അധ്യായം: ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണെന്നതിനെക്കുറിച്ച് വന്നവ

10 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – ഫദ്‌ലുൽ ഇസ്‌ലാം


ശൈഖ് സ്വാലിഹ് അൽ-ഉസൈമി:

ഈ അധ്യായത്തിന്റെ ഉദ്ദേശ്യം: ബിദ്അത്തിന്റെ തിന്മയെ ഗൗരവമായി ഉണർത്തലും, അതിന്റെ അപകടം വ്യക്തമാക്കലും, അത് വൻപാപങ്ങളേക്കാൾ വലിയ അപകടമുള്ളതും ഉപദ്രവകരവുമാണെന്ന് അറിയിക്കലുമാണ്.

മതപരമായി (ശറഇൽ) ‘ബിദ്അത്ത്’ എന്നാൽ: ആരാധന ലക്ഷ്യമാക്കിക്കൊണ്ട് മതത്തിലില്ലാത്ത ഒരു കാര്യം അതിൽ പുതുതായി ഉണ്ടാക്കലാണ്.

മതപരമായി ‘വൻപാപം’ (കബീറത്ത്) എന്നാൽ: ഗൗരവമായ രൂപത്തിൽ മതത്തിൽ വിലക്കപ്പെട്ട കാര്യങ്ങളാണ്; കുഫ്റും ശിർക്കും അതിന് താഴെയുള്ളവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. എന്നാൽ സാങ്കേതികമായി (ഇസ്ത്വിലാഹിൽ) കുഫ്റും ശിർക്കുമല്ലാത്തവയ്ക്കാണ് ‘വൻപാപങ്ങൾ’ എന്ന് പ്രത്യേകം വിളിക്കപ്പെടുന്നത്. അതായത്, ശിർക്ക്, കുഫ്റ്, ബിദ്അത്ത് എന്നിവ ഒഴികെ ഗൗരവമായ രൂപത്തിൽ മതത്തിൽ വിലക്കപ്പെട്ടവയ്ക്കാണ് സാങ്കേതികമായി വൻപാപം എന്ന് പറയുന്നത്.

ഇവിടെ ഈ രണ്ട് പദങ്ങൾ (ബിദ്അത്ത്, വൻപാപം) കൊണ്ടും ഉദ്ദേശിക്കുന്നത് അവയുടെ സാങ്കേതിക അർത്ഥമാണ്. അപ്പോൾ ഈ അധ്യായത്തിന്റെ അർത്ഥം ഇപ്രകാരമാണ്: ‘ബിദ്അത്ത് സാങ്കേതികമായ വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണെന്നതിനെക്കുറിച്ച് വന്നവ’. കാരണം, മതപരമായ വീക്ഷണത്തിൽ വൻപാപം എന്ന പദത്തിൽ ശിർക്കും കുഫ്റും ഉൾപ്പെടുന്നുണ്ട്. കുഫ്റ് വൻപാപമാണ്, ശിർക്കും വൻപാപമാണ്; എന്നാൽ സാങ്കേതികമായി വൻപാപം എന്ന് പറയുന്നത് അവ രണ്ടും ഒഴികെയുള്ളവയ്ക്കാണ്.

ബിദ്അത്തുകളുടെ അപകടം വൻപാപങ്ങളേക്കാൾ മുകളിലാണെന്ന് പറയാൻ രണ്ട് കാര്യങ്ങളാണ് കാരണം:

  • ഒന്നാമത്തേത് ‘കർമ്മവുമായി ബന്ധപ്പെട്ടത്’: ബിദ്അത്ത് ചെയ്യുക എന്നത് മതനിയമത്തിന് മുകളിലുള്ള ഒരു കടന്നുകയറ്റവും തിരുത്തലുമാണ്. അത് മതത്തിന് ന്യൂനതയുണ്ടെന്ന് ചേർത്തുപറയലും, മതത്തിന് പൂർണ്ണത ആവശ്യമുണ്ടെന്ന് വാദിക്കലുമാണ്. കാരണം, ബിദ്അത്ത് ഉണ്ടാക്കുന്നവൻ തന്റെ ഈ പ്രവൃത്തിയിലൂടെ മതനിയമത്തിന് മുകളിൽ ഒരു തിരുത്തൽ (അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ) നടത്തുകയാണ് ചെയ്യുന്നത്; മതത്തിന് ന്യൂനതയുണ്ടെന്നും അത് പൂർണ്ണമാക്കേണ്ടതുണ്ടെന്നും അയാൾ സ്ഥാപിക്കുന്നു. അങ്ങനെ അയാൾ ആ പ്രവൃത്തിയെ മതത്തിന്റെ ഭാഗമാക്കി മാറ്റുന്നു.
  • രണ്ടാമത്തേത് ‘ചെയ്യുന്ന ആളുമായി ബന്ധപ്പെട്ടത്’: ബിദ്അത്ത് ചെയ്യുന്നവൻ അതിനെ അല്ലാഹുവിങ്കലേക്ക് അടുക്കാനുള്ള ഒരു മതപരമായ ആരാധനയാക്കി മാറ്റുന്നു എന്നതാണ്.

ഈ രണ്ട് കാര്യങ്ങളും വൻപാപങ്ങൾ ചെയ്യുന്നവനിൽ ഉണ്ടാകുന്നില്ല. കാരണം, വൻപാപങ്ങളിൽ മുഴുകുന്നവൻ തന്റെ പ്രവൃത്തിയിലൂടെ മതത്തിന് മുകളിൽ ഒരു തിരുത്തൽ നടത്താനോ, മതത്തിന് ന്യൂനതയുണ്ടെന്ന് വരുത്തിത്തീർക്കാനോ, അതിന് പൂർണ്ണത ആവശ്യമുണ്ടെന്ന് വാദിക്കാനോ ഉദ്ദേശിക്കുന്നില്ല; അതോടൊപ്പം അയാൾ തന്റെ ആ പാപത്തെ അല്ലാഹുവിങ്കലേക്ക് അടുക്കാനുള്ള ഒരു മതപരമായ ആരാധനയായി കണക്കാക്കുന്നുമില്ല. ഈ രണ്ട് കാര്യങ്ങൾ ബിദ്അത്തിന് മാത്രം പ്രത്യേകമായതുകൊണ്ടാണ്, അത് വൻപാപങ്ങളേക്കാൾ വലിയ അപകടമുള്ളതും ഉപദ്രവകരവുമായി മാറിയത്.

ഇനി തെളിവുകളുടെ വിശദാംശങ്ങളിലേക്ക് വന്നാൽ, ഈ അധ്യായത്തിന്റെ ഉദ്ദേശ്യം യാഥാർത്ഥ്യമാക്കുന്നതിനായി ഏഴ് തെളിവുകളാണ് അദ്ദേഹം പരാമർശിച്ചിട്ടുള്ളത്:

ഒന്നാമത്തെ തെളിവ്: അല്ലാഹുവിന്റെ ഈ വചനമാണ്: ‘തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല…’ ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് ഈ ആശയത്തിലാണത്: ബിദ്അത്തുകൾ ഏറെക്കുറെ ശിർക്കിനോട് സാമ്യമുള്ളതാണ്. കാരണം അവ രണ്ടും ആരാധനയാക്കപ്പെടുകയും മതമായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കാൻ ഉദ്ദേശിക്കുന്നു എന്നതിൽ അവ രണ്ടും സമാനമാകുന്നു. അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിനോടുള്ള ഈ സാമ്യം കാരണം, വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതും ശിക്ഷിക്കപ്പെടാൻ അർഹതയുള്ളതും ബിദ്അത്താണ്. അപ്പോൾ ഇതിൽ അകപ്പെടുന്നവന് പൊറുക്കപ്പെടില്ല എന്ന ഭയം, വൻപാപം ചെയ്യുന്നവനെക്കുറിച്ചുള്ള ഭയത്തേക്കാൾ കഠിനമാണ്; കാരണം വൻപാപം ചെയ്യുന്നവന് പാപമോചനം ലഭിക്കാനുള്ള സാധ്യത ബിദ്അത്തുകാരനേക്കാൾ കൂടുതലാണ്. അതിനാൽ ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാകുന്നു.

രണ്ടാമത്തെ തെളിവ്: അല്ലാഹുവിന്റെ വചനമാണ്: ‘അപ്പോൾ യാതൊരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കുവാൻ വേണ്ടി അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനേക്കാൾ വലിയ അക്രമിയായി ആരുണ്ട്?…’ ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് ഈ ആശയത്തിലാണത്: യാതൊരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കുവാൻ വേണ്ടി അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുന്നവരിൽ ബിദ്അത്തുകാരനും ഉൾപ്പെടുന്നു. അവനേക്കാൾ വലിയ അക്രമി മറ്റാരുമില്ല. എന്നാൽ വൻപാപം ചെയ്യുന്നവൻ ഈ തലത്തിലേക്ക് എത്തുന്നില്ല; കാരണം അയാൾ തന്റെ പാപത്തെ മതമാക്കുന്നില്ല, അതിനെ മതനിയമങ്ങളിലേക്ക് ചേർത്തുപറയുന്നുമില്ല. അതിനാൽ ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണ്; കാരണം അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കൽ അതിൽ ഉൾക്കൊള്ളുന്നുണ്ട്.

മൂന്നാമത്തെ തെളിവ്: അല്ലാഹുവിന്റെ വചനമാണ്: ‘ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ തങ്ങളുടെ പാപഭാരങ്ങൾ പൂർണ്ണമായും അവർ വഹിക്കുന്നതിന് വേണ്ടിയാണത്. യാതൊരു വിവരവുമില്ലാതെ തങ്ങൾ ഏതൊരു കൂട്ടരെ വഴിപിഴപ്പിക്കുന്നുവോ അവരുടെ പാപഭാരങ്ങളിൽ ഒരു ഭാഗവും (അവർ വഹിക്കേണ്ടി വരും).’ ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് ഈ ആശയത്തിലാണത്: വഴിപിഴപ്പിക്കുന്ന ഒരു കാഫിർ തന്റെ പാപഭാരവും താൻ വഴിപിഴപ്പിച്ചവരുടെ പാപഭാരവും പൂർണ്ണമായി വഹിക്കുന്നതാണ്; വഴിപിഴപ്പിക്കുന്ന ബിദ്അത്തുകാരനും അപ്രകാരം തന്നെയാണ്. അവർ രണ്ടുപേരും ശിർക്കിനെയും ബിദ്അത്തിനെയും മോടിയാക്കി കാണിക്കുകയും, അവ മതമാണെന്ന് വരുത്തിത്തീർത്ത് ജനങ്ങൾക്ക് അത് ചെയ്യാൻ അലങ്കരിച്ചുകൊടുക്കുകയും ചെയ്യുന്നു. അതിനാൽ അസത്യത്തെ അലങ്കരിച്ചുകാണിക്കുന്നതിലും, മതമല്ലാത്തതിനെ മതമായി സ്വീകരിക്കുന്നതിൽ ജനങ്ങളെ വഞ്ചിക്കുന്നതിലും വഴിപിഴപ്പിക്കുന്ന ബിദ്അത്തുകാരൻ വഴിപിഴപ്പിക്കുന്ന കാഫിറിനോട് സമാനനാകുന്നു. അപ്പോൾ വഴിപിഴപ്പിക്കുന്ന കാഫിറിന്റെ പ്രതിഫലം സ്വന്തം പാപവും തന്നെ പിൻപറ്റിയവരുടെ പാപവും വഹിക്കുക എന്നതാണ്; അതുപോലെ തന്നെയാണ് വഴിപിഴപ്പിക്കുന്ന ബിദ്അത്തുകാരനും. എന്നാൽ വൻപാപം ചെയ്യുന്നവനിൽ ഇത് കാണാൻ സാധിക്കുകയില്ല; കാരണം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗമാണെന്ന് പറഞ്ഞ് അയാൾ തന്റെ പാപത്തെ ജനങ്ങൾക്ക് അലങ്കരിച്ചുകാണിച്ചുകൊടുക്കുന്നില്ല.

നാലാമത്തെ തെളിവ്: ഖവാരിജുകളെക്കുറിച്ച് നബി ﷺ പറഞ്ഞ ഹദീസാണ്: ‘നിങ്ങൾ അവരെ എവിടെവെച്ച് കണ്ടുമുട്ടിയാലും അവരെ കൊലപ്പെടുത്തുക.’ ഇത് അലി ബിൻ അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള മുത്തഫഖുൻ അലൈഹിയായ (ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത) ഹദീസാണ്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത്: ‘അവരെ കൊലപ്പെടുത്തുക’ എന്ന നബി ﷺ യുടെ കൽപ്പനയിലാണത്. ബിദ്അത്തുകാരിൽ ഏറ്റവും മോശക്കാരായ ഖവാരിജുകളെ കണ്ടുമുട്ടുന്നവരോടുള്ള കൽപ്പനയാണിത്. അവരുടെ ബിദ്അത്ത് കാരണമാണ് അവരോട് യുദ്ധം ചെയ്യാൻ കൽപ്പിക്കപ്പെട്ടത്; അവരുടെ തിന്മയെ അത്രത്തോളം ഗൗരവമായി കണ്ടതുകൊണ്ടാണിത്. എന്നാൽ വൻപാപങ്ങൾ ചെയ്യുന്നവരോട് യുദ്ധം ചെയ്യാൻ ഇപ്രകാരമുള്ള ഒരു കൽപ്പനയും വന്നിട്ടില്ല. അതിനാൽ ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണ്.

അഞ്ചാമത്തെ തെളിവ്: ഹദീസാണ്: ‘ഞാൻ അവരെ കണ്ടുമുട്ടുകയാണെങ്കിൽ ആദ് സമുദായത്തെ കൊലപ്പെടുത്തിയത് പോലെ ഞാനവരെ കൊലപ്പെടുത്തുക തന്നെ ചെയ്യും.’ അബൂ സഈദ് അൽ-ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള മുത്തഫഖുൻ അലൈഹിയായ ഹദീസാണിത്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത്: ഖവാരിജുകളോട് യുദ്ധം ചെയ്യാനുള്ള തന്റെ ഉറച്ച തീരുമാനത്തെക്കുറിച്ച് നബി ﷺ അറിയിച്ചതിലാണത്; അവരുടെ ബിദ്അത്തിനെ വേരോടെ പിഴുതെറിയാനും അതിനെ കഠിനമായി വെറുക്കുന്നുവെന്ന് ബോധ്യപ്പെടുത്താനുമാണിത്. ഇതിന് സമാനമായതൊന്നും വൻപാപങ്ങൾ ചെയ്യുന്നവരുടെ കാര്യത്തിൽ വന്നിട്ടില്ല. അതിനാൽ ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

[ഒരു സംശയം:] ഒരാൾ ചോദിക്കുകയാണ്: നബി ﷺ യുടെ ഈ ഹദീസിനെക്കുറിച്ച് എന്താണ് മറുപടി: ‘നമസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുകയും അങ്ങനെ അത് നമസ്കരിക്കപ്പെടുകയും ചെയ്തതിന് ശേഷം, ജുമുഅക്കും ജമാഅത്തിനും പങ്കെടുക്കാത്ത ആളുകളുടെ അടുത്തേക്ക് പോയി അവർ വീടുകളിലായിരിക്കെ ആ വീടുകൾക്ക് ഞാൻ തീവെക്കാൻ ഉദ്ദേശിച്ചുപോയി.’ ഇവിടെ ഇതിന് എങ്ങനെ മറുപടി നൽകും? (നമസ്കാരം ഉപേക്ഷിക്കൽ വൻപാപമല്ലേ, അവരെ തീവെക്കാൻ നബി ﷺ ഉദ്ദേശിച്ചില്ലേ?) മറുപടി: നബി ﷺ തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് (ഹമ്മ്) അറിയിക്കുക മാത്രമാണ് ചെയ്തത്, അവിടുന്ന് അത് പ്രാവർത്തികമാക്കിയിട്ടില്ല. എന്നാൽ ഖവാരിജുകളോടുള്ള യുദ്ധത്തിന്റെ കാര്യത്തിൽ അവിടുന്ന് ഉദ്ദേശിച്ചത് ഉറച്ച തീരുമാനമാണ് (അസ്മ് മുഅക്കദ്). ‘നിങ്ങൾ അവരെ എവിടെവെച്ച് കണ്ടുമുട്ടിയാലും അവരെ കൊലപ്പെടുത്തുക’ എന്ന അവിടുത്തെ വാക്ക് ഇതിന് തെളിവാണ്.

ആറാമത്തെ തെളിവ്: ഹദീസാണ്: ‘അക്രമികളായ ഭരണാധികാരികൾ നമസ്കരിക്കുന്ന കാലത്തോളം അവരോട് യുദ്ധം ചെയ്യുന്നതിനെ നബി ﷺ വിലക്കിയിരിക്കുന്നു.’ ഇതിന്റെ ആശയത്തിലുള്ള ഹദീസ് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത്: ഭരണാധികാരികളുടെ അതിക്രമം – അതായത് പ്രജകളെ ഉപദ്രവിക്കൽ – വൻപാപങ്ങളിൽ പെട്ടതാണ്; എങ്കിലും അവർ അവിശ്വാസികളാകാത്ത കാലത്തോളം അവരോട് യുദ്ധം ചെയ്യുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അതേസമയം ഖവാരിജുകളോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് നബി ﷺ മേൽപറഞ്ഞ കാര്യങ്ങൾ പറയുകയും ചെയ്തു. അതായത്, വലിയൊരു വൻപാപം (അതിക്രമം) ചെയ്യുന്നവരോട് യുദ്ധം ചെയ്യാൻ നബി ﷺ വിലക്കി, എന്നാൽ വലിയൊരു ബിദ്അത്ത് (ഖവാരിജിയ്യത്ത്) ഉള്ളവരോട് യുദ്ധം ചെയ്യാൻ അവിടുന്ന് കൽപ്പിക്കുകയും ചെയ്തു. അതിനാൽ ബിദ്അത്ത് വൻപാപങ്ങളേക്കാൾ ഗൗരവമുള്ളതാണ്.

ഏഴാമത്തെ തെളിവ്: ജരീർ ബിൻ അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസാണ്: ‘ഒരാൾ ഒരു സ്വദഖ (ദാനം) നൽകി…’ ഇമാം മുസ്‌ലിം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രന്ഥകർത്താവ് നൽകിയതിലുള്ള ‘വമൻ സന്ന ഫിൽ ഇസ്‌ലാമി സുന്നത്തൻ ജാഹിലിയ്യത്തൻ’ (ജാഹിലിയ്യത്തിലെ നടപടിക്രമം നടപ്പിലാക്കിയാൽ) എന്നത് മുസ്‌ലിമിന്റെ റിപ്പോർട്ടിലില്ല, മറിച്ച് ‘സുന്നത്തൻ സയ്യിഅത്തൻ’ (ചീത്ത നടപടിക്രമം നടപ്പിലാക്കിയാൽ) എന്നാണ് അതിലുള്ളത്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് നബി ﷺ യുടെ ഈ വചനത്തിലാണത്: ‘ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത നടപടിക്രമം നടപ്പിലാക്കിയാൽ അതിന്റെ പാപഭാരവും അവന് ശേഷം അത് പ്രവർത്തിച്ചവരുടെ പാപഭാരവും അവന്റെ മേലുണ്ടായിരിക്കും…’ ‘ചീത്ത നടപടിക്രമം’ (സുന്നത്ത് സയ്യിഅഃ) എന്നത് ബിദ്അത്താണ്; കാരണം അത് ഇസ്‌ലാമിൽ പെട്ടതല്ലാതിരിക്കെ ഇസ്‌ലാമിലേക്ക് ചേർക്കപ്പെടുന്നു. ഇതിന്റെ പാപഭാരവും തന്നെ പിൻപറ്റിയവരുടെ പാപഭാരവും പൂർണ്ണമായി വഹിക്കുക എന്നതിലേക്ക് അയാളുടെ കുറ്റം എത്തിനിൽക്കുന്നു. എന്നാൽ വൻപാപങ്ങളിലേക്ക് ക്ഷണിക്കുന്നവൻ തന്റെ പാപഭാരവും തന്നെ പിൻപറ്റിയവരുടെ പാപഭാരത്തിൽ നിന്നുള്ള ഒരു വിഹിതവുമാണ് വഹിക്കുന്നത്; പാപം ചെയ്തവന്റെ പൂർണ്ണമായ ഭാരം ക്ഷണിച്ചവന്റെ മേൽ ഉണ്ടാകില്ല. ഇതിനുള്ള തെളിവ് ഒരു ആയത്തും ഒരു ഹദീസുമാണ്.

  • ആയത്ത്: അല്ലാഹുവിന്റെ വചനമാണ്: ‘ആരെങ്കിലും വല്ല ചീത്ത ശുപാർശയും ചെയ്താൽ അതിന്റെ പാപത്തിൽ നിന്നൊരു വിഹിതം (കിഫ്ല്‍) അവനുമുണ്ടായിരിക്കും.’ [അന്നിസാഅ് – 85] ‘കിഫ്ല്‍’ എന്നാൽ വിഹിതം എന്നാണ്.
  • ഹദീസ്: നബി ﷺ യുടെ വചനമാണ്: ‘അന്യായമായി ഏതൊരാൾ കൊല്ലപ്പെടുമ്പോഴും ആ കൊലപാതകത്തിന്റെ പാപഭാരത്തിൽ നിന്നൊരു വിഹിതം ആദമിന്റെ ആദ്യത്തെ മകന്റെ മേൽ ഉണ്ടായിരിക്കുന്നതാണ്; കാരണം അവനാണ് കൊലപാതകം ആദ്യമായി നടപ്പിലാക്കിയത്.’ ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള മുത്തഫഖുൻ അലൈഹിയായ ഹദീസാണിത്. ഈ ആയത്തിലും ഹദീസിലും പറയപ്പെട്ടത് വൻപാപങ്ങളിൽ പെട്ട ഗൗരവമുള്ള തിന്മകളെക്കുറിച്ചാണ്; അതിൽ പറയുന്നത് തന്നെ പിൻപറ്റിയവരുടെ പാപഭാരത്തിൽ നിന്നൊരു ‘വിഹിതം’ അവനുണ്ടായിരിക്കും എന്നാണ്. എന്നാൽ ബിദ്അത്തിന്റെ കാര്യത്തിൽ തന്നെ പിൻപറ്റിയവരുടെ ‘പൂർണ്ണമായ’ പാപഭാരം അവന്റെ മേലുണ്ടായിരിക്കും.

എട്ടാമത്തെ തെളിവ്: അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസാണ്; അതിലെ പദങ്ങൾ ഇപ്രകാരമാണ്: ‘ആരെങ്കിലും ഒരു നേർമാർഗ്ഗത്തിലേക്ക് ക്ഷണിച്ചാൽ…’ തുടർന്ന് അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാൽ…’. ഇത് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപ് കഴിഞ്ഞ ജരീറിന്റെ ഹദീസിന്റെ അതേ ആശയത്തിലാണിത്. ഈ അധ്യായത്തിന്റെ ഉദ്ദേശ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നത് നബി ﷺ യുടെ ഈ വചനത്തിലാണത്: ‘ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാൽ…’ തുടർന്ന് തന്റെ പാപഭാരവും തന്നെ പിൻപറ്റിയവരുടെ പാപഭാരവും ക്ഷണിച്ചവന്റെ മേൽ ഉണ്ടായിരിക്കുമെന്നും, അവരുടെ പാപഭാരങ്ങളിൽ നിന്ന് യാതൊന്നും കുറയാതെ തന്നെ അതവന് ലഭിക്കുമെന്നും അവിടുന്ന് വ്യക്തമാക്കി.

Share This Article
Leave a Comment