ഇമാം അബൂദാവൂദ് – ഭാഗം 1

7 Min Read

ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി

ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ ഇതിഹാസ തുല്യനായ വ്യക്തിത്വവുമാണ് ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ. സുന്നത്തിനെ സംരക്ഷിക്കുകയും, ഹദീസുകളിലെ നിവേദക പരമ്പരകളും പാഠങ്ങളും (സനദും മത്‌നും) കൃത്യമായി വേർതിരിക്കുകയും ചെയ്ത മഹാനായ പണ്ഡിതനാണദ്ദേഹം. ദുർബലരായ നിവേദകരെയും വിശ്വസ്തരായവരെയും അദ്ദേഹം കൃത്യമായി രേഖപ്പെടുത്തി. കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിലെ മുഹദ്ദിസായും, മുഹദ്ദിസുകൾക്കിടയിലെ ഫഖീഹായും അദ്ദേഹം അറിയപ്പെടുന്നു. ലോകപ്രശസ്തമായ ‘സുനൻ അബീദാവൂദ്’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനാന്വേഷകർക്ക് എക്കാലത്തും വലിയൊരു പാഠപുസ്തകമാണ്.

പേരും ജനനവും പശ്ചാത്തലവും

സലയ്മാൻ ബിൻ അൽ-അശ്അഥ് ബിൻ ഇസ്ഹാഖ് ബിൻ ബശീർ ബിൻ ശദ്ദാദ് അൽ-അസ്ദി അസ്സിജിസ്താനി എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. ‘അബൂദാവൂദ്’ എന്ന അദ്ദേഹത്തിന്റെ കുൻയത്താണ് (അപരനാമം) ലോകമെമ്പാടും പ്രസിദ്ധമായത്. നിലവിൽ അഫ്ഗാനിസ്ഥാന്റെ തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ‘സിജിസ്താൻ’ എന്ന പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ഹിജ്റ 202-ലാണ് അദ്ദേഹം ഭൂജാതനായത്.

അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ വിജ്ഞാനത്തിന്റെ ഒരു വലിയ പാരമ്പര്യം അവിടെ കാണാൻ കഴിയും. അദ്ദേഹത്തിന് മുഹമ്മദ് എന്ന് പേരുള്ള ഒരു ജ്യേഷ്ഠ സഹോദരനുണ്ടായിരുന്നു. വിജ്ഞാനം തേടിയുള്ള യാത്രകളിൽ അബൂദാവൂദിന്റെ സന്തതസഹചാരിയായിരുന്ന അദ്ദേഹം അബൂദാവൂദിന് മുമ്പ് തന്നെ മരണപ്പെട്ടു. അതുപോലെത്തന്നെ, അബൂദാവൂദിന് അബൂബക്കർ അബ്ദുല്ല ബിൻ അബീദാവൂദ് എന്ന് പേരുള്ള പ്രസിദ്ധനായ ഒരു മകനുമുണ്ടായിരുന്നു. ബാഗ്ദാദിലെ വലിയ ഹദീസ് പണ്ഡിതന്മാരിൽ (ഹുഫ്ഫാള്) ഒരാളായിരുന്ന അദ്ദേഹം ‘അൽ-മസാബീഹ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. തന്റെ പിതാവിന്റെ ഗുരുക്കന്മാരിൽ നിന്ന് തന്നെ അദ്ദേഹവും ഹദീസ് പഠിച്ചിട്ടുണ്ട്.

സുവർണ്ണ കാലഘട്ടവും വിജ്ഞാനാന്വേഷണവും

ഹദീസ് വിജ്ഞാന ശാഖ അതിന്റെ പൂർണ്ണതയിലും ഔന്നത്യത്തിലും നിന്നിരുന്ന ഒരു സുവർണ്ണ കാലഘട്ടത്തിലാണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ വളർന്നുവന്നത്. ഇമാം അഹ്‌മദ്‌ ബിൻ ഹൻബൽ, യഹ്‌യ ബിൻ മഈൻ, അബൂബക്കർ ബിൻ അബീ ശൈബ, ഇസ്ഹാഖ് ബിൻ റാഹവൈഹി അൽ-ഹൻദലി, അബൂ ഹാതിം അർറാസി, അബൂ സുർഅ അർറാസി, ഇമാം ബുഖാരി, മുഹമ്മദ് ബിൻ യഹ്‌യ അദ്ദുഹ്‌ലി, ഇമാം മുസ്‌ലിം രَحِمَهُمُ اللَّهُ തുടങ്ങിയ എക്കാലത്തെയും വലിയ മഹാപണ്ഡിതന്മാർ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഇവരുമായെല്ലാം സന്ധിക്കാനും അവരിൽ നിന്ന് വിജ്ഞാനം നുകരാനും ഇമാം അബൂദാവൂദിന് ഭാഗ്യം ലഭിച്ചു.

എന്നാൽ സ്വന്തം നാട്ടിലെ പണ്ഡിതന്മാരിൽ നിന്ന് അറിവ് നേടിയതുകൊണ്ട് മാത്രം അദ്ദേഹം തൃപ്തനായില്ല. വിജ്ഞാനം തേടിയുള്ള യാത്രകൾ (രിഹ്‌ല ഫീ ത്വലബിൽ ഹദീസ്) അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദായിക്കണ്ടുകൊണ്ട് അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ അദ്ദേഹം ഹദീസുകൾ അന്വേഷിച്ചുള്ള യാത്രകൾ ആരംഭിച്ചിരുന്നു. ഹിജ്റ 220-ൽ അദ്ദേഹം ബാഗ്ദാദിലെത്തി. പിന്നീട് ഈജിപ്ത്, ഹിജാസ് (മക്കയും മദീനയും), ശാമ് (സിറിയ), ഇറാഖിലെ പ്രധാന നഗരങ്ങളായ കൂഫ, ബസ്വറ എന്നിവിടങ്ങളിലേക്കും ഖുറാസാനിലേക്കും അദ്ദേഹം യാത്ര ചെയ്തു. ഹാഫിള് അൽ-മിസ്സി رَحِمَهُ اللَّهُ അദ്ദേഹത്തെക്കുറിച്ച് പറയുന്നു: “ഇറാഖ്, ഖുറാസാൻ, ശാമ്, ഈജിപ്ത്, ഹിജാസ്, അൽ-ജസീറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സഞ്ചരിക്കുകയും, അവിടങ്ങളിലെ പണ്ഡിതന്മാരിൽ നിന്ന് ഹദീസുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്ത മഹാപണ്ഡിതനായിരുന്നു അബൂദാവൂദ്.”

ഗുരുക്കന്മാർ (മശാഇഖുകൾ)

എണ്ണമറ്റ പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം ഹദീസുകൾ പഠിച്ചിട്ടുണ്ട്. ഇവരിൽ ഏറ്റവും പ്രധാനി അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ ഇമാമായ അഹ്‌മദ്‌ ബിൻ ഹൻബൽ رَحِمَهُ اللَّهُ ആണ്. ഇമാം അഹ്‌മദിനോട് അദ്ദേഹം അങ്ങേയറ്റം അടുപ്പം കാണിക്കുകയും, അദ്ദേഹത്തിന്റെ രീതികളും ശൈലികളും കർമ്മശാസ്ത്രവും പൂർണ്ണമായും സ്വായത്തമാക്കുകയും ചെയ്തു. ഇമാം അഹ്‌മദിന്റെ ശിഷ്യന്മാരിൽ ഒന്നാം നിരയിലാണ് ഇമാം അദ്ദഹബി رَحِمَهُ اللَّهُ അബൂദാവൂദിനെ എണ്ണുന്നത്. ‘മസാഇലുൽ ഇമാം അഹ്‌മദ്‌ ലി അബീ ദാവൂദ്’ എന്ന പ്രസിദ്ധമായ ഒരു ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇതിന് പുറമെ യഹ്‌യ ബിൻ മഈൻ, അബൂ സകരിയ്യ അൽ-മർവി, അബ്ദുല്ല ബിൻ മസ്‌ലമ ബിൻ ഖഅ്നബ് അൽ-ഖഅ്നബി (മുൻഗാമികളായ പല പണ്ഡിതന്മാരുടെയും പ്രധാന ശൈഖ്), മുസദ്ദദ് ബിൻ മുസർഹദ് അൽ-അസദി അൽ-ബസ്വരി, അൽ-ഹസൻ ബിൻ അലി ബിൻ മുഹമ്മദ് അൽ-ഹുദലി, അൽ-ഖല്ലാൽ അൽ-ഹുൽവാനി, ഖുതൈബ ബിൻ സഈദ് അഥഖഫി (സിഹാഹുസ്സിത്തയുടെ രചയിതാക്കളുടെ പൊതുവായ ശൈഖ്), ‘സുനന്റെ’ രചയിതാവായ സഈദ് ബിൻ മൻസൂർ, ഹന്നാദ് ബിൻ അസ്സരി, മുഹമ്മദ് ബിൻ അൽ-അലാഅ് ബിൻ കുറൈബ്, മുഹമ്മദ് ബിൻ കഥീർ അൽ-അബ്ദി അൽ-ബസ്വരി, അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ നുഫൈൽ അൽ-ഹർറാനി, ഉസ്മാൻ ബിൻ മുഹമ്മദ് ബിൻ അബീ ശൈബ അൽ-അബ്സി, മുസ്‌ലിം ബിൻ ഇബ്രാഹീം അൽ-അസ്ദി രَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാരെല്ലാം അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ ഉൾപ്പെടുന്നു.

ശിഷ്യസമ്പത്ത്

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ വിന്റെ ശിഷ്യന്മാരെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അസാധ്യമാണ്. അദ്ദേഹം യാത്ര ചെയ്ത നാടുകളിലെല്ലാം വിജ്ഞാനം പകർന്നുനൽകിയിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് ഹദീസ് പഠിച്ചവരും, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചവരുമായി ഒട്ടനവധി പ്രമുഖരുണ്ട്. അവരിൽ പ്രമുഖർ താഴെ പറയുന്നവരാണ്:

  1. അബൂ അലി മുഹമ്മദ് ബിൻ അഹ്‌മദ്‌ ബിൻ അംറ് അൽ-ബസ്വരി അൽ-ലുഅ്‌ലുഇ: 20 വർഷത്തോളം അബൂദാവൂദിന്റെ അടുക്കൽ സുനൻ പഠിച്ച ഇദ്ദേഹം ‘അബൂദാവൂദിന്റെ വറാഖ്’ (എഴുത്തുകാരൻ) എന്നാണ് അറിയപ്പെട്ടിരുന്നത്.
  2. അബൂബക്കർ മുഹമ്മദ് ബിൻ ബക്കർ ബിൻ അബ്ദുറസാഖ് ബിൻ ദാസ അൽ-ബസ്വരി അത്തമ്മാർ: അബൂദാവൂദിൽ നിന്ന് സുനൻ പൂർണ്ണമായി ഉദ്ധരിച്ച അവസാനത്തെ വ്യക്തി ഇദ്ദേഹമാണ്. ‘നുസ്ഖത്തു ഇബ്നി ദാസ’ എന്നത് പണ്ഡിതന്മാർക്കിടയിൽ വലിയ സ്വീകാര്യതയുള്ളതാണ്.
  3. അബൂ സഈദ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ സിയാദ് ബിൻ ബിശ്ർ ഇബ്നുൽ അഅ്റാബി: ഇമാം അദ്ദഹബി ഇദ്ദേഹത്തെ ‘ശൈഖുൽ ഇസ്‌ലാം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
  4. അബൂ അൽ-ഹസൻ അലി ബിൻ മുഹമ്മദ് അൽ-വറാഖ്
  5. അബൂ ഈസാ ഇസ്ഹാഖ് ബിൻ മൂസാ ബിൻ സഈദ് അർറംലി
  6. അബൂ സാലിം മുഹമ്മദ് ബിൻ സഈദ് ബിൻ ഹമ്മാദ് ബിൻ മാഹാൻ അൽ-ജുലൂദി
  7. അബൂ ഉസാമ മുഹമ്മദ് ബിൻ അബ്ദുൽ മലിക് ബിൻ യസീദ് അർറവ്വാസ്
  8. അബൂ അംറ് അഹ്‌മദ്‌ ബിൻ അലി (ഇബ്നു ഖമീറ)
  9. അബൂ അത്തയ്യിബ് അഹ്‌മദ്‌ ബിൻ ഇബ്രാഹീം അൽ-ഉശ്നാനി അൽ-ബഗ്ദാദി
  10. അബൂബക്കർ അഹ്‌മദ്‌ ബിൻ സൽമാൻ അൽ-ബഗ്ദാദി അൽ-ഹൻബലി (അന്നജ്ജാദ്)
  11. അബൂ ഉബൈദ് മുഹമ്മദ് ബിൻ അലി ബിൻ ഉസ്മാൻ അൽ-ആജുർരി
  12. അൽ-ഹുസൈൻ ബിൻ ഇദ്‌രീസ് അൽ-അൻസാരി അൽ-ഹറവി

കൂടാതെ, അബൂദാവൂദിൽ നിന്ന് ഹദീസ് സ്വീകരിച്ച പ്രമുഖരിൽ ‘ജാമിഉത്തിർമിദി’യുടെ രചയിതാവായ ഇമാം അബൂ ഈസാ അത്തിർമിദി, ‘സുനനുന്നസാഈ’യുടെ രചയിതാവായ ഇമാം അഹ്‌മദ്‌ ബിൻ ശുഐബ് അന്നസാഈ رَحِمَهُمُ اللَّهُ എന്നിവരും ഉൾപ്പെടുന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം, അബൂദാവൂദിന്റെ പ്രധാന ശൈഖായ ഇമാം അഹ്‌മദ്‌ ബിൻ ഹൻബൽ رَحِمَهُ اللَّهُ തന്റെ ശിഷ്യനായ അബൂദാവൂദിൽ നിന്നും ഒരു ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നതാണ്. ‘അതീറ’ യുമായി ബന്ധപ്പെട്ട് അബൂൽ ഉശറാഅ് അദ്ദാരിമി തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണത്. തന്റെ ശൈഖ് തന്നിൽ നിന്നും ഒരു ഹദീസ് റിപ്പോർട്ട് ചെയ്തു എന്നത് ഏതൊരു വിദ്യാർത്ഥിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. അതുപോലെ, ബസ്വറയിലെ പ്രസിദ്ധ ഹദീസ് പണ്ഡിതനായ സകരിയ്യ ബിൻ യഹ്‌യ അസ്സാജി رَحِمَهُ اللَّهُ വും അദ്ദേഹത്തിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുണ്ട്.

സുനൻ അബീദാവൂദ്

ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ വിന് ധാരാളം ഗ്രന്ഥങ്ങളുണ്ടെങ്കിലും, അദ്ദേഹം ലോകപ്രശസ്തനായത് ‘സുനൻ അബീദാവൂദ്’ എന്ന ഗ്രന്ഥത്തിലൂടെയാണ്. അല്ലാഹു ഈ ഗ്രന്ഥത്തിന് വലിയ സ്വീകാര്യതയും അനുഗ്രഹവും നൽകി. ഈ ഗ്രന്ഥം പൂർത്തിയാക്കിയ ശേഷം അദ്ദേഹം അത് തന്റെ കാലഘട്ടത്തിലെ ഉന്നത പണ്ഡിതന്മാർക്ക് മുമ്പിൽ അവതരിപ്പിക്കുകയും, അവരെല്ലാവരും അതിനെ അംഗീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക ലോകത്തെ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളായ ‘സിഹാഹുസ്സിത്തയിൽ’ ബുഖാരിക്കും മുസ്‌ലിമിനും ശേഷം മൂന്നാം സ്ഥാനത്താണ് സുനൻ അബീദാവൂദ് പരിഗണിക്കപ്പെടുന്നത്.

സൂക്ഷ്മതയും ഭക്തിയും

അങ്ങേയറ്റം സൂക്ഷ്മതയും അല്ലാഹുവിനോടുള്ള ഭക്തിയുമുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചരിത്രത്തിൽ രസകരമായ ഒരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ ഒരു കൈ വളരെ വിസ്താരമുള്ളതും, മറ്റേ കൈ ഇടുങ്ങിയതുമായിരുന്നു. ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “വിശാലമായ കൈ ഞാൻ എന്റെ പുസ്തകങ്ങൾ വെക്കാൻ വേണ്ടി ഉപയോഗിക്കുന്നു; എന്നാൽ മറ്റേ കൈക്ക് അതിന്റെ ആവശ്യമില്ലാത്തതുകൊണ്ട് അത് ഇടുങ്ങിയതാണ്.” അനാവശ്യമായി വസ്ത്രം പാഴാക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മതയാണിത് കാണിക്കുന്നത്.

തത്ത്വോപദേശങ്ങൾ

ജ്ഞാനവും അനുഭവസമ്പത്തും നിറഞ്ഞ അദ്ദേഹത്തിന്റെ ചില വചനങ്ങൾ ഏറെ ചിന്തനീയമാണ്:

  • “രഹസ്യമായ ദേഹേച്ഛ എന്നത് നേതൃത്വത്തോടുള്ള ആഗ്രഹമാണ്” (الشهوة الخفية حب الرياسة).
  • അദ്ദേഹം ചെറുപ്പത്തിൽ വിജ്ഞാന സദസ്സിലിരുന്ന് എഴുതുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ മഷിക്കുപ്പിയിൽ നിന്നും മഷി എടുക്കാൻ അനുവാദം ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അനുവാദം ചോദിച്ചുകൊണ്ട് സ്വന്തം സഹോദരന്റെ സമ്പത്തിൽ കൈകടത്തുന്നവൻ സ്വയം ലജ്ജക്കും ദാരിദ്ര്യത്തിനും വിധേയനായിരിക്കുന്നു എന്ന് താങ്കൾക്കറിയില്ലേ?” (ചോദിച്ചതുകൊണ്ട് കൊടുക്കാതിരിക്കാൻ കഴിയില്ല, എന്നാൽ അത് നൽകുന്നത് പ്രയാസകരമാണുതാനും എന്നർത്ഥം). അന്ന് മുതൽ അദ്ദേഹത്തെ ‘അബൂദാവൂദ് അൽ-ഹകീം’ (ജ്ഞാനിയായ അബൂദാവൂദ്) എന്ന് വിളിക്കാൻ തുടങ്ങി.
  • “വസ്ത്രത്തിലും ഭക്ഷണത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുന്നവന്റെ ശരീരത്തിന് വലിയ ആശ്വാസം ലഭിക്കുന്നതാണ്.”
  • “അനുവാദമില്ലാതെ ചെവിയിൽ പ്രവേശിക്കുന്നതാണ് (ഹൃദയത്തിൽ പതിയുന്നതാണ്) ഏറ്റവും ഉത്തമമായ സംസാരം.” (خير الكلام ما دخل الاذن بغير اذن).

ഇമാം അബൂദാവൂദ്ന്റെ പാണ്ഡിത്യത്തെക്കുറിച്ചുള്ള മറ്റ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും, അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘സുനനി’ലെ സവിശേഷതകളും അടുത്ത ഭാഗത്തിൽ.

Share This Article
Leave a Comment