ശൈഖ് ഡോ. മുഹമ്മദ് ഹിശാം അത്ത്വാഹിരി
ഇസ്‌ലാമിന്റെ സന്ദേശം മഹത്തായതും സമഗ്രവുമാണ്. ഇത് സമൂഹവുമായുള്ള വ്യക്തിയുടെ ബന്ധത്തെയും തന്നോടും തന്റെ രക്ഷിതാവിനോടുമുള്ള ബന്ധത്തെയും നിയന്ത്രിക്കുന്നു. പരലോകത്തിന് മുമ്പ് ഈ ലോകത്തിൽ സന്തോഷം കൈവരിക്കാൻ ഇത് അവരെ നയിക്കുന്നു. ഇസ്‌ലാമിൽ, ജീവിതത്തിന്റെ വിവിധ തലങ്ങളിൽ സമൂഹങ്ങൾ പരിഷ്കരിക്കപ്പെടുന്നു. ഇത് ആത്മാവുകളെ ശുദ്ധീകരിക്കുകയും ഉന്നതിയിലെത്തിക്കുകയും ചെയ്യുന്നു, വ്യക്തികളിൽ ആത്മപരിശോധനയുടെ ബോധം വളർത്തുന്നു, ഇത് സമൂഹങ്ങളിൽ സുരക്ഷിതത്വവും സമാധാനവും പരിപോഷിപ്പിക്കുന്നു. കൂടാതെ, ധാർമ്മിക പെരുമാറ്റവും ശ്രേഷ്ഠമായ ധാർമ്മിക മൂല്യങ്ങളും ഉൾക്കൊള്ളുന്ന ഈ സന്ദേശം മനുഷ്യരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ലൗകിക താല്പര്യങ്ങളെ സംരക്ഷിക്കുന്നു.
ആത്മീയമായാലും ഭൗതികമായാലും സന്തോഷം കൈവരിക്കാനാണ് ഇസ്‌ലാമിന്റെ സന്ദേശം ലക്ഷ്യമാക്കുന്നത്. ഇതൊരു ജീവിത സന്ദേശമാണ്. ഇതിലെ അധ്യാപനങ്ങൾ സന്തുലിതമാണ്, കൂടാതെ ഇതിലെ സിദ്ധാന്തങ്ങളും വിധികളും നീതിയുക്തവുമാണ്. മനുഷ്യനിലെ നന്മയിൽ അധിഷ്ഠിതമായ യഥാർത്ഥ നാഗരികതയെയും പുരോഗതിയെയും പരിപോഷിപ്പിച്ചുകൊണ്ട് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും കെട്ടിപ്പടുക്കുന്ന ഒരു സന്ദേശമാണിത്. ഇതിലെ അധ്യാപനങ്ങളും ധാർമ്മികതയും കേവലം സാങ്കൽപ്പിക സിദ്ധാന്തങ്ങളല്ല – മുഹമ്മദ് നബി ﷺ യുടെയും സച്ചരിതരായ അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കാലത്ത് മുസ്‌ലിംകൾ മദീനയിലെ ഉത്തമമായ നഗരത്തിലാണ് ജീവിച്ചിരുന്നത്. ഈ സന്ദേശത്തിലൂടെ മുസ്‌ലിംകൾ നന്മ വളർത്തിയെടുക്കുകയും, സമൂഹങ്ങളെ വികസിപ്പിക്കുകയും ഭൂമിയിലെ വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം കാതൽ അല്ലാഹുവിന്റെ വചനങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു:
لَا إِكْرَاهَ فِي الدِّينِ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لَا انفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ
‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്മാർഗ്ഗം ദുർമാർഗ്ഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാൽ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ മുറിഞ്ഞുപോകാത്ത ഏറ്റവും ഉറപ്പുള്ള കയറിലാണ് പിടിച്ചിരിക്കുന്നത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’¹
യുദ്ധസമയത്ത് പോലും ഈ മഹത്തായ സന്ദേശം പ്രകടമാകുന്നു. നബി ﷺ യുടെ അനുചരനായ സ്വഫ്‌വാൻ ബിൻ അസ്സാൽ رَضِيَ اللَّهُ عَنْهُ വിവരിക്കുന്നു:
بَعَثَنَا رَسُولُ اللهِ ﷺ فِي سَرِيَّةٍ فَقَالَ: سِيرُوا بِاسْمِ اللهِ، فِي سَبِيلِ اللهِ، تُقَاتِلُونَ عَدُوَّ اللهِ، وَلَا تَغُلُّوا، وَلَا تَغْدِرُوا، وَلَا تُمَثَّلُوا، وَلَا تَقْتُلُوا وَلِيدًا
‘അല്ലാഹുവിന്റെ റസൂൽ ഞങ്ങളെ ഒരു ദൗത്യത്തിനായി അയച്ചുകൊണ്ട് പറഞ്ഞു, അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ പോവുക. അല്ലാഹുവിനെ നിഷേധിക്കുന്നവരോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾ വഞ്ചന കാണിക്കരുത്, ചതിക്കരുത്, മൃതദേഹങ്ങളെ വികൃതമാക്കരുത്, കുട്ടികളെ കൊല്ലരുത്.’²
- അൽബഖറ 2:256.
- അൽ കുബ്റയിൽ നസാഈ റിപ്പോർട്ട് ചെയ്തത്, ബുറൈദയിൽ നിന്നുള്ള ഹദീസിൽ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലുമായി സമാനമായ പദപ്രയോഗത്തിൽ ഈ ഹദീസ് വന്നിട്ടുണ്ട്.

