സദസ്സ് 1: വിജ്ഞാനത്തിന്റെ മഹത്വവും കർമ്മശാസ്ത്ര നിയമങ്ങളുടെ നിർവ്വചനവും

25 Min Read

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ്

അല്ലാഹുവിന്റെ റസൂൽﷺയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും അനുയായികളുടെയും മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ.

ആമുഖം: ഫിഖ്ഹിന്റെ സ്ഥാനം

പണ്ഡിതന്മാർക്കിടയിലും ഫുഖഹാക്കൾക്കിടയിലും ഫിഖ്ഹിനുള്ള ഉന്നതമായ സ്ഥാനത്തെക്കുറിച്ച് നാം സൂചിപ്പിക്കുകയുണ്ടായി. അതിനാൽ തന്നെ, അവരുടെ സവിശേഷമായ ശ്രദ്ധ ഈ വിജ്ഞാനശാഖയിലേക്ക് തിരിയുകയും, അതിൽ അവർ കൃത്യമായ വിശദീകരണങ്ങൾ നൽകുകയും ചെയ്തു. ഈ വിജ്ഞാനശാഖയെ ചിട്ടപ്പെടുത്തുന്നതിനും, അതിന്റെ ശാഖകളിലേക്ക് എത്തിച്ചേരുന്നതിനുള്ള അടിസ്ഥാന നിയമങ്ങളെ ക്രോഡീകരിക്കുന്നതിനും സഹായകമായ ഖവാഇദുൽ ഫിഖ്ഹിയ്യ, ഉസൂലുൽ ഫിഖ്ഹ് എന്നീ വിഷയങ്ങളിൽ അവർ ഗ്രന്ഥങ്ങൾ രചിച്ചു.

ഇമാം സുയൂത്വി رَحِمَهُ اللَّهُ തന്റെ അൽ-അശ്ബാഹു വ-ന്നളാഇർ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ നൽകിയ, പഠിതാക്കൾക്ക് ആവേശവും ഉന്മേഷവും നൽകുന്ന ഒരു സംഭവം ഞാൻ ഇവിടെ ഓർമ്മിപ്പിക്കുകയാണ്. ഈ സംഭവം ഈജിപ്തുകാരനായ ഹനഫീ പണ്ഡിതൻ ഖാളി ഇബ്നു നുജൈം തന്റെ അൽ-ബഹ്റുർ റാഇഖ് എന്ന ഗ്രന്ഥത്തിലും, ഇമാം സുയൂത്വിയുടെ ഗ്രന്ഥത്തിന്റെ അതേ പേരിലുള്ള തന്റെ അൽ-അശ്ബാഹു വ-ന്നളാഇർ എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം സുയൂത്വിയും ഇബ്നു നുജൈമും തങ്ങളുടെ ഈ രണ്ട് ഗ്രന്ഥങ്ങളും ഖവാഇദുൽ ഫിഖ്ഹിയ്യ എന്ന വിഷയത്തിലാണ് രചിച്ചിട്ടുള്ളത്. പിൻഗാമികളായ പണ്ഡിതന്മാരുടെ (മുതഅഖ്ഖിറൂൻ) സാങ്കേതിക പ്രയോഗത്തിൽ അൽ-അശ്ബാഹു വ-ന്നളാഇർ, അൽ-ഖവാഇദുൽ ഫിഖ്ഹിയ്യ എന്നിവയ്ക്കിടയിൽ വ്യത്യാസമുണ്ടെങ്കിലും, ഫുഖഹാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള കർമ്മശാസ്ത്ര നിയമങ്ങളാണ് ഇവർ ഇരുവരും ഈ ഗ്രന്ഥങ്ങളിൽ ക്രോഡീകരിച്ചിട്ടുള്ളത്.

പഠിതാക്കൾക്ക് ആവേശം നൽകുന്ന, ഈ രണ്ട് ഗ്രന്ഥങ്ങളുടെയും ആമുഖത്തിൽ നൽകിയിട്ടുള്ള ഹനഫീ പണ്ഡിതനായ അബൂ ത്വാഹിറുദ്ദബ്ബാസും ഹെറാത്തിൽ നിന്നുള്ള മറ്റൊരു ഹനഫീ പണ്ഡിതനും തമ്മിലുള്ള ഒരു സംഭവമാണ് ഇവിടെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഇമാം സുയൂത്വി رَحِمَهُ اللَّهُ, അടിസ്ഥാനപരമായ അഞ്ച് വലിയ ഫിഖ്ഹ് നിയമങ്ങൾ പരാമർശിച്ചപ്പോൾ – അതായത്; കാര്യങ്ങൾ അവയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് (قاعدة الأمور بمقاصدها), സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല (قاعدة اليقين لا يزول بالشك), പ്രയാസം എളുപ്പത്തെ ആകർഷിക്കുന്നു (قاعدة المشقة تجلب التيسير), ഉപദ്രവം നീക്കപ്പെടേണ്ടതാണ് (قاعدة الضرر يزال), പതിവ് രീതികൾ വിധിയായി പരിഗണിക്കാം (قاعدة العادة محكمة) എന്നീ അഞ്ച് വലിയ നിയമങ്ങൾ – അദ്ദേഹം പറഞ്ഞു: ഫിഖ്ഹ് മുഴുവനായും ഈ നിയമങ്ങളിലേക്കാണ് മടങ്ങുന്നത്. ചില ഫുഖഹാക്കൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റുചിലർ പറഞ്ഞത്, ഫിഖ്ഹ് മുഴുവനായും ഉപദ്രവം നീക്കപ്പെടേണ്ടതാണ് (الضرر يزال) എന്ന ഒരൊറ്റ നിയമത്തിലേക്കാണ് മടങ്ങുന്നത് എന്നാണ്.

ഇതടിസ്ഥാനമാക്കി, തങ്ങളുടെ മദ്ഹബിലെ ഫുറൂഅുകൾക്ക് അടിസ്ഥാനമായ നിയമങ്ങൾ ക്രോഡീകരിക്കാൻ ചില പണ്ഡിതന്മാർ പരിശ്രമിച്ചു. അങ്ങനെ ഫഖീഹായ അബൂ ത്വാഹിറുദ്ദബ്ബാസ് ഫിഖ്ഹ് നിയമങ്ങൾ ക്രോഡീകരിക്കുകയും, ഹനഫീ മദ്ഹബിലെ മുഴുവൻ നിയമങ്ങളെയും പതിനേഴ് നിയമങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവരികയും ചെയ്തു. അപ്പോൾ ഹെറാത്തിൽ നിന്നുള്ള ഒരു ഫഖീഹ് വിജ്ഞാനം കരസ്ഥമാക്കുന്നതിനായി അവിടെ വരികയും, ഫഖീഹായ അബൂ ത്വാഹിർ ഈ നിയമങ്ങൾ വിവരിച്ചുകൊടുക്കുന്നത് കേൾക്കുകയും ചെയ്തു. അദ്ദേഹം അത് കേട്ടു. എന്നാൽ ഏഴാമത്തെ നിയമം കഴിഞ്ഞപ്പോൾ ആ വ്യക്തിക്ക് ചുമ അനുഭവപ്പെട്ടു. അപ്പോൾ അദ്ദേഹത്തെ ശ്രദ്ധിച്ച അബൂ ത്വാഹിർ അദ്ദേഹത്തെ പള്ളിയിൽ നിന്ന് പുറത്താക്കി. എന്നിരുന്നാലും, ആ വ്യക്തി പിന്നീട് മടങ്ങിവരികയും, ആ ഏഴ് നിയമങ്ങൾ നമുക്കായി ഹൃദിസ്ഥമാക്കി നൽകുകയും ചെയ്തു. നമ്മുടെ പണ്ഡിതന്മാരും ഫുഖഹാക്കളും ഫിഖ്ഹ് നിയമങ്ങൾ ക്രോഡീകരിക്കുന്നതിൽ എത്രത്തോളം സൂക്ഷ്മതയും ശ്രദ്ധയും പുലർത്തിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

വിജ്ഞാനത്തിന്റെ മഹത്വവും ഇഖ്ലാസും

ഈ ആമുഖം നാം അധികം ദീർഘിപ്പിക്കുന്നില്ല. ഫിഖ്ഹിന്റെയും പൊതുവായി വിജ്ഞാനം അന്വേഷിക്കുന്നതിന്റെയും മഹത്വത്തിലേക്ക് മാത്രമാണ് ഞാൻ ഇവിടെ വിരൽചൂണ്ടിയത്. കഴിഞ്ഞ റമദാൻ മാസത്തിന് മുമ്പ് നിങ്ങളോട് സംസാരിച്ച ഒരു പ്രഭാഷണത്തിന്റെ ആമുഖത്തിൽ ഈ വിഷയം നാം സൂചിപ്പിച്ചിട്ടുണ്ടാകാം. അന്ന് നാം ഉദ്ധരിച്ച സുഫ്യാൻ അഥ്ഥൗരീ رَحِمَهُ اللَّهُ യുടെ പ്രസിദ്ധമായ ഒരു വചനമുണ്ട്: നിർബന്ധ കർമ്മങ്ങൾക്ക് ശേഷം വിജ്ഞാനം അന്വേഷിക്കുന്നതിനേക്കാൾ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു ആരാധനയുമില്ല.

അതിനും മുമ്പായി അല്ലാഹുവിന്റെ വചനം:

﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ﴾

(നബിയേ,) പറയുക: അറിയുന്നവരും അറിയാത്തവരും സമമാകുമോ? [സൂറത്ത് അസ്സുമർ – 9]

അല്ലാഹുവിന്റെ മറ്റൊരു വചനം:

﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾

നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും ജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പദവികൾ ഉയർത്തുന്നതാണ്‌. [സൂറത്ത് അൽ-മുജാദില – 11]

അല്ലാഹുവിന്റെ മറ്റൊരു വചനം:

﴿إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ﴾

അല്ലാഹുവോട് ഭയഭക്തിയുള്ളവരായിരിക്കുക അവൻറെ ദാസന്മാരിൽ നിന്ന് വിവരമുള്ളവർ മാത്രമാണ്‌. [സൂറത്ത് ഫാത്വിർ – 28]

നബി ﷺ യുടെ വചനം:

إِنَّ الْحِيتَانَ فِي الْبَحْرِ وَكُلَّ شَيْءٍ لَيَسْتَغْفِرُ لِمُعَلِّمِ النَّاسِ الْخَيْرَ

കടലിലെ മത്സ്യങ്ങളും മറ്റെല്ലാ വസ്തുക്കളും, ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവർക്ക് വേണ്ടി പാപമോചനം തേടുന്നതാണ്. [സുനൻ ഇബ്നുമാജ – 239]

നബി ﷺ യുടെ മറ്റൊരു വചനം:

 مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ

ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചുകൊണ്ട് ഒരു വഴിയിൽ പ്രവേശിച്ചാൽ, അത് മുഖേന അല്ലാഹു അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്നതാണ്. [സ്വഹീഹ് മുസ്‌ലിം – 2699]

അതിനാൽ, എല്ലാ വിജ്ഞാന ശാഖകളിലും വെച്ച് ഖുർആനും സുന്നത്തും പഠിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു വിജ്ഞാനവുമില്ല. കാരണം, ഈ വിജ്ഞാനമാണ് സ്വർഗ്ഗത്തിലേക്ക് നമ്മെ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനവേദിയുടെയും ഓരോ ക്ലാസുകളുടെയും തുടക്കത്തിൽ നാം നമ്മുടെ നിയ്യത്തുകൾ പുതുക്കേണ്ടതുണ്ട്. നമ്മുടെ മതപരമായ വിധികൾ പഠിക്കാനും അത് മറ്റുള്ളവരെ പഠിപ്പിക്കാനുമായി, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ആയിരിക്കണം നമ്മുടെ വിജ്ഞാനാന്വേഷണം. അങ്ങനെ വരുമ്പോൾ, ജനങ്ങൾ കൃത്യമായ ഉൾക്കാഴ്ചയോടെ (ബസ്വീറത്ത്) അവരുടെ രക്ഷിതാവിനെ ആരാധിക്കുകയും, അവരുടെ ആരാധനകൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയും, അതിനുള്ള പ്രതിഫലം അവർക്ക് ലഭിക്കുകയും ചെയ്യും. നമ്മുടെ നിയ്യത്തുകൾ അല്ലാഹുവിന് വേണ്ടി മാത്രമാക്കാൻ നാം അവനോട് പ്രാർത്ഥിക്കുന്നു. നാം ഒരുമിച്ചുകൂടിയ ഈ പാഠഭാഗത്തിലേക്ക് നമുക്ക് പ്രവേശിക്കാം. ഇതിൽ അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുകയും, നാം കേൾക്കുന്നതും പഠിക്കുന്നതുമായ കാര്യങ്ങൾ മുഖേന നമുക്ക് ഉപകാരം നൽകുകയും ചെയ്യുമാറാകട്ടെ, അല്ലാഹുമ്മ ആമീൻ.

കർമ്മശാസ്ത്ര നിയമങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം

നമ്മുടെ ഈ പഠനവേദിക്ക് ശറഹുൽ ഖവാഇദിൽ ഫിഖ്ഹിയ്യ എന്നാണ് നാം പേര് നൽകിയിരിക്കുന്നത്. നാം മുമ്പ് സൂചിപ്പിച്ച അഞ്ച് വലിയ അടിസ്ഥാന നിയമങ്ങളായിരിക്കും ഇതിൽ നാം വിശദീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗം. കാരണം, മിക്ക ശറഈ വിധികളുടെയും അടിസ്ഥാനം ഈ നിയമങ്ങളിലാണ് നിലകൊള്ളുന്നത്. ഭൂരിഭാഗം വരുന്ന സൂക്ഷ്മമായ ഫിഖ്ഹ് വിധികളും ഈ അഞ്ച് വലിയ നിയമങ്ങളിലേക്കാണ് മടങ്ങുന്നത്. സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് ചില നിയമങ്ങളും നാം ഇതിൽ വിശദീകരിക്കുന്നതാണ്.

ഫിഖ്ഹ് പഠിക്കുന്നതിന് മുമ്പായി ഖവാഇദുൽ ഫിഖ്ഹിയ്യ പഠിക്കാൻ നാം തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. മുൻകാല ഫുഖഹാക്കൾ رَحِمَهُ اللَّهُ എങ്ങനെയാണ് ഓരോ പുതിയ വിഷയങ്ങൾക്കും പ്രശ്നങ്ങൾക്കും മതവിധികൾ (അഹ്കാം) കണ്ടെത്തിയത് എന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടിയാണിത്. നമ്മുടെ ഫുഖഹാക്കൾ ഖുർആനിലെയും സുന്നത്തിലെയും തെളിവുകളിൽ ഖവാഇദുൽ ഫിഖ്ഹിയ്യയും ഖവാഇദുൽ ഉസൂലിയ്യയും പ്രയോഗിച്ചുകൊണ്ടാണ് ശാഖാപരമായ പ്രശ്നങ്ങൾക്ക് വിധികൾ കണ്ടെത്തിയത്.

ഉദാഹരണത്തിന്, വുദൂഅ് നിർബന്ധമാണെന്ന വിധി നമ്മുടെ ഫുഖഹാക്കൾ കണ്ടെത്തിയത് അല്ലാഹുവിന്റെ ഈ വചനത്തിൽ നിന്നാണ്:

 ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ﴾

സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് നിന്നാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുക. [സൂറത്ത് അൽ-മാഇദ – 6]

മറ്റ് തെളിവുകളോ സൂചനകളോ ഇല്ലാതെ വരുന്ന കൽപ്പനകൾ ഒരു കാര്യം നിർബന്ധമാണെന്ന് (വുജൂബ്) അറിയിക്കുന്നു എന്ന ഉസൂലുൽ ഫിഖ്ഹ് നിയമമാണ് പണ്ഡിതന്മാർ ഈ വചനത്തിൽ പ്രയോഗിച്ചത്. അതിനാൽ വുദൂഅ് നിർബന്ധമാണെന്ന് ഈ നിയമം വ്യക്തമാക്കുന്നു എന്ന് അവർ പറഞ്ഞു.

അതുപോലെത്തന്നെ, വുദൂഅ് മുറിയുന്ന കാര്യങ്ങളിലൊന്ന് സംഭവിച്ചു എന്ന് ഉറപ്പാകുന്നത് വരെ ഒരാളുടെ ശുദ്ധി നിലനിൽക്കുമെന്ന വിധി അവർ കണ്ടെത്തിയത് സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല (اليقين لا يزول بالشك) എന്ന ഫിഖ്ഹീ നിയമത്തിൽ നിന്നാണ്. ഒരാൾക്ക് താൻ ശുദ്ധിയോടെയാണുള്ളത് എന്ന് ഉറപ്പുണ്ടെങ്കിൽ, വുദൂഅ് മുറിയുന്ന ഏതെങ്കിലും കാര്യങ്ങൾ സംഭവിച്ചുവെന്ന് പൂർണ്ണമായി ഉറപ്പാകുന്നത് വരെ അയാളുടെ ശുദ്ധി നിലനിൽക്കുന്നതാണ്. തെളിവുകൾ വ്യക്തമാക്കുന്ന കാര്യങ്ങളാണ് വുദൂഅ് മുറിക്കുന്നത്. ശാഖാപരമായ വിധികൾ കൃത്യമായി കണ്ടെത്തുന്നതിന് ഒരു ഫഖീഹിന് ഫിഖ്ഹീ നിയമങ്ങളും ഉസൂലിയ്യാ നിയമങ്ങളും അനിവാര്യമാണെന്ന് ഈ ഉദാഹരണത്തിൽ നിന്ന് നമുക്ക് വ്യക്തമാകുന്നു. അതുകൊണ്ടാണ്, ഈ വിജ്ഞാന ശാഖയെക്കുറിച്ചുള്ള പൊതുവായ ഒരു ധാരണ നൽകാനും അതിലേക്കുള്ള ഒരു പ്രവേശനകവാടമാകാനും നാം ഈ വിഷയത്തിന്റെ പഠനം ആരംഭിക്കുന്നത്.

നമ്മുടെ ഈ പത്ത് ക്ലാസുകൾ അടങ്ങുന്ന പഠനവേദിയിൽ ഇതിനെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കാൻ നമുക്ക് സാധിക്കില്ല എന്നത് തീർച്ചയാണ്. എങ്കിലും, ഇതിന്റെ സത്തയും കർമ്മശാസ്ത്ര നിയമങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന പ്രധാന ഭാഗങ്ങളും നാം ഉൾക്കൊള്ളേണ്ടതുണ്ട്. ഈ നിയമങ്ങളെ അടിസ്ഥാനമാക്കി എങ്ങനെയാണ് വിധികൾ കണ്ടെത്തുന്നത് എന്നതിനെക്കുറിച്ചുള്ള ഉദാഹരണങ്ങളും നാം നൽകും. അങ്ങനെയാകുമ്പോൾ, ഏതെങ്കിലും ഒരു ഫിഖ്ഹ് ഗ്രന്ഥത്തിൽ, ഈ വിധി കാര്യങ്ങൾ അവയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് (الأمور بمقاصدها) എന്ന നിയമത്തെ അടിസ്ഥാനമാക്കി കണ്ടെത്തിയതാണ് എന്ന് വായിക്കുമ്പോൾ നമുക്കത് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഇമാം അൽ-ഹജ്ജാവീ رَحِمَهُ اللَّهُ യുടെ സാദുൽ മുസ്തഖ്‌നിഅ് എന്ന ഗ്രന്ഥത്തിൽ നാം ഇങ്ങനെ വായിക്കുന്നു: സത്യം ചെയ്യുന്ന വ്യക്തിയുടെ നിയ്യത്തിനെ അടിസ്ഥാനമാക്കിയാണ് സത്യം പരിഗണിക്കപ്പെടുക എന്നതാണ് അടിസ്ഥാന നിയമം. തുടർന്ന് അതിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ പറയുന്നു: ഇത് കാര്യങ്ങൾ അവയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ്. അപ്പോൾ ഈ നിയമത്തിന്റെ അർത്ഥവും, ഈ നിയമത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന പ്രസ്തുത വിഷയത്തിന്റെ പൊരുളും നമുക്ക് കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കും. അതുപോലെ, ഒരാൾക്ക് ശുദ്ധിയുണ്ടെന്ന് ഉറപ്പുണ്ടാവുകയും, പിന്നീട് വുദൂഅ് മുറിഞ്ഞോ എന്നതിൽ സംശയം ജനിക്കുകയും ചെയ്താൽ അവൻ ശുദ്ധിയോടെത്തന്നെ തുടരും എന്ന് നാം വായിക്കുന്നു. അതിന് ശേഷം വിശദീകരണത്തിൽ സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല (اليقين لا يزول بالشك) എന്ന നിയമം വായിക്കുമ്പോൾ ആ നിയമം നമുക്ക് മനസ്സിലാകുകയും, അതിൽ നിന്ന് എങ്ങനെ ഈ വിധി കണ്ടെത്തിയെന്ന് തിരിച്ചറിയാനും സാധിക്കും. അതുകൊണ്ടാണ്, മറ്റേതെങ്കിലും ഒരു ഫിഖ്ഹ് ഗ്രന്ഥം പഠിക്കുന്നതിന് മുമ്പായി കർമ്മശാസ്ത്ര നിയമങ്ങളെക്കുറിച്ച് ഒരു ലഘുവിവരണം നൽകാൻ ഞാൻ തീരുമാനിച്ചത്.

ഈ പഠനത്തിനായി ഞാൻ നിങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത് അൽ-മുംതിഅ് ഫീ ശറഹിൽ ഖവാഇദിൽ ഫിഖ്ഹിയ്യ എന്ന ഗ്രന്ഥമാണ്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇത് വളരെ ആസ്വാദ്യകരമായ ഒരു ഗ്രന്ഥമാണ്. സമകാലികരായ ശ്രേഷ്ഠ പണ്ഡിതന്മാരിൽ ഒരാളും, സൗദി അറേബ്യയിലെ സർവ്വകലാശാലകളിലെ അധ്യാപകനുമായ ഡോ. മുസ്‌ലിം അദ്ദോസരിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ വിജ്ഞാനശാഖയിൽ ഗ്രന്ഥങ്ങൾ രചിച്ച മുൻകാല ഇമാമുമാരുടെ കൃതികൾ സൂക്ഷ്മമായി പരിശോധിച്ചതിനും, സമകാലികരായ അക്കാദമിക പണ്ഡിതന്മാരായ ശൈഖ് അബ്ദുറഹ്മാൻ അശ്ശാഇലാൻ, കർമ്മശാസ്ത്ര നിയമങ്ങളിൽ ഗ്രന്ഥരചന നടത്തിയിട്ടുള്ള ശൈഖ് യഅ്ഖൂബ് അൽ-ബാഹുസൈൻ എന്നിവരിൽ നിന്ന് നേടിയ അറിവുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളത്. ഇന്ന് നിരവധി അക്കാദമികളിലും സർവ്വകലാശാലകളിലും ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ അവതരണ ശൈലി വളരെ ലളിതവും ചിട്ടയോടുകൂടിയതുമാണ്. അതുകൊണ്ടാണ് നമ്മുടെ പഠനത്തിനായി ഈ ഗ്രന്ഥം തന്നെ ഞാൻ തിരഞ്ഞെടുത്തത്. അല്ലാഹു നമുക്ക് തൗഫീഖും നേർമാർഗ്ഗവും നൽകുമാറാകട്ടെ.

നമുക്ക് ഈ ഗ്രന്ഥത്തിലെ ചർച്ചകളിലേക്ക് പ്രവേശിക്കാം. സമയമുള്ളതനുസരിച്ച് ഇന്ന് നാം ഈ വിജ്ഞാന ശാഖയുടെ ആമുഖമായിരിക്കും ചർച്ച ചെയ്യുന്നത്. ഈ ആമുഖത്തിൽ പ്രധാനമായും ചില നിർവ്വചനങ്ങളാണ് അടങ്ങിയിരിക്കുന്നത്.

കർമ്മശാസ്ത്ര നിയമങ്ങളുടെ നിർവ്വചനം

ഏതൊരു വിജ്ഞാന ശാഖയും കൃത്യമായി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അതിലെ പത്ത് അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു കവി പറഞ്ഞതുപോലെ:

إِنَّمَبَادِئَكُلِّفَنٍّعَشَرَة… الحَدُّوَالمَوْضُوعُثُمَّالثَّمَرَةوَنِسْبَةٌوَفَضْلُهُوَالوَاضِع… وَالِاسْمُالِاسْتِمْدَادُحُكْمُالشَّارِعمَسَائِلٌوَالبَعْضُبِالبَعْضِاكْتَفَى… وَمَنْدَرَىالجَمِيعَحَازَالشَّرَفَا

ഏതൊരു വിജ്ഞാന ശാഖയുടെയും അടിസ്ഥാനങ്ങൾ പത്തെണ്ണമാണ്… നിർവ്വചനം, വിഷയം, ഫലം, ബന്ധം, ശ്രേഷ്ഠത, സ്ഥാപകൻ, പേര്, അവലംബം, ശറഈ വിധി, പ്രശ്നങ്ങൾ എന്നിവയാണവ. ചിലർ ഇതിൽ ചിലതുമാത്രം മതിയാക്കാറുണ്ട്. എന്നാൽ ഇത് മുഴുവനും അറിയുന്നവൻ ഉന്നതമായ സ്ഥാനം കരസ്ഥമാക്കി.

ഏതൊരു വിജ്ഞാന ശാഖയും പഠിച്ചുതുടങ്ങുമ്പോൾ ആദ്യം ആരംഭിക്കുന്നത് അൽ-ഹദ്ദ് (നിർവ്വചനം) കൊണ്ടാണ്. പിൽക്കാലക്കാരായ ഫുഖഹാക്കൾ നിർവ്വചനങ്ങൾക്ക് ഹദ്ദ് എന്ന് പ്രയോഗിക്കാറുണ്ട്. തർക്കശാസ്ത്ര പണ്ഡിതന്മാരുടെ രീതിയാണിത്. അവർ നിർവ്വചനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്:

 مُعَرِّفٌ عَلَى ثَلاثَةٍ قُسِمْ … حَدٌّ وَرَسْمِيٌّ وَلَفْظِيٌّ عُلِمْ

നിർവ്വചിക്കുന്ന കാര്യങ്ങൾ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു… ഹദ്ദ്, റസ്മി, ലഫ്ളീ എന്നിങ്ങനെയാണവ.

തുടർന്ന് അവർ ഹദ്ദ് എന്നതിനെ പൂർണ്ണമായ ഹദ്ദ് എന്നും അപൂർണ്ണമായ ഹദ്ദ് എന്നും വിഭജിച്ചിട്ടുണ്ട്. തർക്കശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ ഇത് പ്രസിദ്ധമാണ്. എന്നാൽ നമ്മുടെ ചർച്ച അതല്ല; ഫുഖഹാക്കൾ തഅ്‌രീഫ് (നിർവ്വചനം) എന്നതിന് പകരമായി ഉപയോഗിക്കുന്ന പദമാണ് ഹദ്ദ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനാൽ, കർമ്മശാസ്ത്ര നിയമങ്ങൾക്ക് ഒരു നിർവ്വചനം നൽകിക്കൊണ്ട് നമുക്ക് തുടങ്ങാം.

അൽ-ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത് രണ്ട് പദങ്ങൾ ചേർന്നതാണ്: അൽ-ഖവാഇദ്, അൽ-ഫിഖ്ഹിയ്യ എന്നിവയാണവ. അൽ-ഖവാഇദ് എന്നതിന്റെ ഭാഷാർത്ഥം ഇബ്നു ഫാരിസ് തന്റെ മുഅ്ജമുൽ മഖായീസിൽ സൂചിപ്പിച്ചതുപോലെ, സ്ഥിരതയും ഉറപ്പും എന്നതിലേക്കാണ് മടങ്ങുന്നത്. കാരണം, ഖാഫ്, ഐൻ, ദാൽ എന്നീ അക്ഷരങ്ങളാണ് ഖാഇദ എന്ന പദത്തിന്റെ അടിസ്ഥാനം. ഖാഇദ എന്നതിന്റെ ബഹുവചനമാണ് ഖവാഇദ്. ഇതിനർത്ഥം സ്ഥിരതയും ഉറപ്പും എന്നാണ്. അല്ലാഹുവിന്റെ ഈ വചനം അത് വ്യക്തമാക്കുന്നു:

﴿وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ﴾

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിൻറെ (കഅ്ബയുടെ) അടിസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭം (ഓർക്കുക.) [സൂറത്ത് അൽ-ബഖറ – 127]

ഇവിടെ ഖവാഇദ് എന്നത് ഭവനം നിലകൊള്ളുകയും ഉറച്ചുനിൽക്കുകയും ചെയ്യുന്ന അടിസ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഏതൊരു കാര്യത്തിന്റെയും ഖാഇദ എന്നത് അതിന്റെ അടിസ്ഥാനമാണ്. സ്ഥിരതയെയും ഉറപ്പിനെയും സൂചിപ്പിക്കുന്ന ഭാഷാപരമായ അടിസ്ഥാനത്തിൽ നിന്നാണ് ഈ പദം രൂപപ്പെട്ടിട്ടുള്ളത്. എന്നാൽ ഖാഇദ എന്നതിന്റെ സാങ്കേതിക അർത്ഥം: ഒരു കാര്യം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനം എന്നാണ്.

ഇനി അൽ-ഫിഖ്ഹിയ്യ എന്ന പദം: ഈ നിയമങ്ങളെ ഫിഖ്ഹിലേക്ക് ചേർത്തുപറയാനാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഫിഖ്ഹ്, ഉസൂൽ എന്നീ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതന്മാർ ഫിഖ്ഹിന് നൽകിയ സാങ്കേതിക നിർവ്വചനം ഇപ്രകാരമാണ്: പ്രവർത്തികളുമായി ബന്ധപ്പെട്ട മതപരമായ വിധികളെക്കുറിച്ചുള്ള വിജ്ഞാനമാണ് ഫിഖ്ഹ്. അല്ലെങ്കിൽ, വിശദമായ തെളിവുകളിൽ നിന്ന് കണ്ടെത്തിയ പ്രവർത്തികളുമായി ബന്ധപ്പെട്ട മതവിധികൾക്കാണ് ഫിഖ്ഹ് എന്ന് പറയുന്നത്. അതായത്, ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത്: പ്രവർത്തികളുമായി ബന്ധപ്പെട്ട മതവിധികൾ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനങ്ങളാണ്.

അൽ-ഖവാഇദുൽ ഫിഖ്ഹിയ്യ എന്ന പദപ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കി. ഇനി എന്താണ് ഇതിന് പണ്ഡിതന്മാർ നൽകിയിട്ടുള്ള നിർവ്വചനം? ഒരു വിദ്യാർത്ഥിക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാനും, അതിന്റെ യാഥാർത്ഥ്യം ഉൾക്കൊള്ളാനും സഹായിക്കുന്ന നിർവ്വചനം എന്താണ്? ഗ്രന്ഥകർത്താവ് സൂചിപ്പിച്ചതുപോലെ, ഖാഇദ ഫിഖ്ഹിയ്യ എന്നതിനെ ഖദിയ്യ (വിഷയം/തത്വം), അംർ (കാര്യം), ഹുക്മ് (വിധി), സൂറത്ത് (രൂപം) എന്നീ പദങ്ങൾ ഉപയോഗിച്ച് പണ്ഡിതന്മാർ നിർവ്വചിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം തിരഞ്ഞെടുത്തത് ഖദിയ്യ എന്ന പദമാണ്. കാരണം അത് ഏറ്റവും പൂർണ്ണവും സമഗ്രവും, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്. അംർ, ഹുക്മ്, സൂറത്ത് എന്നീ പദങ്ങളേക്കാൾ പൂർണ്ണത ഇതിനുണ്ട്. കൂടാതെ, ഇതൊരു സാമാന്യ തത്വമാണെന്നും (ഖദിയ്യ കുല്ലിയ്യ) അദ്ദേഹം നിർവ്വചനത്തിനായി തിരഞ്ഞെടുത്തു.

തുടർന്ന്, നിർവ്വചനത്തിലുള്ള സമകാലികരായ പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം സൂചിപ്പിക്കുകയും, അതിൽ നിന്ന് തനിക്ക് തൃപ്തികരമായ ഒരു നിർവ്വചനം അദ്ദേഹം വേർതിരിച്ചെടുക്കുകയും ചെയ്തു. അത് ഇപ്രകാരമാണ്: ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത്: “അതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്ന സാമാന്യ ഫിഖ്ഹ് തത്വങ്ങളാണ്.”

ഇതാണ് ഗ്രന്ഥകർത്താവ് തിരഞ്ഞെടുത്ത നിർവ്വചനം. ഓരോ വിദ്യാർത്ഥിയും ഇത് മനഃപാഠമാക്കേണ്ടതുണ്ട്. ഇനി വരാനിരിക്കുന്ന ദവാബിതുൽ ഫിഖ്ഹിയ്യയും (കർമ്മശാസ്ത്ര മാനദണ്ഡങ്ങൾ) ഇതിനും ഇടയിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി ഇതിലേക്ക് ഞാൻ ഒരു കാര്യം കൂടി ചേർക്കുന്നു. ഈ നിർവ്വചനത്തിൽ ഒന്നിലധികം അധ്യായങ്ങളിൽ എന്ന് ഞാൻ നിബന്ധന വെക്കുന്നു. ഈ നിബന്ധന ദവാബിതുൽ ഫിഖ്ഹിയ്യയിൽ നിന്ന് ഇതിനെ വേർതിരിക്കാനാണ്: “ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുന്ന, അതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്ന സാമാന്യ ഫിഖ്ഹ് തത്വങ്ങളാണ് ഖവാഇദുൽ ഫിഖ്ഹിയ്യ.”

നിർവ്വചനം കേൾക്കുമ്പോൾ അല്പം പ്രയാസമുള്ളതായോ ആവർത്തനമുള്ളതായോ തോന്നാം. എന്നാൽ സമകാലിക പണ്ഡിതന്മാരുടെ മിക്ക നിർവ്വചനങ്ങളും പരിശോധിച്ചതിന് ശേഷമാണ് ഗ്രന്ഥകർത്താവ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണത്തിന്, ഗംസു ഉയൂനിൽ ബസാഇർ എന്ന ഗ്രന്ഥത്തിൽ ശിഹാബുദ്ദീൻ അൽ-ഹമവീ അൽ-ഹനഫീ നൽകിയ നിർവ്വചനം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: അതിലെ ഭൂരിഭാഗം ഭാഗങ്ങൾക്കും ബാധകമാകുന്ന, അവയുടെ വിധികൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഭൂരിപക്ഷ വിധിയാണ് ഖാഇദ ഫിഖ്ഹിയ്യ, അതൊരു പൂർണ്ണ വിധിയല്ല. അതുപോലെ, അബൂ അബ്ദില്ലാഹ് അൽ-മഖ്‌രീ അൽ-മാലികീ തന്റെ അൽ-ഖവാഇദ് എന്ന ഗ്രന്ഥത്തിൽ നൽകിയ നിർവ്വചനവും അദ്ദേഹം ഉദ്ധരിക്കുന്നു: ഉസൂലുകളെക്കാളും മറ്റ് പൊതുവായ ബൗദ്ധിക ആശയങ്ങളെക്കാളും സവിശേഷമായ സാമാന്യ തത്വങ്ങളാണ് ഖാഇദ. എന്നാൽ, ഈ വിഷയം പഠിച്ചുതുടങ്ങുന്ന വിദ്യാർത്ഥികൾ എന്ന നിലയിൽ, നമുക്ക് മനഃപാഠമാക്കാനും മനസ്സിലാക്കാനും എളുപ്പമുള്ള ഒരൊറ്റ നിർവ്വചനം പഠിച്ചുവെക്കുന്നതാണ് ഏറ്റവും പ്രധാനം. അതുവഴി ഈ നിർവ്വചനത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അതിനാൽ നാം നേരത്തെ നൽകിയ കൂട്ടിച്ചേർക്കലുകളോട് കൂടിയുള്ള ഗ്രന്ഥകർത്താവിന്റെ നിർവ്വചനം തന്നെ നമുക്ക് തിരഞ്ഞെടുക്കാം:

ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത്: “ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുന്ന, അതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്ന സാമാന്യ ഫിഖ്ഹ് തത്വങ്ങളാണ്.”

ഇതൊന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാമോ എന്ന് നിങ്ങളിൽ ചിലർ ചോദിച്ചേക്കാം. ഞാൻ പറയാം; ആദ്യം ഖദായ. ഇത് ഖദിയ്യ എന്നതിന്റെ ബഹുവചനമാണ്. കുല്ലിയ്യ എന്നത് കുല്ലി എന്നതിലേക്ക് ചേർക്കപ്പെട്ടതാണ്. കുല്ലി എന്നാൽ: അതിലെ ആശയങ്ങൾ മറ്റുള്ളവയുമായി പങ്കുവെക്കുന്നതിന് തടസ്സമില്ലാത്തതും, അതിന്റെ വിധികൾ അതിന് കീഴിൽ വരുന്ന എല്ലാ ഉപവിഭാഗങ്ങൾക്കും ബാധകമാകുന്നതുമാണ്. ഇത് കുല്ല് എന്നതിൽ നിന്നും വ്യത്യസ്തമാണ്. കുല്ല്, കുല്ലി എന്നിവ തമ്മിലുള്ള വ്യത്യാസം ഇതാണ്: സമാന വിധികൾ ഉൾക്കൊള്ളുന്ന വിവിധ ഭാഗങ്ങളിൽ നിന്ന് വിധി സ്വീകരിക്കുകയും, പിന്നീട് അവയ്ക്കെല്ലാം ബാധകമാകുന്ന ഒരു സാമാന്യ വിധി നൽകുകയും ചെയ്യുന്നതാണ് കുല്ലി. എന്നാൽ കുല്ല് എന്നത്, മൊത്തത്തിലുള്ളതിനെ അടിസ്ഥാനമാക്കിയുള്ള ഒരു വിധിയായിരിക്കുമെങ്കിലും അതിലെ ചില വ്യക്തികൾക്കോ ഭാഗങ്ങൾക്കോ അത് ബാധകമായിക്കൊള്ളണമെന്നില്ല. അസ്സുല്ലമുൽ മുനൗറഖ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പറഞ്ഞതുപോലെ:

 الكُلُّ حُكْمُنَا عَلَى المَجْمُوعِ … كَقَوْلِ ذَاكَ لَيْسَ ذَا وُقُوعِ وَحَيْثُمَا لِكُلِّ فَرْدٍ حُكِمَا … فَإِنَّهُ كُلِّيَّةٌ قَدْ عُلِمَا وَالحُكْمُ لِلبَعْضِ هُوَ الجُزْئِيَّة … وَالجُزْءُ مَعْرِفَتُهُ جَلِيَّة

അതായത്, ഒരു വിഷയത്തിലെ ഓരോ വ്യക്തിക്കും ഒരേ വിധി ബാധകമാകുന്നുവെങ്കിൽ അതിന് സാമാന്യ വിധി (ഹുക്മ് കുല്ലി) എന്ന് പറയുന്നു. എന്നാൽ കുല്ല് എന്നത്, ഉദാഹരണത്തിന് അൽ-അസ്ഹറിലുള്ള എല്ലാവരും പണ്ഡിതന്മാരാണ് എന്ന് പറയുന്നതുപോലെയാണ്. ഇതിൽ പണ്ഡിതന്മാരല്ലാത്തവരും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഇതൊരു ഭൂരിപക്ഷ വിധിയാകാനാണ് സാധ്യത. ഇനി ചിലർക്ക് മാത്രം ബാധകമാകുന്ന വിധിക്കാണ് ജുസ്ഈ എന്ന് പറയുന്നത്. തർക്കശാസ്ത്ര പണ്ഡിതന്മാർ കുല്ലി, ജുസ്ഈ എന്നിവയെ വേർതിരിക്കുന്നത് ഇങ്ങനെയാണ്: ഒന്നിലധികം കാര്യങ്ങൾക്ക് ഒരേപോലെ പങ്കുവെക്കാൻ സാധിക്കുന്നതിനാണ് കുല്ലി എന്ന് പറയുന്നത്. ഉദാഹരണത്തിന് മനുഷ്യൻ എന്ന പദം. ഇതിൽ നിരവധി ആളുകൾ പങ്കാളികളാകുന്നുണ്ട്. അതുപോലെത്തന്നെയാണ് സിംഹം, കുതിര തുടങ്ങിയ പദങ്ങളും. ഇതിലും നിരവധി ജീവികൾ ഉൾപ്പെടുന്നു. എന്നാൽ ജുസ്ഈ എന്നത് മറ്റൊന്നിനും പങ്കുവെക്കാൻ സാധിക്കാത്തതാണ്. ഉദാഹരണത്തിന് സൈദ് എന്ന പദം. ഇത് ഒരു പ്രത്യേക വ്യക്തിയെ മാത്രം സൂചിപ്പിക്കുന്നതാണ്.

അതിനാൽ, സാമാന്യ ഫിഖ്ഹ് തത്വങ്ങൾ എന്നത് ഫിഖ്ഹിലേക്ക് ചേർക്കപ്പെട്ടതാണ്. നിർവ്വചനത്തിൽ നാം ഒരു നിബന്ധന വെച്ചിട്ടുണ്ട്: ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുന്ന എന്ന്. അതായത് വിവിധ കർമ്മശാസ്ത്ര അധ്യായങ്ങളിൽ ഇത് ഉൾപ്പെടുന്നു. അതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്ന എന്ന് പറഞ്ഞാൽ: ഇതിനെ ഒരു ചെറിയ ഭാഗത്തിൽ പ്രയോഗിച്ചാൽ തന്നെ അതിന് കീഴിൽ മറ്റ് വ്യക്തികൾ ഉൾപ്പെടുന്ന ഒരു സാമാന്യ തത്വമായി അത് മാറും.

ഈ നിർവ്വചനത്തിന് ഒരു ഉദാഹരണം പറയാം: സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല (اليقين لا يزول بالشك) എന്ന നിയമം പരിശോധിക്കുക. ഇതൊരു സാമാന്യ ഫിഖ്ഹ് തത്വമാണ്. എന്തുകൊണ്ട്? കാരണം ഇതിന് കീഴിൽ നിരവധി ഫിഖ്ഹ് ശാഖാപരമായ പ്രശ്നങ്ങൾ കടന്നുവരുന്നുണ്ട്. ഈ നിയമം ഒന്നിലധികം അധ്യായങ്ങളെ ഉൾക്കൊള്ളുന്നു; ശുദ്ധീകരണ അധ്യായത്തിൽ ഇത് വരുന്നുണ്ട്, സാമ്പത്തിക ഇടപാടുകളുടെ എല്ലാ അധ്യായങ്ങളിലും, കച്ചവടം, വിവാഹം, വിവാഹമോചനം, കുറ്റകൃത്യങ്ങൾ തുടങ്ങിയ എല്ലാ അധ്യായങ്ങളിലും ഇത് വരുന്നുണ്ട്. ഇതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന്: ഒരാൾക്ക് ശുദ്ധിയുടെ കാര്യത്തിൽ സംശയമുണ്ടായാൽ അയാളുടെ ശുദ്ധി നഷ്ടപ്പെടുന്നില്ല, അല്ലെങ്കിൽ വുദൂഅ് മുറിഞ്ഞോ എന്ന് സംശയിച്ചാൽ അയാൾ ശുദ്ധിയോടെത്തന്നെ തുടരും എന്ന് നാം പറഞ്ഞാൽ ഈ വിഷയം എന്തെല്ലാമാണ് ഉൾക്കൊള്ളുന്നത്? ഇത് സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല എന്ന വലിയ നിയമത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്നാൽ വുദൂഅ് ഉണ്ടെന്ന് ഉറപ്പുള്ള ഒരാൾക്ക് കീഴ്ശ്വാസം പോയോ എന്ന് സംശയമുണ്ടായാൽ അയാൾ ശുദ്ധിയോടെത്തന്നെ തുടരുമെന്ന വിധി ഇതിൽ ഉൾപ്പെടുന്നു. ആർത്തവരക്തം പുറപ്പെട്ടോ എന്ന് സംശയിക്കുന്ന ഒരു സ്ത്രീക്ക് അത് ഉറപ്പാകുന്നത് വരെ അവൾ ശുദ്ധിയുള്ളവളായി തുടരുമെന്ന വിധി ഇതിൽ ഉൾപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ഒരാൾക്ക് അത് പൂർണ്ണമായി ഉറപ്പാകുന്നത് വരെ അയാൾ ശുദ്ധിയുള്ളവനായി തുടരുമെന്ന വിധി ഇതിൽ ഉൾപ്പെടുന്നു. ഇത് ഇപ്രകാരം തുടരുന്നു.

അതുകൊണ്ട് തന്റെ ശുദ്ധി നഷ്ടപ്പെട്ടോ എന്ന് സംശയിക്കുന്ന വ്യക്തി ശുദ്ധിയോടെത്തന്നെ തുടരും എന്ന് നാം പറയുന്നത് സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല എന്ന വലിയ നിയമത്തിന്റെ ഒരു ചെറിയ ഭാഗമാണ്. ഈ ചെറിയ ഭാഗം ഒരു സാമാന്യ ഫിഖ്ഹ് തത്വത്തെ പ്രതിനിധീകരിക്കുന്നു. കാരണം ഇതിന് കീഴിലും നിരവധി ചെറിയ പ്രശ്നങ്ങളും രൂപങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതാണ് ഖവാഇദുൽ ഫിഖ്ഹിയ്യക്ക് നാം തിരഞ്ഞെടുത്ത നിർവ്വചനം.

അൽ-ഖവാഇദും അദ്ദവാബിതും തമ്മിലുള്ള വ്യത്യാസം

ഖവാഇദുൽ ഫിഖ്ഹിയ്യയും ദവാബിതുൽ ഫിഖ്ഹിയ്യയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതിലേക്ക് നമുക്കിനി കടക്കാം. ദാബിത് ഫിഖ്ഹീ എന്നതും ഒരു സാമാന്യ തത്വമാണ്. എന്നാൽ അത് ഒറ്റ അധ്യായത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നതാണ് അതിനെ ഖവാഇദുൽ ഫിഖ്ഹിയ്യയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കർമ്മശാസ്ത്ര നിയമങ്ങളെപ്പോലെ അത് ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ടാണ് കർമ്മശാസ്ത്ര നിയമങ്ങളുടെ നിർവ്വചനത്തിൽ ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുന്ന എന്നൊരു നിബന്ധന നാം ഉൾപ്പെടുത്തിയത്.

അതുകൊണ്ട് ദാബിത് ഫിഖ്ഹീ എന്നാൽ: “ഒരു അധ്യായത്തിൽ മാത്രമായി പരിമിതപ്പെട്ട, അതിലെ ഓരോ ഭാഗവും സാമാന്യമായ ഫിഖ്ഹ് തത്വങ്ങളെ പ്രതിനിധീകരിക്കുന്ന സാമാന്യ ഫിഖ്ഹ് തത്വമാണ്.” ഉദാഹരണത്തിന് പണ്ഡിതന്മാർ പറയാറുണ്ട്: മത്സ്യവും വെട്ടുകിളിയും മനുഷ്യനുമൊഴികെ ചത്തതെല്ലാം നജസാണ്. ഇതൊരു ദാബിത് ഫിഖ്ഹീ ആണ്. എന്നാൽ ഇത് ഫിഖ്ഹിലെ എല്ലാ അധ്യായങ്ങളുമായും ബന്ധപ്പെടുന്നില്ല. മറിച്ച്, നജസുകളെക്കുറിച്ചുള്ള അധ്യായവുമായും, അറുക്കൽ, വേട്ടയാടൽ എന്നീ അധ്യായങ്ങളുമായും മാത്രമാണ് ഇത് ബന്ധപ്പെടുന്നത്. ഖവാഇദുൽ ഫിഖ്ഹിയ്യയും ദവാബിതുൽ ഫിഖ്ഹിയ്യയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇതാണ്: ദവാബിതുൽ ഫിഖ്ഹിയ്യ എല്ലാ അധ്യായങ്ങളുമായും ബന്ധപ്പെടുന്നില്ല. എന്നാൽ ഖവാഇദുൽ ഫിഖ്ഹിയ്യ വിവിധ അധ്യായങ്ങളിലെ ശാഖാപരമായ പ്രശ്നങ്ങളെ ഉൾക്കൊള്ളുന്നു.

അതുപോലെ, ദവാബിതുൽ ഫിഖ്ഹിയ്യ ചിലപ്പോൾ നിബന്ധനകളും അടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫിഖ്ഹീ വിധിയാകാം. ഉദാഹരണത്തിന്: ശരിയായ കച്ചവടത്തിന്റെ മാനദണ്ഡം, അതിൽ കൈമാറ്റം ചെയ്യപ്പെടുന്ന രണ്ട് സമ്പത്തുകളും അനുവദനീയമായതോ, അല്ലെങ്കിൽ ഇസ്ലാമികമായി മൂല്യമുള്ളതോ ആയിരിക്കണം, കൂടാതെ യോഗ്യരായ രണ്ട് വ്യക്തികൾക്കിടയിൽ ഇജാബും ഖബൂലും നടന്നിരിക്കണം എന്നതാണ്. ഇതൊരു ഫിഖ്ഹീ മാനദണ്ഡമാണ്. ഇതിൽ കച്ചവടത്തിന്റെ നിബന്ധനകളും അടിസ്ഥാനങ്ങളും നാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കച്ചവടം എന്ന ഒറ്റ അധ്യായവുമായി ബന്ധപ്പെട്ടതാണ്. ഇത് രണ്ടും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസമാണ്. ദവാബിതുൽ ഫിഖ്ഹിയ്യ ഒരു പ്രത്യേക അധ്യായത്തിൽ മാത്രമായി പരിമിതപ്പെടുന്നതും, ചിലപ്പോൾ ഒരു പ്രത്യേക മദ്ഹബിന് മാത്രം ബാധകമായതുമായിരിക്കാം. അത് എല്ലാ മദ്ഹബുകൾക്കുമിടയിൽ അംഗീകരിക്കപ്പെട്ടതാകണമെന്നില്ല. എന്നാൽ ഫിഖ്ഹിലെ ഒരു പ്രത്യേക അധ്യായത്തിലെ പ്രശ്നങ്ങളെ ക്രോഡീകരിക്കുന്നതിനായി അവർ അതിനെ ഒരു പൊതുനിയമത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം.

രണ്ടാമത്തെ വ്യത്യാസം: നാം നേരത്തെ സൂചിപ്പിച്ചതുപോലെ, ഖവാഇദുൽ ഫിഖ്ഹിയ്യ മിക്കവാറും എല്ലാ മദ്ഹബുകൾക്കും ഇടയിൽ അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാൽ ദവാബിതുൽ ഫിഖ്ഹിയ്യ ചിലപ്പോൾ ഒരു പ്രത്യേക മദ്ഹബിന് മാത്രം ബാധകമായേക്കാം. മാത്രമല്ല, ഒരേ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിൽ തന്നെ അതിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകാം. ഉദാഹരണത്തിന്, നമ്മുടെ ഇമാം അഹ്മദ് رَحِمَهُ اللَّهُ യുടെ മദ്ഹബിൽ ഇങ്ങനെ കാണാം: ചത്ത മൃഗങ്ങളുടെ എല്ലാ തോലുകളും നജസാണ്. ഇതൊരു ദാബിത് ഫിഖ്ഹീ ആണ്. എന്നാൽ ഈ മാനദണ്ഡം ആ മദ്ഹബിലെ ഇമാമുമാർക്കിടയിൽ തന്നെ പൂർണ്ണമായി അംഗീകരിക്കപ്പെട്ടതല്ല. ചത്ത മൃഗത്തിന്റെ തോൽ ഊറക്കിട്ടാൽ അത് ശുദ്ധിയാകും എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാർ ആ മദ്ഹബിലുണ്ട്. എന്നാൽ ഇതിൽ വന്നിട്ടുള്ള ഹദീസ് ദുർബലമാക്കപ്പെട്ടതാണ് എന്നതാണ് മദ്ഹബിലെ പ്രബലമായ അഭിപ്രായം.

ഈ വ്യത്യാസം മനസ്സിലാക്കുന്നത്, ഫുഖഹാക്കൾ ഇതൊരു ദാബിത് ആണ്, ഇതൊരു ഖാഇദ ആണ് എന്ന് പറയുമ്പോൾ അതിലെ വ്യത്യാസവും ഖാഇദയുടെ വ്യാപ്തിയും കൃത്യമായി തിരിച്ചറിയാൻ നമ്മെ സഹായിക്കും.

അൽ-അശ്ബാഹുവ-ന്നളാഇർ

ഖവാഇദുൽ ഫിഖ്ഹിയ്യയും അൽ-അശ്ബാഹു വ-ന്നളാഇറും തമ്മിലുള്ള വ്യത്യാസവും അവ തമ്മിലുള്ള ബന്ധവും ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. കാരണം, ഖവാഇദുൽ ഫിഖ്ഹിയ്യയെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ച പല ഇമാമുമാരും തങ്ങളുടെ ഗ്രന്ഥങ്ങൾക്ക് അൽ-അശ്ബാഹു വ-ന്നളാഇർ എന്നാണ് പേര് നൽകിയിട്ടുള്ളത്. താജുദ്ദീൻ അസ്സുബ്കീ അശ്ശാഫിഈ, ഇമാം സുയൂത്വി അശ്ശാഫിഈ, ഇബ്നു നുജൈം അൽ-ഹനഫീ എന്നിവർ ഇതിൽ പ്രധാനികളാണ്. അവർ തങ്ങളുടെ ഗ്രന്ഥങ്ങൾക്ക് ഈ പേര് നൽകുകയും അതിൽ ഖവാഇദുൽ ഫിഖ്ഹിയ്യ വിശദീകരിക്കുകയും ചെയ്തു.

എന്നിരുന്നാലും, പിൻഗാമികളായ ചില ഫുഖഹാക്കൾ ഖവാഇദുൽ ഫിഖ്ഹിയ്യക്കും അൽ-അശ്ബാഹു വ-ന്നളാഇറിനും ഇടയിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇമാം സുയൂത്വി رَحِمَهُ اللَّهُ സൂചിപ്പിക്കുന്നത്, അൽ-അശ്ബാഹ് എന്നത് സാദൃശ്യം എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നാണ്. മിക്ക കാര്യങ്ങളിലുമുള്ള സമാനതയെയാണ് സാദൃശ്യം എന്ന് പറയുന്നത്. എന്നാൽ അന്നളാഇർ എന്നത് ഒന്നോ അതിലധികമോ കാര്യങ്ങളിലുള്ള സമാനതയാകാം. ഇതാണ് അശ്ബാഹും നളാഇറും തമ്മിലുള്ള വ്യത്യാസം. അഖീദ ക്ലാസുകളിൽ നാം ഇത് വിശദമായി സംസാരിച്ചിട്ടുണ്ട്. അതായത്, മിക്ക കാര്യങ്ങളിലും സമാനതയുള്ള, എന്നാൽ എല്ലാറ്റിലും സമാനതയില്ലാത്ത കാര്യങ്ങളെയാണ് അശ്ബാഹ് എന്ന് പറയുന്നത്. ഉദാഹരണത്തിന്, വുദൂഉം കുളിയും തമ്മിൽ സാദൃശ്യമുണ്ട് എന്ന് നാം പറയാറുണ്ടല്ലോ. എന്നാൽ ഏതെങ്കിലും ഒരു വശത്ത് മാത്രം സമാനതയുള്ളവയാണ് നളാഇർ.

അതുകൊണ്ട്, മിക്ക ഫുഖഹാക്കളും ഉസൂൽ പണ്ഡിതന്മാരും അൽ-അശ്ബാഹു വ-ന്നളാഇറിന് നൽകിയ നിർവ്വചനം ഇപ്രകാരമാണ്:

  • അൽ-അശ്ബാഹ്: രൂപത്തിലും വിധിയിലും പരസ്പരം സാദൃശ്യമുള്ള ശാഖാപരമായ പ്രശ്നങ്ങളാണ്.
  • അന്നളാഇർ: രൂപത്തിൽ പരസ്പരം സാദൃശ്യമുള്ളതും, എന്നാൽ കാരണത്തിലും വിധിയിലും വ്യത്യാസമുള്ളതുമായ ശാഖാപരമായ പ്രശ്നങ്ങളാണ്.

അതായത്, അൽ-അശ്ബാഹു വ-ന്നളാഇർ എന്നത് ശാഖാപരമായ ഫിഖ്ഹ് പ്രശ്നങ്ങളാണ്. എന്നാൽ ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത് ഈ ശാഖാപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന സാമാന്യ തത്വങ്ങളാണ്. ഇതിൽ നിന്നാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമാകുന്നത്. അസ്സുബ്കീ, സുയൂത്വി, ഇബ്നു നുജൈം رَحِمَهُ اللَّهُ തുടങ്ങിയ നിരവധി പണ്ഡിതന്മാർ തങ്ങളുടെ ഖവാഇദുൽ ഫിഖ്ഹിയ്യയുടെ ഗ്രന്ഥങ്ങൾക്ക് അൽ-അശ്ബാഹു വ-ന്നളാഇർ എന്ന് പേര് നൽകിയിട്ടുണ്ടെങ്കിലും ഇതാണ് യാഥാർത്ഥ്യം.

ഉദാഹരണത്തിന്, അശ്ബാഹ് എന്നതിന് നാം ഒരു ഉദാഹരണം പറയുകയാണെങ്കിൽ: ഒരാൾക്ക് തന്റെ വുദൂഅ് മുറിഞ്ഞോ എന്ന് സംശയം വന്നാൽ അയാൾ വുദൂഅ് ഉള്ളവനായിത്തന്നെ തുടരും, അതുപോലെ കുളി നിർബന്ധമായോ എന്ന് സംശയിച്ചാൽ അവൻ കുളിയുള്ളവനായിത്തന്നെ തുടരും. ഇനി നളാഇർ എന്നത്, ഫുഖഹാക്കൾ ചിലപ്പോൾ അൽ-ഫുറൂഖ് (വ്യത്യാസങ്ങൾ) എന്ന് പ്രയോഗിക്കുകയും, രൂപത്തിൽ സാദൃശ്യമുണ്ടെങ്കിലും വിധിയിൽ വ്യത്യാസമുള്ള കാര്യങ്ങൾക്കിടയിലുള്ള അന്തരങ്ങൾ വ്യക്തമാക്കുകയും ചെയ്യാറുള്ളതാണ്. ഉദാഹരണത്തിന് അവർ പറയുന്നു: ജുമുഅ ഖുതുബയും ബാങ്കും തമ്മിൽ സാദൃശ്യമുണ്ട്. രണ്ടും അല്ലാഹുവിനെ സ്മരിക്കുന്നതാണ്, രണ്ടും ഒരാൾ നിർവ്വഹിക്കുന്നതാണ്. എന്നാൽ ഖുതുബയിൽ തുടർച്ച അനുവദനീയമാണ്. ഉദാഹരണത്തിന്, ഖത്തീബ് വീണുപോവുകയോ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയോ ചെയ്താൽ, മറ്റൊരാൾക്ക് മുന്നോട്ട് വന്ന് ആ ഖുതുബ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ബാങ്കിന്റെ കാര്യത്തിൽ, ബാങ്ക് വിളിക്കുന്നയാൾക്ക് ബോധക്ഷയമോ മറ്റോ കാരണം അത് പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ, മറ്റൊരു മുഅദ്ദിന് വന്ന് ആ ബാങ്ക് തുടരാൻ പാടില്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഇത് നളാഇർ എന്നതിന് ഉദാഹരണമാണ്.

അതുപോലെ അൽ-ഖറാഫീ തന്റെ അൽ-ഫുറൂഖ് എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു: മണ്ണുകൊണ്ട് തയമ്മും ചെയ്യുന്നതും, നായ വായ വെച്ച പാത്രം മണ്ണുകൊണ്ട് കഴുകാൻ കൽപ്പിച്ചതും തമ്മിൽ സാദൃശ്യമുണ്ട്. കാരണം, ഇവ രണ്ടിലും ശുദ്ധീകരിക്കാനാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ മണ്ണുകൊണ്ടുള്ള തയമ്മുമിന്റെ വിധി നായ വായ വെച്ച പാത്രം മണ്ണുകൊണ്ട് കഴുകുന്നതിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട്, നായ വായ വെച്ച പാത്രം കഴുകാൻ മണ്ണിന് പകരം സോപ്പോ മറ്റ് ശുദ്ധീകരണ വസ്തുക്കളോ ഉപയോഗിക്കാമെന്ന് നമ്മുടെ മദ്ഹബിലും ഇമാം മാലികിന്റെ മദ്ഹബിലുമുണ്ട്. എന്നാൽ തയമ്മുമിന്റെ കാര്യത്തിൽ, നമ്മുടെ മദ്ഹബായ ഇമാം അഹ്മദിന്റെ മദ്ഹബിലും ഇമാം ശാഫിഈയുടെ മദ്ഹബിലും മണ്ണിന് പകരം മറ്റൊന്നും ഉപയോഗിക്കാൻ പാടില്ല. കാരണം തയമ്മുമിന്റെ ഇല്ലത്ത് (കാരണം), പാത്രം കഴുകാനുള്ള കൽപ്പനയുടെ ഇല്ലത്തിൽ നിന്ന് വ്യത്യസ്തമാണ്. തയമ്മും എന്നത് വുദൂഇന് പകരമുള്ളതാണ്, അത് പൂർണ്ണമായും ഒരു ആരാധനാ കർമ്മമാണ്. അതിനാൽ തയമ്മുമിൽ മണ്ണിന് പകരം സോപ്പോ മറ്റോ ഉപയോഗിക്കാൻ പാടില്ല. എന്നാൽ നായ വായ വെച്ച പാത്രം മണ്ണുകൊണ്ട് കഴുകുക എന്നത് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ്. അതിനാൽ അതിൽ മണ്ണിന് പകരം സോപ്പോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാവുന്നതാണ്. രൂപത്തിൽ സാദൃശ്യമുള്ളതും എന്നാൽ വിധിയിൽ വ്യത്യാസമുള്ളതുമായ നളാഇർ എന്നതിനെക്കുറിച്ചുള്ള ഉദാഹരണമാണിത്.

ഖവാഇദുൽ ഫിഖ്ഹിയ്യയും അൽ-അശ്ബാഹു വ-ന്നളാഇറും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ നമുക്ക് മനസ്സിലായി. അൽ-അശ്ബാഹു വ-ന്നളാഇർ എന്നത് രൂപത്തിലും വിധിയിലുമോ, അല്ലെങ്കിൽ രൂപത്തിൽ മാത്രമോ സാദൃശ്യമുള്ള ശാഖാപരമായ പ്രശ്നങ്ങളാണ്. എന്നാൽ ഖവാഇദുൽ ഫിഖ്ഹിയ്യ എന്നത് ഈ ശാഖാപരമായ പ്രശ്നങ്ങളെല്ലാം ഉൾക്കൊള്ളുന്നതും, അതിന്റെ അടിസ്ഥാനത്തിൽ വിധികൾ കണ്ടെത്തുന്നതുമായ സാമാന്യ ഫിഖ്ഹ് തത്വങ്ങളാണ്.

വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ മറ്റൊരു പ്രധാന കാര്യം കൂടി സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഖവാഇദുൽ ഫിഖ്ഹിയ്യയും ഖവാഇദുൽ ഉസൂലിയ്യയും തമ്മിലുള്ള വ്യത്യാസമാണത്. എന്നാൽ ഇതിനിടയിൽ സംഭവിച്ച സാങ്കേതിക തടസ്സം കാരണമുള്ള സമയപരിമിതിയാൽ ഈ ചർച്ച നാം അടുത്ത ക്ലാസിലേക്ക് മാറ്റിവെക്കുകയാണ്. അടുത്ത ക്ലാസിൽ കാര്യങ്ങൾ അവയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് (الأمور بمقاصدها) എന്ന ഒന്നാമത്തെ വലിയ അടിസ്ഥാന നിയമത്തെക്കുറിച്ച് നമുക്ക് പഠനം ആരംഭിക്കാൻ സാധിക്കും ഇൻഷാ അല്ലാഹ്. അല്ലാഹു നമുക്കതിന് സമയം നൽകി അനുഗ്രഹിക്കട്ടെ.

  • അവലംബം: ഡോ. മുസ്‌ലിം അദ്ദോസരി രചിച്ച ‘അൽ-മുംതിഅ് ഫീ ശറഹിൽ ഖവാഇദിൽ ഫിഖ്ഹിയ്യ’

സംശയ നിവാരണം

ചോദ്യം 1: ഖവാഇദുൽ ഫിഖ്ഹിയ്യ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി എപ്രകാരമാണ് ഉപയോഗപ്പെടുന്നത് എന്നതിനെക്കുറിച്ച് ചില ഉദാഹരണങ്ങൾ നൽകാമോ? ഇത് കേവലം സൈദ്ധാന്തികമായ കാര്യങ്ങൾ മാത്രമാണോ അതോ പ്രായോഗികമായ ഉപയോഗങ്ങൾ ഇതിനുണ്ടോ?

ഉത്തരം: അൽഹംദുലില്ലാഹ്, ഈ വിഷയത്തിനാണ് ഞാൻ ഏറ്റവും കൂടുതൽ ഊന്നൽ നൽകാൻ ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇത് മനസ്സിലാകേണ്ടതുണ്ട് എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഉദാഹരണങ്ങൾ നൽകുന്നതിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്. ഇൻഷാ അല്ലാഹ്, നാം നിയമങ്ങൾ പഠിക്കുമ്പോൾ ധാരാളം ഉദാഹരണങ്ങൾ സഹിതം അത് വിവരിക്കുന്നതാണ്. ഉദാഹരണത്തിന്, സംശയം കാരണം ദൃഢബോധ്യം ഇല്ലാതാവില്ല (اليقين لا يزول بالشك) എന്ന നിയമത്തിന്റെ പ്രായോഗിക ഉദാഹരണങ്ങൾ ഞാൻ സൂചിപ്പിച്ചിരുന്നു: ശുദ്ധിയുണ്ടെന്ന് ഉറപ്പുള്ള ഒരാൾക്ക് തന്റെ ശുദ്ധി നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ടായാൽ, ശുദ്ധി നഷ്ടപ്പെടുത്തുന്ന ഒരു കാര്യം സംഭവിച്ചു എന്ന് പൂർണ്ണമായി ഉറപ്പാകുന്നത് വരെ അയാളുടെ ശുദ്ധി നഷ്ടപ്പെടുന്നില്ല.

അതുപോലെ, ഒരാൾ തന്റെ ഭാര്യയെ ത്വലാഖ് ചെയ്തോ ഇല്ലയോ എന്ന് സംശയിക്കുന്നു; ഉദാഹരണത്തിന്, കടുത്ത ദേഷ്യത്തിന്റെ സമയത്ത് താൻ ത്വലാഖിന്റെ പദം ഉച്ചരിച്ചുവോ ഇല്ലയോ എന്ന് അയാൾക്ക് സംശയം തോന്നിയാൽ, അയാളുടെ ത്വലാഖ് സംഭവിക്കുന്നില്ല. കാരണം ത്വലാഖിന്റെ പദം ഉപയോഗിച്ചു എന്ന് അയാൾക്ക് പൂർണ്ണമായ ഉറപ്പില്ല. ഇത്തരം ശാഖാപരമായ ഉദാഹരണങ്ങൾ ഇൻഷാ അല്ലാഹ് നാം ഓരോ നിയമത്തിലും വിശദീകരിക്കുന്നതാണ്.

അടുത്ത ക്ലാസിൽ നാം പഠിക്കാൻ പോകുന്ന കാര്യങ്ങൾ അവയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് (الأمور بمقاصدها) എന്ന നിയമം പരിശോധിക്കുക. പ്രവർത്തികൾ നിയ്യത്തുകളെ അടിസ്ഥാനമാക്കിയാണ് എന്ന ഹദീസാണ് ഇതിന്റെ തെളിവ്. നിയ്യത്തിനെക്കുറിച്ചും, അതിന്റെ വിവിധ രൂപങ്ങളെക്കുറിച്ചും, ആരാധനകളിൽ നിയ്യത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ നിയമത്തിന്റെ അഞ്ചാമത്തെ ചർച്ചയിൽ അല്ലാഹുവിന്റെ അനുമതിയോടെ നാം ഉദാഹരണസഹിതം വിശദീകരിക്കുന്നതാണ്. ഈ വിഷയം കൂടുതൽ വ്യക്തമായി നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതിനായി പരമാവധി ഉദാഹരണങ്ങൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നതാണ്. അല്ലാഹു നിങ്ങൾക്ക് വിജയവും നേർമാർഗ്ഗവും നൽകുമാറാകട്ടെ.

ചോദ്യം 2: മദ്ഹബുകൾ തമ്മിലുള്ള അടിസ്ഥാനപരമായ (ഉസൂൽ) അഭിപ്രായവ്യത്യാസങ്ങൾ ഖവാഇദുൽ ഫിഖ്ഹിയ്യയെ ബാധിക്കുമോ? അതായത് ഹൻബലീ മദ്ഹബിലെയും ഹനഫീ മദ്ഹബിലെയും നിയമങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങളുണ്ടോ?

ഉത്തരം: ശാഖാപരമായ ഖവാഇദുൽ ഫിഖ്ഹിയ്യകളിൽ അത്തരം വ്യത്യാസങ്ങളുണ്ട്. എന്നാൽ നാം മുമ്പ് സൂചിപ്പിച്ച അഞ്ച് വലിയ ഖവാഇദുൽ ഫിഖ്ഹിയ്യകളിൽ നാല് മദ്ഹബുകളും പൂർണ്ണമായി യോജിച്ചിട്ടുള്ളതാണ്. ഇതിൽ അഭിപ്രായവ്യത്യാസങ്ങളില്ല. എന്നാൽ ഈ വലിയ നിയമങ്ങളിൽ നിന്ന് ശാഖകളായി വരുന്ന ചെറിയ നിയമങ്ങളിലോ, അല്ലെങ്കിൽ തുടർന്നു വരുന്നതിനെ പിൻപറ്റുക (التابع تابع) പോലെയുള്ള സ്വതന്ത്രമായ നിയമങ്ങളിലോ ശാഖാപരമായ പ്രശ്നങ്ങളിൽ ഇവ പ്രയോഗിക്കുമ്പോൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്, ശാഖാപരമായ നിയമങ്ങളിൽ മദ്ഹബിലെ ഫുഖഹാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും, നാല് മദ്ഹബുകളും പൂർണ്ണമായി യോജിച്ചിട്ടുള്ള ആ അഞ്ച് വലിയ ഖവാഇദുൽ ഫിഖ്ഹിയ്യകൾക്കാണ് നാം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതും കൃത്യമായി പഠിച്ചുവെക്കേണ്ടതും. അതാണ് ഏറ്റവും പ്രധാനം. ഈശാനമസ്കാരത്തിനുള്ള സമയമായതിനാൽ നമുക്ക് ഇവിടെ നിർത്താം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

Share This Article
Leave a Comment