ശൈഖ് ഷാ വലിയുല്ലാഹ് അദ്ദഹ്‌ലവി
ഷാ വലിയുല്ലാഹ് അദ്ദഹ്‌ലവി رَحِمَهُ اللَّهُ രചിച്ച വിഖ്യാത ഗ്രന്ഥമാണ് ‘ഇസാലത്തുൽ ഖഫാഅ് അൻ ഖിലാഫതിൽ ഖുലഫാഅ്’ (إزالة الخفاء عن خلافة الخلفاء). സച്ചരിതരായ ഖലീഫമാരുടെ ഖിലാഫത്തുമായി ബന്ധപ്പെട്ട അനിഷേധ്യമായ യാഥാർത്ഥ്യങ്ങളെ പ്രമാണബദ്ധമായി സമർത്ഥിക്കുന്ന ബൃഹത്തായൊരു ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിലെ അഞ്ചാമത്തെ അധ്യായത്തിൻ്റെ വിവർത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. നബി ﷺ മുൻകൂട്ടി അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്ത വിവിധ ഫിത്‌നകളെയും, ഇസ്‌ലാമിക സമുദായത്തിൽ കാലാകാലങ്ങളിലായി സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങളെയും വളരെ സൂക്ഷ്മമായി ഈ അധ്യായത്തിൽ വിശകലനം ചെയ്യുന്നു.
ഈ ചർച്ച വളരെ ദീർഘമേറിയതാണ്. ഇവിടെ അത് മുഴുവനായും ഉൾക്കൊള്ളിക്കുക എന്നതല്ല ലക്ഷ്യം. മറിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ചില നബിവചനങ്ങൾക്ക് വിശദീകരണം നൽകുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. ഉദാഹരണത്തിന്: “മൂന്ന് തലമുറകളെ” കുറിച്ചുള്ള ഹദീസ്, “അവർക്ക് അവരുടെ ദീൻ നിലനിൽക്കുകയാണെങ്കിൽ അത് എഴുപത് വർഷം നിലനിൽക്കും” എന്ന ഹദീസ്, “പന്ത്രണ്ട് ഖലീഫമാരെ” കുറിച്ചുള്ള ഹദീസ്, “അഞ്ഞൂറ് വർഷം” എന്ന ഹദീസ് എന്നിവ.
ഒന്നാമത്തെ മാറ്റം: നബി ﷺ യുടെ വിയോഗം (التغير الأول: وفاة النبي ﷺ)
ഈ സമുദായത്തിൽ സംഭവിച്ച ഏറ്റവും ആദ്യത്തെ മാറ്റം നബി ﷺ നശ്വരമായ ഈ ലോകത്ത് നിന്ന് അത്യുന്നതനായ മിത്രത്തിലേക്ക് (അല്ലാഹുവിലേക്ക്) യാത്രയായതാണ്. ഇതിനേക്കാൾ വലിയൊരു ദുരന്തം വേറെയെന്തുണ്ട്? ഇതിനേക്കാൾ അപകടകരമായ ഒരു മാറ്റം വേറെയെന്തുണ്ട്? കാരണം അവിടുത്തെ വിയോഗത്തോടെ വഹ്‌യ് നിലച്ചു; പ്രവാചകത്വവുമായി ബന്ധപ്പെട്ട് നിരന്തരമായി ഇറങ്ങിക്കൊണ്ടിരുന്ന ആകാശ ലോകത്തെ അനുഗ്രഹങ്ങളുടെ പരമ്പരയും അതോടെ മുറിഞ്ഞു.
നബി ﷺ യുടെ വിയോഗവുമായി ബന്ധപ്പെട്ട നീണ്ട ഹദീസിൻ്റെ അവസാനത്തിൽ ഇക്‌രിമ رَحِمَهُ اللَّهُ വിൽ നിന്നും ദാരിമി റിപ്പോർട്ട് ചെയ്യുന്നു:
«وَجَعَلَتْ أُمُّ أَيْمَنَ تَبْكِي ، فَقِيلَ لَهَا : يَا أُمَّ أَيْمَنَ! تَبْكِي عَلَى رَسُولِ اللهِ ﷺ ؟ قَالَتْ: إِنِّي وَاللهِ مَا أَبْكِي عَلَى رَسُولِ اللهِ ﷺ إِلَّا أَنْ أَكُونَ أَعْلَمُ أَنَّهُ قَدْ ذَهَبَ إِلَى مَا هُوَ خَيْرٌ لَهُ مِنَ الدُّنْيَا، وَلكِنِّي أَبْكِي عَلَى خَبَرِ السَّمَاءِ انْقَطَعَ»
“ഉമ്മു അയ്മൻ കരയാൻ തുടങ്ങി. അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: ഉമ്മു അയ്മൻ! താങ്കൾ റസൂൽ ﷺ യെ ഓർത്താണോ കരയുന്നത്? അവർ പറഞ്ഞു: അല്ലാഹുവാണെ സത്യം! റസൂൽ ﷺ ദുനിയാവിനേക്കാൾ ഉത്തമമായതിലേക്ക് (റബ്ബിൻ്റെ സന്നിധിയിലേക്ക്) പോയിരിക്കുന്നു എന്നെനിക്ക് ഉറപ്പുള്ളതുകൊണ്ട് അവിടുത്തെ ഓർത്തല്ല ഞാൻ കരയുന്നത്. മറിച്ച്, ആകാശത്ത് നിന്നുള്ള വാർത്തകൾ നിലച്ചുപോയതിനെ ഓർത്താണ് ഞാൻ കരയുന്നത്.”1
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും ദാരിമി റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം നബി ﷺ യെ കുറിച്ച് പറഞ്ഞു:
شَهِدْتُهُ يَوْمَ دَخَلَ الْمَدِينَةَ ، فَمَا رَأَيْتُ يَوْماً قَطَّ كَانَ أَحْسَنَ وَلَا أَضْوَأَ مِنْ يَوْمٍ دَخَلَ عَلَيْنَا فِيهِ رَسُولِ اللهِ ﷺ الْمَدِينَةَ، وَشَهِدْتُهُ يَوْمَ مَوْتِهِ، فَمَا رَأَيْتُ يَوْمَا كَانَ أَقْبَحَ وَلَا أَظْلَمَ مِنْ يَوْمِ مَاتَ فِيهِ رَسُولِ اللهِ ﷺ
“അവിടുന്ന് മദീനയിൽ പ്രവേശിച്ച ദിവസം ഞാൻ അവിടുത്തെ കണ്ടിട്ടുണ്ട്. റസൂൽ ﷺ ഞങ്ങളുടെ അടുത്തേക്ക് മദീനയിൽ പ്രവേശിച്ച ആ ദിവസത്തേക്കാൾ മനോഹരവും പ്രകാശപൂരിതവുമായ മറ്റൊരു ദിവസവും ഞാൻ കണ്ടിട്ടില്ല. അവിടുത്തെ വിയോഗ ദിവസവും ഞാൻ അവിടുത്തെ കണ്ടിട്ടുണ്ട്. റസൂൽ ﷺ മരണപ്പെട്ട ആ ദിവസത്തേക്കാൾ മോശവും അന്ധകാരപൂരിതവുമായ മറ്റൊരു ദിവസവും ഞാൻ കണ്ടിട്ടില്ല.”2
അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്നും തിർമിദി റിപ്പോർട്ട് ചെയ്യുന്നു:
لَمَّا كَانَ الْيَوْمُ الَّذِي دَخَلَ فِيهِ رَسُولُ اللهِ ﷺ الْمَدِينَةَ أَضَاءَ مِنْهَا كُلُّ شَيْءٍ، فَلَمَّا كَانَ الْيَوْمُ الَّذِي مَاتَ فِيهِ أَظْلَمَ مِنْهَا كُلُّ شَيْءٍ، وَلَمَّا نَفَضْنَا أَيْدِيَنا مِنَ التُّرَابِ وَإِنَّا لَفِي دَفْنِهِ حَتَّى أَنْكَرْنَا قُلُوبَنَا
“റസൂൽ ﷺ മദീനയിൽ പ്രവേശിച്ച ദിവസം അതിലെ എല്ലാ കാര്യങ്ങളും പ്രകാശപൂരിതമായി. അവിടുന്ന് മരണപ്പെട്ട ദിവസം അതിലെ എല്ലാ കാര്യങ്ങളും ഇരുളടഞ്ഞു. അവിടുത്തെ ഖബറടക്കത്തിൽ പങ്കെടുത്ത് ഞങ്ങൾ ഞങ്ങളുടെ കൈകളിലെ മണ്ണ് തട്ടിയകറ്റുമ്പോഴേക്കും ഞങ്ങളുടെ ഹൃദയങ്ങൾ ഞങ്ങൾക്ക് തന്നെ അപരിചിതമായി മാറിക്കഴിഞ്ഞിരുന്നു.”3
മക്ഹൂൽ رَحِمَهُ اللَّهُ വിൽ നിന്ന് ദാരിമി റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളി:
«إِذَا أَصَابَ أَحَدَكُمْ مُصِيبَةٌ فَلْيَذْكُرْ مُصِيبَتَهُ بِي ، فَإِنَّهَا مِنْ أَعْظَمِ الْمَصَائِبِ»
“നിങ്ങളിൽ ആർക്കെങ്കിലും വല്ല മുസ്വീബത്തും (വിപത്തും) ബാധിച്ചാൽ, എന്നെക്കൊണ്ടുണ്ടായ മുസ്വീബത്തിനെ അവൻ ഓർക്കട്ടെ. കാരണം വിപത്തുകളിൽ വെച്ച് ഏറ്റവും വലിയ വിപത്താണത്.”4
രണ്ടാമത്തെ മാറ്റം: ഉമറുൽ ഫാറൂഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ വിയോഗം (التغير الثاني: وفاة عمر الفاروق رضي الله عنه)
ഉമർ رَضِيَ اللَّهُ عَنْهُ ഫിത്‌നകൾക്ക് മുന്നിൽ ‘അടച്ചുപൂട്ടപ്പെട്ട വാതിലാണെന്ന്’ ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. അതിൽ പെട്ടതാണ് ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീസ്: “അമീറുൽ മുഅ്മിനീൻ! ആ ഫിത്‌നയെ താങ്കൾ ഭയപ്പെടേണ്ടതില്ല” എന്ന് അദ്ദേഹം പറഞ്ഞത്. ഈ ഹദീസ് നാം പലതവണ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ട് ശൈഖുമാരുടെ (അബൂബക്കർ رَضِيَ اللَّهُ عَنْهُ, ഉമർ رَضِيَ اللَّهُ عَنْهُ) ജീവിതചരിത്രം പരസ്പരം സാമ്യമുള്ളതാണ്. അവരുടെ ശ്രേഷ്ഠതകളും തുല്യമാണ്. അവരുടെ മുൻകാല ചരിത്രങ്ങളും യോജിച്ചുനിൽക്കുന്നതാണ്. അവരുടെ കാലത്ത് നടന്ന യുദ്ധങ്ങളും സമാനമാണ്.
ഒന്നാമത്തെ ഖിലാഫത്തിന് (ഭരണത്തിന്) അബൂബക്കർ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ അടിത്തറ പാകി, അത് പൂർത്തിയാക്കിയത് ഫാറൂഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ കൈകളിലൂടെയായിരുന്നു. അവരുടെ കാലത്ത് മുസ്‌ലിംകൾ പരസ്പരം യോജിപ്പുള്ളവരും, കരുണ കാണിക്കുന്നവരുമായിരുന്നു. അവർ അന്യോന്യം കാരുണ്യമുള്ളവരും അവിശ്വാസികളോട് കണിശത പുലർത്തുന്നവരുമായിരുന്നു. അവർ ജിഹാദിൽ ഒത്തൊരുമിച്ച് നിന്നു; അവർക്കിടയിൽ യാതൊരു ഭിന്നതയുമുണ്ടായില്ല. സൈന്യവും പ്രജകളും ഖലീഫയെ തങ്ങളുടെ സ്വന്തം ശരീരങ്ങളേക്കാൾ സ്നേഹിച്ചു. ഖലീഫയാകട്ടെ തൻ്റെ പ്രജകളോടും സൈന്യത്തോടും അനുകമ്പയും സ്നേഹവുമുള്ള ഒരു പിതാവിനെപ്പോലെയായിരുന്നു. സൈന്യാധിപന്മാരും വിവിധ നാടുകളിലെ അമീറുമാരും (ഭരണാധികാരികളും) എല്ലാവരും തന്നെ ആദ്യകാല മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നുമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങളായിരുന്നു.
തിർമിദി ‘അശ്‌ശമാഇൽ’ എന്ന ഗ്രന്ഥത്തിൽ ഉത്ബത് ബിൻ ഗസ്‌വാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഒരു നീണ്ട ഹദീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിൻ്റെ അവസാനത്തിൽ അദ്ദേഹം പറഞ്ഞു:
«لَقَدْ رَأَيْتُنِي وَإِنِّي لَسَابِعُ سَبْعَةٍ مَعَ رَسُولِ اللَّهِ ﷺ، مَا لَنَا طَعَامٌ إِلَّا وَرَقُ الشَّجَرِ، حَتَّى تَقَرَّحَتْ أَشْدَاقُنَا، فَالْتَقَطْتُ بُرْدَةً فَشَقَقْتُهَا بَيْنِي وَبَيْنَ سَعْدٍ… فَمَا مِنَّا مِنْ أُولَئِكَ السَّبْعَةِ أَحَدٌ إِلَّا وَهُوَ أَمِيرُ مِصْرٍ مِنَ الْأَمْصَارِ، وَسَتُجَرِّبُونَ الْأُمَرَاءَ بَعْدَنَا»
“റസൂൽ ﷺ യോടൊപ്പമുള്ള ഏഴുപേരിൽ ഏഴാമനായി ഞാൻ എന്നെ കണ്ടു. മരത്തിൻ്റെ ഇലകളല്ലാതെ ഞങ്ങൾക്ക് കഴിക്കാൻ യാതൊരു ഭക്ഷണവുമുണ്ടായിരുന്നില്ല; അങ്ങനെ ഞങ്ങളുടെ വായുടെ വശങ്ങളിൽ വ്രണങ്ങൾ വീഴുകയുണ്ടായി. പിന്നീട് എനിക്കൊരു പുതപ്പ് കിട്ടിയപ്പോൾ അത് ഞാനും സഅ്ദും കൂടി പകുത്തെടുത്തു… എന്നാൽ ആ ഏഴുപേരിൽ ഓരോരുത്തരും ഇന്ന് ഓരോ നാടുകളിലെ അമീറുമാരാണ്. ഞങ്ങൾക്ക് ശേഷം വരാനിരിക്കുന്ന അമീറുമാരെ നിങ്ങൾക്ക് അനുഭവിക്കാനാകും.”5
നബി ﷺ യുടെ കാലത്ത് അവർ ഇരുവരും അവിടുത്തെ മന്ത്രിമാരെയും (വസീറുമാർ) ഉപദേശകരെയും പോലെയായിരുന്നു. സമുദായത്തിൻ്റെയും ഭരണകൂടത്തിൻ്റെയും പ്രധാനപ്പെട്ട കാര്യങ്ങളിലും അടിസ്ഥാനപരമായ തീരുമാനങ്ങളിലും അവരുടെ കൂടിയാലോചനകൾ സ്വീകരിക്കപ്പെട്ടിരുന്നു.
സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ ഭരണകാലത്ത് ഫാറൂഖ് رَضِيَ اللَّهُ عَنْهُ ഒരു മന്ത്രിയെയും ഉപദേശകനെയും പോലെ പ്രവർത്തിച്ചു; ഖിലാഫത്തിന് താങ്ങും തണലുമായി നിലകൊണ്ടു.
അദ്ദേഹത്തിൻ്റെ (ഉമർ رَضِيَ اللَّهُ عَنْهُ വിൻ്റെ) ഊഴം വന്നപ്പോൾ അദ്ദേഹം വലിയ നേട്ടങ്ങളും മഹത്തായ കാര്യങ്ങളും പൂർത്തിയാക്കി. മറ്റാർക്കും സാധിക്കാത്ത പല രൂപത്തിലും ദീനിന് വലിയ സഹായങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജീവിതചരിത്രത്തിലും സവിശേഷതകളിലുമുള്ള ഈ സാമ്യതകൾ കൊണ്ടും, ഭരണത്തിൻ്റെയും സമുദായത്തിൻ്റെയും കൂടിയാലോചനകളുടെ ഭാരം ഏറ്റെടുത്തതിനാലും, രാജ്യങ്ങൾ കീഴടക്കുന്നതിലും ദീൻ പ്രചരിപ്പിക്കുന്നതിലും അദൃശ്യലോകത്ത് അവർക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങൾ കാരണമായും; നബി ﷺ പല ഹദീസുകളിലും അവരിൽ ഒരാളുടെ പേര് പറയുമ്പോൾ മറ്റൊരാളുടെ പേരും കൂട്ടിച്ചേർത്ത് പറഞ്ഞിരുന്നു. ഈന്തപ്പനയുടെ ഒരു കുറ്റിയിൽ നിന്ന് മുളച്ചുവരുന്ന രണ്ട് ശാഖകളെപ്പോലെയും, ഫർഖദാനി നക്ഷത്രങ്ങളെപ്പോലെയുമാണ് അവർ:
- പശു സംസാരിച്ചുവെന്നും ചെന്നായ സംസാരിച്ചുവെന്നുമുള്ള സംഭവങ്ങൾ വിവരിച്ചപ്പോൾ നബി ﷺ അരുളി: “ഞാൻ അതിൽ വിശ്വസിക്കുന്നു, അബൂബക്കറും ഉമറും വിശ്വസിക്കുന്നു.”
- അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ ധാരാളം കേൾക്കാറുണ്ടായിരുന്നു: “ഞാനും അബൂബക്കറും ഉമറും ഉണ്ടായിരുന്നു, ഞാനും അബൂബക്കറും ഉമറും പ്രവർത്തിച്ചു, ഞാനും അബൂബക്കറും ഉമറും പുറപ്പെട്ടു, ഞാനും അബൂബക്കറും ഉമറും നടന്നു, ഞാനും അബൂബക്കറും ഉമറും പ്രവേശിച്ചു.”
- റസൂൽ ﷺ അരുളി: “ആകാശചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രത്തെ നിങ്ങൾ കാണുന്നത് പോലെ സ്വർഗ്ഗവാസികൾ ‘ഇല്ലിയ്യീനി’ലെ ആളുകളെ കാണും. തീർച്ചയായും അബൂബക്കറും ഉമറും ആ കൂട്ടത്തിലുണ്ട്, അവർ അനുഗ്രഹീതരുമാണ്.”
- അവിടുന്ന് അരുളി: “മുൻഗാമികളിലും പിൻഗാമികളിലുമായി സ്വർഗ്ഗവാസികളായ പ്രായപൂർത്തിയായവരുടെ നേതാക്കളാണ് അബൂബക്കറും ഉമറും; നബിമാരും റസൂലുകളും ഒഴികെ.”
- അവിടുന്ന് അരുളി: “ഞാൻ എത്രകാലം നിങ്ങൾക്കിടയിൽ ഉണ്ടാകുമെന്ന് എനിക്കറിയില്ല. അതിനാൽ എനിക്ക് ശേഷമുള്ള രണ്ട് പേരെ നിങ്ങൾ പിൻപറ്റുക; അബൂബക്കറിനെയും ഉമറിനെയും.”
- അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: റസൂൽ ﷺ പള്ളിയിൽ പ്രവേശിച്ചാൽ അബൂബക്കറും ഉമറുമല്ലാതെ മറ്റാരും അവിടുത്തേക്ക് നേരെ തലയുയർത്തി നോക്കാറുണ്ടായിരുന്നില്ല. അവർ നബി ﷺ യെ നോക്കി പുഞ്ചിരിക്കുകയും നബി ﷺ അവരെ നോക്കി പുഞ്ചിരിക്കുകയും ചെയ്യുമായിരുന്നു.
- ഒരു ദിവസം അവിടുന്ന് പുറത്തിറങ്ങി പള്ളിയിൽ പ്രവേശിച്ചു. കൂടെ അബൂബക്കറും ഉമറുമുണ്ടായിരുന്നു. ഒരാൾ അവിടുത്തെ വലതുഭാഗത്തും മറ്റെയാൾ ഇടതുഭാഗത്തുമായിരുന്നു. അവിടുന്ന് അവരുടെ രണ്ടുപേരുടെയും കൈകൾ പിടിച്ചുകൊണ്ട് പറഞ്ഞു: “അന്ത്യനാളിൽ നാം ഈ രൂപത്തിലായിരിക്കും പുനരുജ്ജീവിപ്പിക്കപ്പെടുക.”
- അവിടുന്ന് അരുളി: “നിങ്ങൾ രണ്ടുപേരും ഒരു കാര്യത്തിൽ യോജിച്ചാൽ ഞാൻ നിങ്ങളോട് വിയോജിക്കുകയില്ല.”
- അവിടുന്ന് അരുളി: “ഇവർ രണ്ടുപേരും കേൾവിയും കാഴ്ചയുമാണ്.”
- അവിടുന്ന് അരുളി: “ആകാശവാസികളിൽ നിന്നുള്ള എൻ്റെ രണ്ട് വസീറുമാർ (മന്ത്രിമാർ) ജിബ്‌രീലും മീക്കാഈലുമാണ്. ഭൂമിയിലുള്ളവരിൽ നിന്നുള്ള എൻ്റെ രണ്ട് വസീറുമാർ അബൂബക്കറും ഉമറുമാണ്.”
- അവിടുന്ന് അരുളി: “അവർ രണ്ടുപേരെയും കൊണ്ട് എന്നെ സഹായിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും.”
- ഒരു കിണറിനടുത്തു വെച്ച് അവർ രണ്ടുപേരും (വെള്ളം കോരുന്നതുമായി ബന്ധപ്പെട്ട്) നബി ﷺ ഒരു സ്വപ്നം കണ്ടു. അതുപോലെ ത്രാസിൽ തൂക്കുന്നതുമായി ബന്ധപ്പെട്ട സ്വപ്നത്തിൽ അവരുടെ രണ്ടുപേരുടെയും മുൻതൂക്കം അവിടുന്ന് കണ്ടു; നബി ﷺ അതിന് ഖിലാഫത്ത് എന്നാണ് വ്യാഖ്യാനം നൽകിയത്.
- ഉമർ رَضِيَ اللَّهُ عَنْهُ വിൻ്റെ നന്മകൾ ആകാശത്തെ നക്ഷത്രങ്ങളുടെ എണ്ണത്തോളമുണ്ടെന്ന് നബി ﷺ അറിയിച്ചു. എന്നിട്ട് പറഞ്ഞു: “ഉമറിൻ്റെ നന്മകൾ മുഴുവനും കൂടിച്ചേർന്നാൽ അത് അബൂബക്കറിൻ്റെ നന്മകളിൽ നിന്നുള്ള ഒരു നന്മയ്ക്ക് തുല്യമാണ്.”
- ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിൻ്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് വന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “മലക്കുകൾ പോലും ലജ്ജിക്കുന്ന ഒരു മനുഷ്യനോട് ഞാൻ ലജ്ജിക്കേണ്ടതില്ലേ?”
- തീർച്ചയായും റസൂൽ ﷺ സ്വിദ്ദീഖിനോടും ഫാറൂഖിനോടും ഒരേ രൂപത്തിലാണ് പെരുമാറിയിരുന്നത്.
- അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീസിൽ; നബി ﷺ അവർ രണ്ടുപേർക്കും ഒരേ രൂപത്തിലാണ് സന്തോഷവാർത്ത അറിയിച്ചത്, ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിൻ്റെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി.
- അവർ രണ്ടുപേരും ഖബറിൽ നബി ﷺ യുടെ ചാരത്ത് കിടക്കുന്നവരാണ്. അലി ബിൻ അൽ-ഹുസൈൻ رَحِمَهُ اللَّهُ പറഞ്ഞു: “ജീവിതകാലത്ത് നബി ﷺ യുടെ അടുക്കൽ അവർക്കുണ്ടായിരുന്ന അതേ സ്ഥാനമാണ് മരണശേഷവും അവർക്കുള്ളത്.” ഇതുപോലെയുള്ള അനേകം ഹദീസുകൾ ഈ രൂപത്തിൽ വന്നിട്ടുണ്ട്.
യാഥാർത്ഥ്യമെന്തെന്നാൽ അവർ രണ്ടുപേരും ഒരേ തലമുറയിൽ (ഖർന്) പെട്ടവരായിരുന്നു. അവരുടെ മരണത്തോടെ രണ്ടാമത്തെ ഖർന് അവസാനിച്ചു. (ഖർന് എന്നതിൻ്റെ വിശദീകരണം ‘മൂന്ന് തലമുറകളെ’ കുറിച്ചുള്ള ഹദീസിൽ നാം വ്യക്തമാക്കിയിട്ടുണ്ട്).
ശാമിലെ ഖത്വീബായിരുന്ന അബ്ദുല്ലാഹിബ്നുൽ അഹ്തമിൻ്റെ ഒരു പ്രഭാഷണം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ സംസാരത്തിലെ വാഗ്മിത്വം അതിൻ്റെ എല്ലാ പ്രൗഢിയോടെയും ഗാംഭീര്യത്തോടെയും അതിൽ പ്രകടമാണ്.
ഖാലിദ് ബിൻ മഅ്ദാൻ رَحِمَهُ اللَّهُ വിൽ നിന്ന് ദാരിമി റിപ്പോർട്ട് ചെയ്യുന്നു: “അബ്ദുല്ലാഹിബ്നുൽ അഹ്തം മറ്റു ജനങ്ങളോടൊപ്പം ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ വിൻ്റെ അടുക്കൽ പ്രവേശിച്ചു. അദ്ദേഹം ഉമറിൻ്റെ മുന്നിലിരുന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ ഉമറിന് വലിയ അത്ഭുതം തോന്നി. അദ്ദേഹം അല്ലാഹുവെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
«أَمَّا بَعْدُ، فَإِنَّ اللهَ خَلَقَ الْخَلْقَ غَنِيّاً عَنْ طَاعَتِهِمْ ، آمِناً لِمَعْصِيَتِهِمْ ، وَالنَّاسُ يَوْمَئِذٍ فِي الْمَنَازِلِ وَالرَّأْي مُخْتَلِفُونَ. فَالْعَرَبُ بِشَرِّ تِلْكَ الْمَنَازِلِ : أَهْلُ الْحَجَرِ وَأَهْلُ الْوَبَرِ، يُحْتَازُ دُونَهُمْ طَيِّبَاتُ الدُّنْيَا وَرَخَاءُ عَيْشِهَا ، لَا يَسْأَلُونَ اللهَ جَمَاعَةً، وَلَا يَتْلُونَ [لَهُ] كِتَاباً ، مَيِّتُهُمْ فِي النَّارِ، وَحَيُّهُمْ أَعْمَى نَجِسٌ، مَعَ مَا لَا يُحْصَى مِنَ الْمَرْغُوبِ عَنْهُ وَالْمَزْهُودِ فِيهِ. فَلَمَّا أَرَادَ اللَّهُ أَنْ يَنْشُرَ عَلَيْهِمْ رَحْمَتَهُ ، بَعَثَ إِلَيْهِمْ رَسُولاً مِنْ أَنْفُسِهِمْ لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ [التوبة : 128] صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَيْهِ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ، فَلَمْ يَمْنَعْهُمْ ذَلِكَ أَنْ جَرَحُوهُ فِي جِسْمِهِ، وَلَقَّبُوهُ فِي اسْمِهِ، وَمَعَهُ كِتَابٌ مِنَ اللَّهِ نَاطِقٌ ، لَا يُقَدَّمُ إِلَّا بِأَمْرِهِ ، وَلَا يُرْحَلُ إِلَّا بِإِذْنِهِ .
فَلَمَّا أُمِرَ بِالْعَزْمَةِ، وَحُمِلَ عَلَى الْجِهَادِ، انْبَسَطَ لأَمْرِ اللَّهِ لَوَثُهُ ، فَأَفْلَجَ اللهُ حُجَّتَهُ، وَأَجَازَ كَلِمَتَهُ ، وَأَظْهَرَ دَعْوَتَهُ، وَفَارَقَ الدُّنْيَا تَقِيَّاً نَقِياً .
ثُمَّ قَامَ بَعْدَهُ أَبُو بَكْرٍ فَسَلَكَ سُنَّتَهُ، وَأَخَذَ سَبِيلَهُ، وَارْتَدَّتِ الْعَرَبُ أَوْ مَنْ فَعَلَ ذَلِكَ مِنْهُمْ، فَأَبَى أَنْ يَقْبَلَ مِنْهُمْ بَعْدَ رَسُولِ اللَّهِ ﷺ إِلَّا الَّذِي كَانَ قَابِلاً، انْتَزَعَ السُّيُوفَ مِنْ أَغْمَادِهَا ، وَأَوْقَدَ النِّيرَانَ فِي شُعُلِهَا، ثُمَّ نَكَبَ بِأَهْلِ الْحَقِّ أَهْلَ الْبَاطِلِ ، فَلَمْ يَبْرَحْ يُقَطِّعُ أَوْصَالَهُمْ، وَيَسْقِي الْأَرْضَ دِمَاءَهُمْ، حَتَّى أَدْخَلَهُمْ فِي الَّذِي خَرَجُوا مِنْهُ ، وَقَرَّرَهُمْ بِالَّذِي نَفَرُوا عَنْهُ، وَقَدْ كَانَ أَصَابَ مِنْ مَالِ اللهِ بَكْراً يَرْتَوِي عَلَيْهِ، وَحَبَشِيَّةٌ أَرْضَعَتْ وَلَداً لَهُ، فَرَأَى ذَلِكَ عِنْدَ مَوْتِهِ غُصَّةٌ فِي حَلْقِهِ، فَأَدَّى ذَلِكَ إِلَى الْخَلِيفَةِ مِنْ بَعْدِهِ، وَفَارَقَ الدُّنْيَا تَقِيَّا نَقِيَّاً عَلَى مِنْهَاجِ صَاحِبِهِ.
ثُمَّ قَامَ بَعْدَهُ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ، فَمَصَّرَ الأَمْصَارَ، وَخَلَطَ الشِّدَّةَ بِالدِّينِ، وَحَسَرَ عَنْ ذِرَاعَيْهِ، وَشَمَّرَ عَنْ سَاقَيْهِ، وَأَعَدَّ لِلأُمُورِ أَقْرَانَهَا ، وَلِلْحَرْبِ الَتَهَا ، فَلَمَّا أَصَابَهُ قَيْنُ الْمُغِيرَةِ بْنِ شُعْبَةَ أَمَرَ ابْنَ عَبَّاسٍ يَسْأَلُ النَّاسَ هَلْ يُثْبِتُونَ قَاتِلَهُ؟ فَلَمَّا قِيلَ : قَيْنُ الْمُغِيرَةِ بْنِ شُعْبَةَ، اسْتَهَلَّ يَحْمَدُ رَبَّهُ أَنْ لَا يَكُونَ أَصَابَهُ ذُو حَقٌّ فِي الْفَيْءِ ، فَيَحْتَجَّ عَلَيْهِ، بِأَنَّهُ إِنَّمَا اسْتَحَلَّ دَمَهُ بِمَا اسْتَحَلَّ مِنْ حَقِّهِ، وَقَدْ كَانَ أَصَابَ مِنْ مَالِ اللَّهِ بِضْعَةٌ وَثَمَانِينَ أَلْفاً، فَكَسَرَ لَهَا رِبَاعَهُ ، وَكَرِهَ بِهَا كَفَالَةَ أَوْلَادِهِ، فَأَدَّاهَا إِلَى الْخَلِيفَةِ مِنْ بَعْدِهِ، وَفَارَقَ الدُّنْيَا تَقِيَّاً نَقِيَّاً عَلَى مِنْهَاجِ صَاحِبَيْهِ.
ثُمَّ يَا عُمَرُ إِنَّكَ بُنَيُّ الدُّنْيَا، وَلَدَتْكَ مُلُوكُهَا، وَأَلْقَمَتْكَ ثَدْيَيْهَا ، وَنَبَثَّ فِيهَا تَلْتَمِسُهَا مَظَانَّهَا ، فَلَمَّا وُلْيَتَهَا أَلْقَيْتَهَا حَيْثُ أَلْقَاهَا اللهُ، هَجَرْتَهَا وَجَفَوْتَهَا ، وَقَذَرْتَهَا إِلَّا مَا تَزَوَّدْتَ مِنْهَا ، فَالْحَمْدُ لِلَّهِ الَّذِي جَلَا بِكَ حَوْبَتَنَا، وَكَشَفَ بِكَ كُرْبَتَنَا ، فَامْضِ وَلَا تَلْتَفِتْ، فَإِنَّهُ لَا يَعِزُّ عَلَى الْحَقِّ شَيْءٍ، وَلَا يَذِلُّ عَلَى الْبَاطِلِ شَيءٌ ، أَقُولُ قَوْلِي هَذَا وَأَسْتَغْفِرُ اللهَ لِي وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ»
“അതിനുശേഷം പറയാനുള്ളത്: അല്ലാഹു സൃഷ്ടികളെ പടച്ചത് അവരുടെ ആരാധനകളുടെ ആവശ്യമില്ലാതെയും അവരുടെ ധിക്കാരങ്ങളെ ഭയപ്പെടാതെയുമാണ്. ജനങ്ങൾ അന്ന് വിവിധ അവസ്ഥകളിലായിരുന്നു, അവരുടെ അഭിപ്രായങ്ങളും വ്യത്യസ്തമായിരുന്നു. അറബികൾ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു; മരുഭൂമിയിലും ഗ്രാമങ്ങളിലുമായി കഴിഞ്ഞിരുന്ന അവർക്കിടയിൽ നിന്ന് ദുനിയാവിൻ്റെ സുഖസൗകര്യങ്ങളും ആഡംബര ജീവിതങ്ങളും തടയപ്പെട്ടിരുന്നു. അവർ ഒത്തൊരുമയോടെ അല്ലാഹുവോട് ചോദിക്കുന്നവരായിരുന്നില്ല, അവനുള്ള ഗ്രന്ഥം പാരായണം ചെയ്യുന്നവരായിരുന്നില്ല. അവരിൽ മരണപ്പെട്ടവർ നരകത്തിലായിരുന്നു, ജീവിച്ചിരുന്നവർ അന്ധരും അശുദ്ധരുമായിരുന്നു. ആർക്കും വേണ്ടാത്തതും എല്ലാവരും വെറുക്കുന്നതുമായ എണ്ണമറ്റ ദുഷിച്ച കാര്യങ്ങൾ അവർക്കിടയിലുണ്ടായിരുന്നു.
അങ്ങനെ അല്ലാഹു തൻ്റെ കാരുണ്യം അവർക്കിടയിൽ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചപ്പോൾ, അവരിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ അവൻ അവർക്ക് നിയോഗിച്ചു. ‘നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല. നിങ്ങളുടെ കാര്യത്തിൽ വലിയ താല്പര്യമുള്ള ആളാണദ്ദേഹം. സത്യവിശ്വാസികളോട് അങ്ങേയറ്റം അനുകമ്പയും കാരുണ്യവുമുള്ളവനാണദ്ദേഹം.’6 നബി ﷺ ക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടാകട്ടെ. എന്നാൽ ഇതെല്ലാം ഉണ്ടായിട്ടും അവർ അവിടുത്തെ ശരീരത്തെ മുറിപ്പെടുത്തുകയും അവിടുത്തെ പേരിനെ അപഹസിക്കുകയും ചെയ്തു. അല്ലാഹുവിങ്കൽ നിന്നുള്ള സംസാരിക്കുന്ന ഒരു ഗ്രന്ഥം അവിടുത്തെ പക്കലുണ്ടായിരുന്നു; അവിടുത്തെ കൽപ്പനയില്ലാതെ അതിൽ ഒന്നും മുന്നോട്ട് വെക്കാൻ കഴിയില്ലായിരുന്നു, അവിടുത്തെ അനുവാദമില്ലാതെ അതിൽ നിന്ന് വിട്ടുപോകാനും കഴിയില്ലായിരുന്നു.
അങ്ങനെ ദൃഢനിശ്ചയത്തോടെ കാര്യങ്ങൾ ചെയ്യാനും ജിഹാദിനും അവിടുത്തോട് കൽപ്പിക്കപ്പെട്ടപ്പോൾ, അല്ലാഹുവിൻ്റെ കൽപ്പനകൾ നടപ്പിലാക്കാൻ അവിടുന്ന് മുന്നിട്ടിറങ്ങി. അല്ലാഹു അവിടുത്തെ തെളിവുകളെ വിജയിപ്പിക്കുകയും, അവിടുത്തെ വചനങ്ങളെ അംഗീകരിക്കുകയും, അവിടുത്തെ പ്രബോധനത്തെ പ്രകടമാക്കുകയും ചെയ്തു. അങ്ങേയറ്റം സൂക്ഷ്മതയുള്ളവരായും പരിശുദ്ധരായും അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു.
പിന്നീട് അബൂബക്കർ رَضِيَ اللَّهُ عَنْهُ ഭരണമേറ്റെടുത്തു. അദ്ദേഹം നബി ﷺ യുടെ സുന്നത്ത് പിൻപറ്റുകയും ആ മാർഗ്ഗം സ്വീകരിക്കുകയും ചെയ്തു. അന്ന് അറബികൾ (അല്ലെങ്കിൽ അവരിൽ ചിലർ) ഇസ്‌ലാമിൽ നിന്ന് പുറത്തുപോയിരുന്നു (മുർത്തദ്ദായി). എന്നാൽ റസൂൽ ﷺ യുടെ കാലത്ത് എന്താണോ അവർ സ്വീകരിച്ചിരുന്നത്, അതിൽ കുറഞ്ഞതൊന്നും അവരിൽ നിന്ന് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം ഉറകളിൽ നിന്ന് വാളുകളൂരി; തീയുണ്ടാക്കി അതിൽ തീപ്പന്തങ്ങൾ കത്തിച്ചു. സത്യത്തിൻ്റെ ആളുകളെക്കൊണ്ട് അസത്യത്തിൻ്റെ ആളുകളെ അദ്ദേഹം അടിച്ചമർത്തി. അവരുടെ ശക്തിക്ഷയിപ്പിക്കുകയും അവരുടെ രക്തം കൊണ്ട് ഭൂമിയെ നനയ്ക്കുകയും ചെയ്തു. അങ്ങനെ ഏതിൽ നിന്നാണോ അവർ പുറത്തുപോയത് അതിലേക്ക് തന്നെ അവരെ തിരിച്ചുകൊണ്ടുവരികയും, ഏതിൽ നിന്നാണോ അവർ അകന്നുപോയത് അതിൽ അവരെ ഉറപ്പിച്ചുനിർത്തുകയും ചെയ്തു. അല്ലാഹുവിൻ്റെ ഖജനാവിൽ നിന്ന് ഒട്ടകത്തിൻ്റെ ഇളങ്കുട്ടിയെയും (അതിലെ വെള്ളം കുടിക്കാൻ), തൻ്റെ കുഞ്ഞിനെ മുലയൂട്ടാൻ ഒരു അബ്സീനിയക്കാരിയായ അടിമസ്ത്രീയെയുമാണ് അദ്ദേഹം എടുത്തിരുന്നത്. എന്നാൽ മരണസമയത്ത് അദ്ദേഹത്തിനത് തൊണ്ടയിൽ കുടുങ്ങിയ ഒരു മുള്ളുപോലെ അനുഭവപ്പെട്ടു. അതിനാൽ തനിക്ക് ശേഷമുള്ള ഖലീഫയെ അദ്ദേഹം അതെല്ലാം തിരിച്ചേൽപ്പിച്ചു. തൻ്റെ കൂട്ടുകാരൻ്റെ (നബി ﷺ യുടെ) അതേ മാർഗ്ഗത്തിൽ, അങ്ങേയറ്റം സൂക്ഷ്മതയുള്ളവനായും പരിശുദ്ധനായും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
പിന്നീട് ഉമറുബ്നുൽ ഖത്വാബ് رَضِيَ اللَّهُ عَنْهُ ഭരണമേറ്റെടുത്തു. അദ്ദേഹം നാടുകൾ കീഴടക്കി അതിർത്തികൾ വികസിപ്പിച്ചു; മതനിയമങ്ങളിൽ കാഠിന്യം പുലർത്തി; തൻ്റെ കൈകൾ ചുരുട്ടിവെച്ച് അരപ്പട്ട മുറുക്കി അദ്ദേഹം കർമ്മനിരതനായി. യുദ്ധങ്ങൾക്ക് അതിൻ്റെ ആളുകളെയും ആയുധങ്ങളും അദ്ദേഹം സജ്ജമാക്കി. അങ്ങനെ മുഗീറത് ബിൻ ശുഅ്ബ رَضِيَ اللَّهُ عَنْهُ വിൻ്റെ അടിമ അദ്ദേഹത്തെ കുത്തിയപ്പോൾ, ആരാണ് തന്നെ കൊലപ്പെടുത്തിയതെന്ന് ജനങ്ങളോട് ചോദിച്ചറിയാൻ അദ്ദേഹം ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് കൽപ്പിച്ചു. മുഗീറത് ബിൻ ശുഅ്ബയുടെ അടിമയാണെന്ന് മറുപടി ലഭിച്ചപ്പോൾ അദ്ദേഹം അല്ലാഹുവെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: ഗനീമത്ത് സ്വത്തിൽ അവകാശമുള്ള ആരുമല്ല എന്നെ കൊലപ്പെടുത്തിയത് (അതുകൊണ്ട് തന്നെ തൻ്റെ അവകാശത്തിൽ നിന്ന് പിടിച്ചുവെച്ചതുകൊണ്ടാണ് എൻ്റെ രക്തം ചിന്തിയതെന്ന് ആർക്കും നാളെ വാദിക്കാനാകില്ലല്ലോ). അദ്ദേഹം അല്ലാഹുവിൻ്റെ ഖജനാവിൽ നിന്ന് എൺപതിനായിരത്തോളം വരുന്ന സമ്പത്ത് കടമെടുത്തിരുന്നു. അതിനായി അദ്ദേഹം തൻ്റെ സ്വത്തുക്കൾ വിൽക്കാൻ തയ്യാറായി, തൻ്റെ മക്കളുടെ ബാധ്യതയായി അത് മാറുന്നത് അദ്ദേഹം വെറുത്തു. അങ്ങനെ തനിക്ക് ശേഷമുള്ള ഖലീഫയെ അദ്ദേഹമത് തിരിച്ചേൽപ്പിച്ചു. തൻ്റെ മുൻഗാമികളായ രണ്ട് കൂട്ടുകാരുടെയും അതേ മാർഗ്ഗത്തിൽ, അങ്ങേയറ്റം സൂക്ഷ്മതയുള്ളവനായും പരിശുദ്ധനായും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
അതുകൊണ്ട് ഓ ഉമർ (ഉമർ ബിൻ അബ്ദുൽ അസീസ്)! താങ്കൾ ഈ ദുനിയാവിൻ്റെ ഒരു ചെറിയ മകനാണ്; ഇതിലെ രാജാക്കന്മാരാണ് താങ്കൾക്ക് ജന്മം നൽകിയത്, അതിൻ്റെ സ്തനങ്ങളിൽ നിന്നാണ് താങ്കൾ പാലുകുടിച്ചത്. താങ്കൾ അതിൽ വളർന്നു, അതിൻ്റെ സ്ഥാനമാനങ്ങൾ താങ്കൾ അന്വേഷിച്ചു. എന്നാൽ അതിൻ്റെ ഭരണം താങ്കളെ ഏൽപ്പിക്കപ്പെട്ടപ്പോൾ, അല്ലാഹു അതിനെ എവിടെയാണോ എറിഞ്ഞുകളഞ്ഞത് അവിടെത്തന്നെ താങ്കളും അതിനെ എറിഞ്ഞുകളഞ്ഞു. താങ്കൾ അതിനെ ഉപേക്ഷിക്കുകയും വെടിയുകയും ചെയ്തു, അത്യാവശ്യത്തിനുള്ളതല്ലാതെ മറ്റെല്ലാം താങ്കൾ വെറുത്തു. താങ്കളിലൂടെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, താങ്കളിലൂടെ ഞങ്ങളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. അതുകൊണ്ട് താങ്കൾ മുന്നോട്ട് പോവുക, തിരിഞ്ഞുനോക്കരുത്; കാരണം സത്യത്തേക്കാൾ പ്രതാപമുള്ളതായി മറ്റൊന്നുമില്ല, അസത്യത്തേക്കാൾ നിന്ദ്യമായതായി വേറെയൊന്നുമില്ല. എൻ്റെ ഈ വാക്കുകൾ പറഞ്ഞുകൊണ്ട്, എനിക്കും സത്യവിശ്വാസികളായ എല്ലാ സ്ത്രീപുരുഷന്മാർക്കും പാപമോചനം നൽകാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.”
അബൂ അയ്യൂബ് رَحِمَهُ اللَّهُ പറയുന്നു: “പിന്നീട് ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ പല കാര്യങ്ങളിലും ഇപ്രകാരം പറയാറുണ്ടായിരുന്നു: ഇബ്നുൽ അഹ്തം എന്നോട് പറഞ്ഞിട്ടുണ്ട്; താങ്കൾ മുന്നോട്ട് പോവുക, തിരിഞ്ഞുനോക്കരുത് എന്ന്.” [സുനൻ അദ്ദാരിമി – 91]
മൂന്നാമത്തെ മാറ്റം: ഇരട്ട പ്രകാശത്തിൻ്റെ ഉടമയായ ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിൻ്റെ കൊലപാതകം (والتغير الثالث: مقتل عثمان ذي النورين رضي الله عنه)
ഇത് ഈ സമുദായത്തിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ്. നന്മയുടെ കാലത്തിനും തിന്മയുടെ കാലത്തിനും ഇടയിലുള്ള ഒരു വേർതിരിക്കുന്ന അതിർവരമ്പായി നബി ﷺ ഇതിനെ നിശ്ചയിച്ചിട്ടുണ്ട്. സമുദായത്തിൻ്റെ സാമൂഹിക ഘടനയെക്കുറിച്ച് പരാമർശിക്കുന്ന, മുത്തവാതിറിൻ്റെ (നിരന്തരമായ റിപ്പോർട്ടുകളുടെ) പരിധിയിലെത്തുന്ന നിരവധി ഹദീസുകളിൽ നബി ﷺ ഈ മാറ്റത്തെ പ്രത്യേകം ലക്ഷ്യം വെച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ മാറ്റത്തോടെ ചിട്ടയായ പ്രത്യേക ഖിലാഫത്ത് അവസാനിച്ചു. ധാരാളം ഹദീസുകളിൽ നബി ﷺ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമത്തെ ലക്ഷ്യത്തിൽ (മഖ്സ്വദിൽ) നാം വിവരിച്ചതുപോലെ, നബി ﷺ പല ഹദീസുകളിലും ഈ മൂന്ന് ഖലീഫമാരെയും ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്.
താങ്കൾ ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്താൽ താങ്കൾക്ക് മനസ്സിലാകും; യാഥാർത്ഥ്യത്തിൽ ചിട്ടയായ പ്രത്യേക ഖിലാഫത്ത് എവിടെ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ ഈ മൂന്ന് ഖലീഫമാരെയും ഒരുമിച്ചാണ് പരാമർശിച്ചിട്ടുള്ളത് എന്ന്. അതുപോലെ തന്നെ, നബി ﷺ യുടെ ജീവിതകാലത്തും അവിടുത്തെ വിയോഗശേഷവും സുപ്രധാന കാര്യങ്ങളിലെ ഇടപെടലുകളുള്ള പ്രത്യേക ഖിലാഫത്തിനെക്കുറിച്ച് എവിടെ പരാമർശിക്കപ്പെടുമ്പോഴും, അവിടെയൊക്കെ രണ്ട് ശൈഖുമാരെ (അബൂബക്കർ رَضِيَ اللَّهُ عَنْهُ, ഉമർ رَضِيَ اللَّهُ عَنْهُ) മാത്രമാണ് പരാമർശിക്കുന്നത്, മറ്റാരെയുമല്ല.
നന്മയുണ്ടെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട മൂന്ന് തലമുറകൾ (ഖർനുകൾ) അവിടെ വെച്ച് അവസാനിച്ചു. മൂന്നാമത്തെ തലമുറ എന്നത് ഇരട്ട പ്രകാശത്തിൻ്റെ ഉടമയായ ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിൻ്റെ ഖിലാഫത്ത് കാലഘട്ടമാണ്. അത് ഏകദേശം പന്ത്രണ്ട് വർഷത്തോളം നീണ്ടുനിന്നു. രണ്ട് ശൈഖുമാരുടെ സമീപനങ്ങളും ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിൻ്റെ സമീപനവും തമ്മിൽ വ്യത്യാസമുണ്ട്; ചിലപ്പോഴൊക്കെ അദ്ദേഹം കണിശതയിൽ (അസീമത്ത്) നിന്ന് ഇളവുകളിലേക്ക് (റുഖ്സത്ത്) ഇറങ്ങി വന്നിരുന്നു. രണ്ട് ശൈഖുമാരുടെ കാലത്തെ അമീറുമാരെയും പ്രജകളെയും പോലെയുള്ളവരായിരുന്നില്ല അദ്ദേഹത്തിൻ്റെ കാലത്തെ അമീറുമാരും പ്രജകളും. അതെ, പ്രജകളുടെ പരുഷതയും വിയോജിപ്പും ഹൃദയത്തിൽ നിന്നും നാവുകളിൽ നിന്നും മാറി കൈകളിലേക്കും ആയുധങ്ങളിലേക്കും എത്തിയത് ഈ തലമുറയുടെ അവസാനത്തോടെ മാത്രമാണ്. പിടിവാശിക്കാരനല്ലാതെ ഇക്കാര്യത്തിൽ തർക്കിക്കുകയില്ല.
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, താങ്കളറിയുക: ഒരു ഹദീസിൽ എന്തെങ്കിലും അവ്യക്തതയോ പ്രശ്നമോ തോന്നിയാൽ താങ്കൾ മറ്റൊരു ഹദീസിലേക്ക് മടങ്ങുക. അതിലൂടെ നബി ﷺ യുടെ ഉദ്ദേശ്യം താങ്കൾക്ക് വ്യക്തമാകും. കാരണം നബി ﷺ യുടെ ഹദീസുകൾ ഖുർആൻ പോലെ തന്നെയാണ്; അതിലെ വചനങ്ങൾ പരസ്പരം സാമ്യമുള്ളവയാണ്. അല്ലാഹു തആലാ തൻ്റെ വചനത്തിൽ പറയുന്നു: كِتَابًا مُّتَشَابِهًا مَّثَانِيَ “പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്നതുമായ ഒരു ഗ്രന്ഥം.” [അസ്സുമർ – 23]
ഒരേ ഹദീസിൻ്റെ ആശയം തന്നെ നബി ﷺ വ്യത്യസ്ത പദപ്രയോഗങ്ങളിലൂടെയും ശൈലികളിലൂടെയും ധാരാളമായി വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്:
خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ ، ثُمَّ الَّذِينَ يَلُونَهُمْ ، ثُمَّ يَنْشَأُ قَوْمٌ تَسْبِقُ أَيْمَانُهُمْ شَهَادَتَهُمْ، وَشَهَادَتُهُمْ أَيْمَانَهُمْ
“ജനങ്ങളിൽ ഏറ്റവും ഉത്തമർ എൻ്റെ തലമുറയാണ്. പിന്നീട് അവരുടെ തൊട്ടുപിറകെ വരുന്നവരാണ്. പിന്നീട് അവരുടെ തൊട്ടുപിറകെ വരുന്നവരാണ്. പിന്നീട് ഒരു ജനത ഉയർന്നുവരും; അവരുടെ സത്യം ചെയ്യൽ അവരുടെ സാക്ഷ്യപ്പെടുത്തലിനെയും, സാക്ഷ്യപ്പെടുത്തൽ സത്യം ചെയ്യലിനെയും മുൻകടക്കുന്നതാണ്.”7
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: «ثُمَّ يَفْشُو الْكَذِبُ» “പിന്നീട് കളവ് വ്യാപകമാകും.”8
ആദ്യത്തെ തലമുറകളുടെ നന്മയും അവസാനത്തെ തലമുറകളുടെ തിന്മയും വ്യക്തമാക്കുന്ന ഈ ഹദീസിൻ്റെ ആശയം മനസ്സിലാക്കിയ ശേഷം, താങ്കൾ ഈ ഹദീസ് വായിച്ചുനോക്കുക:
«تَدُورُ رَحَى الْإِسْلَامِ لِخَمْسٍ وَثَلَاثِينَ، أَوْ سِتٍّ وَثَلَاثِينَ ، أَوْ سَبْعٍ وَثَلَاثِينَ، فَإِنْ يَهْلِكُوا…»
“മുപ്പത്തിയഞ്ചോ, അല്ലെങ്കിൽ മുപ്പത്തിയാറോ, അല്ലെങ്കിൽ മുപ്പത്തിയേഴോ വർഷം ഇസ്‌ലാമിൻ്റെ ചക്രം കറങ്ങും. അങ്ങനെ അവർ നശിക്കുകയാണെങ്കിൽ…”9
ഈ ഹദീസിൻ്റെ ആശയം കൃത്യമായി വിശകലനം ചെയ്യുകയും ചിന്തിക്കുകയും ചെയ്യുക. തുടർന്ന് ‘ഇസ്‌ലാമിൻ്റെ ചക്രം’ എന്ന ഹദീസും, ഒന്നാമത്തെ ഹദീസിൽ പറഞ്ഞ ‘നന്മയും’ (ഖൈരിയ്യത്ത്) തമ്മിൽ താരതമ്യം ചെയ്തുനോക്കുക. അതുപോലെ, രണ്ടാമത്തെ ഹദീസിൽ വന്ന ‘നാശം’ (ഹലാക്) എന്ന പദവും, ഒന്നാമത്തെ ഹദീസിലെ ‘അവരുടെ സത്യം ചെയ്യൽ മുൻകടക്കും…’ ‘കളവ് വ്യാപകമാകും’ എന്നീ പ്രയോഗങ്ങളും തമ്മിൽ താരതമ്യം ചെയ്യുക. അപ്പോൾ രണ്ടാമത്തെ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതും ഇത് തന്നെയാണെന്ന് താങ്കൾക്ക് വ്യക്തമാകും.
ഒറ്റനോട്ടത്തിൽ വേഗത്തിൽ വായിക്കുമ്പോൾ ‘മുപ്പത്തിയഞ്ച്’ എന്ന ചരിത്ര കാലയളവ് ഈ താരതമ്യത്തിൽ കൂടുതലായി തോന്നിയേക്കാം. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ, ഞാൻ മുമ്പ് വിവരിച്ച വ്യാഖ്യാനമനുസരിച്ച് ‘മൂന്ന് തലമുറകൾ’ എന്ന ആശയത്തോട് അത് പൂർണ്ണമായും യോജിക്കുന്നതായി താങ്കൾക്ക് കാണാം. രണ്ട് ഹദീസുകളും ഒട്ടുമിക്ക കാര്യങ്ങളിലും പങ്കുചേരുന്നുണ്ടെങ്കിൽ, ഒരു ഹദീസിലെ നിബന്ധനയെ മറ്റൊന്നിൻ്റെ പൊതുവായ ആശയത്തിലേക്കും, ഒന്നിൻ്റെ വ്യക്തമായ ആശയത്തെ (മുഹ്കം) മറ്റൊന്നിൻ്റെ അവ്യക്തതയിലേക്കും (മുതശാബിഹ്) തിരിച്ചുവിടേണ്ടത് അനിവാര്യമാണ്.
ശേഷം മുന്നോട്ട് പോയി ഈ ഹദീസ് നോക്കുക: “ഖിലാഫത്ത് മദീനയിലായിരിക്കും, രാജഭരണം ശാമിലും.” ഈ ഹദീസിൽ ഖിലാഫത്തിനെ രാജഭരണത്തിൻ്റെ മറുഭാഗമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ താരതമ്യത്തിൽ നിന്ന് എന്താണ് വ്യക്തമാകുന്നതെന്ന് നോക്കുക?
പ്രശംസിക്കപ്പെട്ട ഈ മൂന്ന് തലമുറകളിൽ ഒരു തലമുറ പ്രവാചകത്വത്തിൻ്റെ തലമുറയാണെന്ന് താങ്കളറിയുക. അതിലെ മറ്റ് രണ്ട് തലമുറകൾ സച്ചരിതരായ ഖലീഫമാരുടെ (ഖുലഫാഉർറാശിദുകൾ) തലമുറയുമാണ്. അവയെല്ലാം മദീനയിലായിരുന്നു. ഈ തലമുറകൾക്ക് ശേഷം മദീനയിൽ യാതൊരു അധികാരവും ഭരണകൂടവും സുസ്ഥിരമായിട്ടില്ല. അതിനാൽ ‘മുപ്പത്തിയഞ്ച് വർഷം’ എന്ന് കാലയളവ് നിശ്ചയിച്ചതിൻ്റെയും, ഖിലാഫത്ത് മദീനയിലാണെന്ന് നിശ്ചയിച്ചതിൻ്റെയും സാക്ഷാത്കാരം ഒന്ന് തന്നെയാണ്. ഇവ രണ്ടും ഒരൊറ്റ കാര്യത്തിൻ്റെ അടയാളങ്ങളാണ്; അവയുടെ ലക്ഷ്യവും ഒന്ന് തന്നെയാണ്.
ഇതിൽ നിന്നും മുന്നോട്ട് പോയി അബൂ ഉബൈദ رَضِيَ اللَّهُ عَنْهُ വിൻ്റെയും മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ വിൻ്റെയും ഈ ഹദീസ് വായിക്കുക:
إنَّ هذا الأمر بدأ نبوةً ورحمةً ، ثم يكون خلافةً ورحمةً، ثم يكون ملكاً عضوضاً
“തീർച്ചയായും ഈ കാര്യം (ഭരണം) ആരംഭിക്കുന്നത് പ്രവാചകത്വവും കാരുണ്യവുമായിട്ടാണ്. പിന്നീട് അത് ഖിലാഫത്തും കാരുണ്യവുമായി മാറും. പിന്നീട് അത് കടിച്ചുകീറുന്ന രാജഭരണമായി മാറും.”
എന്നിട്ട് ഈ ഹദീസും, മൂന്ന് തലമുറകളുടെ നന്മയെക്കുറിച്ചുള്ള ഹദീസും, ‘ഇസ്‌ലാമിൻ്റെ ചക്രം നീങ്ങും’ എന്ന ഹദീസും, ‘ഖിലാഫത്ത് മദീനയിലും രാജഭരണം ശാമിലുമാണ്’ എന്ന ഹദീസും തമ്മിൽ താരതമ്യം ചെയ്തുനോക്കുക. ഖിലാഫത്തും കാരുണ്യവും എന്നത് നന്മയോട് (ഖൈരിയ്യത്ത്) യോജിക്കുന്നതാണെന്നും, കടിച്ചുകീറുന്ന രാജഭരണം എന്നത് ഫിത്‌നയുടെ പര്യായമാണെന്നും യാതൊരു സംശയവുമില്ല.
തുടർന്ന് മുന്നോട്ട് പോയി കുർസ് ബിൻ അൽഖമ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീസ് വായിക്കുക. അറബികളുടെയും അനറബികളുടെയും ഭവനങ്ങളിൽ ഇസ്‌ലാം പുരോഗമിക്കുന്നതിനെയും വ്യാപിക്കുന്നതിനെയും കുറിച്ച് അതിൽ പരാമർശിച്ചിട്ടുണ്ട്. അതുപോലെ ജനങ്ങൾ ‘അസാവിദു സ്വബ്ബാഅ്’ (ചാടിവീഴുന്ന കറുത്ത പാമ്പുകൾ) ആയി മാറുന്നതിനെക്കുറിച്ചും അതിലുണ്ട്. ഇസ്‌ലാമിന് എപ്പോഴാണ് പുരോഗതിയും വളർച്ചയുമുണ്ടായതെന്നും, എപ്പോഴാണ് ‘അസാവിദു സ്വബ്ബാഅ്’ എന്ന ഫിത്‌ന വെളിപ്പെട്ടതെന്നും ചിന്തിച്ചുനോക്കുക. ശേഷം ഈ ഹദീസും, മൂന്ന് തലമുറകളുടെ നന്മയെക്കുറിച്ചുള്ള ഹദീസും, ‘ഇസ്‌ലാമിൻ്റെ ചക്രം’ എന്ന ഹദീസും, ‘ഖിലാഫത്തും കാരുണ്യവും’ എന്ന ഹദീസും തമ്മിൽ താരതമ്യം ചെയ്യുക. ഈ ഹദീസുകളെല്ലാം പരസ്പരം യോജിച്ചുപോകുന്നതായി താങ്കൾക്ക് കാണാം.
പിന്നീട് ‘അസാവിദു സ്വബ്ബാഅ്’, ‘അൽ-ഹർജ്’ (കൊലപാതകം), ‘കളവ് വ്യാപകമാകും’, ‘അവർ നശിക്കുകയാണെങ്കിൽ’, ‘കടിച്ചുകീറുന്ന രാജഭരണം’ എന്നീ ഹദീസുകൾക്കിടയിൽ താരതമ്യം ചെയ്തുനോക്കുക. ഇവയുടെയെല്ലാം ഉള്ളടക്കം ഒന്നാണെന്ന് താങ്കൾക്ക് കണ്ടെത്താനാകും.
വീണ്ടും മുന്നോട്ട് പോയി ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീസ് വായിക്കുക: “നിങ്ങൾ നിങ്ങളുടെ ഇമാമിനെ കൊലപ്പെടുത്തുകയും, നിങ്ങളുടെ വാളുകൾ കൊണ്ട് പരസ്പരം വെട്ടുകയും, നിങ്ങളിലെ ഏറ്റവും മോശക്കാരായ ആളുകൾ നിങ്ങളുടെ ദുനിയാവ് അനന്തരമെടുക്കുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.” ഈ ഹദീസ് ഏത് സംഭവത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അത് എപ്പോഴാണ് സംഭവിച്ചതെന്നും ചിന്തിക്കുക. മറ്റു ഹദീസുകളുടെ കാര്യത്തിലും ഇപ്രകാരം തന്നെ.
ചുരുക്കത്തിൽ: എല്ലാവിധ മാലിന്യങ്ങളിൽ നിന്നും അശുദ്ധികളിൽ നിന്നും താങ്കളുടെ മനസ്സിനെ ശുദ്ധിയാക്കുക. റസൂൽ ﷺ യുടെ സംസാരത്തിൻ്റെ ഉദ്ദേശ്യം വ്യക്തമാകാൻ ഹദീസുകളെ പരസ്പരം ചേർത്ത് വെച്ച് മനസ്സിലാക്കുക. ശേഷം അഹ്‌ലുൽ കിതാബിലെ (വേദക്കാരിലെ) പണ്ഡിതന്മാരുടെ വാർത്തകൾ വായിക്കുകയും, ബഹുമാന്യരായ സ്വഹാബികളുടെ അഥറുകൾ (വചനങ്ങൾ) ഓർമ്മിക്കുകയും ചെയ്യുക. അതിലൂടെ താങ്കൾക്ക് പൂർണ്ണമായ മനസ്സമാധാനം ലഭിക്കും. ഇത്രയൊക്കെ ചെയ്തിട്ടും ഒരു ഫലവും ലഭിക്കുന്നില്ലെങ്കിൽ, ഹദീസിൻ്റെ ആശയം താങ്കൾക്ക് വ്യക്തമാകുന്നില്ലെങ്കിൽ; ഹദീസുകളുടെ അർത്ഥതലങ്ങൾ ഗ്രഹിക്കാൻ താങ്കൾ അശക്തനാണെന്നാണതിനർത്ഥം. കാരണം നമസ്കാരം, സകാത്ത് പോലെയുള്ള കാര്യങ്ങളിൽ പോലും ഇത്രയധികം ഹദീസുകൾ വന്നിട്ടില്ല. ഒരു കാര്യം താങ്കൾക്ക് സാധിക്കുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കുക, താങ്കൾക്ക് സാധിക്കുന്ന കാര്യത്തിലേക്ക് കടക്കുക.
ചുരുക്കത്തിൽ: ഈ തലമുറകൾക്കിടയിലുള്ള വ്യത്യാസം എന്നത് ഒരേ വർഗ്ഗത്തിലുള്ള വിവിധ ഇനങ്ങൾക്കിടയിലുള്ള വ്യത്യാസം പോലെയാണ്. അവയെല്ലാം ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഒന്നാണ്, മറ്റൊരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ വ്യത്യസ്തവുമാണ്. അതുകൊണ്ടാണ് നബി ﷺ ‘ഇസ്‌ലാമിൻ്റെ ചക്രം’ എന്ന ഹദീസിൽ മൂന്ന് ഖലീഫമാരുടെയും ഖിലാഫത്തിനെ ഒരേ പദവിയിൽ എണ്ണിയത്. ‘മദീനയിലെ ഖിലാഫത്തും ശാമിലെ രാജഭരണവും’ എന്ന ഹദീസിലും അവയെ ഒരേ സ്ഥാനത്താണ് എണ്ണിയത്. ‘പ്രവാചകത്വവും കാരുണ്യവും’ എന്ന ഹദീസിൽ അവയെ ഒരൊറ്റ വിശേഷണം കൊണ്ടാണ് വർണ്ണിച്ചത്. ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൻ്റെ മുസ്നദിൽ വന്ന ഫിത്‌നകളുടെ ഹദീസിൽ ഈ മൂന്ന് പേരുടെയും ഖിലാഫത്തിനെ ‘നേർമാർഗ്ഗത്തിൻ്റെ കാലം’ (സമാനുൽ ഇസ്തിഖാമ) എന്നാണ് അവിടുന്ന് വിശേഷിപ്പിച്ചത്. ഇസ്‌ലാമിൻ്റെ വളർച്ചയെക്കുറിച്ചുള്ള കുർസ് ബിൻ അൽഖമ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീസിലും അവിടുന്ന് അവരുടെ ഖിലാഫത്തിനെയാണ് വിവരിച്ചത്.
അങ്ങനെ ഏറ്റവും വലിയ മാറ്റം സംഭവിച്ചപ്പോൾ ലോകത്തിൻ്റെ മുഖച്ഛായ തന്നെ മാറിമറിഞ്ഞു. ആദ്യകാലഘട്ടത്തെ അപേക്ഷിച്ച് അടിസ്ഥാനപരമായ വലിയ മാറ്റം സംഭവിച്ചു. ഈ മാറ്റത്തിനുള്ളിലായി മൂന്ന് ഫിത്‌നകളും രണ്ട് സന്ധികളും (ഹുദ്‌ന) സംഭവിച്ചു. നബി ﷺ ഈ അഞ്ച് സംഭവങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ജനങ്ങൾ റസൂൽ ﷺ യോട് നന്മയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ ഞാൻ അവിടുത്തോട് തിന്മയെക്കുറിച്ചാണ് ചോദിക്കാറുണ്ടായിരുന്നത്; അത് എന്നെ ബാധിക്കുമോ എന്ന ഭയം കാരണമായിരുന്നു അത്. ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! തീർച്ചയായും നാം അജ്ഞതയിലും തിന്മയിലുമായിരുന്നു. അപ്പോൾ അല്ലാഹു നമുക്ക് ഈ നന്മ (ഇസ്‌ലാം) നൽകി. ഈ നന്മയ്ക്ക് ശേഷം ഇനി ഒരു തിന്മയുണ്ടോ? അവിടുന്ന് അരുളി: «نَعَمْ» “അതെ.” ഞാൻ ചോദിച്ചു: ആ തിന്മയ്ക്ക് ശേഷം ഒരു നന്മയുണ്ടോ? അവിടുന്ന് അരുളി: “അതെ, പക്ഷെ അതിൽ ഒരു കലർപ്പുണ്ടാകും.” ഞാൻ ചോദിച്ചു: എന്താണ് അതിലെ കലർപ്പ്? അവിടുന്ന് അരുളി: “എൻ്റെ സുന്നത്തല്ലാത്തത് പിൻപറ്റുകയും, എൻ്റെ മാർഗ്ഗമല്ലാത്തതിലൂടെ വഴിനടത്തുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ. അവരിൽ നിന്ന് ചില നന്മകൾ നിങ്ങൾക്ക് കാണാം, മറ്റുചില തിന്മകളും നിങ്ങൾക്ക് കാണാം.” ഞാൻ ചോദിച്ചു: ഈ നന്മയ്ക്ക് ശേഷം ഒരു തിന്മയുണ്ടോ? അവിടുന്ന് അരുളി: “അതെ, നരക കവാടങ്ങളിലേക്ക് ക്ഷണിക്കുന്ന ചില പ്രബോധകർ. അവർക്ക് ഉത്തരം നൽകുന്നവരെ അവർ നരകത്തിലേക്ക് വലിച്ചെറിയും.” ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! അവരെ ഞങ്ങൾക്ക് വർണ്ണിച്ചുതന്നാലും. അവിടുന്ന് അരുളി: “അതെ, അവർ നമ്മുടെ അതേ വംശത്തിൽ പെട്ടവരും നമ്മുടെ ഭാഷ സംസാരിക്കുന്നവരുമായിരിക്കും.” ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! ആ കാലം എനിക്ക് ലഭിച്ചാൽ ഞാൻ എന്ത് ചെയ്യണമെന്നാണ് അവിടുന്ന് എന്നോട് കൽപ്പിക്കുന്നത്? അവിടുന്ന് അരുളി: “നീ മുസ്‌ലിംകളുടെ ജമാഅത്തിനെയും അവരുടെ ഇമാമിനെയും മുറുകെപ്പിടിക്കുക.” ഞാൻ ചോദിച്ചു: അവർക്കൊരു ജമാഅത്തോ ഇമാമോ ഇല്ലെങ്കിലോ? അവിടുന്ന് അരുളി: “എങ്കിൽ ആ കക്ഷികളെ മുഴുവൻ നീ വെടിയുക; ഒരു മരത്തിൻ്റെ വേരിൽ കടിച്ചുതൂങ്ങിയാണെങ്കിലും ശരി, മരണം നിന്നെ പിടികൂടുന്നത് വരെ നീ ആ അവസ്ഥയിൽ തുടരുക.”10
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! ഇതിൽ നിന്നുള്ള രക്ഷാമാർഗ്ഗം എന്താണ്? അവിടുന്ന് അരുളി: “വാൾ.” ഞാൻ ചോദിച്ചു: വാളിന് ശേഷം വല്ലതും ബാക്കിയുണ്ടാകുമോ? അവിടുന്ന് അരുളി: “അതെ, കളങ്കമുള്ള നേതൃത്വവും (ഇമാറത്തുൻ അലാ അഖ്ദാഅ്), കലർപ്പുള്ള സന്ധിയും (ഹുദ്‌നതുൻ അലാ ദഖൻ) ആയിരിക്കും.” ഞാൻ ചോദിച്ചു: പിന്നീട് എന്താണ്? അവിടുന്ന് അരുളി: “പിന്നീട് വഴികേടിൻ്റെ പ്രബോധകർ ഉയർന്നുവരും. ഭൂമിയിൽ അല്ലാഹുവിന് ഒരു ഖലീഫയുണ്ടെങ്കിൽ, അയാൾ നിൻ്റെ മുതുകിൽ അടിക്കുകയും നിൻ്റെ സമ്പത്ത് അപഹരിക്കുകയും ചെയ്താലും നീ അയാളെ മുറുകെപ്പിടിക്കുക. അല്ലെങ്കിൽ ഒരു മരത്തിൻ്റെ കുറ്റിയിൽ കടിച്ചുതൂങ്ങിക്കൊണ്ട് നീ മാറിനിൽക്കുക.” ഞാൻ ചോദിച്ചു: പിന്നീട് എന്താണ്? അവിടുന്ന് അരുളി: “അതിന് ശേഷം ദജ്ജാൽ പുറപ്പെടും. അവൻ്റെ കൂടെ ഒരു നദിയും ഒരു തീയിം ഉണ്ടാകും. ആരെങ്കിലും അവൻ്റെ തീയിൽ വീണാൽ അവന് തൻ്റെ പ്രതിഫലം നിർബന്ധമായി, അവൻ്റെ പാപങ്ങൾ പൊറുക്കപ്പെട്ടു. ആരെങ്കിലും അവൻ്റെ നദിയിൽ വീണാൽ അവന് തൻ്റെ പാപങ്ങൾ നിർബന്ധമായി, അവൻ്റെ പ്രതിഫലം ഇല്ലാതായിത്തീർന്നു.”11
ബഗവി رَحِمَهُ اللَّهُ പറയുന്നു: “രക്ഷാമാർഗ്ഗം എന്താണ്?” എന്നതിന് നബി ﷺ “വാൾ” എന്ന് മറുപടി പറഞ്ഞതിനെ, ഖതാദ رَحِمَهُ اللَّهُ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ കാലത്തുണ്ടായ മുർത്തദ്ദുകളുടെ (മതം മാറിയവരുടെ) മേലാണ് പ്രയോഗിച്ചിരുന്നത്. “കലർപ്പുള്ള സന്ധി” (ഹുദ്‌നതുൻ അലാ ദഖൻ) എന്നതിനർത്ഥം, ഉള്ളിൽ ശത്രുത ബാക്കിവെച്ചുകൊണ്ടുള്ള സന്ധി എന്നാണ്. കാരണം പുക (ദഖൻ) എന്നത് തീയുടെ ബാക്കിപത്രമാണ്, തീ അവശേഷിക്കുന്നുണ്ടെന്നതിൻ്റെ അടയാളമാണത്. അബൂ ഉബൈദ് رَحِمَهُ اللَّهُ പറയുന്നു: മൃഗത്തിൻ്റെയോ വസ്ത്രത്തിൻ്റെയോ നിറത്തിൽ കറുപ്പ് കലർന്ന നിറമുണ്ടാകുന്നതിനാണ് അടിസ്ഥാനപരമായി ‘ദഖൻ’ എന്ന് പറയുക.
ചില റിപ്പോർട്ടുകളിൽ ഇപ്രകാരമുണ്ട്: ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! കലർപ്പുള്ള സന്ധി എന്നാൽ എന്താണ്? അവിടുന്ന് അരുളി: «لا يرجع قلوب أقوام ، عن الذي كانت عليه» “ചില വിഭാഗങ്ങളുടെ ഹൃദയങ്ങൾ അത് നേരത്തെയുണ്ടായിരുന്ന അവസ്ഥയിലേക്ക് (നന്മയിലേക്ക്) മടങ്ങുകയില്ല.”
“കളങ്കമുള്ള ജമാഅത്ത്” (ജമാഅത്തുൻ അലാ അഖ്ദാഅ്) എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്: ഹൃദയങ്ങളിലെ ദുഷിച്ച ചിന്തകളോടെയുള്ള അവരുടെ ഒത്തുകൂടൽ എന്നാണ് ഇതിനർത്ഥം. കണ്ണിലെ കരടിനോടാണ് അതിനെ ഉപമിച്ചിട്ടുള്ളത്.
ഒന്നാമത്തെ ഫിത്‌ന: ഇത് മൂന്ന് വലിയ സംഭവങ്ങളെ ഉൾക്കൊള്ളുന്നതാണ്
അലി അൽ-മുർതദാ رَضِيَ اللَّهُ عَنْهُ വിൻ്റെ ഖിലാഫത്ത് മുതലാണ് ഈ ഫിത്‌നയുടെ തുടക്കം. അത് ചിട്ടയായ രൂപത്തിലായിരിക്കില്ല എന്ന് നബി ﷺ അറിയിക്കുകയും, നബി ﷺ അതിൽ വേദന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സുയൂത്വി رَحِمَهُ اللَّهُ ‘അൽ-ഖസ്വാഇസ്വി’ൽ പരാമർശിച്ചിട്ടുണ്ട്: ജാബിർ ബിൻ സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ത്വബ്റാനിയും അബൂ നുഐമും റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അലിയോട് പറഞ്ഞു: “തീർച്ചയായും നീ അമീറാക്കപ്പെടുകയും ഖലീഫയാക്കപ്പെടുകയും ചെയ്യുന്നതാണ്. തീർച്ചയായും നീ കൊലചെയ്യപ്പെടും. ഇതാ ഇതിൽ നിന്ന് ഇത് ചായം പിടിപ്പിക്കപ്പെടും; അതായത് അവൻ്റെ തലയിൽ നിന്നുള്ള രക്തം കൊണ്ട് അവൻ്റെ താടി.” 12
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഹാകിം റിപ്പോർട്ട് ചെയ്യുന്നു: “നബി ﷺ എനിക്ക് നൽകിയ കരാറുകളിൽ പെട്ടതാണ്: അവിടുത്തേക്ക് ശേഷം സമുദായം എന്നോട് വഞ്ചന കാണിക്കുമെന്നത്.”13
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഹാകിം റിപ്പോർട്ട് ചെയ്യുന്നു: റസൂൽ ﷺ അലിയോട് പറഞ്ഞു: “എനിക്ക് ശേഷം നീ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരും.” അദ്ദേഹം ചോദിച്ചു: എൻ്റെ ദീനിന് അപ്പോൾ സുരക്ഷയുണ്ടാകുമോ? അവിടുന്ന് അരുളി: «في سلامة من دينك» “നിൻ്റെ ദീനിന് സുരക്ഷയുണ്ടാകും.” [അൽ-മുസ്തദ്റക് – 4677]
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്നും അഹ്‌മദ് റിപ്പോർട്ട് ചെയ്യുന്നു: റസൂൽ ﷺ അരുളി: “എനിക്ക് ശേഷം ചില ഭിന്നതകളോ കാര്യങ്ങളോ സംഭവിക്കുന്നതാണ്. സമാധാനത്തിൻ്റെ പക്ഷത്താകാൻ നിനക്ക് സാധിക്കുമെങ്കിൽ നീ അത് ചെയ്യുക.”14
ഒന്നാമത്തെ സംഭവം: ജമൽ യുദ്ധം
ഗരീബായ (ഒറ്റപ്പെട്ട) ഒരു റിപ്പോർട്ടിലൂടെ നബി ﷺ ഇതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ഖൈസ് ബിൻ അബീ ഹാസിം رَحِمَهُ اللَّهُ വിൽ നിന്നും അബൂ യഅ്‌ലാ റിപ്പോർട്ട് ചെയ്യുന്നു: “ആയിശ رَضِيَ اللَّهَا ബനൂ ആമിർ ഗോത്രക്കാരുടെ ‘അൽ-ഹൗഅബ്’ എന്നറിയപ്പെടുന്ന ഒരു ജലാശയത്തിനരികിലൂടെ കടന്നുപോയി. അപ്പോൾ അവിടെയുള്ള നായ്ക്കൾ അവരെ നോക്കി കുരച്ചു. അവർ ചോദിച്ചു: ഇതെന്താണ്? ആളുകൾ പറഞ്ഞു: ഇത് ബനൂ ആമിറുകാരുടെ ജലാശയമാണ്. അപ്പോൾ അവർ പറഞ്ഞു: എന്നെ തിരികെ കൊണ്ടുപോകൂ, എന്നെ തിരികെ കൊണ്ടുപോകൂ. കാരണം റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഹൗഅബിലെ നായ്ക്കൾ നിങ്ങളിലൊരാളെ നോക്കി കുരക്കുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും!'”15
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഹാകിം റിപ്പോർട്ട് ചെയ്യുന്നു: റസൂൽ ﷺ ഞങ്ങളോട് അരുളി:
أحذركم سبع فتن تكون بعدي : فتنة تقبل من المدينة، وفتنة بمكة، وفتنة تقبل من اليمن، وفتنة تقبل من الشام ، وفتنة تقبل من المشرق، وفتنة تقبل من المغرب، وفتنة من بطن الشام، وهي السفياني
“എനിക്ക് ശേഷം വരാനിരിക്കുന്ന ഏഴ് ഫിത്‌നകളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു: മദീനയിൽ നിന്ന് വരുന്ന ഫിത്‌ന, മക്കയിലെ ഫിത്‌ന, യമനിൽ നിന്ന് വരുന്ന ഫിത്‌ന, ശാമിൽ നിന്ന് വരുന്ന ഫിത്‌ന, കിഴക്കുഭാഗത്ത് നിന്ന് വരുന്ന ഫിത്‌ന, പടിഞ്ഞാറുഭാഗത്ത് നിന്ന് വരുന്ന ഫിത്‌ന, ശാമിൻ്റെ ഉള്ളിൽ നിന്ന് വരുന്ന ഫിത്‌ന; അതായത് സുഫ്‌യാനിയുടേത്.”
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “നിങ്ങളിൽ ചിലർ അതിൻ്റെ ആദ്യത്തെ ഫിത്‌ന പ്രാപിക്കും. ഈ സമുദായത്തിൽ പെട്ട ചിലർ അതിൻ്റെ അവസാനത്തെ ഫിത്‌നയും പ്രാപിക്കും.” വലീദ് ബിൻ അയ്യാശ് رَحِمَهُ اللَّهُ പറഞ്ഞു: “മദീനയിലെ ഫിത്‌ന എന്നത് ത്വൽഹ, സുബൈർ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായതാണ്. മക്കയിലെ ഫിത്‌ന അബ്ദുല്ലാഹിബ്നു സുബൈറിൻ്റെ ഫിത്‌നയാണ്. ശാമിലെ ഫിത്‌ന ബനൂ ഉമയ്യയുടെ ഭാഗത്ത് നിന്നുണ്ടായതാണ്. കിഴക്കുഭാഗത്തെ ഫിത്‌ന ഇവരുടെ (ഖവാരിജുകളുടെ) ഭാഗത്ത് നിന്നുണ്ടായതാണ്.”16
രണ്ടാമത്തെ സംഭവം: സ്വിഫ്ഫീൻ യുദ്ധം
നബി ﷺ സ്വഹീഹായ ഒരു റിപ്പോർട്ടിലൂടെ ഇതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം റസൂൽ ﷺ യിൽ നിന്നുള്ള ചില ഹദീസുകൾ പറഞ്ഞു. അതിലൊന്ന് റസൂൽ ﷺ അരുളിയതാണ്:
«لَا تَقُومُ السَّاعَةُ حَتَّى تَقْتَتِلَ فِئَتَانِ عَظِيمَتَانِ ، وَتَكُونُ بَيْنَهُمَا مَقْتَلَةٌ عَظِيمَةٌ، وَدَعْوَاهُمَا وَاحِدَةٌ»
“രണ്ട് വലിയ വിഭാഗങ്ങൾ പരസ്പരം പോരടിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അവർക്കിടയിൽ വലിയ കൊലപാതകങ്ങൾ നടക്കും. അവരുടെ രണ്ടു കൂട്ടരുടെയും വാദം ഒന്നായിരിക്കും.”17
ശാമുകാർ മുസ്വ്ഹഫുകൾ (ഖുർആൻ) ഉയർത്തിപ്പിടിക്കുകയും ‘ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ഈ ഖുർആനാണുള്ളത്’ എന്ന് പറയുകയും ചെയ്തതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. അപ്പോൾ അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ഇത് സംസാരിക്കാത്ത ഖുർആനാണ്, ഞാനാണ് സംസാരിക്കുന്ന ഖുർആൻ.”
റസൂൽ ﷺ അമ്മാർ رَضِيَ اللَّهُ عَنْهُ വിനോട് അരുളിയതായി ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: «تَقْتُلُكَ الْفِئَةُ الْبَاغِيَةُ» “അതിക്രമികളായ വിഭാഗം നിന്നെ കൊലപ്പെടുത്തും.”18
ഈ യുദ്ധം അവസാനിച്ചത് തഹ്കീമിലൂടെ (മധ്യസ്ഥതയിലൂടെ) ആണ്. ഈ സംഭവം മതപരമായി തൃപ്തികരമല്ലാത്ത വിവിധ കുഴപ്പങ്ങളുടെ തുടക്കമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന രൂപത്തിൽ നബി ﷺ ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാമത്തെ സംഭവം: നഹ്‌റവാൻ യുദ്ധം
മുത്തവാതിറായ റിപ്പോർട്ടുകളിലൂടെ നബി ﷺ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മുസ്‌ലിംകൾക്കിടയിൽ ഭിന്നതയുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുകയെന്നും, ഖവാരിജുകളെ കൊലപ്പെടുത്താൻ മുന്നോട്ടുവരുന്ന വിഭാഗമായിരിക്കും സത്യത്തോട് കൂടുതൽ അർഹതപ്പെട്ടവരെന്നും അവിടുന്ന് അരുളിയിട്ടുണ്ട്. ഈ യുദ്ധം ആ ജമാഅത്തിൻ്റെ (അലി رَضِيَ اللَّهُ عَنْهُ വിൻ്റെ പക്ഷത്തിൻ്റെ) മഹത്തായ നന്മകളിൽ പെട്ട ഒരു നന്മയായിരുന്നു.
ഈ മൂന്ന് സംഭവങ്ങൾക്കും ശേഷം അലി അൽ-മുർതദാ رَضِيَ اللَّهُ عَنْهُ വിൻ്റെ ശഹാദത്ത് (രക്തസാക്ഷിത്വം) സംഭവിച്ചു. വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട (മുസ്തഫീളായ) ഒരു ഹദീസിലൂടെ നബി ﷺ ഇതിനെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊലപ്പെടുത്തുന്ന അയാളെ ‘ഏറ്റവും ഭാഗ്യം കെട്ടവൻ’ (അശ്ഖന്നാസ്) എന്നാണ് അവിടുന്ന് വിശേഷിപ്പിച്ചത്.
അമ്മാർ ബിൻ യാസിർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഹാകിം ഒരു നീണ്ട ഹദീസിൽ റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ദുലുൽ ഉശൈറ യുദ്ധത്തിൽ ഞാനും അലിയും കൂട്ടുകാരായിരുന്നു. അപ്പോൾ റസൂൽ ﷺ അരുളി: «ألا أحدثكما بأشقى الناس رجلين؟» “ജനങ്ങളിൽ വെച്ച് ഏറ്റവും ഭാഗ്യം കെട്ട രണ്ട് മനുഷ്യരെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?” ഞങ്ങൾ പറഞ്ഞു: അതെ, യാ റസൂലല്ലാഹ്! അവിടുന്ന് അരുളി:
أَحَيْمَرُ ثمود الذي عقر الناقةً، والذي يضربك يا علي على هذه – يعني : قرنه حتى تبتل هذه من الدم – يعني : لحيته
“ഒന്ന്, ഒട്ടകത്തെ അറുത്തുകൊന്ന സമൂദിലെ ആ ചുവപ്പൻ. രണ്ടാമൻ, ഓ അലീ, നിൻ്റെ ഇതിൽ വെട്ടുന്നവൻ; അതായത് നിൻ്റെ ശിരസ്സിൽ, അങ്ങനെ അവൻ്റെ രക്തം കൊണ്ട് ഇത് നനയുന്നത് വരെ; അതായത് നിൻ്റെ താടി.”19
ഒന്നാമത്തെ സന്ധി
ഹസൻ ബിൻ അലി رَضِيَ اللَّهُ عَنْهُ വും മുആവിയ ബിൻ അബീ സുഫ്‌യാൻ رَضِيَ اللَّهُ عَنْهُ വും തമ്മിലുണ്ടാക്കിയ സന്ധിയാണ് ഇതിൻ്റെ തുടക്കം. നബി ﷺ സ്വഹീഹായ ഒരു ഹദീസിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഹസൻ അൽ-ബസ്വരി رَحِمَهُ اللَّهُ വിൽ നിന്നും ബുഖാരി റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അബൂ ബക്റ رَضِيَ اللَّهُ عَنْهُ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നബി ﷺ ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ ഹസൻ رَضِيَ اللَّهُ عَنْهُ അങ്ങോട്ടുവന്നു. അപ്പോൾ നബി ﷺ അരുളി: «ابْنِي هَذَا سَيِّدٌ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ مِنَ الْمُسْلِمِينَ» “എൻ്റെ ഈ മകൻ ഒരു സയ്യിദാണ് (നേതാവാണ്). അവനിലൂടെ മുസ്‌ലിംകളിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ അല്ലാഹു ഒരുപക്ഷെ സന്ധി ഉണ്ടാക്കിയേക്കാം.”19
പിന്നീട് ഈ സന്ധിയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് അവിടുന്ന് ഇപ്രകാരം അറിയിച്ചു: “കളങ്കമുള്ള നേതൃത്വവും, കലർപ്പുള്ള സന്ധിയും.”
തുടർന്ന് മുആവിയ ബിൻ അബീ സുഫ്‌യാൻ رَضِيَ اللَّهُ عَنْهُ ഭരണത്തിൽ സ്വതന്ത്രനാകുന്നതിനെക്കുറിച്ച് അവിടുന്ന് വ്യക്തമാക്കി.
മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഇബ്നു അബീ ശൈബ റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: റസൂൽ ﷺ എന്നോട് ഇപ്രകാരം പറഞ്ഞത് മുതൽ ഖിലാഫത്ത് ലഭിക്കുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: «يَا مُعَاوِيَةُ إِنْ مَلَكْتَ فَأَحْسِنْ» “യാ മുആവിയാ! നീ ഭരണാധികാരിയായാൽ നീ നന്മ ചെയ്യുക.”20
രണ്ടാമത്തെ ഫിത്‌ന: ഇത് നിരവധി സംഭവങ്ങളെ ഉൾക്കൊള്ളുന്നതാണ് (الفتنة الثانية : تشتمل على عدة حوادث)
ഒന്നാമത്തെ സംഭവം: ഹുസൈൻ ബിൻ അലി رَضِيَ اللَّهُ عَنْهُ വിൻ്റെ ശഹാദത്ത്
‘മിശ്കാത്തുൽ മസ്വാബീഹി’ൽ ബൈഹഖിയിലേക്ക് ചേർത്ത് ഉമ്മുൽ ഫദൽ ബിൻത് അൽ-ഹാരിസ് رَضِيَ اللَّهَا യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; അവർ റസൂൽ ﷺ യുടെ അടുക്കൽ പ്രവേശിച്ചുകൊണ്ട് പറഞ്ഞു: യാ റസൂലല്ലാഹ്! ഇന്നലെ രാത്രി ഞാൻ വളരെ ഭയാനകമായ ഒരു സ്വപ്നം കണ്ടു. അവിടുന്ന് ചോദിച്ചു: “എന്താണത്?” അവർ പറഞ്ഞു: അത് വളരെ കഠിനമാണ്. അവിടുന്ന് ചോദിച്ചു: “എന്താണത്?” അവർ പറഞ്ഞു: അങ്ങയുടെ ശരീരത്തിൽ നിന്നുള്ള ഒരു കഷണം മുറിക്കപ്പെട്ട് എൻ്റെ മടിയിൽ വെക്കപ്പെട്ടതായി ഞാൻ കണ്ടു. അപ്പോൾ റസൂൽ ﷺ അരുളി: “നീ കണ്ടത് നന്മയാണ്; ഇൻ ശാ അല്ലാഹ്, ഫാത്വിമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും, അവൻ നിൻ്റെ മടിയിലായിരിക്കുകയും ചെയ്യും.” അങ്ങനെ ഫാത്വിമ رَضِيَ اللَّهَا ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന് ജന്മം നൽകി. റസൂൽ ﷺ പറഞ്ഞത് പോലെ അവൻ എൻ്റെ മടിയിലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ റസൂൽ ﷺ യുടെ അടുക്കൽ പ്രവേശിച്ച് അവനെ അവിടുത്തെ മടിയിൽ വെച്ചുകൊടുത്തു. എൻ്റെ ശ്രദ്ധയൊന്ന് മാറിയ സമയത്ത്, റസൂൽ ﷺ യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. അവർ പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിൻ്റെ പ്രവാചകരേ! എൻ്റെ മാതാപിതാക്കളെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു, അങ്ങേക്കെന്തുപറ്റി? അവിടുന്ന് അരുളി: “ജിബ്‌രീൽ എൻ്റെ അടുക്കൽ വന്നു; എൻ്റെ സമുദായം എൻ്റെ ഈ മകനെ കൊലപ്പെടുത്തുമെന്ന് അദ്ദേഹം എന്നെ അറിയിച്ചു.” ഞാൻ ചോദിച്ചു: ഇവനെയോ? അവിടുന്ന് അരുളി: «نعم، وأتاني بتربة من تربته حمراء» “അതെ, അവൻ്റെ മണ്ണിൽ നിന്നുള്ള ചുവന്ന മണ്ണും അദ്ദേഹം എനിക്ക് കൊണ്ടുവന്നു തന്നു.”21
രണ്ടാമത്തെ സംഭവം: ഹർറഃ സംഭവം (ഹിജ്റ 63 ലാണ് ഇത് നടന്നത്)
അബൂദർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: ഒരു ദിവസം ഒരു കഴുതയുടെ പുറത്ത് ഞാൻ റസൂൽ ﷺ യുടെ പിന്നിലിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ മദീനയിലെ വീടുകൾ പിന്നിട്ടപ്പോൾ അവിടുന്ന് ചോദിച്ചു: «كيف بك يا أبا ذر ! إذا كان بالمدينة جوع تقوم عن فراشك ، ولا تبلغ مسجدك، حتى يجهدك الجوع ؟» “അബാദർ! മദീനയിൽ കടുത്ത വിശപ്പുണ്ടാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കും? നിൻ്റെ വിരിപ്പിൽ നിന്ന് നീ എഴുന്നേൽക്കുകയും, വിശപ്പ് നിന്നെ തളർത്തുന്നത് കാരണം നിനക്ക് പള്ളിയിൽ എത്താൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കും?” അദ്ദേഹം പറയുന്നു: ഞാൻ മറുപടി പറഞ്ഞു: അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക. അവിടുന്ന് അരുളി: «تَعَفَّفْ يا أبا ذر» “അബാദർ! നീ മാന്യത കാത്തുസൂക്ഷിക്കുക (തഅഫ്ഫുഫ്).”
അവിടുന്ന് ചോദിച്ചു: «كيف بك يا أبا ذر ! إذا كان بالمدينة موت يبلغ البيت العبد، حتى إنه يباع القبر بالعبد ؟» “അബാദർ! ഒരു വീടിന് ഒരു അടിമയുടെ വില വരുന്ന രൂപത്തിൽ മദീനയിൽ മരണം വ്യാപകമാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കും? അഥവാ ഒരു ഖബർ ഒരു അടിമയ്ക്ക് പകരമായി വിൽക്കപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കും?” അദ്ദേഹം പറയുന്നു: ഞാൻ മറുപടി പറഞ്ഞു: അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക. അവിടുന്ന് അരുളി: «تصبر يا أبا ذر» “അബാദർ! നീ ക്ഷമിക്കുക.”
അവിടുന്ന് ചോദിച്ചു: «كيف بك يا أبا ذر ! إذا كان بالمدينة قتل تَغْمُرُ الدماء أحجار الزيت ؟» “അബാദർ! മദീനയിൽ അഹ്ജാറുസ്സൈത്ത് (മദീനയിലെ ഒരു പ്രദേശം) രക്തത്തിൽ മുങ്ങുന്ന രൂപത്തിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കും?” അദ്ദേഹം പറയുന്നു: ഞാൻ മറുപടി പറഞ്ഞു: അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക. അവിടുന്ന് അരുളി: «تأتي من أنت منه» “നിൻ്റെ ആളുകളുടെ അടുത്തേക്ക് നീ പോവുക.” അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു: ഞാൻ ആയുധമെടുക്കണമെന്നാണോ? അവിടുന്ന് അരുളി: «شاركت القوم إذاً» “എങ്കിൽ നീ ആ കൂട്ടരിൽ പങ്കുചേർന്നവനായി.” ഞാൻ ചോദിച്ചു: യാ റസൂലല്ലാഹ്! എങ്കിൽ ഞാൻ എന്ത് ചെയ്യണം? അവിടുന്ന് അരുളി: «إن خشيت أن يبهرك شعاع السيف فألق ناحية ثوبك على وجهك ليبوء بإثمك وإثمه» “വാളിൻ്റെ തിളക്കം നിന്നെ ഭയപ്പെടുത്തുന്നുവെങ്കിൽ നിൻ്റെ വസ്ത്രത്തിൻ്റെ ഒരു ഭാഗം കൊണ്ട് നിൻ്റെ മുഖം മറക്കുക; അങ്ങനെ അവൻ്റെയും നിൻ്റെയും പാപവുമായി അവൻ മടങ്ങട്ടെ.”22
മൂന്നാമത്തെ സംഭവം: മക്കയെ അനാദരിക്കൽ
അബ്ദുല്ലാഹിബ്നു സുബൈർ رَضِيَ اللَّهُ عَنْهُ വിൻ്റെ പുറപ്പാട് കാരണമാണിത് സംഭവിച്ചത്. നബി ﷺ ഇതിനെക്കുറിച്ചും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
നാലാമത്തെ സംഭവം: ഉബൈദുല്ലാഹിബ്നു സിയാദിനെതിരെ പോരാടാൻ ഇബ്രാഹീം ബിൻ അൽ-അശ്തർ പുറപ്പെട്ടത്.
അഞ്ചാമത്തെ സംഭവം: കൂഫയിൽ മുഖ്താറിൻ്റെ ആധിപത്യം
നബി ﷺ ഇതിനെക്കുറിച്ച് «فِي ثَقِيفَ كَذَّابٌ وَمُبِيرٌ» “സഖീഫിൽ ഒരു കള്ളവാടിയും ഒരു കൊടിയ മർദ്ദകനുമുണ്ട്” എന്ന വാക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും തിർമിദി റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളി: «فِي ثَقِيفَ كَذَّابٌ وَمُبِيرٌ» “സഖീഫിൽ ഒരു കള്ളവാടിയും ഒരു കൊടിയ മർദ്ദകനുമുണ്ട്.”23
അബൂ ഈസാ (ഇമാം തിർമിദി) പറയുന്നു: കള്ളവാടി എന്നത് മുഖ്താർ ബിൻ അബീ ഉബൈദും, മർദ്ദകൻ എന്നത് ഹജ്ജാജ് ബിൻ യൂസുഫുമാണെന്ന് പറയപ്പെടുന്നു.
ഹജ്ജാജ് അബ്ദുല്ലാഹിബ്നു സുബൈർ رَضِيَ اللَّهُ عَنْهُ വിനെ കൊലപ്പെടുത്തിയപ്പോൾ അസ്മാഅ് رَضِيَ اللَّهَا പറഞ്ഞതായി മുസ്‌ലിം തൻ്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്യുന്നു: “തീർച്ചയായും സഖീഫിൽ ഒരു കള്ളവാടിയും ഒരു കൊടിയ മർദ്ദകനുമുണ്ടെന്ന് റസൂൽ ﷺ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.”24
ആറാമത്തെ സംഭവം: മുഖ്താറുമായി മുസ്അബ് നടത്തിയ യുദ്ധം.
ഏഴാമത്തെ സംഭവം: മർവാനുമായി ളഹ്ഹാക് ബിൻ ഖൈസ് നടത്തിയ യുദ്ധം.
എട്ടാമത്തെ സംഭവം: മുസ്അബ് ബിൻ സുബൈറുമായി അബ്ദുൽ മലിക് നടത്തിയ യുദ്ധം.
ഒൻപതാമത്തെ സംഭവം: ഹജ്ജാജിൻ്റെ രംഗപ്രവേശവും അയാളുടെ അക്രമവും
നബി ﷺ ഇതിനെക്കുറിച്ചും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. “നരക കവാടങ്ങളിലേക്കുള്ള പ്രബോധകർ” എന്ന് പറഞ്ഞുകൊണ്ട് ഇത്തരം പോരാട്ടങ്ങളെക്കുറിച്ച് അവിടുന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടാമത്തെ സന്ധി
അബ്ദുൽ മലിക് ബിൻ മർവാൻ്റെ ഖിലാഫത്ത്:
വലിയ പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ശേഷം അബ്ദുൽ മലിക് ബിൻ മർവാൻ്റെ കൈകളിലൂടെ ഭരണകൂടം സുസ്ഥിരമായി. അന്ന് മുസ്‌ലിംകളെല്ലാവരും അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിൽ ഒത്തുകൂടി. അദ്ദേഹത്തിൻ്റെ മക്കളും പേരമക്കളും ഇതേ രീതിയിൽ തന്നെ രാജ്യഭരണം നടത്തി. ഈ വിഭാഗത്തിൻ്റെ ഭരണകൂടത്തെക്കുറിച്ച് ശ്രേഷ്ഠമായ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്:
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: «هَلَكَةُ أُمَّتِي عَلَى يَدَيْ غِلْمَةٍ مِنْ قُرَيْشٍ» “എൻ്റെ സമുദായത്തിൻ്റെ നാശം ഖുറൈശികളിൽ നിന്നുള്ള ചില കുട്ടികളുടെ കൈകളിലൂടെയായിരിക്കും.”25
അബൂദർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഹാകിം റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളുന്നത് ഞാൻ കേട്ടു:
«إذا بلغت بنو أمية أربعين ، اتخذوا عباد الله خولاً ، ومال الله نحلاً ، وكتاب الله دغلاً»
“ബനൂ ഉമയ്യക്കാർ നാൽപതിലെത്തിയാൽ, അവർ അല്ലാഹുവിൻ്റെ ദാസന്മാരെ അടിമകളായും (ഖവൽ), അല്ലാഹുവിൻ്റെ സമ്പത്ത് തങ്ങളുടെ സ്വന്തം സ്വത്തായും (നഹ്ൽ), അല്ലാഹുവിൻ്റെ ഗ്രന്ഥത്തെ വഞ്ചനയായും (ദഗൽ) സ്വീകരിക്കും.”26
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും അബൂ യഅ്‌ലായും ഹാകിമും റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളി: “കുരങ്ങുകൾ ചാടുന്നതുപോലെ ബനൂ ഹകം എൻ്റെ മിമ്പറിൽ ചാടിക്കളിക്കുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടു.” അദ്ദേഹം പറയുന്നു: നബി ﷺ മരണപ്പെടുന്നത് വരെ അവിടുന്ന് പൂർണ്ണമായി ചിരിക്കുന്നത് പിന്നീട് കണ്ടിട്ടില്ല.27
സഈദ് ബിൻ അൽ-മുസയ്യബ് رَحِمَهُ اللَّهُ വിൽ നിന്നും ബൈഹഖി റിപ്പോർട്ട് ചെയ്യുന്നു: “നബി ﷺ ബനൂ ഉമയ്യയെ തൻ്റെ മിമ്പറിൽ കണ്ടു; അതവിടുത്തേക്ക് പ്രയാസമുണ്ടാക്കി. അപ്പോൾ അവിടുത്തേക്ക് വഹ്‌യ് ലഭിച്ചു: അവർക്ക് നൽകപ്പെട്ടത് ദുനിയാവ് മാത്രമാണ്. അതോടെ അവിടുത്തെ കണ്ണ് കുളിർത്തു.”28
ഹസൻ ബിൻ അലി رَضِيَ اللَّهُ عَنْهُ വിൽ നിന്നും തിർമിദിയും ഹാകിമും ബൈഹഖിയും റിപ്പോർട്ട് ചെയ്യുന്നു: “തീർച്ചയായും ബനൂ ഉമയ്യയെ തൻ്റെ മിമ്പറിൽ ഓരോരുത്തരായി ഖുതുബ നിർവ്വഹിക്കുന്നത് റസൂൽ ﷺ കണ്ടു. അതവിടുത്തേക്ക് പ്രയാസമുണ്ടാക്കി. അപ്പോൾ ﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ﴾ എന്ന സൂറത്ത് അവതരിച്ചു. അതുപോലെ
﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾
‘തീര്‍ച്ചയായും നാം ഇതിനെ [ഖുര്‍ആനിനെ] ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദര്‍ എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയാമോ? ലൈലത്തുല്‍ ഖദര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു’ എന്ന സൂറത്തും അവതരിച്ചു. താങ്കൾക്ക് ശേഷം ബനൂ ഉമയ്യ അത്രയും കാലം ഭരണത്തിലിരിക്കും എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.” അൽ-ഖാസിം ബിൻ അൽ-ഫദൽ رَحِمَهُ اللَّهُ പറഞ്ഞു: “ഞങ്ങൾ ബനൂ ഉമയ്യയുടെ ഭരണം കണക്കുകൂട്ടി നോക്കി; അത് കൃത്യം ആയിരം മാസങ്ങളായിരുന്നു, ഒരു ദിവസം കൂടുകയോ കുറയുകയോ ചെയ്തില്ല.”29
അബ്ദുല്ലാഹിബ്നു ഹവാല رَضِيَ اللَّهُ عَنْهُ വിൽ നിന്നും അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളി:
يَا ابْنَ حَوَالَةَ ، إِذَا رَأَيْتَ الْخِلَافَةَ قَدْ نَزَلَتِ الْأَرْضِ الْمُقَدَّسَةَ فَقَدْ دَنَتِ الزَّلَازِلُ وَالْبَلَابِلُ وَالْأُمُورُ الْعِظَامُ ، وَالسَّاعَةُ يَوْمَئِذٍ أَقْرَبُ مِنَ النَّاسِ مِنْ يَدِي هَذِهِ مِنْ رَأْسِكَ
“ഇബ്നു ഹവാലാ! ഖിലാഫത്ത് പുണ്യഭൂമിയിൽ (ശാമിൽ) വന്നിറങ്ങിയതായി നീ കണ്ടാൽ, ഭൂകമ്പങ്ങളും ദുരന്തങ്ങളും വലിയ വലിയ സംഭവങ്ങളും അടുത്തെത്തിയിരിക്കുന്നു എന്ന് നീ മനസ്സിലാക്കുക. അന്ന് അന്ത്യനാൾ ജനങ്ങളോട് എൻ്റെ ഈ കൈ നിൻ്റെ തലയോട് അടുത്തതിനേക്കാൾ അടുത്തായിരിക്കും.”30
സൂക്ഷ്മമായ ഒരു കാര്യം (نكتة دقيقة)
താങ്കൾ മനസ്സിലാക്കേണ്ട വളരെ സൂക്ഷ്മമായ ഒരു കാര്യം ഇവിടെയുണ്ട്. അതായത്: ശാമിലെ ഖിലാഫത്തുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ഹദീസുകൾ വന്നിട്ടുണ്ട്; അവയിൽ ചിലത് ആക്ഷേപിക്കുന്നതും, മറ്റു ചിലത് പ്രശംസിക്കുന്നതുമാണ്. ഉദാഹരണത്തിന് ഇബ്നു ഹവാല رَضِيَ اللَّهُ عَنْهُ വിൻ്റെ മുസ്നദിൽ നിന്നുള്ള മറ്റൊരു ഹദീസ് കാണുക.
ഇബ്നു ഹവാല رَضِيَ اللَّهُ عَنْهُ വിൽ നിന്നും അഹ്‌മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു; റസൂൽ ﷺ അരുളി:
«سَيَصِيرُ الْأَمْرُ إِلَى أَنْ تَكُونُوا جُنُوداً مُجَنَّدَةً، جُنْدٌ بِالشَّامِ، وَجُنْدٌ بِالْيَمَنِ، وَجُنْدٌ بِالْعِرَاقِ»
“നിങ്ങൾ പല സൈന്യങ്ങളായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും; ശാമിൽ ഒരു സൈന്യം, യമനിൽ ഒരു സൈന്യം, ഇറാഖിൽ ഒരു സൈന്യം.” ഇബ്നു ഹവാല رَضِيَ اللَّهُ عَنْهُ ചോദിച്ചു: യാ റസൂലല്ലാഹ്! ആ കാലം എനിക്ക് ലഭിക്കുകയാണെങ്കിൽ ഞാൻ ഏത് തിരഞ്ഞെടുക്കണമെന്ന് എനിക്ക് നിർദ്ദേശിച്ചു തന്നാലും. അപ്പോൾ അവിടുന്ന് അരുളി:
«عَلَيْكَ بِالشَّامِ، فَإِنَّهَا خِيرَةُ اللهِ مِنْ أَرْضِهِ، يَجْتَبِي إِلَيْهَا خِيرَتَهُ مِنْ عِبَادِهِ، فَأَمَّا إِنْ أَبَيْتُمْ فَعَلَيْكُمْ بِيَمَنِكُمْ ، وَاسْقُوا مِنْ غُدُرِكُمْ، فَإِنَّ اللَّهَ تَوَكَّلَ لِي بِالشَّامِ وَأَهْلِهِ»
“നീ ശാമിനെ തെരഞ്ഞെടുക്കുക. കാരണം അത് അല്ലാഹുവിൻ്റെ ഭൂമിയിൽ അവൻ്റെ ഏറ്റവും ഉത്തമമായ നാടാണ്. തൻ്റെ ദാസന്മാരിൽ ഉത്തമരായവരെ അവൻ അവിടേക്ക് തിരഞ്ഞെടുക്കും. നിങ്ങൾക്കത് വിസമ്മതമാണെങ്കിൽ നിങ്ങൾ നിങ്ങളുടെ യമനിനെ തെരഞ്ഞെടുക്കുക, നിങ്ങളുടെ ജലാശയങ്ങളിൽ നിന്ന് നിങ്ങൾ കുടിക്കുക. കാരണം ശാമിൻ്റെയും അവിടത്തുകാരുടെയും കാര്യത്തിൽ അല്ലാഹു എനിക്ക് ബാധ്യതയേറ്റിരിക്കുന്നു.”31
ഈ വൈരുദ്ധ്യത്തിനുള്ള പരിഹാരം ഇതാണ്: ശാമുകാർ അവരുടെ സ്വന്തം സവിശേഷതകൾ പരിഗണിക്കുമ്പോൾ യഥാർത്ഥത്തിൽ ഖിലാഫത്തിന് അർഹരായിരുന്നില്ല. എങ്കിലും അവർക്ക് ഖിലാഫത്ത് ലഭിച്ചു; ജിഹാദിൻ്റെയും പരസ്പര സഹകരണത്തിൻ്റെയും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ശർഇയായ പരിഗണന. ഹദീസുകളിൽ വന്ന ആക്ഷേപങ്ങളെല്ലാം ശാമുകാരുടെ കാര്യത്തിലാണ്; എന്നാൽ പ്രശംസയും പ്രോത്സാഹനവുമൊക്കെ ഭരണപരമായ കാര്യങ്ങളിലേക്കും മറ്റും മടങ്ങുന്നതാണ്. അവരുടെ കൂട്ടത്തിൽ വിജ്ഞാനവും ശ്രേഷ്ഠതയും ഭയഭക്തിയുമുള്ള സച്ചരിതനായ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് رَحِمَهُ اللَّهُ ഉണ്ടായിരുന്നു. ഈ ലോകത്ത് അദ്ദേഹത്തിൻ്റെ സ്തുത്യർഹമായ സംഭാവനകളുണ്ട്: ഒന്ന്: ഹദീസുകൾ ക്രോഡീകരിക്കുകയും ശേഖരിക്കുകയും ചെയ്തു. രണ്ട്: അഹ്‌ലുബൈത്തിനെ (പ്രവാചക കുടുംബത്തെ) ശകാരിക്കുന്നത് തടഞ്ഞു. «إِنَّ الله يَبْعَثُ على رأس كل مئة سنةٍ مَنْ يُجَدِّدُ لها دينها» (ഈ സമുദായത്തിന് മതത്തെ നവീകരിച്ച് നൽകുന്നവരെ ഓരോ നൂറ്റാണ്ടിൻ്റെ തുടക്കത്തിലും അല്ലാഹു നിയോഗിക്കും) എന്ന ഹദീസിൻ്റെ പൂർണ്ണരൂപം അദ്ദേഹത്തിന് തികച്ചും അനുയോജ്യമാണ്.
മൂന്നാമത്തെ ഫിത്‌ന: ഖുറാസാനിൽ നിന്നും ബനൂ അബ്ബാസ് പുറപ്പെടൽ
രണ്ടാമത്തെ സന്ധി അവസാനിക്കാറായപ്പോൾ, ഖിലാഫത്ത് അവകാശപ്പെട്ടുകൊണ്ട് ബനൂ അബ്ബാസ് ഖുറാസാനിൽ നിന്ന് പുറപ്പെട്ടു. രക്തരൂക്ഷിതമായ യുദ്ധങ്ങൾ നടന്നു, അതിക്രമങ്ങൾ പ്രകടമായി. ബനൂ ഉമയ്യയിൽ പെട്ടവരെയും അവരെ സഹായിച്ചവരെയും അവർ കൊലപ്പെടുത്തി. അവർ കടുത്ത അക്രമങ്ങൾ അഴിച്ചുവിട്ടു. അക്രമം രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു, അങ്ങനെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഈ കലാപങ്ങൾക്ക് ശേഷം ബനൂ അബ്ബാസിൻ്റെ ഭരണകൂടം സുസ്ഥിരമായി. അതോടെ മൂന്നാമത്തെ മാറ്റം അവസാനിക്കുകയും നാലാമത്തെ മാറ്റം പ്രത്യക്ഷപ്പെടുകയും ചെയ്തു.
മൂന്ന് മാറ്റങ്ങളെക്കുറിച്ചുള്ള പുനർവിചിന്തനം
ഈ മാറ്റം (മൂന്നാമത്തേത്) വലിയ സംഭവങ്ങളും കാര്യങ്ങളും ഉൾക്കൊള്ളുന്നതും, ദീർഘകാലത്തിന് ശേഷം അവസാനിച്ചതുമാണെങ്കിലും; അതിൻ്റെ സ്വഭാവം മുൻകാല മാറ്റങ്ങളെപ്പോലെ തന്നെയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമിൽ രണ്ട് ഭരണകൂടങ്ങൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് പറയാൻ സാധിക്കും: ആദ്യത്തേത് മദീനയിലും, രണ്ടാമത്തേത് ശാമിലും. നബി ﷺ അരുളി: «الخلافة بالمدينة، والمُلْكُ بالشام» “ഖിലാഫത്ത് മദീനയിലായിരിക്കും, രാജഭരണം ശാമിലും.” ഇസ്രാഈലിയ്യാത്തുകളിൽ നബി ﷺ യെക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്: “അദ്ദേഹത്തിൻ്റെ ഹിജ്റയുടെ ഇടം ത്വൈബ (മദീന) യും, ഭരണകേന്ദ്രം ശാമുമായിരിക്കും” എന്നാണ്.
ഒന്നാമത്തേത് (മദീന ഭരണകൂടം): അതിനെ ‘നന്മ’ (ഖൈരിയ്യത്ത്), ‘ഖിലാഫത്തും കാരുണ്യവും’, ‘ഇസ്‌ലാമിൻ്റെ വ്യാപനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് വർണ്ണിക്കപ്പെട്ടു. രണ്ടാമത്തേത് (ശാം ഭരണകൂടം): അതിനെ ‘സത്യം ചെയ്യൽ സാക്ഷ്യപ്പെടുത്തലിനെ മുൻകടക്കും’, ‘കളവ് വ്യാപകമാകും’, ‘കടിച്ചുകീറുന്ന രാജഭരണം’ (മുൽകുൻ അദൂദ്), ‘അസാവിദു സ്വബ്ബാഅ്’ തുടങ്ങിയ പദങ്ങൾ കൊണ്ട് വർണ്ണിക്കപ്പെട്ടു.
ഒന്നാമത്തേതിൻ്റെ കാലയളവ്: ‘മുപ്പത്തിയഞ്ച് വർഷം ഇസ്‌ലാമിൻ്റെ ചക്രം നീങ്ങും’ എന്ന് കാലയളവ് നിശ്ചയിക്കപ്പെട്ടു. രണ്ടാമത്തേതിൻ്റെ കാലയളവ്: ഒന്നാമത്തെ സന്ധിക്ക് ശേഷം ഭരണകൂടം നിലവിൽ വന്നതിൽ നിന്ന് കണക്കാക്കി ‘എഴുപത് വർഷം’ എന്ന് കാലയളവ് നിശ്ചയിക്കപ്പെട്ടു.
ഒന്നാമത്തെ ഭരണകൂടത്തിൽ: സലഫുസ്വാലിഹീങ്ങളെ (സച്ചരിതരായ മുൻഗാമികളെ) ശകാരിക്കുന്ന പതിവുണ്ടായിരുന്നില്ല. രണ്ടാമത്തെ ഭരണകൂടത്തിൽ: അവർ തങ്ങളുടെ താല്പര്യങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് സലഫുസ്വാലിഹീങ്ങളെ ശകാരിക്കാറുണ്ടായിരുന്നു.
ഒന്നാമത്തെ ഭരണകൂടത്തിൽ: മതപരമായ എല്ലാ കാര്യങ്ങളും റസൂൽ ﷺ യിലേക്കും പ്രത്യേക ഖലീഫയിലേക്കുമാണ് മടക്കപ്പെട്ടിരുന്നത്. ആ സമയത്ത് മതത്തിൽ കാര്യമായ യാതൊരു ഭിന്നതകളുമുണ്ടായിരുന്നില്ല. രണ്ടാമത്തെ ഭരണകൂടത്തിൽ: മുർജിഅ, ഖദരിയ്യ, ഖവാരിജ്, റവാഫിദ് പോലെയുള്ള വിശ്വാസപരമായ കാര്യങ്ങളിലും അടിസ്ഥാനങ്ങളിലുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ഭിന്നതകളും രൂപപ്പെട്ടു. ഫത്‌വകളിലും വിധികൾ പറയുന്ന കാര്യങ്ങളിലും ഒരു വിഭാഗം ആളുകൾ മദീനക്കാരുടെ മദ്ഹബിലും (മാർഗ്ഗത്തിലും), മറ്റൊരു വിഭാഗം ഇറാഖുകാരുടെ മദ്ഹബിലുമായിരുന്നു.
എന്നാൽ ഈ അഭിപ്രായവ്യത്യാസങ്ങൾ അന്ന് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല, ഈ തർക്കങ്ങൾ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ഒന്നാമത്തെയും രണ്ടാമത്തെയും മാറ്റങ്ങളിലൂടെ ഉണ്ടായ ആദ്യത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, മൂന്നാമത്തെ മാറ്റത്തിലൂടെ ഉണ്ടായ ഈ അവസ്ഥയെ ഒരൊറ്റ വർഗ്ഗത്തിന് കീഴിൽ അർഹതയുടെ കാര്യത്തിൽ വ്യത്യാസമുള്ള രണ്ട് ഇനങ്ങളെപ്പോലെ കണക്കാക്കേണ്ടതുണ്ട്. ഈ പൊതുവായ കാര്യം പരിഗണിച്ചുകൊണ്ടാണ് നബി ﷺ ഇപ്രകാരം അരുളിയത്: «لا يزال الإسلام عزيزاً إلى اثني عشر خليفة … كلهم من قريش» “പന്ത്രണ്ട് ഖലീഫമാർ കഴിയുന്നത് വരെ ഇസ്‌ലാം പ്രതാപത്തോടെ നിലനിൽക്കും… അവരെല്ലാവരും ഖുറൈശികളിൽ നിന്നുള്ളവരായിരിക്കും.”
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: «لا يزالُ أمرُ النّاسِ ماضياً ما ولاهم اثنا عشر رجلاً … كلهم من قريش» “പന്ത്രണ്ട് ആളുകൾ അവരെ ഭരിക്കുന്നത് വരെ ജനങ്ങളുടെ കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കും… അവരെല്ലാവരും ഖുറൈശികളിൽ നിന്നുള്ളവരായിരിക്കും.” ജാബിർ ബിൻ സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ബുഖാരിയും മുസ്‌ലിമും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ കാര്യം മദീന ഭരണകൂടത്തിനും ശാം ഭരണകൂടത്തിനും ഇടയിൽ പൊതുവായുള്ളതാണ്. ഇതിനൊരു വിശദീകരണം ആവശ്യമാണ്. അതായത്, ദീനിൻ്റെ ആധിപത്യത്തിന് രണ്ട് ചിറകുകളുണ്ട്; ഒന്ന് ഖിലാഫത്തും മറ്റൊന്ന് നബി ﷺ യുടെ വിജ്ഞാനവും. ഖിലാഫത്തിൻ്റെ കാര്യത്തിൽ ഈ രണ്ട് ഭരണകൂടങ്ങൾക്കും ഇടയിലുള്ള യോജിപ്പ് എന്തെന്നാൽ; ബനൂ അബ്ബാസിൻ്റെ ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമായി, വിമതരോടുള്ള പ്രതിരോധം ഇല്ലാതെയും സൈന്യാധിപന്മാരെ പൂർണ്ണമായി ആശ്രയിക്കാതെയും ഖലീഫമാർ തങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി അധികാരം പ്രയോഗിച്ചിരുന്നു.
വിജ്ഞാനത്തിൻ്റെ കാര്യത്തിൽ ഈ രണ്ട് ഭരണകൂടങ്ങൾക്കും ഇടയിലുള്ള യോജിപ്പ് എന്തെന്നാൽ; ആ സമയം വരെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. താൻ ഇന്നയാളെ പിൻപറ്റുന്നവനാണെന്ന് ജനങ്ങളിൽ ആരും തന്നെ പറഞ്ഞിരുന്നില്ല. മറിച്ച്, തങ്ങളുടെ കൂട്ടുകാരുടെ (സ്വഹാബികളുടെയും താബിഉകളുടെയും) മദ്ഹബിൻ്റെ (മാർഗ്ഗത്തിൻ്റെ) അടിസ്ഥാനത്തിൽ ഖുർആനിലെയും സുന്നത്തിലെയും തെളിവുകളെ അവർ വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തിരുന്നത്. അല്ലാഹുവിൻ്റെ റസൂലിൻ്റെ (അവിടുത്തെ മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമുമുണ്ടാകട്ടെ) ശരീഅത്തിൻ്റെ തേട്ടമനുസരിച്ച് അതിലെ മതവിധി ഇപ്രകാരമാണെന്ന് ഓരോരുത്തരും വാദിച്ചു; അതിൽ അവർക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം അല്ലെങ്കിൽ ശരിയായിട്ടുണ്ടാകാം. ആ കാലഘട്ടത്തിലെ ഫിഖ്ഹ് (കർമ്മശാസ്ത്രം) സ്വഹാബികളുടെയും താബിഉകളുടെയും അഥറുകളുമായി (വചനങ്ങളുമായി) ഇടകലർന്നതായിരുന്നു. അവരെല്ലാവരും തന്നെ മുസ്നദുകളും (പരമ്പരയുള്ളവ) മറാസീലുകളും (താബിഇകൾ നേരിട്ട് നബിയിലേക്ക് ചേർത്തുപറയുന്നവ) സ്വീകരിക്കുന്നവരായിരുന്നു.
നാലാമത്തെ മാറ്റം: ഇറാഖിൽ അബ്ബാസിയ്യ ഭരണകൂടം ശക്തിപ്രാപിക്കൽ (التغير الرابع: استحكام دولة بني العباس في العراق)
ഇറാഖിൽ ബനൂ അബ്ബാസ് (അബ്ബാസിയ്യ) ഭരണകൂടം സുസ്ഥിരമായതിനെക്കുറിച്ചാണിത്. ഈ ഭരണകൂടം നാനൂറ് വർഷത്തോളം നീണ്ടുനിന്നു. നബി ﷺ ഇതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
തിർമിദി റിപ്പോർട്ട് ചെയ്യുന്നു. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു; റസൂൽ ﷺ അരുളി:
«تَخْرُجُ مِنْ خُرَاسَانَ رَايَاتٌ سُودٌ ، لَا يَرُدُّهَا شَيْءٌ حَتَّى تُنْصَبَ بِإِيلياء»
“ഖുറാസാനിൽ നിന്ന് കറുത്ത കൊടികൾ പുറപ്പെടും. ഈലിയാഇൽ (ജറുസലേമിൽ) അത് നാട്ടപ്പെടുന്നത് വരെ യാതൊന്നിനും അതിനെ തടഞ്ഞുനിർത്താനാകില്ല.”32
ഇതാണ് ‘സറാഅ്’ (സന്തോഷത്തിൻ്റെ) ഫിത്‌ന (فتنة السرّاء). ‘പിന്നീട് അഹങ്കാരവും സ്വേച്ഛാധിപത്യവും (جبرية وعتوا) ആയിത്തീരും’ എന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യവും ഇതുതന്നെയാണ്.
അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ റസൂൽ ﷺ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് ഫിത്‌നകളെ (കുഴപ്പങ്ങളെ) കുറിച്ച് സംസാരിച്ചു. അവിടുന്ന് അതിനെക്കുറിച്ച് ധാരാളമായി സംസാരിച്ചു. അങ്ങനെ ‘അഹ്‌ലാസ്’ ഫിത്‌നയെക്കുറിച്ച് (فِتْنَةُ الأَحْلَاسِ) പരാമർശിച്ചു. അപ്പോൾ ഒരാൾ ചോദിച്ചു: യാ റസൂലല്ലാഹ്! എന്താണ് അഹ്‌ലാസ് ഫിത്‌ന? അവിടുന്ന് അരുളി:
«هِيَ هَرَبٌ وَحَرْبٌ ، ثُمَّ فِتْنَةُ السَّرَّاءِ ، دَخَنُهَا مِنْ تَحْتِ قَدَمَيْ رَجُلٍ مِنْ أَهْلِ بَيْتِي، يَزْعُمُ أَنَّهُ مِنِّي ، وَلَيْسَ مِنِّي ، وَإِنَّمَا أَوْلِيَائِي الْمُتَّقُونَ، ثُمَّ يَصْطَلِحُ النَّاسُ عَلَى رَجُلٍ كَوَرِك عَلَى ضِلَعٍ ، ثُمَّ فِتْنَةُ الدُّهَيْمَاءِ ، لَا تَدَعُ أَحَداً مِنْ هَذِهِ الْأُمَّةِ إِلَّا لَطَمَتْهُ لَطْمَةً، فَإِذَا قِيلَ : انْقَضَتْ تَمَادَتْ ، يُصْبِحُ الرَّجُلُ فِيهَا مُؤْمِناً، وَيُمْسِي كَافِراً، حَتَّى يَصِيرَ النَّاسُ إِلَى فُسْطَاطَيْنِ : فُسْطَاطِ إِيمَانٍ لَا نِفَاقَ فِيهِ، وَفُسْطَاطِ نِفَاقٍ لَا إِيمَانَ فِيهِ ، فَإِذَا كَانَ ذَاكُمْ فَانْتَظِرُوا الدَّجَّالَ مِنْ يَوْمِهِ أَوْ مِنْ غَدِهِ»
“അത് പായലും പരസ്പരം പോരടിക്കലുമാണ് (ഹറബും ഹർബും). പിന്നീട് സന്തോഷത്തിൻ്റെ ഫിത്‌നയാണ് (ഫിത്‌നതുസ്സർറാഅ്). എൻ്റെ അഹ്‌ലുബൈത്തിൽ പെട്ട ഒരാളുടെ പാദങ്ങൾക്ക് കീഴിൽ നിന്നായിരിക്കും അതിൻ്റെ പുക ഉയരുക. അയാൾ എന്നിൽ പെട്ടവനാണെന്ന് അയാൾ വാദിക്കും; എന്നാൽ അയാൾ എന്നിൽ പെട്ടവനല്ല. അല്ലാഹുവെ സൂക്ഷിക്കുന്നവർ (മുത്തഖീങ്ങൾ) മാത്രമാണ് എൻ്റെ മിത്രങ്ങൾ. പിന്നീട് ജനങ്ങൾ ഒരു മനുഷ്യൻ്റെ കീഴിൽ യോജിക്കും; വാരിയെല്ലിന്മേൽ ഇടുപ്പെല്ല് വെച്ചത് പോലെ (യോജിക്കാത്ത ഒന്ന്). പിന്നീട് ‘ദുഹൈമാഅ്’ ഫിത്‌നയാണ്. ഈ സമുദായത്തിൽ പെട്ട എല്ലാവർക്കും അത് പ്രഹരമേൽപ്പിക്കാതിരിക്കില്ല. അത് അവസാനിച്ചുവെന്ന് പറയപ്പെടുമ്പോഴേക്കും അത് വീണ്ടും തുടരും. ആ ഫിത്‌നയിൽ ഒരാൾ പ്രഭാതത്തിൽ സത്യവിശ്വാസിയായിരിക്കും, എന്നാൽ പ്രദോഷത്തിൽ അവൻ അവിശ്വാസിയായി മാറും. അങ്ങനെ ജനങ്ങൾ രണ്ട് കൂടാരങ്ങളിലായി (വിഭാഗങ്ങളിലായി) മാറും: കാപട്യമില്ലാത്ത ഈമാനിൻ്റെ കൂടാരം, ഈമാനില്ലാത്ത കാപട്യത്തിൻ്റെ കൂടാരം. അപ്രകാരം സംഭവിച്ചാൽ അന്നോ പിറ്റേന്നോ ആയി നിങ്ങൾ ദജ്ജാലിനെ പ്രതീക്ഷിച്ചുകൊള്ളുക.”33
ഖത്വാബി رَحِمَهُ اللَّهُ പറയുന്നു: ഫിത്‌നയെ ‘അഹ്‌ലാസ്’ (കുതിരയുടെയോ ഒട്ടകത്തിൻ്റെയോ മുതുകിൽ വെക്കുന്ന വിരിപ്പ്) ലേക്ക് ചേർത്ത് പറഞ്ഞത് അതിൻ്റെ തുടർച്ചയും ദീർഘകാലത്തെ നിലനിൽപ്പും കാരണമാണ്. ഒരാൾ തൻ്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അവിടെത്തന്നെ കഴിഞ്ഞുകൂടുകയാണെങ്കിൽ ‘അവൻ തൻ്റെ വീടിൻ്റെ വിരിപ്പാണ്’ (هو حلس بيته) എന്ന് അറബികൾ പറയാറുണ്ട്.
അതിൻ്റെ കറുപ്പ് നിറവും അന്ധകാരവും കാരണമായി അതിനെ ‘അഹ്‌ലാസി’നോട് ഉപമിച്ചതുമാകാൻ സാധ്യതയുണ്ട്. ‘ഹർബ്’ (പോരാട്ടം) എന്നാൽ സമ്പത്തും കുടുംബവും നഷ്ടപ്പെടലാണ്. ഒരാളുടെ സമ്പത്തും കുടുംബവും കവർന്നെടുക്കപ്പെട്ടാൽ ‘ഹരിബ റജുൽ, ഫഹുവ ഹരീബ്’ എന്ന് പറയാറുണ്ട്. ‘ദുഖാൻ’ (പുക) എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിക്കുന്നത്, അത് അയാളുടെ കാൽച്ചുവട്ടിൽ നിന്ന് പുകപോലെ ഉയർന്നുവരുമെന്നാണ്.
‘വാരിയെല്ലിന്മേൽ ഇടുപ്പെല്ല് വെച്ചത് പോലെ’ എന്ന പ്രയോഗം ഒരു ഉപമയാണ്. നിലനിൽക്കാത്തതും നേരെയാകാത്തതുമായ കാര്യം എന്നാണ് അതിനർത്ഥം. കാരണം വാരിയെല്ലിന് ഇടുപ്പെല്ലിനെ താങ്ങാനോ വഹിക്കാനോ സാധിക്കില്ല. യോജിപ്പിനെയും അനുയോജ്യതയെയും കുറിച്ച് വർണ്ണിക്കുമ്പോൾ ‘കൈത്തണ്ടയിലെ കൈപ്പത്തി പോലെ’, ‘മുഴങ്കൈയിലെ കൈത്തണ്ട പോലെ’ എന്നൊക്കെയാണ് അറബികൾ പറയുക. ഈ മനുഷ്യൻ ഭരണത്തിന് യോഗ്യനല്ലെന്നും സ്വയം പര്യാപ്തനല്ലെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ‘അദ്ദഹ്മാഅ്’ (കറുത്തത്/ഇരുണ്ടത്) എന്നതിൻ്റെ ചെറുരൂപമാണ് (തസ്ഗീർ) ‘ദുഹൈമാഅ്’ എന്ന് പ്രയോഗിച്ചിരിക്കുന്നത്. അതിനെ ആക്ഷേപിക്കുന്നതിൻ്റെ ഭാഗമായാണ് അങ്ങനെ ചെറുരൂപത്തിൽ പ്രയോഗിച്ചത്.
ഈ ഹദീസിൻ്റെ അർത്ഥത്തിൽ ഈ സാധുവിൻ്റെ (ഗ്രന്ഥകർത്താവിൻ്റെ) ഗവേഷണ വിലയിരുത്തൽ ഇപ്രകാരമാണ്: ‘അഹ്‌ലാസ്’ ഫിത്‌ന കൊണ്ടുദ്ദേശിക്കുന്നത് ശാമിലെ ബനൂ ഉമയ്യയുടെ (ഉമവികളുടെ) ഫിത്‌നയാണ്. ‘ഹറബ്’ (പായൽ/ഓടിപ്പോകൽ) എന്നത് അബ്ദുല്ലാഹിബ്നു സുബൈർ رَضِيَ اللَّهُ عَنْهُ മദീനയിൽ നിന്ന് മക്കയിലേക്ക് പലായനം ചെയ്തതിലേക്കുള്ള സൂചനയാണ്. ‘ഹർബ്’ കൊണ്ടുദ്ദേശിക്കുന്നത് ളഹ്ഹാക് ബിൻ ഖൈസിൻ്റെയും മറ്റും യുദ്ധങ്ങളാണ്. ‘സറാഅ്’ ഫിത്‌ന കൊണ്ടുദ്ദേശിക്കുന്നത് ബനൂ അബ്ബാസിൻ്റെ (അബ്ബാസിയ്യ) ഫിത്‌നയാണ്. ഇബ്രാഹീം അൽ-അബ്ബാസി അബൂ മുസ്‌ലിമിന് നൽകിയ വസ്വിയ്യത്തിൻ്റെ ചരിത്രം നിങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ വായിച്ചിട്ടുണ്ടാകും. ‘ദുഹൈമാഅ്’ ഫിത്‌ന കൊണ്ടുദ്ദേശിക്കുന്നത് തുർക്കികളുടെ ഫിത്‌നയാണ്. ‘അത് അവസാനിച്ചുവെന്ന് പറയപ്പെടുമ്പോഴേക്കും അത് വീണ്ടും തുടരും’ എന്നത് പേർഷ്യയിലും റോമിലും തുർക്കി വിഭാഗങ്ങൾ തലമുറകളായി (ഒന്നിന് പിറകെ ഒന്നായി) നിലയുറപ്പിച്ചതിലേക്കുള്ള സൂചനയാണ്.
വളരെ സങ്കീർണ്ണവും സൂക്ഷ്മവുമായ ഒരു വിഷയം ഇവിടെ ബാക്കിയുണ്ട്. ഇബ്നു മാജയുടെ ഹദീസിൽ അബൂ മുസ്‌ലിം ഖുറാസാനിൽ നിന്ന് പുറപ്പെടുന്നതിനെക്കുറിച്ചുള്ള സൂചനയും, ഈ ഖലീഫയെ ‘മഹ്ദി’ എന്ന് വിശേഷിപ്പിച്ചതും, അദ്ദേഹത്തെ സഹായിക്കാൻ പ്രേരിപ്പിച്ചതുമാണ് ആ വിഷയം. ഖവാരിജുകൾ ഇതിനെ എതിർത്തിട്ടുണ്ട്.
അൽഖമയിലൂടെ അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇബ്നു മാജ റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ റസൂൽ ﷺ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ ബനൂ ഹാശിമിൽ പെട്ട കുറച്ച് യുവാക്കൾ അങ്ങോട്ട് വന്നു. അവരെ കണ്ടപ്പോൾ നബി ﷺ യുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും മുഖവിവർണ്ണനാകുകയും ചെയ്തു. അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു: അങ്ങയുടെ മുഖത്ത് ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത വല്ലതും എപ്പോഴും ഞങ്ങൾ കാണുന്നുണ്ടല്ലോ? അവിടുന്ന് അരുളി:
«إِنَّا أَهْلُ بَيْتٍ اخْتَارَ اللهُ لَنَا الْآخِرَةَ عَلَى الدُّنْيَا، وَإِنَّ أَهْلَ بَيْتِي سَيَلْقَوْنَ بَعْدِي بَلَاءً وَتَشْرِيداً وَتَطْرِيداً حَتَّى يَأْتِيَ قَوْمٌ مِنْ قِبَلِ الْمَشْرِقِ مَعَهُمْ رَايَاتٌ سُودٌ ، فَيَسْأَلُونَ الْخَيْرَ ، فَلَا يُعْطَوْنَهُ، فَيُقَاتِلُونَ، فَيُنْصَرُونَ، فَيُعْطَوْنَ مَا سَأَلُوا ، فَلَا يَقْبَلُونَهُ حَتَّى يَدْفَعُوهَا إِلَى رَجُلٍ مِنْ أَهْلِ بَيْتِي، فَيَمْلَؤُهَا قِسْطاً ، كَمَا مَلَؤُوْهَا جَوْراً ، فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَلْيَأْتِهِمْ وَلَوْ حَبْوا عَلَى الثَّلْجِ»
“തീർച്ചയായും ഞങ്ങൾ അഹ്‌ലുബൈത്താണ് (പ്രവാചക കുടുംബമാണ്); അല്ലാഹു ഞങ്ങൾക്ക് ദുനിയാവിനേക്കാൾ പരലോകം തിരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് ശേഷം എൻ്റെ അഹ്‌ലുബൈത്ത് പരീക്ഷണങ്ങൾക്കും, നാടുകടത്തലുകൾക്കും, പുറത്താക്കലുകൾക്കും വിധേയരാകും; കിഴക്കുഭാഗത്ത് നിന്ന് കറുത്ത കൊടികളുമായി ഒരു കൂട്ടർ വരുന്നത് വരെ. അവർ നന്മ ആവശ്യപ്പെടും, എന്നാൽ അവർക്കത് നൽകപ്പെടില്ല. അപ്പോൾ അവർ പോരാടുകയും വിജയം വരിക്കുകയും ചെയ്യും. അപ്പോൾ അവർ ചോദിച്ചത് അവർക്ക് നൽകപ്പെടും. എന്നാൽ എൻ്റെ അഹ്‌ലുബൈത്തിൽ പെട്ട ഒരാളെ അവർ അത് ഏൽപ്പിക്കുന്നത് വരെ അവരത് സ്വീകരിക്കില്ല. അപ്രകാരം മുമ്പ് അനീതി കൊണ്ട് നിറക്കപ്പെട്ടത് പോലെ അദ്ദേഹം അതിനെ നീതി കൊണ്ട് നിറക്കും. നിങ്ങളിൽ ആരെങ്കിലും ആ കാലഘട്ടം പ്രാപിച്ചാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ; മഞ്ഞിലൂടെ ഇഴഞ്ഞാണെങ്കിലും ശരി.”34
സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇബ്നു മാജ റിപ്പോർട്ട് ചെയ്യുന്നു. റസൂൽ ﷺ അരുളി:
يَقْتَتِلُ عِنْدَ كَنْزِكُمْ ثَلَاثَةٌ ، كُلُّهُمْ ابْنُ خَلِيفَةٍ ، ثُمَّ لَا يَصِيرُ إِلَى وَاحِدٍ مِنْهُمْ، ثُمَّ تَطْلُعُ الرَّايَاتُ السُّودُ مِنْ قِبَلِ الْمَشْرِقِ ، فَيَقْتُلُونَكُمْ قَتْلاً لَمْ يُقْتَلْهُ قَوْمٌ ، ثُمَّ ذَكَرَ شَيْئاً لَا أَحْفَظُهُ ، فَقَالَ : فَإِذَا رَأَيْتُمُوهُ فَبَايِعُوهُ وَلَوْ حَبُوا عَلَى الثَّلْجِ، فَإِنَّهُ خَلِيفَةُ اللَّهِ الْمَهْدِيُّ
“നിങ്ങളുടെ നിധിക്ക് അരികിൽ വെച്ച് മൂന്ന് പേർ പരസ്പരം പോരടിക്കും. അവർ മൂന്ന് പേരും ഖലീഫയുടെ മക്കളായിരിക്കും. എന്നാൽ അവരിലൊരാളിലേക്കും അത് എത്തിച്ചേരില്ല. പിന്നീട് കിഴക്കുഭാഗത്ത് നിന്ന് കറുത്ത കൊടികൾ പ്രത്യക്ഷപ്പെടും. മുമ്പൊരു ജനതയും കൊലപ്പെടുത്തിയിട്ടില്ലാത്തത്ര ഭയാനകമായ രൂപത്തിൽ അവർ നിങ്ങളെ കൊലപ്പെടുത്തും.” സൗബാൻ പറയുന്നു: പിന്നീട് അവിടുന്ന് ഒരു കാര്യം പറഞ്ഞു, അതെനിക്ക് ഓർമ്മയില്ല. ശേഷം അവിടുന്ന് അരുളി: “അതുകൊണ്ട് നിങ്ങളത് കണ്ടാൽ അവനുമായി ബൈഅത്ത് (കരാർ) ചെയ്യുക; മഞ്ഞിലൂടെ ഇഴഞ്ഞാണെങ്കിലും ശരി. കാരണം അവൻ അല്ലാഹുവിൻ്റെ ഖലീഫയായ മഹ്ദിയാകുന്നു.”35
അബ്ദുല്ലാഹിബ്നുൽ ഹാരിസ് ബിൻ ജസ്അ് അസ്സുബൈദി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഇബ്നു മാജ റിപ്പോർട്ട് ചെയ്യുന്നു. റസൂൽ ﷺ അരുളി: يَخْرُجُ ناسٌ من المشرق فيوطئون للمهدي ؛ يعني : سلطانه “കിഴക്കുഭാഗത്ത് നിന്ന് ചില ആളുകൾ പുറപ്പെടും, അവർ മഹ്ദിക്ക് കളമൊരുക്കിക്കൊടുക്കും.” അതായത് അദ്ദേഹത്തിൻ്റെ ഭരണത്തിന്.36
എൻ്റെ ഗവേഷണ വിലയിരുത്തലിൽ, ഈ മൂന്ന് ഹദീസുകളിലും ‘മഹ്ദി’ എന്ന് പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം അബ്ബാസിയ്യ ഖലീഫയാണ്; അല്ലാതെ അവസാന കാലത്ത് പ്രത്യക്ഷപ്പെടുന്ന ഇമാം മഹ്ദിയല്ല. അദ്ദേഹത്തെ ഇവിടെ ‘മഹ്ദി’ എന്ന് വിശേഷിപ്പിച്ചതും, ‘അല്ലാഹുവിൻ്റെ ഖലീഫ’ എന്ന് വിളിച്ചതും, അദ്ദേഹത്തെ സഹായിക്കാൻ പ്രേരിപ്പിച്ചതും; ഈ വിഭാഗത്തിൻ്റെ ഭരണകൂടം നിലവിൽ വരുമെന്ന് മാറ്റംവരാത്ത രൂപത്തിൽ അദൃശ്യലോകത്ത് അല്ലാഹു തീരുമാനിച്ചുറപ്പിച്ചത് കൊണ്ടാണ്. അത് മാറുന്നതുമല്ല. അദ്ദേഹത്തെ ‘മഹ്ദി’ (സന്മാർഗ്ഗം ലഭിച്ചവൻ) എന്ന് വിശേഷിപ്പിച്ചതിൻ്റെ അർത്ഥം; തൻ്റെ ഭരണകൂടം സുസ്ഥിരമാക്കുന്നതിലേക്ക് നയിക്കുന്ന രൂപത്തിലുള്ള ശരിയായ ആസൂത്രണങ്ങളിലേക്ക് അദ്ദേഹത്തിന് വഴി കാണിക്കപ്പെട്ടിരിക്കുന്നു എന്നാണ്. തങ്ങളുടെ ആസൂത്രണങ്ങൾ തകർന്നുപോവുകയും, കുഴപ്പങ്ങളും അരാജകത്വങ്ങളും (ഹർജും മർജും) അല്ലാതെ മറ്റൊന്നും നേടിയെടുക്കാൻ കഴിയാതിരിക്കുകയും ചെയ്ത മറ്റ് വിമതന്മാരുടെ (ഖവാരിജുകൾ പോലെയുള്ളവരുടെ) മാതൃകയിലല്ല അദ്ദേഹമുള്ളത്.
അദ്ദേഹത്തെ ‘അല്ലാഹുവിൻ്റെ ഖലീഫ’ എന്ന് വിളിച്ചതിൻ്റെ അർത്ഥം; അദ്ദേഹത്തിൻ്റെ ഭരണം അല്ലാഹുവിൻ്റെ വിധിപ്രകാരം യാഥാർത്ഥ്യമായിരിക്കുന്നു എന്നാണ്. അതിനാൽ അദ്ദേഹവുമായി സഹകരിക്കൽ അനിവാര്യമാണ്; അദ്ദേഹത്തെ എതിർക്കാൻ പാടുള്ളതല്ല. കാരണം, ഇസ്‌ലാമിക ശരീഅത്തിലെ യഥാർത്ഥ ലക്ഷ്യം എന്നത് തർക്കങ്ങൾ അവസാനിപ്പിക്കലും, കുഴപ്പങ്ങളും അരാജകത്വങ്ങളും കുറക്കലുമാണ്.
തകർന്നുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തേക്കാൾ ഉത്തമമായിട്ടുള്ളത് സുസ്ഥിരമായ ഒരു ഭരണകൂടമാണ് – അതിൻ്റെ ഭരണാധികാരി ‘വാരിയെല്ലിന്മേൽ ഇടുപ്പെല്ല് വെച്ചത് പോലെ’ (യോജിക്കാത്തവൻ) ആണെങ്കിൽ പോലും; മറിച്ച് തകർന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിൻ്റെ ഭരണാധികാരി ഏറ്റവും ഉത്തമനാണെങ്കിൽ പോലും. ശരീഅത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്നത് കുഴപ്പങ്ങൾ കുറക്കുകയെന്നതും, ഏറ്റവും വേഗത്തിൽ ആ ലക്ഷ്യം നേടിയെടുക്കാനുള്ള വഴികൾ നിർണ്ണയിക്കുകയെന്നതുമാണ്.
അബ്ബാസിയ്യ ഭരണകൂടത്തിൻ്റെ ആദ്യകാലത്ത് ഖലീഫയുടെ കൽപ്പനകൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നടപ്പിലാക്കപ്പെട്ടിരുന്നു. അൽ-മുഅ്തസ്വിമിന് ശേഷം അതിന് ദൗർബല്യം ബാധിച്ചു. അങ്ങനെ സൽജൂഖികളുടെ ഭരണകൂടം നിലവിൽ വന്നു. അവസാനം ബനൂ അബ്ബാസിൻ്റെ ഭരണം യാഥാർത്ഥ്യമില്ലാത്ത വെറുമൊരു നാമമാത്രമായ രൂപമായി മാറി.
ഈജിപ്തിൽ ഉബൈദിയ്യകൾ (ഫാത്വിമിയ്യകൾ) ഭരണത്തിനെതിരെ പുറപ്പെട്ടു, അവരിൽ നിന്ന് വലിയ ഫിത്‌നകൾ വെളിപ്പെട്ടു. ശാമിൽ ക്രിസ്ത്യാനികൾ ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ ഉബൈദിയ്യകൾ ചിതറിക്കപ്പെടുകയും, ക്രിസ്ത്യാനികൾ ശാമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
പിന്നീട് ഖുറാസാനിൽ ചെങ്കിസ്ഖാൻ്റെ തുർക്കികൾ (മംഗോളിയർ) ആധിപത്യം സ്ഥാപിച്ചു. അവസാനമായി അബ്ബാസിയ്യ ഖലീഫയുടെ പായ ചുരുട്ടപ്പെട്ടു (ഭരണം അവസാനിച്ചു). അതോടെ അറബികളുടെ ഭരണകൂടവും അവസാനിച്ചു. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും അജമുകളുടെ (അനറബികളുടെ) ആധിപത്യം ഉയർന്നുവന്നു. ഇതാണ് അഞ്ചാമത്തെ മാറ്റത്തിൻ്റെ തുടക്കം.
അഞ്ചാമത്തെ മാറ്റം: അനറബികളുടെ ഭരണം (التغير الخامس: دولة العجم)
അബ്ബാസിയ്യ ഭരണകാലത്ത് മദ്ഹബുകളുടെ അടിസ്ഥാനങ്ങളും ശാഖകളും സുസ്ഥിരമായി. ഹനഫികളും ശാഫിഇകളും മാലികികളും അവരവരുടെ മദ്ഹബുകൾക്കനുസരിച്ച് ഗ്രന്ഥങ്ങൾ രചിച്ചു. വിശ്വാസപരമായ അടിസ്ഥാനങ്ങളിൽ മുഅ്തസിലിയ്യ, ശീഅഃ, ജഹ്‌മിയ്യ എന്നീ കക്ഷികൾ പരസ്പരം വേറിട്ടുനിന്നു. അവരുടെ കാലഘട്ടത്തിലാണ് ഗ്രീക്ക് വിജ്ഞാനങ്ങൾ അറബി ഭാഷയിലേക്ക് മാറ്റപ്പെട്ടത്. പേർഷ്യൻ ചരിത്രം അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എല്ലാ കക്ഷികളും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷിക്കുന്നവരായിരുന്നു. ശാമിലെ ഭരണകൂടം അവസാനിക്കുന്നതിന് മുമ്പ് ജനങ്ങളിൽ ആരും തന്നെ ഹനഫിയെന്നോ ശാഫിഇയെന്നോ സ്വയം പേരുവിളിച്ചിരുന്നില്ല. മറിച്ച്, തങ്ങളുടെ കൂട്ടുകാരുടെ (മുൻഗാമികളുടെ) മദ്ഹബുകൾക്കനുസരിച്ച് അവർ തെളിവുകൾക്ക് വ്യാഖ്യാനം നൽകുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഇറാഖിലെ ഭരണകാലത്ത് (അബ്ബാസിയ്യ കാലഘട്ടത്തിൽ) ഓരോരുത്തരും ഹനഫി, ശാഫിഇ എന്നിങ്ങനെ ഓരോ പ്രത്യേക മദ്ഹബുകളിലേക്ക് ചേർന്നുനിൽക്കുന്നവരായി മാറി. തങ്ങളുടെ മദ്ഹബിലെ പണ്ഡിതന്മാരിൽ നിന്ന് വ്യക്തമായ ഒരു വാക്ക് (قول) ലഭിച്ചാൽ മാത്രമേ അവർ ഖുർആനും ഹദീസും വെച്ച് വിധികൽപ്പിച്ചിരുന്നുള്ളൂ. അങ്ങനെ ഖുർആനും ഹദീസും വ്യാഖ്യാനിക്കുന്നതിലൂടെ ഉടലെടുത്ത ഭിന്നതകൾ സുസ്ഥിരമായി മാറി.
അബ്ബാസിയ്യ ഭരണകൂടത്തിൻ്റെ ആദ്യകാലത്തും മധ്യകാലത്തും അവസാന കാലത്തും എന്തുതന്നെ മാറ്റങ്ങളുണ്ടായിരുന്നാലും, ഈ മദ്ഹബുകൾ സ്ഥാപിക്കുന്നതിലും, അവയുടെ ശാഖകൾ ഉണ്ടാക്കുന്നതിലും, തഖ്‌രീജ് (നിയമങ്ങൾ വേർതിരിച്ചെടുക്കൽ) നടത്തുന്നതിലുമാണ് അത് കടന്നുപോയത്. ഈ അവസ്ഥ ആദ്യത്തെ രണ്ട് അവസ്ഥകളുമായി (കാലഘട്ടങ്ങളുമായി) താരതമ്യം ചെയ്യുമ്പോൾ, ഉയർന്ന വർഗ്ഗത്തിനുള്ളിലെ (الجنس العالي) താഴ്ന്ന വർഗ്ഗത്തെ (الجنس السافل) പോലെയായിരുന്നു.
ഈ പൊതുവായ കാര്യം പരിഗണിച്ചുകൊണ്ട് നബി ﷺ പറഞ്ഞു; അബൂദാവൂദ് സഅ്ദ് ബിൻ അബീ വഖാസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും റിപ്പോർട്ട് ചെയ്തത് പോലെ, നബി ﷺ അരുളി:
«إِنِّي لَأَرْجُو أَنْ لَا تَعْجَزَ أُمَّتِي عِنْدَ رَبِّهَا أَنْ يُؤَخِّرَهُمْ نِصْفَ يَوْمٍ، قِيلَ لِسَعْدٍ: وَكَمْ نِصْفُ ذَلِكَ الْيَوْمِ، قَالَ : خَمْسُ مِئَةِ سَنَةٍ »
“എൻ്റെ സമുദായത്തിന് അവരുടെ രക്ഷിതാവിൻ്റെ അടുക്കൽ ഒരു അരദിവസം നീട്ടിക്കിട്ടാൻ അവർ അശക്തരാകില്ലെന്ന് ഞാൻ തീർച്ചയായും പ്രതീക്ഷിക്കുന്നു. അപ്പോൾ സഅ്ദിനോട് ചോദിക്കപ്പെട്ടു: ആ അരദിവസം എന്നാൽ എത്രയാണ്? അദ്ദേഹം പറഞ്ഞു: അഞ്ഞൂറ് വർഷം.”37
ഇതിൻ്റെ വിശദീകരണം ഇപ്രകാരമാണ്: മദീനയിലും ശാമിലും ഇറാഖിലുമുള്ള ഖിലാഫത്ത് (ഭരണം) ഖുറൈശികളിലായിരുന്നു. പ്രത്യക്ഷത്തിലെങ്കിലും, അറബ് നാടുകളിൽ നിന്നാണ് എല്ലാ ഭാഗങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കൽപ്പനകളും വിധികളും പുറപ്പെട്ടിരുന്നത്. ഇതിൻ്റെ കാലയളവ് അഞ്ഞൂറ് വർഷമായിരുന്നു. ഈ ഹദീസിലെ ഉമ്മത്ത് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് തൻ്റെ സ്വന്തം ജനതയെയും ഗോത്രത്തെയുമാണ്. ഈ കാലയളവിന് ശേഷം ഖുറൈശികളുടെ ഭരണകൂടം, അഥവാ അറബികളുടെ ഭരണകൂടം അവസാനിച്ചു; എന്ന് മാത്രമല്ല അത് ചിതറിപ്പോകുകയും ചെയ്തു. അങ്ങനെ അനറബികൾ സദസ്സുകളുടെയും വേദികളുടെയും അധ്യക്ഷന്മാരും, ലോകത്തിൻ്റെ രാജാക്കന്മാരുമായി മാറി. അറബ് ഭരണകൂടം അവസാനിക്കുകയും, ജനങ്ങൾ വിവിധ നാടുകളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തപ്പോൾ, അവർ ഹൃദിസ്ഥമാക്കി വെച്ചിരുന്ന മദ്ഹബുകളെ അവർ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചു. കഴിഞ്ഞ കാലഘട്ടത്തിൽ കർമ്മശാസ്ത്രപരമായി വേർതിരിച്ചെടുത്ത (ഇസ്തിംബാത്വ് ചെയ്ത) കാര്യങ്ങൾ പിൽക്കാലത്ത് സ്ഥിരപ്പെട്ട സുന്നത്തായി (ചര്യയായി) മാറി. അങ്ങനെ അവരുടെ വിജ്ഞാനം എന്നത്, തഖ്‌രീജുകൾക്ക് മേൽ തഖ്‌രീജ് ഉണ്ടാക്കുന്നതിലും, ശാഖകൾക്ക് മേൽ ശാഖകൾ ഉണ്ടാക്കുന്നതിലും മാത്രമായി ചുരുങ്ങി.
ഈ അജമുകളുടെ ഭരണകൂടം മജൂസികളുടെ (അഗ്നിയാരാധകരുടെ) ഭരണകൂടം പോലെ തന്നെയാണ്. എന്നാൽ അവർ നമസ്കാരം നിലനിർത്തുകയും, തൗഹീദ് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് മാത്രം. നാം ജനിച്ചിട്ടുള്ളത് ഈ മാറ്റത്തിൻ്റെ കീഴിലാണ്. ഇതിന് ശേഷം അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കറിയില്ല.
ഇസാലതുൽ ഖഫാഅ് അൻ ഖിലാഫതിൽ ഖുലഫാഅ്
- സുനൻ അദ്ദാരിമി – 83 ↩︎
- സുനൻ അദ്ദാരിമി – 88 ↩︎
- ജാമിഉത്തിർമിദി – 3618 ↩︎
- സുനൻ അദ്ദാരിമി – 84 ↩︎
- അശ്‌ശമാഇലുൽ മുഹമ്മദിയ്യ – 368 ↩︎
- സൂറത്ത് അത്തൗബ – 128 ↩︎
- സ്വഹീഹുൽ ബുഖാരി – 6429, സ്വഹീഹ് മുസ്‌ലിം – 2533 ↩︎
- ജാമിഉത്തിർമിദി – 2303 ↩︎
- സുനൻ അബീ ദാവൂദ് – 4254 ↩︎
- സ്വഹീഹുൽ ബുഖാരി – 3606, സ്വഹീഹ് മുസ്‌ലിം – 1847 ↩︎
- സുനൻ അബീ ദാവൂദ് – 4244 ↩︎
- അൽ-മുഅ്ജമുൽ ഔസത്വ് ↩︎
- അൽ-മുസ്തദ്റക് – 4676 ↩︎
- മുസ്നദ് അഹ്‌മദ് – 695 ↩︎
- മുസ്നദ് അബീ യഅ്‌ലാ – 4868 ↩︎
- അൽ-മുസ്തദ്റക് – 8447 ↩︎
- സ്വഹീഹുൽ ബുഖാരി – 7121, സ്വഹീഹ് മുസ്‌ലിം – 157 ↩︎
- സ്വഹീഹുൽ ബുഖാരി – 2812, സ്വഹീഹ് മുസ്‌ലിം – 2916 ↩︎
- സ്വഹീഹുൽ ബുഖാരി – 7109 ↩︎
- മുസ്വന്നഫ് ഇബ്നു അബീ ശൈബ – 30715 ↩︎
- മിശ്കാത്തുൽ മസ്വാബീഹ്, ദലാഇലുന്നുവുബ്ബ ↩︎
- സുനൻ അബീ ദാവൂദ് – 4261 ↩︎
- ജാമിഉത്തിർമിദി – 2220 ↩︎
- സ്വഹീഹ് മുസ്‌ലിം – 2545 ↩︎
- സ്വഹീഹുൽ ബുഖാരി – 7058 ↩︎
- അൽ-മുസ്തദ്റക് – 8476 ↩︎
- അൽ-മുസ്തദ്റക് – 8481 ↩︎
- ദലാഇലുന്നുവുബ്ബ – 447/7 ↩︎
- ജാമിഉത്തിർമിദി – 3350 ↩︎
- സുനൻ അബീ ദാവൂദ് – 2535 ↩︎
- സുനൻ അബീ ദാവൂദ് – 2483 ↩︎
- ജാമിഉത്തിർമിദി – 2269 ↩︎
- സുനൻ അബീ ദാവൂദ് – 4242 ↩︎
- സുനൻ ഇബ്നു മാജ – 4082 ↩︎
- സുനൻ ഇബ്നു മാജ – 4084 ↩︎
- സുനൻ ഇബ്നു മാജ – 4088 ↩︎
- സുനൻ അബീ ദാവൂദ് – 4350 ↩︎

