ഹാകിമിയ്യത്തിന്റെ പേരിലുള്ള തക്ഫീർ: സലഫുകളുടെ ഗ്രാഹ്യവും സമകാലിക വാദങ്ങളും തമ്മിലുള്ള അന്തരം | ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ

9 Min Read

ആധുനിക കാലഘട്ടത്തിൽ അതിരുകവിയലുകളുടെ വാതിലുകളിലൂടെ കടന്നുവന്ന ഏറ്റവും വലിയ ആശയക്കുഴപ്പങ്ങളിലൊന്നാണ്; രാജ്യത്ത് ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ നിയമങ്ങളോ വ്യവസ്ഥകളോ ഉണ്ട് എന്നതുകൊണ്ട് മാത്രം ഭരണാധികാരികളെ കാഫിറാക്കൽ. ആ പ്രവൃത്തിയുടെ യാഥാർത്ഥ്യം വിശദീകരിക്കാതെയോ, വ്യക്തിയുടെ വിശ്വാസം എന്താണെന്ന് നോക്കാതെയോ, മതപരമായ പ്രമാണങ്ങൾ കൊണ്ടുവരികയും സലഫുകൾ മനസ്സിലാക്കുകയും ചെയ്ത വ്യത്യാസങ്ങളെ പരിഗണിക്കാതെയോ ഇവർ ഇതിനെ തികഞ്ഞ വലിയ കുഫ്‌റാക്കി മാറ്റിയിരിക്കുന്നു. ഈ കുഫ്‌റിനൊപ്പം നമസ്കാരമോ നോമ്പോ സകാത്തോ ഇസ്‌ലാമിലെ മറ്റു കർമ്മങ്ങളോ ഉപകരിക്കുകയില്ല എന്നും അവർ വാദിക്കുന്നു.

ചില എഴുത്തുകാർ, ബുദ്ധിജീവികൾ, ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ എന്നിവർക്കിടയിൽ ഈ ചിന്താഗതി വ്യാപകമായി പ്രചരിച്ചു. ഈ വിഷയത്തിലെ ഒരേയൊരു അഭിപ്രായം ഇത് മാത്രമാണെന്ന് ചിലർ തെറ്റിദ്ധരിക്കാൻ വരെ ഇത് കാരണമായി. സയ്യിദ് ഖുതുബ് തന്റെ ‘ഫീ ദിലാലിൽ ഖുർആൻ’ എന്ന തഫ്സീറിൽ ചിലയിടങ്ങളിൽ ഉപയോഗിച്ചതാണ് ഇതിൽ ഏറ്റവും പ്രശസ്തമായത്. പിന്നീട് അയാൾക്ക് ശേഷം വന്ന പലരും ഇതേറ്റെടുത്തു. അങ്ങനെ ‘ഹാകിമിയ്യത്ത്’ (ഭരണാധികാരം), ‘തൻഹിയ്യത്തുശ്ശരീഅ’ (ശരീഅത്തിനെ മാറ്റിവെക്കൽ) തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകൾ, നിഷേധവും അനുവദനീയമാക്കലും തമ്മിലോ, തെറ്റും (മഅ്സിയ്യത്ത്) അക്രമവും തമ്മിലോ, ഒരു പ്രവൃത്തിയെക്കുറിച്ചുള്ള മതവിധിയും അത് ചെയ്യുന്ന വ്യക്തിയെക്കുറിച്ചുള്ള വിധിയും തമ്മിലോ യാതൊരു വേർതിരിവുമില്ലാത്ത രൂപത്തിൽ അവതരിപ്പിക്കപ്പെടാൻ തുടങ്ങി.

ഈ സമകാലിക വാദങ്ങൾ വ്യാപകമായി പ്രചരിച്ചുവെങ്കിലും, ഈ കുഴപ്പത്തിന്റെ അടിസ്ഥാനം അതിനേക്കാളൊക്കെ വളരെ പഴക്കമുള്ളതാണ്. അല്ലാഹുവിന്റെ വിധിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് വലിയ കുഫ്‌റിന് കാരണമാകുമെന്ന് വാദിച്ച ഖവാരിജുകൾ വീണുപോയ അതേ വഴികളാണിവ.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ ഈ അടിസ്ഥാനത്തെക്കുറിച്ച് ഉണർത്തിക്കൊണ്ട് പറഞ്ഞു: “ഉസ്മാനും അലിയും رَضِيَ اللَّهُ عَنْهُمَا അവരെ പിന്തുണച്ചവരും അല്ലാഹു ﷻ അവതരിപ്പിച്ചതല്ലാത്തത് കൊണ്ട് വിധിച്ചവരാണെന്നും, ആരെങ്കിലും അല്ലാഹു ﷻ അവതരിപ്പിച്ചതല്ലാത്തത് കൊണ്ട് വിധിച്ചാൽ അവരാണ് കാഫിറുകൾ എന്നും അവർ (ഖവാരിജുകൾ) പറഞ്ഞു. അങ്ങനെ ഇതിന്റെയും മറ്റും പേരിൽ അവർ മുസ്‌ലിംകളെ കാഫിറാക്കി. അപ്രകാരം മുസ്‌ലിംകളെയും മറ്റു മുഴുവൻ ബിദ്അത്തുകാരെയും അവർ കാഫിറാക്കിയത് രണ്ട് അസാധുവായ മുഖവുരകളുടെ അടിസ്ഥാനത്തിലാണ്: ഒന്നാമത്തേത്, ഇത് ഖുർആനിന് എതിരാണ് എന്നത്. രണ്ടാമത്തേത്, ആരെങ്കിലും ഖുർആനിനോട് എതിരായാൽ അവൻ കാഫിറാകും എന്നത്; അവൻ ഖുർആനിലെ വിധി നിർബന്ധമാണെന്നും അതിന് എതിരുചെയ്യൽ നിഷിദ്ധമാണെന്നും വിശ്വസിച്ചുകൊണ്ട് അബദ്ധം സംഭവിച്ചവനോ തെറ്റ് ചെയ്തവനോ ആണെങ്കിലും ശരി.”

നോക്കൂ, കേവലം ഒരു അബദ്ധം സംഭവിച്ചു എന്നതിൽ നിന്ന് കുഫ്‌റിലേക്ക് വിധി നൽകുന്നതിലേക്ക് അവർ എത്തിയതിനെയാണ് അവരുടെ വഴിപിഴവിന്റെ അടിസ്ഥാനമായി ശൈഖുൽ ഇസ്‌ലാം വിശദീകരിച്ചത്. അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുകയും നിയമലംഘനങ്ങളെ അനുവദനീയമാക്കുകയും (ഇസ്തിഹ്‌ലാൽ) ചെയ്യുന്നവനും, അല്ലാഹുവിന്റെ വിധി നിർബന്ധമാണെന്ന് അംഗീകരിക്കുകയും തന്റെ പാപത്തെ സമ്മതിക്കുകയും ചെയ്യുന്നവനും തമ്മിലുള്ള വ്യത്യാസം അവർ അവഗണിച്ചു. ഈ സ്ഥലത്താണ് അഹ്‌ലുസ്സുന്ന ഖവാരിജുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നത്. കാരണം, അഹ്‌ലുസ്സുന്ന ശറഇന് എതിരായ എല്ലാ പ്രവൃത്തികളെയും വലിയ കുഫ്‌റാക്കി മാറ്റാറില്ല. മറിച്ച്, അല്ലാഹുവിന്റെ വിധിയെ തള്ളിക്കളയുകയോ, അതിനെ അനുവദനീയമാക്കുകയോ, അല്ലെങ്കിൽ മറ്റൊന്നിന് അതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നവനും; അത് നിർബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ തന്റെ പാപത്തെ സമ്മതിക്കുന്നവനും തമ്മിൽ അവർ വ്യത്യാസം കൽപ്പിക്കുന്നു.

അതുകൊണ്ട് ഈ വിഷയം വഹ്‌യിന്റെ പ്രമാണങ്ങളിലേക്കും സലഫുകളുടെ ഗ്രാഹ്യത്തിലേക്കുമാണ് മടക്കേണ്ടത്; അല്ലാതെ അഭിപ്രായങ്ങളുടെ പ്രശസ്തിയിലേക്കോ അതിന്റെ വ്യാപനത്തിലേക്കോ അല്ല. കാരണം തക്ഫീർ എന്നത് ദീനിൽ ഏറ്റവും വലിയ അപകടമുള്ള വിഷയങ്ങളിലൊന്നാണ്. പൊതുവായ വാക്കുകളുടെയും മുദ്രാവാക്യങ്ങളുടെയും അടിസ്ഥാനത്തിലല്ല അത് നിർമ്മിക്കപ്പെടേണ്ടത്; മറിച്ച് കൃത്യമായ തെളിവുകളുടെയും ഇസ്‌ലാമിലെ ഇമാമുകളുടെ ഗ്രാഹ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം.

അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധിക്കൽ നിർബന്ധമാണെന്നും, അല്ലാഹുവിന്റെ ശരീഅത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് വലിയ പാപങ്ങളിൽ പെട്ടതാണെന്നും, വഹ്‌യിന് വിരുദ്ധമായ നിയമങ്ങൾ അവ അല്ലാഹുവിന്റെ നിയമങ്ങളോട് എതിരാകുന്നിടത്തോളം ബാത്വിലാണെന്നതുമൊന്നും ഇവിടെ തർക്കമുള്ള വിഷയമല്ല; കാരണം ഇതൊക്കെ മുസ്‌ലിംകൾക്കിടയിൽ വ്യക്തമായ കാര്യങ്ങളാണ്. മറിച്ച്, അല്ലാഹു ﷻ അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധിക്കുന്ന എല്ലാവരും, അല്ലെങ്കിൽ തന്റെ രാജ്യത്ത് അത്തരത്തിലുള്ള എന്തെങ്കിലും ഒന്നുള്ള ഭരണാധികാരി, അത് ദീനിനെ മാറ്റുന്നതിന്റെയോ ശരീഅത്തിനെ മാറ്റിവെക്കുന്നതിന്റെയോ വകുപ്പിൽ പെടുമെന്ന് പറഞ്ഞ് അവനെ പൂർണ്ണമായും വലിയ കുഫ്‌റുള്ള കാഫിറാക്കുന്നതിലാണ് തർക്കമുള്ളത്.

ഈ വാദത്തിന് കൃത്യമായ പരിശോധന ആവശ്യമാണ്. കാരണം, ‘മാറ്റുക’ (തബ്ദീൽ), ‘മാറ്റിവെക്കുക’ തുടങ്ങിയ പദങ്ങൾ പൊതുവായ വാക്കുകളാണ്. അവയുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെ, അത് പ്രയോഗിക്കുന്നത് കൊണ്ട് മാത്രം വലിയ കുഫ്‌റിലേക്ക് വിധി നൽകാൻ അത് മതിയാവില്ല. എല്ലാ മാറ്റങ്ങളും ഒരുപോലെയല്ല, അല്ലാഹുവിന്റെ വിധിക്ക് എതിരായ എല്ലാ കാര്യങ്ങളും ഒരേ പദവിയിലുള്ളതുമല്ല. അതുകൊണ്ടാണ് അഹ്‌ലുസ്സുന്ന, അല്ലാഹുവിന്റെ വിധി തള്ളിക്കളയുകയോ, അനുവദനീയമാക്കുകയോ, അല്ലെങ്കിൽ മറ്റൊന്നിന് അതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നവനും; അല്ലാഹുവിന്റെ വിധി തന്നെയാണ് പിൻപറ്റേണ്ട സത്യമെന്ന് അംഗീകരിക്കുകയും എന്നാൽ പിന്നീട് ദേഹേച്ഛയോ, അത്യാഗ്രഹമോ, ഭയമോ, വീഴ്ചകളോ, അക്രമമോ കാരണം അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നവനും തമ്മിൽ വ്യത്യാസം കൽപ്പിച്ചത്. കേവലം ഒരു നിയമലംഘനം നടക്കുകയോ ചില വിധികൾക്ക് പകരം മറ്റൊന്ന് വരികയോ എന്നത് വലിയ കുഫ്‌റിലേക്ക് വിധി നൽകാൻ മതിയാകുമായിരുന്നുവെങ്കിൽ, അല്ലാഹു ﷻ അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധിക്കുന്നതുമായി ബന്ധപ്പെട്ട ആയത്തുകളുടെ വ്യാഖ്യാനത്തിൽ സലഫുകളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട വിശദീകരണങ്ങളുടെ ആവശ്യം വരില്ലായിരുന്നു. അതുപോലെ ഇസ്തിഹ്‌ലാലിനെക്കുറിച്ചും (അനുവദനീയമാക്കൽ) ജുഹൂദിനെക്കുറിച്ചും (നിഷേധിക്കൽ) വിശ്വാസത്തെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾക്ക് യാതൊരു അർത്ഥവുമില്ലാതെ പോകുമായിരുന്നു.

തക്ഫീറിന്റെ മുഴുവൻ വിഷയങ്ങളിലും ഈ അർത്ഥങ്ങളെ പരിഗണിക്കുന്ന രീതിയാണ് അഹ്‌ലുസ്സുന്ന സ്വീകരിച്ചിട്ടുള്ളത്. അവർ വെറും പൊതുവായ വിശേഷണങ്ങളെ വിധിനിർണ്ണയത്തിനുള്ള മാനദണ്ഡമാക്കി മാറ്റിയിട്ടില്ല.

ഈ പൊതുവായ പ്രയോഗം കാരണം ഉണ്ടാകുന്ന വലിയ അപകടങ്ങളിലൊന്ന്, അത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളെ ഒരേപോലെ കാണുന്നു എന്നതാണ്. ശരീഅത്താണ് പിൻപറ്റേണ്ട സത്യമെന്ന് വിശ്വസിക്കുന്നവനെയും, മനുഷ്യനിർമ്മിത നിയമങ്ങൾ അതിനേക്കാൾ മികച്ചതാണെന്നോ അതിന് തുല്യമാണെന്നോ വിശ്വസിക്കുന്നവനെയും ഇത് ഒരേ പദവിയിലാക്കുന്നു. എന്നാൽ വിശ്വാസത്തിന്റെയും മതവിധിയുടെയും കാര്യത്തിൽ ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്.

കൂടാതെ, ഈ പൊതുവായ പ്രയോഗം ഈ അധ്യായത്തിൽ വന്ന ആയത്തുകൾക്കുള്ള സലഫുകളുടെ വ്യാഖ്യാനങ്ങളെ അസാധുവാക്കാനും, വലിയ കുഫ്‌റും ചെറിയ കുഫ്‌റും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാനും കാരണമാകുന്നു. പൂർണ്ണമായ കുഫ്‌റും ഒരു വ്യക്തിയെ കാഫിറാക്കുന്നതും തമ്മിലുള്ള വ്യത്യാസവും, പ്രവൃത്തിയെക്കുറിച്ചുള്ള വിധിയും അത് ചെയ്യുന്നവനെക്കുറിച്ചുള്ള വിധിയും തമ്മിലുള്ള വ്യത്യാസവും ഇത് ഇല്ലാതാക്കുന്നു. പൊതുവായ വാക്കുകൾ വിശദമായ പ്രമാണങ്ങൾക്ക് മേൽ വിധിക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. അതുപോലെ, പ്രമാണങ്ങൾ അറിയിക്കുന്ന വിശദീകരണങ്ങളെ പരിഗണിക്കാതെ കാഫിറാക്കലിന്റെ വിധികൾ സാമാന്യവൽക്കരിച്ചുകൊണ്ട് ഖവാരിജുകൾ അകപ്പെട്ട അതിരുകവിയലിന്റെ (ഗുലുവ്വ്) വാതിൽ തുറക്കാനും ഇത് കാരണമാകുന്നു.

പിന്നീട് ഈ അധ്യായത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒരു കാര്യം എന്തെന്നാൽ, സൈദ്ധാന്തികമായ തർക്കങ്ങളിൽ പരാമർശിക്കപ്പെടുന്ന പല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യം എന്നതാണ്. എല്ലാ ഭരണാധികാരികളുമല്ല നിലവിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കിയത്, അല്ലെങ്കിൽ ഭരണം ഏറ്റെടുത്ത എല്ലാവരുമല്ല ശരീഅത്തിന് വിരുദ്ധമായ നിയമങ്ങൾ ആദ്യമായി ഉണ്ടാക്കിയത്. മറിച്ച് അറബ്-ഇസ്‌ലാമിക ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ നിയമ-ഭരണ-രാഷ്ട്രീയ വ്യവസ്ഥകളുടെ വലിയൊരു ഭാഗം കൊളോണിയൽ കാലഘട്ടത്തിൽ നിന്നോ അതിന് ശേഷമുള്ള കാലഘട്ടത്തിൽ നിന്നോ അനന്തരാവകാശമായി ലഭിച്ചവരാണ്. പുതിയ കാലത്തെ പല ഭരണാധികാരികളും അധികാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ നിലനിന്നിരുന്ന ഭരണഘടനകളും നിയമങ്ങളും സ്ഥാപനങ്ങളും ഭരണപരമായ യാഥാർത്ഥ്യങ്ങളും അവരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ്.

ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുകയോ അത് നിലനിർത്തുന്നതിന് ഒഴിവുകഴിവുകൾ നൽകുകയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച് കർമ്മങ്ങളുടെ മേൽ വിധി നിർണ്ണയിക്കുന്നത് അത് ശരിയായ രൂപത്തിൽ മനസ്സിലാക്കുന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് ഉണർത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കാരണം, ഒരു കാര്യം ആദ്യമായി ഉണ്ടാക്കുകയും അതിലേക്ക് ക്ഷണിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവനും; തനിക്ക് മുമ്പ് നിലനിന്നിരുന്ന ഒരു യാഥാർത്ഥ്യം അനന്തരാവകാശമായി ലഭിക്കുകയും പിന്നീട് ഏതെങ്കിലും രൂപത്തിൽ അതിനോട് ഇടപെടുകയും ചെയ്യുന്നവനും തമ്മിൽ വ്യത്യാസമുണ്ട്.

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയർന്നുവരുന്നു: ഭരണാധികാരി തന്നെയാണോ ശരീഅത്തിനെ മാറ്റിവെച്ചത്, അതോ അത് തനിക്ക് മുമ്പ് മാറ്റിവെക്കപ്പെട്ടതായി അവൻ കണ്ടെത്തുകയായിരുന്നോ? അവൻ തന്നെയാണോ ആ നിയമങ്ങൾ ആദ്യമായി ഉണ്ടാക്കിയത്, അതോ അവന് മുമ്പ് നിലനിന്നിരുന്ന ഒരു യാഥാർത്ഥ്യം അവന് ലഭിച്ചതാണോ?

നിയമനിർമ്മാണ അധികാരം ഭരണാധികാരിയുടെ കൈകളിൽ മാത്രമല്ലാത്ത പല ആധുനിക വ്യവസ്ഥകളെയും നോക്കുമ്പോൾ ഈ കാര്യം കൂടുതൽ വ്യക്തമാകും. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുകളും കൗൺസിലുകളുമാണ് അവിടെ നിയമങ്ങൾ നിർമ്മിക്കുന്നത്, ഒരുപക്ഷേ ഭരണാധികാരി തന്നെ ഒരു ഭരണഘടനയാലോ പരിമിതമായ അധികാരങ്ങളാലോ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം. അപ്പോൾ നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ തുടരുന്നത് മാത്രം വലിയ കുഫ്‌റാണെങ്കിൽ, ഈ നിയമങ്ങൾക്ക് വോട്ട് ചെയ്യുന്ന പാർലമെന്റ് അംഗങ്ങളെയും അത് ഉൾക്കൊള്ളുമോ? അവരെ തെരഞ്ഞെടുത്തവരെയും ഉൾക്കൊള്ളുമോ? അത് നടപ്പിലാക്കുന്ന മന്ത്രിമാരെയും ഉൾക്കൊള്ളുമോ? സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളുമോ?

ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ, തക്ഫീറിന്റെ വാതിൽ മുസ്‌ലിംകളിലെ വലിയൊരു വിഭാഗത്തെ ഉൾക്കൊള്ളുന്ന രൂപത്തിൽ വിശാലമായിരിക്കുന്നു എന്ന് മനസ്സിലാക്കാം. അല്ല എന്നാണ് ഉത്തരമെങ്കിൽ, അതിലെ വ്യത്യാസം വ്യക്തമാക്കാൻ ആവശ്യപ്പെടേണ്ടിവരും.

പിന്നീട് ഈ പൊതുവായ പ്രയോഗത്തിന്റെ സ്വാധീനം ഭരണാധികാരികളിൽ മാത്രം നിൽക്കുന്നില്ല, അത് രാജ്യങ്ങളുടെ മേൽ വിധി നൽകുന്നതിലേക്കും വ്യാപിക്കുന്നു. ശരീഅത്തിന് വിരുദ്ധമായ നിയമങ്ങൾ നിലവിലുണ്ട് എന്നത് മാത്രം ഭരണാധികാരിയെ വലിയ കുഫ്‌റുള്ള കാഫിറാക്കുമെങ്കിൽ, ബാങ്ക് വിളിക്കുകയും വെള്ളിയാഴ്ചയും സംഘമായുള്ള നമസ്കാരങ്ങളും നിലനിൽക്കുകയും ഇസ്‌ലാമിന്റെ അടയാളങ്ങൾ വെളിപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ചോദ്യം വരുന്നു; തെറ്റുകളും അസാധുവായ നിയമനിർമ്മാണങ്ങളും അവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അവ ഇസ്‌ലാമിക രാജ്യങ്ങളാണോ അതോ കുഫ്‌റിന്റെ രാജ്യങ്ങളാണോ?

കുഫ്‌റിന്റെ രാജ്യങ്ങളാണെന്ന് പറഞ്ഞാൽ, സമുദായത്തിലെ പണ്ഡിതന്മാർ സ്വീകരിക്കാത്ത വലിയ അനന്തരഫലങ്ങൾ അതിന് ഉണ്ടാകും. അല്ല എന്ന് പറഞ്ഞാൽ, വിഷയം ഈ പറയുന്നതുപോലുള്ള പൊതുവായ പ്രയോഗങ്ങളിലല്ലെന്നും, മതപരമായ വീക്ഷണം സൂക്ഷ്മമായ പരിശോധനകളും എല്ലാ സാഹചര്യങ്ങളെയും പരിഗണിക്കലും ആവശ്യപ്പെടുന്നുവെന്നും വ്യക്തമാകും.

ചുരുക്കത്തിൽ, ഈ വിഷയത്തിലെ തെറ്റ് ഉടലെടുക്കുന്നത് ശരീഅത്തിന്റെ മഹത്വം ഉൾക്കൊള്ളുന്നതിൽ നിന്നോ അതിന് വിരുദ്ധമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്നോ അല്ല; കാരണം അത് തർക്കമില്ലാത്ത സത്യമാണ്. മറിച്ച്, ഈ തെറ്റ് ഉടലെടുക്കുന്നത് ഒരു കർമ്മത്തിന്റെ മേൽ വിധി നിർണ്ണയിക്കുന്നതിൽ നിന്ന് അത് ചെയ്യുന്നവന്റെ മേൽ വിധി നിർണ്ണയിക്കുന്നതിലേക്ക് മാറുമ്പോഴാണ്. അതുപോലെ ശറഅ് പരിഗണിച്ച വ്യത്യാസങ്ങളെ പരിഗണിക്കാതെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തികളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഒന്നടങ്കം വിധിക്കുമ്പോഴുമാണ്. അതിനാൽ ‘തബ്ദീൽ’, ‘തൻഹിയ്യത്ത്’, ‘ഹാകിമിയ്യത്ത്’ തുടങ്ങിയ പദങ്ങളുടെ ശക്തിയിലല്ല കാര്യമുള്ളത്; മറിച്ച് സലഫുകൾ മനസ്സിലാക്കിയതുപോലെ അവയുടെ മതപരമായ കാരണങ്ങളെ യാഥാർത്ഥ്യമാക്കുന്നതിലാണ് കാര്യമുള്ളത്. കാരണം വിധികളെ മാറ്റുന്നത് പേരുകളും മുദ്രാവാക്യങ്ങളുമല്ല; മറിച്ച് മതം അതിലേക്ക് വിധികളെ ബന്ധിപ്പിച്ചിരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യങ്ങളാണ്.

തക്ഫീർ (കാഫിറാക്കൽ) എന്നത് വളരെ അപകടകരമായ ഒരു മതവിധിയാണ്. അത് മുദ്രാവാക്യങ്ങളിലൂടെയോ പൊതുവായ വിശേഷണങ്ങളിലൂടെയോ രാഷ്ട്രീയ നിഗമനങ്ങളിലൂടെയോ സ്ഥിരപ്പെടുകയില്ല. മറിച്ച് ഖവാരിജുകളുടെ അതിരുകവിയലുകളിൽ നിന്നും മുർജിഅകളുടെ വീഴ്ചകളിൽ നിന്നും അല്ലാഹു ﷻ സമുദായത്തിന്റെ ദീനിനെ സംരക്ഷിച്ചുനിർത്തിയ സലഫുകളുടെ മൻഹജിനോട് യോജിക്കുന്ന രൂപത്തിലുള്ള വ്യക്തമായ മതപരമായ പ്രമാണങ്ങളിലൂടെ മാത്രമേ അത് സ്ഥിരപ്പെടുകയുള്ളൂ.

ഹാകിമിയ്യത്തിന്റെ വിഷയത്തിൽ തക്ഫീറിനെ പ്രയോഗിക്കുന്ന പലരും ഖവാരിജുകളെ അവരുടെ പാപങ്ങളുടെയും തെറ്റുകളുടെയും പേരിൽ തക്ഫീർ ചെയ്തതിന് ആക്ഷേപിക്കുന്നു എന്നത് അത്ഭുതകരമാണ്. എന്നിട്ട് അവർ ഖവാരിജുകളുടെ തെളിവുകളുടെ അടിസ്ഥാനത്തോട് സാമ്യമുള്ള ഒരു വഴിയിൽ തന്നെ വീഴുകയും ചെയ്യുന്നു. ഒരു തെറ്റ് സംഭവിച്ചു എന്ന് സ്ഥിരീകരിക്കുന്നതിൽ നിന്ന് വലിയ കുഫ്‌റിലേക്ക് വിധി നൽകുന്നതിലേക്ക് അവർ മാറുന്നു. നിഷേധവും അനുവദനീയമാക്കലും തമ്മിലും, അക്രമവും പാപവും തമ്മിലും വ്യത്യാസം കാണിക്കുന്ന പ്രമാണങ്ങളെ അവർ പരിഗണിക്കുന്നില്ല. അതുപോലെ തക്ഫീറിന്റെ വിഷയത്തിൽ അഹ്‌ലുസ്സുന്ന നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളെയും തടസ്സങ്ങളെയും അവർ പരിഗണിക്കുന്നില്ല.

അതുകൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ ഇമാമുകൾ തെറ്റുകളെയും ബിദ്അത്തുകളെയും അക്രമത്തെയും ഏറ്റവും കൂടുതൽ എതിർക്കുന്നവരായിരുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ അവർ തക്ഫീർ ചെയ്യുന്നതിൽ തിടുക്കം കാണിക്കുന്നതിൽ നിന്ന് ഏറ്റവും അകലെയുള്ളവരായിരുന്നു. വാക്കുകൾക്കും പ്രവൃത്തികൾക്കും മേൽ വിധി നിർണ്ണയിക്കുന്നതും, അത് പറയുന്നവർക്കും ചെയ്യുന്നവർക്കും മേൽ വിധി നിർണ്ണയിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതൽ അറിയുന്നവരും അവരായിരുന്നു.

കാരണം കുഫ്‌റിൽ അകപ്പെട്ട എല്ലാവർക്കും മേൽ കുഫ്‌റ് സംഭവിക്കില്ല. അതുപോലെ കുഫ്‌റിന്റെ വാക്ക് പറഞ്ഞ എല്ലാവരെയും വ്യവസ്ഥകൾ പൂർത്തിയാകുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യുന്നത് വരെ കാഫിറായി വിധിക്കുകയില്ല.

ഇതിൽ നിന്ന് മനസ്സിലാക്കാം, തക്ഫീറിന്റെ കാര്യത്തിലുള്ള സൂക്ഷ്മത ചിലർ തെറ്റിദ്ധരിക്കുന്നത് പോലെ ശരീഅത്തിന്റെ കാര്യത്തിലുള്ള അനാസ്ഥയല്ല; മറിച്ച് അത് ശരീഅത്തിനെ പൂർണ്ണമായി മഹത്വപ്പെടുത്തുന്നതിൽ പെട്ടതാണ്. കാരണം തക്ഫീർ എന്നത് അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങുന്ന ഒരു മതവിധിയാണ്. വികാരങ്ങൾ കൊണ്ടോ മുദ്രാവാക്യങ്ങൾ കൊണ്ടോ പൊതുവായ പ്രയോഗങ്ങൾ കൊണ്ടോ അത് സ്ഥിരപ്പെടുകയില്ല. മറിച്ച് ശരീഅത്ത് ഏത് രൂപത്തിലാണോ അത് സ്ഥിരപ്പെടുത്തിയത്, അത് എവിടെയാണോ സ്ഥിരപ്പെടുത്തിയത്, അവിടെ മാത്രമാണ് അത് സ്ഥിരപ്പെടുക.

Share This Article
Leave a Comment