന നിബന്ധന പൂർത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്നതിൽ വലിയ്യിന് സംശയമുണ്ടെങ്കിൽ, സമ്പത്ത് സംരക്ഷിക്കാനും ചെലവഴിക്കാനുമുള്ള കുട്ടിയുടെ കഴിവ് പരീക്ഷിച്ചുനോക്കാൻ അല്ലാഹു കൽപ്പിക്കുന്നു. കുട്ടിക്ക് അതിനുള്ള നല്ല കഴിവ് ഉണ്ടായിട്ടുണ്ടെങ്കിൽ, വലിയ്യിന്റെ അധികാരത്തിലുള്ള യത്തീമിന്റെ സമ്പത്ത് ആ യത്തീമിനെ ഏൽപ്പിക്കാവുന്നതാണ്. എന്നാൽ അതിന് കഴിവില്ലെങ്കിൽ, സമ്പത്ത് പാഴാക്കിക്കളയുന്നതിൽ നിന്ന് അവനെ തടയാൻ വേണ്ടി ആ സമ്പത്ത് തടഞ്ഞുവെക്കേണ്ടതാണ് (വലിയ്യിന്റെ കൈവശം തന്നെ വെക്കണം).
പ്രായപൂർത്തിയാകുക, ബുദ്ധിയുണ്ടാവുക, റുശ്ദ് (വിവേകം) എന്ന ഗുണമുണ്ടാവുക എന്നിവ എല്ലാത്തരം ഇടപാടുകളും (മുആമലാത്ത് – കച്ചവടം, വാടകയ്ക്ക് നൽകൽ, അതുപോലുള്ളവ) സ്വീകാര്യമാകുന്നതിനുള്ള നിബന്ധനയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ നിബന്ധനകൾ പൂർത്തീകരിക്കാത്ത ഒരാൾ ചെയ്യുന്ന ഇടപാടുകളൊന്നും സ്വീകാര്യമല്ല; അതിനാൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അവനെ വിലക്കേണ്ടതുണ്ട്.
എന്നാൽ തബറുഇന്റെ വിഷയം (സമ്പത്ത് ദാനം ചെയ്യൽ), അതായത് യാതൊരു പ്രതിഫലവുമില്ലാതെ സമ്പത്ത് നൽകൽ; അത് പാരിതോഷികം (ഹിബഃ), സ്വദഖ, വഖ്ഫ്, അടിമയെ സ്വതന്ത്രനാക്കൽ, അതുപോലുള്ള കാര്യങ്ങളാകാം. ഇതിൽ പ്രായപൂർത്തിയാകുക, ബുദ്ധിയുണ്ടാവുക, റുശ്ദ് എന്നീ നിബന്ധനകൾക്ക് പുറമെ, ദാനം ചെയ്യുന്ന വ്യക്തി ആ സമ്പത്തിന്റെ ഉടമസ്ഥൻ കൂടിയായിരിക്കണം. എങ്കിലേ ആ കരാർ സ്വീകാര്യമാകൂ. കാരണം, സമ്പത്തിന്റെ ഉടമസ്ഥനെ പ്രതിനിധീകരിക്കുന്ന വക്കീൽ മാത്രമായ ഒരാളോ, വസിയ്യത്ത് നൽകപ്പെട്ട ആളോ, വഖ്ഫിന്റെ സാക്ഷിയോ, യത്തീമിന്റെ വലിയ്യോ, ഭ്രാന്തന്റെ വലിയ്യോ, തന്റെ സംരക്ഷണത്തിലുള്ള ആളുടെ സമ്പത്ത് ഉപയോഗിച്ച് ദാനം ചെയ്താൽ ആ കരാർ സ്വീകാര്യമല്ല. അല്ലാഹു പറയുന്നു:
وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ
ഏറ്റവും നല്ല മാർഗ്ഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചുപോകരുത്. [സൂറത്ത് അൽ അൻആം – 152]
അതായത്, അവരുടെ സമ്പത്തിന് ഗുണകരവും, അവരുടെ സമ്പത്തിന് കൂടുതൽ സംരക്ഷണം നൽകുന്നതും കൂടുതൽ പ്രയോജനകരവുമായ നല്ല മാർഗ്ഗങ്ങളിലൂടെ (മാത്രം സമീപിക്കുക).
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
അവലംബം: ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദി രചിച്ച ‘അൽ ഖവാഇദു വൽ ഉസ്വൂലുൽ ജാമിഅ വൽ ഫുറൂഖു വത്തഖാസീമുൽ ബദീഅത്തുന്നാഫിഅ’

