റബ്ബാനിയ്യായ പണ്ഡിതന്മാരുടെ ഗുണവിശേഷങ്ങൾ: ശൈഖ് സ്വാലിഹ് അൽ-ലുഹൈദാൻ ഒരു മാതൃക

11 Min Read

ശൈഖ് ബദർ ബിൻ മുഹമ്മദ് അൽ-അൻസി

പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പഠിപ്പിക്കുന്നു:

إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا وَرَّثُوا الْعِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ

“നിശ്ചയമായും പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു. പ്രവാചകന്മാർ സ്വർണ്ണ നാണയങ്ങളോ വെള്ളി നാണയങ്ങളോ അനന്തരമെടുക്കാൻ വിട്ടേച്ചുപോയിട്ടില്ല. മറിച്ച്, അറിവാണ് അവർ അനന്തരമായി നൽകിയത്. അതിനാൽ ആരെങ്കിലും അത് കരസ്ഥമാക്കിയാൽ അവൻ വലിയൊരു ഭാഗ്യമാണ് കരസ്ഥമാക്കിയത്.” [സുനൻ അബൂദാവൂദ് – 3641, സുനൻ അത്തിർമിദി – 2682]

ഇമാം അഹ്‌മദ്‌ ബിൻ ഹൻബൽ رَحِمَهُ اللَّهُ ജഹ്‌മിയ്യകൾക്കെതിരെയുള്ള തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പണ്ഡിതന്മാരെക്കുറിച്ച് പറയുന്നത് കാണുക: “അല്ലാഹുവിന്റെ കിതാബ് കൊണ്ട് അവർ അന്ധർക്ക് കാഴ്ച നൽകുന്നു, ഇബ്‌ലീസിന്റെ എത്രയെത്ര ഇരകൾക്കാണ് അവർ ജീവൻ നൽകിയത്! വഴിതെറ്റിയ എത്രയെത്ര ആളുകൾക്കാണ് അവർ സന്മാർഗ്ഗം കാണിച്ചുകൊടുത്തത്! ജനങ്ങളുടെ മേൽ അവരുടെ സ്വാധീനം എത്ര നല്ലതാണ്! എന്നാൽ പണ്ഡിതന്മാരുടെ മേൽ ജനങ്ങളുടെ സ്വാധീനം എത്ര മോശവുമാണ്!”

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർക്ക് അല്ലാഹു വലിയ ശ്രേഷ്ഠതകൾ നൽകിയിട്ടുണ്ട്. അല്ലാഹു മലക്കുകളുടെ സദസ്സിൽ അവരെക്കുറിച്ച് പ്രശംസിച്ചു സംസാരിക്കും. ആകാശഭൂമികളിലുള്ളവരും മലക്കുകളും പണ്ഡിതന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്. അബൂ ഉമാമ അൽ-ബാഹിലി رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ പ്രവാചകൻ ﷺ പഠിപ്പിക്കുന്നു:

إِنَّ اللَّهَ وَمَلَائِكَتَهُ وَأَهْلَ السَّمَوَاتِ وَالْأَرَضِينَ، حَتَّى النَّمْلَةَ فِي جُحْرِهَا، وَحَتَّى الْحُوتَ، لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ

“ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന് വേണ്ടി അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന്റെ മലക്കുകളും ആകാശഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പും സമുദ്രത്തിലെ മത്സ്യങ്ങൾ പോലും അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.” [സുനൻ അത്തിർമിദി – 2685]

സഹോദരന്മാരെ, പണ്ഡിതന്മാരുടെ ജീവചരിത്രങ്ങളും ശ്രേഷ്ഠതകളും കേൾക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്:

പണ്ഡിതന്മാരെ മാതൃകയാക്കാൻ സാധിക്കുന്നു: അല്ലാഹു വചനം നൽകുന്നു: “അവരെയാകുന്നു അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർവഴിയെ നീ പിന്തുടരുക.” [സൂറത്ത് അൻആം – 90] സ്വഹീഹുൽ ബുഖാരിയിൽ കാണാം, മുജാഹിദ് ബിൻ ജബ്ർ അൽ-മക്കി رَحِمَهُ اللَّهُ പറഞ്ഞു: “നമുക്ക് മുൻപുള്ളവരെ നാം മാതൃകയാക്കുന്നു, നമുക്ക് ശേഷം വരുന്നവർ നമ്മെയും മാതൃകയാക്കുന്നതാണ്.”

അറിവ് തേടാനുള്ള ആവേശം വർദ്ധിപ്പിക്കുന്നു: അവർ അറിവ് നേടാൻ വേണ്ടി സഹിച്ച കഷ്ടപ്പാടുകളും യാത്രകളും കേൾക്കുമ്പോൾ നമ്മുടെ ആവേശം വർദ്ധിക്കും. യഹ്‌യ ബിൻ അബീ കസീർ رَحِمَهُ اللَّهُ പറഞ്ഞു: “ശരീരത്തിന് വിശ്രമം നൽകിക്കൊണ്ട് ഒരിക്കലും അറിവ് കരസ്ഥമാക്കാൻ സാധിക്കുകയില്ല.” ഇമാം ബുഖാരി, ഇമാം അഹ്‌മദ്‌, ആയിരം രാത്രികൾ കാൽനടയായി യാത്ര ചെയ്ത അബൂ ഹാതിം അർ-റാസി തുടങ്ങിയ മഹാന്മാരുടെ ചരിത്രങ്ങൾ നമ്മുടെ ഹിമ്മത്ത് വർദ്ധിപ്പിക്കും.

സൽസ്വഭാവങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു: സത്യസന്ധത, വിശ്വസ്തത, നീതി, തഖ്‌വ, അല്ലാഹുവിനോടുള്ള ഭയം എന്നീ ഗുണങ്ങളാൽ സമ്പന്നരാണ് പണ്ഡിതന്മാർ. ശാഅ്ബി رَحِمَهُ اللَّهُ പറഞ്ഞു: “അല്ലാഹുവിനെ ഭയപ്പെടുന്നവനാണ് യഥാർത്ഥ പണ്ഡിതൻ.”

ഇവിടെ നാം പ്രതിപാദിക്കുന്നത് നാം ജീവിച്ച കാലഘട്ടത്തിൽ ഉണ്ടായിരുന്ന, പത്തുവർഷക്കാലത്തോളം ഞാൻ സഹവസിച്ച, നമ്മെയെല്ലാം തന്റെ അറിവുകൊണ്ടും സ്വഭാവം കൊണ്ടും സ്വാധീനിച്ച മഹാപണ്ഡിതൻ ശൈഖ് സ്വാലിഹ് മുഹമ്മദ് അൽ-ലുഹൈദാൻ رَحِمَهُ اللَّهُ വിനെ കുറിച്ചാണ്.

ശൈഖ് സ്വാലിഹ് അൽ-ലുഹൈദാൻ رَحِمَهُ اللَّهُ വിന്റെ ജീവചരിത്ര സംഗ്രഹം: ഹിജ്റ 1350-ൽ ഖസീമിലെ ബുക്കൈരിയ്യയിലാണ് ശൈഖ് ജനിച്ചത്. മസ്ജിദിലെ മദ്രസകളിൽ പ്രാഥമിക പഠനം നടത്തിയ അദ്ദേഹം ശൈഖ് അബ്ദുല്ല അൽ-ഖുലൈഫിയുടെ അടുത്തും പഠിച്ചിട്ടുണ്ട്. പിന്നീട് പിതാവിനൊപ്പം റിയാദിലേക്ക് പോവുകയും അവിടെ വെച്ച് ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം, ശൈഖ് ഇബ്നു ബാസ്, ശൈഖ് അബ്ദുല്ല ബിൻ ഹുമൈദ്, ശൈഖ് മുഹമ്മദ് അമീൻ അശ്ശിൻഖീത്വി رَحِمَهُمُ اللَّهُ തുടങ്ങിയ മഹാപണ്ഡിതന്മാരിൽ നിന്ന് അറിവ് കരസ്ഥമാക്കുകയും ചെയ്തു.

പതിനേഴാം വയസ്സിൽ അദ്ദേഹം കിഴക്കൻ പ്രവിശ്യയിൽ അരാംകോ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഖഫ്ജിക്കും ഖൈസൂമക്കുമിടയിലായിരുന്നു ജോലി. അവിടെ വലിയ മരങ്ങളും കാടുകളും ഉണ്ടായിരുന്നു എന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. പിന്നീട് അദ്ദേഹം റിയാദിലേക്ക് തന്നെ മടങ്ങുകയും ഇമാം സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സൗദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീം ആലുശൈഖ് رَحِمَهُ اللَّهُ വിനെ പത്ത് വർഷത്തോളം അദ്ദേഹം അടുത്തുനിന്നു സേവിക്കുകയും അദ്ദേഹത്തിൽ നിന്ന് വലിയ സ്വാധീനം ഉൾക്കൊള്ളുകയും ചെയ്തു. ശൈഖ് ലുഹൈദാൻ തന്റെ താടിക്ക് നിറം കൊടുക്കാറുണ്ടായിരുന്നില്ല. ഞാൻ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “എന്റെ ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹീമും മറ്റ് പണ്ഡിതന്മാരും നിറം കൊടുക്കാറുണ്ടായിരുന്നില്ല, അവരെയാണ് ഞാൻ മാതൃകയാക്കുന്നത്” എന്നാണ്.

ശൈഖ് അൽ-ലുഹൈദാൻ رَحِمَهُ اللَّهُ വിന്റെ പ്രധാന ഗുണവിശേഷങ്ങൾ:

ഇബാദത്തിലെ നിഷ്ഠ: ബാങ്ക് വിളിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം പള്ളിയിൽ എത്തുമായിരുന്നു. പള്ളിയിലെത്തിയാൽ ആരെങ്കിലും തന്നോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. “ഇത് ദിക്റിന്റെ സമയമാണ്” എന്ന് അദ്ദേഹം പറയുമായിരുന്നു. ഫർള് നമസ്കാരം കഴിഞ്ഞാൽ അദ്ദേഹം തന്റെ കൈകൾ ഖുർആനിലേക്ക് നീട്ടും. അങ്ങേയറ്റം ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “ശൈഖ്, ബാങ്കിനും ഇഖാമത്തിനുമിടയിൽ ഖുർആൻ ഓതുകയാണോ അതോ പ്രാർത്ഥിക്കുകയാണോ ഉത്തമം?” അദ്ദേഹം പറഞ്ഞു: “ഖുർആൻ ഓതുന്നതാണ് ഉത്തമം, ദുആ ഏത് സമയത്തും ആകാമല്ലോ. ഖുർആനിലെ ഓരോ അക്ഷരത്തിനും നിനക്ക് പത്ത് പ്രതിഫലം ലഭിക്കും.”

ജുമുഅ നമസ്കാരത്തിന് ശേഷവും, ഇശാ നമസ്കാരത്തിന് ശേഷവും അദ്ദേഹം നാല് റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നത് പതിവാക്കിയിരുന്നു. ഇശാക്ക് ശേഷമുള്ള നാല് റക്അത്തിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഇബ്നു മസ്ഊദ്, ആയിശ رَضِيَ اللَّهُ عَنْهُمَا എന്നിവരിൽ നിന്ന് അത് ലൈലത്തുൽ ഖദ്റിന് തുല്യമായ പ്രതിഫലം നൽകുമെന്ന് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.” മുഅദ്ദിനോ ഇമാമോ വൈകിയാൽ അദ്ദേഹം തന്നെ ബാങ്ക് വിളിക്കുകയും ഇമാമായി നിൽക്കുകയും ചെയ്യുമായിരുന്നു. റമദാൻ മുഴുവൻ അദ്ദേഹം മക്കയിലായിരിക്കും. തറാവീഹ് കഴിഞ്ഞാൽ ഒരു മണിക്കൂർ ഫത്‌വ നൽകാൻ ഇരിക്കും. അവിടെ നിന്ന് എഴുന്നേൽക്കുക പോലുമില്ല. നിരന്തരം സംസം വെള്ളം കുടിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

ഗാംഭീര്യവും നർമ്മബോധവും: വലിയ ഗാംഭീര്യമുള്ള പണ്ഡിതനായിരുന്നു അദ്ദേഹമെങ്കിലും, അടുത്തു ഇടപഴകുന്നവരോട് അദ്ദേഹം തമാശകളും നർമ്മങ്ങളും പങ്കുവെക്കുമായിരുന്നു. കുട്ടികളോട് വളരെ വാത്സല്യത്തോടെ ഇടപെടുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “ശൈഖ്, ഞാൻ ശിൻഖീത്വിയുടെ ‘അൽ-അശ്ബാഹ് വൻ-നളാഇർ’ (الأشباه والنظائر) എന്ന കിതാബ് വായിക്കാം.” അപ്പോൾ അദ്ദേഹം ചോദിച്ചു: “ആരുടേത്?” ഞാൻ പറഞ്ഞു: “ശിൻഖീത്വിയുടേത്.” അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: “അത് ശിൻഖീത്വിയുടേതല്ല, സുയൂത്വിയുടേതും ഇബ്നു നുജൈമിന്റേതുമാണ്. എങ്കിലും അല്ലയോ ശിൻഖീത്വീ, നീ വായിച്ചോളൂ.”

സലഫി മൻഹജിലെ കാർക്കശ്യം: അഖീദയുടെ വിഷയത്തിൽ അദ്ദേഹം തികഞ്ഞ സലഫിയായിരുന്നു. ജീവിതാവസാനം വരെ അദ്ദേഹം ആ മൻഹജിൽ ഉറച്ചുനിന്നു. ബിദ്അത്തുകളെയും പുത്തൻ പ്രസ്ഥാനങ്ങളെയും അദ്ദേഹം കഠിനമായി വെറുത്തു. വിദേശ വിദ്യാർത്ഥികൾക്ക് അദ്ദേഹം എപ്പോഴും അഖീദ പഠിപ്പിക്കാൻ താല്പര്യം കാണിച്ചു. ഇഖ്‌വാൻ മുസ്ലിമൂൻ, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയവയെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അവർ അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവരാണ്. തബ്‌ലീഗുകാർ ദിയോബന്ദി അഖീദക്കാരാണ്. ഇഖ്വാനികൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അധികാരത്തിനും വേണ്ടി നടക്കുന്നവരാണ്. അഖീദ പഠിപ്പിക്കുന്നതിൽ അവർക്ക് യാതൊരു താല്പര്യവുമില്ല.” അതുപോലെ തന്നെ ഹൂഥികൾ, നുസൈരിയ്യകൾ, സലഫികളുടെ ഉള്ളിൽ കടന്നുകൂടിയ ഹദ്ദാദിയ്യകൾ എന്നിവർക്കെതിരെയും അദ്ദേഹം ശക്തമായി താക്കീത് നൽകി. ബിദ്അത്തുകാരുടെ പുസ്തകങ്ങൾ വായിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.

ഹദീസ് വിജ്ഞാനത്തിലുള്ള പാണ്ഡിത്യം: അദ്ദേഹം ഹമ്പലി മദ്ഹബ് പിൻപറ്റുന്ന ആളായിരുന്നെങ്കിലും, യഥാർത്ഥത്തിൽ അദ്ദേഹം ഒരു മുഹദ്ദിസ് ആയിരുന്നു. ചെറുപ്പത്തിൽ അദ്ദേഹം ‘സ്വാലിഹ് അൽ-അസരി’ എന്നാണ് അറിയപ്പെട്ടിരുന്നത്. മദ്ഹബുകളോട് അദ്ദേഹം ഒരിക്കലും അന്ധമായ പക്ഷപാതിത്വം കാണിച്ചില്ല. തെളിവ് എവിടെയുണ്ടോ അവിടേക്ക് അദ്ദേഹം തിരിയുമായിരുന്നു. ഉദാഹരണത്തിന്, വെള്ളം മൂന്ന് ഇനമുണ്ടെന്നാണ് ഹമ്പലി മദ്ഹബ്; എന്നാൽ തെളിവിന്റെ അടിസ്ഥാനത്തിൽ വെള്ളം ത്വാഹിർ, നജസ് എന്നിങ്ങനെ രണ്ട് ഇനം മാത്രമേയുള്ളൂ എന്നായിരുന്നു ശൈഖിന്റെ അഭിപ്രായം. അതുപോലെ, ഇമാമിന്റെ പിന്നിൽ നിൽക്കുന്നവൻ ഫാത്തിഹ ഓതേണ്ടതില്ല എന്നാണ് മദ്ഹബ്. എന്നാൽ നബി ﷺ യുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ, ഇമാം ഉറക്കെ ഓതിയാലും പതുക്കെ ഓതിയാലും ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് അദ്ദേഹം ഫത്‌വ നൽകി.

ഫത്‌വ നൽകുന്നതിലെ സൂക്ഷ്മത: ഒരു കാര്യത്തിൽ ഫത്‌വ നൽകുന്നതിൽ അദ്ദേഹം അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയിരുന്നു. പല ചോദ്യങ്ങൾക്കും അദ്ദേഹം “അല്ലാഹുവിനറിയാം” എന്ന് ഉത്തരം പറയുകയോ നിശബ്ദനാകുകയോ ചെയ്യുമായിരുന്നു. ഞാൻ ചില സുപ്രധാന വിഷയങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹം ദീർഘനേരം മൗനം ദീക്ഷിച്ച ശേഷം പറഞ്ഞു: “ഇത് സൗദി ഗ്രാൻഡ് മുഫ്തിക്ക് വിടുക, അദ്ദേഹം തീരുമാനിക്കട്ടെ.” ഫത്‌വയുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാത്തവൻ യഥാർത്ഥ പണ്ഡിതനല്ല എന്ന് ഇബ്നുൽ ഖയ്യിം പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ആർക്കെങ്കിലും വേണ്ടി ശുപാർശ ചെയ്യുന്നതിലും അദ്ദേഹം വളരെ സൂക്ഷ്മത പുലർത്തിയിരുന്നു. അർഹതപ്പെട്ട മറ്റൊരാളുടെ അവകാശം നഷ്ടപ്പെടുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.

പണ്ഡിതന്മാരോടുള്ള ആദരവ്: മറ്റ് പണ്ഡിതന്മാരോട് വലിയ ആദരവായിരുന്നു അദ്ദേഹത്തിന്. ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ വിനെ അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ശൈഖ് ലുഹൈദാൻ പറഞ്ഞു: “ജുഹൈമാൻ മസ്ജിദുൽ ഹറാം പിടിച്ചെടുത്ത സമയത്ത്, രാത്രിയിൽ ശൈഖ് ഇബ്നു ബാസ് എന്നെയും മറ്റ് മുതിർന്ന പണ്ഡിതന്മാരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്ത് എന്നോട് വായിക്കാൻ പറഞ്ഞു. ഭരണാധികാരിയായ ഖാലിദ് രാജാവിനുള്ള ബൈഅത്ത് പുതുക്കുന്ന പ്രഖ്യാപനമായിരുന്നു അത്. അപ്പോൾ ഞാൻ ചോദിച്ചു: ‘ശൈഖ്, നാം എപ്പോഴെങ്കിലും ആ ബൈഅത്ത് ലംഘിച്ചിട്ടുണ്ടോ അത് പുതുക്കാൻ? ജനങ്ങൾ ഇത് തെറ്റിദ്ധരിക്കില്ലേ?’ അപ്പോൾ ശൈഖ് ഇബ്നു ബാസ് ആ കടലാസ് തിരികെ വാങ്ങി പോക്കറ്റിലിട്ടു. അദ്ദേഹം എന്നോട് തർക്കിക്കാൻ നിന്നില്ല. സത്യം ബോധ്യപ്പെട്ടാൽ അദ്ദേഹം നിശബ്ദനാകുമായിരുന്നു.”

ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ, ശൈഖ് അബ്ദുല്ല ബിൻ അഖീൽ, ശൈഖ് മുഹമ്മദ് അമാൻ അൽ-ജാമി, ശൈഖ് നാസ്വിറുദ്ദീൻ അൽ-അൽബാനി, ശൈഖ് റബീഅ് ബിൻ ഹാദി, ശൈഖ് സെയ്ദ് അൽ-മദ്ഖലി രَحِمَهُمُ اللَّهُ തുടങ്ങിയ പണ്ഡിതന്മാരെ അദ്ദേഹം അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈ പണ്ഡിതന്മാരിൽ നിന്ന് അറിവ് നേടാൻ അദ്ദേഹം വിദ്യാർത്ഥികളോട് എപ്പോഴും കൽപ്പിക്കുമായിരുന്നു.

അറിവിനേക്കാൾ അദബിന് പ്രാധാന്യം നൽകൽ: അദ്ദേഹം വിദ്യാർത്ഥികളെ അറിവ് പഠിപ്പിക്കുന്നതിന് മുൻപ് മര്യാദകൾ പഠിപ്പിച്ചിരുന്നു. സലഫുകൾ അപ്രകാരമായിരുന്നു. അദ്ദേഹം എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് ഉപദേശങ്ങൾ നൽകിയിരുന്നത്. ഞാൻ ഒരിക്കൽ ഒരു പണ്ഡിതനെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം ഒരു പിതാവ് മകനെ ഉപദേശിക്കുന്ന വാത്സല്യത്തോടെ എന്നെ ഉപദേശിച്ചത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.

ഗ്രന്ഥരചനയോടുള്ള വിരക്തി: തന്റെ കാലത്ത് പുസ്തകങ്ങൾ രചിക്കുന്നതിനോട് അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. മുൻഗാമികളായ പല പണ്ഡിതന്മാരും ഗ്രന്ഥങ്ങൾ രചിച്ചിട്ടില്ലെന്നും, അവർ വിട്ടുപോയത് അവരുടെ സൽപ്പേരും അറിവുമാണെന്നും അദ്ദേഹം പറയുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മരണശേഷം മകൻ ശൈഖ് ഫഹദ് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയ കൈയെഴുത്തുപ്രതികളോടും പുസ്തകങ്ങളോടും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.

അവസാന കാലത്ത് വലിയ രോഗബാധിതനായിട്ടും അദ്ദേഹം പള്ളിയിലെ ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ശ്രദ്ധിച്ചിരുന്നു. ഹിജ്റ 1443-ൽ അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ജനാസയിൽ പതിനായിരങ്ങൾ പങ്കെടുത്തു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ.

അദ്ദേഹം വലിയ ഉദാരമതിയായിരുന്നു. ഒരിക്കൽ ഞാനും സുഹൃത്തും പള്ളിയിൽ അദ്ദേഹത്തെ കാത്തിരുന്നപ്പോൾ, അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്ന് 500 റിയാൽ പോക്കറ്റിൽ നിന്നെടുത്ത് നിർബന്ധപൂർവ്വം ഞങ്ങളെ ഏൽപ്പിച്ചു. ഞങ്ങളുടെ ഭക്ഷണത്തിനും താമസത്തിനും വേണ്ടിയായിരുന്നു അത് നൽകിയത്. ഇത്തരത്തിലുള്ള മഹത്തായ സ്വഭാവ ഗുണങ്ങളുള്ള വലിയൊരു പണ്ഡിതനായിരുന്നു അദ്ദേഹം.

ചോദ്യോത്തരങ്ങൾ:

ചോദ്യം: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അറിവ് തേടി പണ്ഡിതന്മാരുടെ അടുത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾ എന്തുചെയ്യണം? ഉത്തരം: അൽഹംദുലില്ലാഹ്, ഇന്ന് അറിവ് നേടാൻ വളരെ എളുപ്പമാണ്. നേരിട്ട് പോകാൻ കഴിയാത്തവർ ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ, ശൈഖ് ഫൗസാൻ, ശൈഖ് ലുഹൈദാൻ തുടങ്ങിയ പണ്ഡിതന്മാരുടെ ശബ്ദരേഖകളും ക്ലാസുകളും കേട്ട് പഠിക്കുകയും കുറിപ്പുകൾ എടുക്കുകയും ചെയ്യുക.

ചോദ്യം: വിവരമില്ലാത്ത ചെറിയ ആളുകൾ ഇന്ന് ദീനിന്റെ നേതൃസ്ഥാനത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്നു. സലഫിയായ ഒരു യുവാവ് ഇതിനെ എങ്ങനെ നേരിടണം? ഉത്തരം: ഇത് നബി ﷺ മുന്നറിയിപ്പ് നൽകിയ കാര്യമാണ്. ഖവാരിജുകളുടെ രീതിയാണത്; അവർ ചെറിയ ആളുകളെ നേതൃനിരയിലേക്ക് കൊണ്ടുവരികയും മുതിർന്ന പണ്ഡിതന്മാരിൽ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്യും. അറിവ് എപ്പോഴും മുതിർന്ന പണ്ഡിതന്മാരിൽ നിന്ന് മാത്രം സ്വീകരിക്കുക. അതിലാണ് ബർക്കത്തുള്ളത്. ചെറിയവരിൽ നിന്ന് അറിവ് സ്വീകരിക്കാൻ തുടങ്ങിയാൽ സമുദായം നാശത്തിലാകും.

ചോദ്യം: പണ്ഡിതന്മാരെ പിൻപറ്റുന്നതും, അന്ധമായി അനുകരിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? ഉത്തരം: അന്ധമായ അനുകരണം എന്ന് പറയുന്നത് പ്രമാണങ്ങൾക്ക് (സുന്നത്തിന്) എതിരായി ഒരു കാര്യത്തെ പിൻപറ്റലാണ്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ നൽകുന്ന ഫത്‌വകളെയും അവരുടെ സ്വഭാവമര്യാദകളെയും പിൻപറ്റുന്നത് പ്രശംസനീയമായ മാതൃകയാക്കലാണ്.

ചോദ്യം: ഭരണാധികാരികളോടുള്ള സമീപനത്തിൽ ശൈഖ് ലുഹൈദാൻ എങ്ങനെയായിരുന്നു? ഉത്തരം: അദ്ദേഹം ഭരണാധികാരികളോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയായിരുന്നു. അവർക്ക് രഹസ്യമായി അദ്ദേഹം ഉപദേശങ്ങൾ നൽകുമായിരുന്നു. എന്നാൽ ഭരണാധികാരികളെ പരസ്യമായി വിമർശിക്കുന്ന ഖവാരിജുകളെയും ഇഖ്‌വാനികളെയും അദ്ദേഹം ശക്തമായി താക്കീത് ചെയ്തു. ഭരണാധികാരികളെ അനുസരിക്കുക എന്നത് ദീനിന്റെ ബാധ്യതയാണെന്ന് അദ്ദേഹം എപ്പോഴും ഓർമ്മപ്പെടുത്തി.

ചോദ്യം: റബ്ബാനിയ്യായ പണ്ഡിതന്മാരെയും സലഫി പണ്ഡിതന്മാരെയും അപകീർത്തിപ്പെടുത്തുന്ന ആളുകളെ നാം എങ്ങനെ കൈകാര്യം ചെയ്യണം? ഉത്തരം: അല്ലാഹുവിന്റെ ദീൻ പറയുന്നവർ എക്കാലത്തും ഉപദ്രവങ്ങൾ നേരിട്ടിട്ടുണ്ട്. അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ അടയാളം തന്നെ സുന്നത്തിന്റെ പണ്ഡിതന്മാരെ സ്നേഹിക്കുക എന്നതാണ്. പണ്ഡിതന്മാരെ വെറുക്കുകയും അവരിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്യുന്നവരിൽ നിന്ന് ഒരിക്കലും അറിവ് സ്വീകരിക്കരുത്. അത് സലഫുകളുടെ രീതിയല്ല.

ചോദ്യം: സൗദിയിലെ പണ്ഡിതന്മാർ ഭരണാധികാരികളുടെ ഉത്തരവുകൾ അനുസരിച്ച് മാത്രമാണ് ഫത്‌വ നൽകുന്നത് എന്ന് പറയുന്നവരോടുള്ള മറുപടി എന്താണ്? ഉത്തരം: ഇത് ഖവാരിജുകളുടെ വാദമാണ്. ഒരു സലഫിക്ക് ഒരിക്കലും ഇപ്രകാരം പറയാൻ സാധിക്കുകയില്ല. ഇത് തികച്ചും ഖവാരിജുകളുടെ ചിന്താഗതിയാണ്.

ചോദ്യം: സലഫീ വിദ്യാർത്ഥികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് എന്താണ് ഉപദേശിക്കാനുള്ളത്? ഉത്തരം: സത്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഒന്നിക്കണം. തർക്കങ്ങളും വിദ്വേഷങ്ങളും ഉപേക്ഷിക്കണം. അഹ്‌ലുസ്സുന്നയുടെ ആളുകൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പിഴച്ച കക്ഷികളാണ്. അതിനാൽ സത്യത്തിൽ ഒരുമിക്കുക.

അല്ലാഹു ശൈഖ് സ്വാലിഹ് അൽ-ലുഹൈദാന് കാരുണ്യം ചൊരിയുകയും അദ്ദേഹത്തിന്റെ പദവികൾ ഉയർത്തുകയും ചെയ്യുമാറാകട്ടെ. നമ്മുടെ ഭരണാധികാരികൾക്കും ദീനിന്റെ മാർഗ്ഗത്തിൽ പ്രയത്നിക്കുന്നവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകൻ ﷺ യുടെ മേൽ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.

Share This Article
Leave a Comment