അധികാരം അല്ലാഹുവിന്റേതാണ്, അത് അവനിൽ നിന്നുള്ളതുമാണ്

10 Min Read

മുകളിൽ സൂചിപ്പിച്ച ഈ തലക്കെട്ട് വളരെ സുപ്രധാനമായ ഒരു അടിസ്ഥാന തത്വമാണ്. കാരണം, സമുദായത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ ദഅ്‌വത്തിന്റെ വേദിയിലേക്ക് കടന്നുവരുന്ന പലരും ഈ മഹത്തായ തത്വത്തെ അവഗണിക്കുകയും, ഇസ്‌ലാമിക ശരീഅത്ത് കൽപ്പിക്കാത്ത വിവിധ മാർഗ്ഗങ്ങളിലൂടെ കയ്പേറിയ രാഷ്ട്രീയ യാഥാർഥ്യങ്ങളെ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഭരണാധികാരിയെ എങ്ങനെ താഴെയിറക്കാം എന്ന് ജനങ്ങളെ ബോധവൽക്കരിച്ചും, ഭരണാധികാരികളുടെ ന്യൂനതകൾ ജനങ്ങൾക്കിടയിൽ വിളിച്ചുപറഞ്ഞും അവരും പ്രജകളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക എന്നതാണ് ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരമെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു.

അവർ പറയുന്നത് കേൾക്കാം: “ഭരണാധികാരികളിൽ നിന്ന് ജനങ്ങളെ വേർതിരിക്കുന്നതിൽ നാം വിജയിച്ചാൽ, അവർക്കെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യ പടി നാം യാഥാർഥ്യമാക്കിയിരിക്കുന്നു. അങ്ങനെ അധികാരത്തിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽ വന്നാൽ, നാം മുസ്‌ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും, ജനങ്ങളോട് നീതി കാണിക്കുകയും, അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയും ചെയ്യും. അതുപോലെ കപടവിശ്വാസികളെ നാം അമർച്ച ചെയ്യും, ഫലസ്തീനിലെ ജൂത ശത്രുക്കളുടെ ശക്തി നാം ഇല്ലാതാക്കും, കുരിശുയുദ്ധക്കാരുടെ കൈകളിൽ നിന്ന് അൻദലുസ് നാം (സ്പെയിൻ) തിരിച്ചുപിടിക്കും…”

ഇങ്ങനെ മുഴങ്ങിക്കേൾക്കുന്ന കാര്യങ്ങളെല്ലാം വളരെ മഹത്തായ ലക്ഷ്യങ്ങളും മികച്ച സ്വപ്നങ്ങളും തന്നെയാണ്. എന്നാൽ, നമ്മളും അവരും തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഈ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിലോ രീതികളിലോ ആണ്. അവർ ഈ സുപ്രധാന വിഷയത്തെ തങ്ങളുടെ പരീക്ഷണങ്ങൾക്കും, ഭാവനകൾക്കും, പുതിയ കണ്ടുപിടുത്തങ്ങൾക്കും വേണ്ടിയുള്ള ഒരു വേദിയാക്കി മാറ്റിയിരിക്കുന്നു. എന്നാൽ നമ്മളാകട്ടെ – അഹ്‌ലുസ്സുന്ന വൽ ജമാഅത്ത് – റസൂൽ ﷺ യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പിൻപറ്റിക്കൊണ്ട് ഇതിനുള്ള കൃത്യമായ വഴി കണ്ടെത്തിയിരിക്കുന്നു. കാരണം, റസൂലുല്ലാഹി ﷺ യുടെ മാർഗ്ഗമല്ലാതെ മറ്റൊരു ശരിയായ മാർഗ്ഗമില്ലെന്ന് നാം ദൃഢമായി വിശ്വസിക്കുന്നു.

അല്ലാഹു عَزَّ وَجَلَّ യുടെ വചനം കാണുക:

﴾قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي﴿

“പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും.”
[സൂറഃ യൂസുഫ് – 108]

ഈ വിഷയത്തിൽ നാം റസൂലുല്ലാഹി ﷺ യുടെ മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ് പിൻപറ്റുന്നത്; കാരണം അല്ലാഹു മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നവനും തൗഫീഖ് നൽകുന്നവനുമെന്ന് നാം വിശ്വസിക്കുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ മാർഗ്ഗത്തിൽ നിന്ന് ആരെങ്കിലും വ്യതിചലിച്ചാൽ, അവനൊരിക്കലും വിജയം കൈവരിക്കാൻ സാധിക്കില്ല. അതുകൊണ്ട്, എല്ലാ കാര്യങ്ങളും അല്ലാഹു عَزَّ وَجَلَّ യുടെ തീരുമാനത്തിലാണെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്.

നാം അല്ലാഹുവിന്റെ ഗ്രന്ഥം ചിന്തിച്ചു വായിച്ചാൽ നമുക്കൊരു കാര്യം ബോധ്യപ്പെടും. എപ്പോഴൊക്കെ ഖുർആൻ ഖിലാഫത്തിനെക്കുറിച്ചും (പ്രാതിനിധ്യം), തംകീനിനെക്കുറിച്ചും (അധികാരവും പദവിയും), മുൽക്കിനെക്കുറിച്ചും (രാജാധികാരം) സംസാരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം ഖുർആൻ അവയെ അല്ലാഹു سُبْحَانَهُ وَتَعَالَى യുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇസ്തിഖ്‌ലാഫിനെക്കുറിച്ച് (ഭരണച്ചുമതല നൽകുന്നതിനെക്കുറിച്ച്) അല്ലാഹുവിന്റെ വചനം കാണുക:

﴾وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً﴿

“നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ഓർക്കുക): തീർച്ചയായും ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണ്.”
[സൂറഃ അൽ ബഖറ – 30]

﴾قَالُوا أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِن بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي الْأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ﴿

“അവർ (മൂസായുടെ ആളുകൾ) പറഞ്ഞു: താങ്കൾ ഞങ്ങളുടെ അടുത്ത് വരുന്നതിന് മുമ്പും താങ്കൾ വന്നതിന് ശേഷവും ഞങ്ങൾ മർദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയിൽ നിങ്ങളെ അവൻ പ്രതിനിധികളാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കിക്കാണുന്നതാണ്.”
[സൂറഃ അൽ അഅ്റാഫ് – 129]

﴾وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ﴿

“നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുൻഗാമികൾക്ക് അവൻ പ്രാതിനിധ്യം നൽകിയത് പോലെത്തന്നെ തീർച്ചയായും ഭൂമിയിൽ അവർക്കും അവൻ പ്രാതിനിധ്യം നൽകുന്നതാണ്.”
[സൂറഃ അന്നൂർ – 55]

തംകീനിനെക്കുറിച്ച് (അധികാരവും പദവിയും നൽകുന്നതിനെക്കുറിച്ച്) അല്ലാഹു عَزَّ وَجَلَّ പറയുന്നു:

﴾أَلَمْ يَرَوْا كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّن لَّكُمْ﴿

“അവരുടെ മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട് എന്ന് അവർ കണ്ടില്ലേ? നിങ്ങൾക്ക് നാം നൽകിയിട്ടില്ലാത്ത സ്വാധീനം ഭൂമിയിൽ അവർക്ക് നാം നൽകിയിട്ടുണ്ടായിരുന്നു.”
[സൂറഃ അൽ അൻആം – 6]

﴾الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ﴿

“(അതായത്) ഭൂമിയിൽ നാം സ്വാധീനം നൽകിയാൽ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് നൽകുകയും… ചെയ്യുന്നവരാണവർ.”
[സൂറഃ അൽ ഹജ്ജ് – 41]

﴾وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ﴿

“അപ്രകാരം യൂസുഫിന് നാം ആ നാട്ടിൽ സ്വാധീനം നൽകി. താനുദ്ദേശിക്കുന്നിടത്ത് അദ്ദേഹത്തിന് താമസിക്കാമായിരുന്നു.”
[സൂറഃ യൂസുഫ് – 56]

അധികാരം നൽകുന്നതിനെക്കുറിച്ച് അല്ലാഹു عَزَّ وَجَلَّ പറഞ്ഞു:

﴾وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاءُ﴿

“അല്ലാഹു അവന്റെ രാജാധികാരം (ആധിപത്യം) അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്നു.”
[സൂറഃ അൽ ബഖറ – 247]

﴾فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا﴿

“ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്‌. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.‌”
[സൂറഃ അന്നിസാഅ് – 54]

യൂസുഫ് നബിയുടെ പ്രാർത്ഥനയെക്കുറിച്ച് അല്ലാഹുവിന്റെ വചനം കാണുക:

﴾رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ﴿

“എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തിൽ നിന്നും നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു.”
[സൂറഃ യൂസുഫ് – 101]

അല്ലാഹു عَزَّ وَجَلَّ അരുളുന്നു:

﴿قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾

“പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു..”
[സൂറഃ ആലു ഇംറാൻ – 26]

അധികാരത്തെയും തംകീനിനെയും ഖിലാഫത്തിനെയും പരാമർശിക്കുന്ന മുകളിലുള്ള ആയത്തുകൾ പരിശോധിച്ചാൽ, അതെല്ലാം അല്ലാഹു عَزَّ وَجَلَّ യിലേക്ക് മാത്രമാണ് ചേർക്കപ്പെട്ടിട്ടുള്ളതെന്ന് കാണാം. ഇതിൽ വളരെ വലിയൊരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അവസാനത്തെ ആയത്തിനെക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം ഈ വിഷയത്തിലെ താക്കോലാണ്. അതായത്, ഖദ്റിനെക്കുറിച്ചാണ് (അല്ലാഹുവിന്റെ മുൻവിധിയെക്കുറിച്ചാണ്) അത് സംസാരിക്കുന്നത്. തന്റെ ദാസന്മാരിൽ താൻ ഉദ്ദേശിക്കുന്നവർക്ക് അധികാരം നൽകാൻ അല്ലാഹുവാണ് തീരുമാനിക്കുന്നത്. “നിങ്ങൾ എങ്ങനെയാണോ, അതുപോലെയായിരിക്കും നിങ്ങൾ ഭരിക്കപ്പെടുക” എന്ന അടിസ്ഥാന തത്വപ്രകാരമാണ് അത് സംഭവിക്കുന്നത്. അല്ലാഹു عَزَّ وَجَلَّ യുടെ താഴെ പറയുന്ന വചനം അതിലേക്കാണ് വിരൽചൂണ്ടുന്നത്:

﴾إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ﴿

“ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ അവസ്ഥയ്ക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുക്കാനാവില്ല. അവനു പുറമെ അവർക്ക് യാതൊരു രക്ഷാധികാരിയുമില്ല.”
[സൂറഃ അർറഅ്ദ് – 11]

(ഇതാണ് ഞങ്ങളുടെ വഴിയും രീതിയും), അല്ലാതെ ഹറകികൾ (രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകൾ) മുദ്രാവാക്യം വിളിക്കുന്ന സൈനിക അട്ടിമറികളോ, നിയമനിർമ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളോ, പാർലമെന്ററി സംവാദങ്ങളോ, രാഷ്ട്രീയ സഖ്യങ്ങളോ പോലുള്ള ഭരണാധികാരികൾക്കെതിരെയുള്ള യാതൊരുവിധത്തിലുള്ള മാർഗ്ഗങ്ങളുമല്ല; അതിന് എന്ത് പേരുകൾ നൽകിയാലും, അവരുടെ ഉദ്ദേശ്യങ്ങൾ എത്ര ശുദ്ധമാണെന്ന് വാദിച്ചാലും ശരി.

അല്ലാഹു عَزَّ وَجَلَّ യുടെ ദീനിനോടുള്ള തങ്ങളുടെ കടപ്പാടിനനുസരിച്ചാണ് ഈ വിഷയത്തിൽ മനുഷ്യർ പരിഗണിക്കപ്പെടുന്നത്. ആരെങ്കിലും സ്വയം നന്നാവുകയും മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുകയും ചെയ്താൽ, അല്ലാഹു عَزَّ وَجَلَّ അവർക്ക് ലഭിക്കുന്ന അധികാരത്തെയും നന്നാക്കുന്നതാണ്. എന്നാൽ ആരെങ്കിലും അഴിമതിക്കാരനാവുകയും നാശം വിതയ്ക്കുകയും ചെയ്താൽ, അയാൾ വളരെ സമർത്ഥനായൊരു രാഷ്ട്രീയക്കാരനാണെങ്കിലും അയാൾക്ക് വലിയൊരു അനുയായി വൃന്ദം ഉണ്ടെങ്കിൽപ്പോലും അയാളുടെ അധികാരം തകർന്നടിയുക തന്നെ ചെയ്യും. ഓരോരുത്തരും തങ്ങൾ നട്ടത് കൊയ്യുകയും, സ്വന്തം പ്രവൃത്തികളുടെ ഫലം അനുഭവിക്കുകയും ചെയ്യും. അല്ലാഹു സർവ്വ സൃഷ്ടികളെയും വലയം ചെയ്യുന്നവനാകുന്നു. അതുകൊണ്ട് മാറ്റങ്ങൾ വരുത്താനുള്ള അധികാരം അല്ലാഹു عَزَّ وَجَلَّ യുടെ കൈകളിൽ മാത്രമാണെന്ന് ഉറപ്പിച്ചു പറയാൻ ഈ യാഥാർത്ഥ്യങ്ങൾ നാം ആവർത്തിക്കേണ്ടതുണ്ട്. തന്റെ തീരുമാനപ്രകാരം, താൻ ഉദ്ദേശിക്കുന്ന അടിമയെ താൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് മേൽ അല്ലാഹുവാണ് ഭരണാധികാരിയായി നിയമിക്കുന്നത്.

അതുകൊണ്ട്, അവസ്ഥകളെ നന്നാക്കാൻ ഉദ്ദേശിക്കുന്നവർ, അധികാരം നൽകുന്നതും എടുത്തുമാറ്റുന്നതുമെല്ലാം അല്ലാഹു عَزَّ وَجَلَّ യുടെ തീരുമാനപ്രകാരമാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ, അവർ തീർച്ചയായും അല്ലാഹുവിനോട് മാത്രമേ സഹായം തേടുകയുള്ളൂ. അതുപോലെ അവർ പ്രവാചകന്മാരുടെ മാർഗ്ഗം സൂക്ഷ്മമായി പഠിക്കുകയും, തങ്ങളുടെ ലക്ഷ്യത്തിലെത്താൻ ആ മാർഗ്ഗം പിൻപറ്റുകയും ചെയ്യും. കാരണം, പ്രവാചകന്മാർ പാപസുരക്ഷിതരായ, അല്ലാഹു തിരഞ്ഞെടുത്ത ഏറ്റവും ഉത്തമരായ മാതൃകാപുരുഷന്മാരാണ്. ഇതാണ് ശർഇയ്യായ വീക്ഷണം. ഇനി അല്ലാഹുവിന്റെ വിധിയുടെ വീക്ഷണത്തിൽ നോക്കുകയാണെങ്കിൽ, ഒരു ഭരണാധികാരിയെ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ മഹത്തായ യുക്തിയുടെ (ഹിക്മത്തിന്റെ) അടിസ്ഥാനത്തിലാണെന്ന് കാണാൻ കഴിയും. അതുകൊണ്ടുതന്നെ, ഭരണാധികാരിയെ എതിർക്കുന്നത് അല്ലാഹു عَزَّ وَجَلَّ യുടെ വിധിക്കെതിരെയുള്ള പോരാട്ടമായാണ് മുൻഗാമികളായ പണ്ഡിതന്മാർ കണ്ടിരുന്നത്.

ഇബ്നു സൻജവൈഹി തന്റെ ‘അൽ അംവാൽ’ (പേജ് 33) ലും, അബൂ അംറ് അദ്ദാനി തന്റെ ‘അസ്സുനനുൽ വാരിദത്തു ഫിൽ ഫിതൻ’ (പേജ് 144) ലും മുആദ് ബിൻ ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്യുന്നു: “തീർച്ചയായും ഭരണാധികാരി എന്നത് അല്ലാഹു عَزَّ وَجَلَّ യുടെ വിധിപ്രകാരം (ഖദ്ർ പ്രകാരം) നിശ്ചയിക്കപ്പെടുന്നതാണ്. അതുകൊണ്ട് ആരെങ്കിലും ഭരണാധികാരിയെ ചോദ്യം ചെയ്താൽ, അവൻ അല്ലാഹു عَزَّ وَجَلَّ യുടെ വിധിയെയാണ് ചോദ്യം ചെയ്യുന്നത്.”

ഒരു ഭരണാധികാരിയെ നിശ്ചയിക്കുന്നതും അവനിൽ നിന്ന് അധികാരം എടുത്തുമാറ്റുന്നതും അല്ലാഹു عَزَّ وَجَلَّ ആണെന്നും, സച്ചരിതരായ ജനതയ്ക്ക് മേൽ സച്ചരിതനായ ഭരണാധികാരിയെയും ദുഷിച്ച ജനതയ്ക്ക് മേൽ ദുഷിച്ച ഭരണാധികാരിയെയും അല്ലാഹു നിയമിക്കുമെന്ന് അവിടുന്ന് നമ്മെ അറിയിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിക്കഴിഞ്ഞാൽ ഒരു കാര്യം വ്യക്തമാകും. ജനങ്ങൾക്കിടയിൽ തിന്മകൾ വ്യാപകമായി നിൽക്കുമ്പോൾ, കേവലം ഭരണാധികാരിയെ താഴെയിറക്കിക്കൊണ്ട് സമൂഹത്തെ നന്നാക്കാം എന്ന് കരുതുന്നവരുടെ പ്രവർത്തനങ്ങൾ യാതൊരു പ്രയോജനവുമില്ലാത്തതും, ശരിയായ വഴിയിലൂടെയല്ലാത്ത ജിഹാദുമാണ്. ജനങ്ങളുടെ അവസ്ഥകൾ യഥാർത്ഥത്തിൽ നന്നായാൽ ഇത്തരം ശ്രമങ്ങളെക്കുറിച്ച് അവർക്ക് ചിന്തിക്കേണ്ടി വരികയേ ഇല്ല. കാരണം, അല്ലാഹുവിന്റെ മിത്രങ്ങൾക്ക് മേൽ അവന്റെ ശത്രുക്കളെ അല്ലാഹു عَزَّ وَجَلَّ ഒരിക്കലും അധികാരപ്പെടുത്തുകയില്ല.

അതുകൊണ്ടുതന്നെ, ഇബ്നു അബീ ശൈബ തന്റെ സ്വഹീഹായ പരമ്പരയിലൂടെ (7/272) മുഹമ്മദ് ബിൻ അൽ ഹനഫിയ്യ رَحِمَهُ اللَّهُ വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഈ ഫിത്നകളെ നിങ്ങൾ സൂക്ഷിക്കുക. ആരെങ്കിലും ഇതിലേക്ക് തലയിട്ടാൽ അവൻ അതിൽ കുടുങ്ങിപ്പോകുന്നതാണ്. അറിയുക, അവർക്ക് – അതായത് ഭരണാധികാരികൾക്ക് – ഒരു സമയവും അവധിയുമുണ്ട്. ഭൂമിയിലുള്ള മുഴുവൻ ജനങ്ങളും ഒന്നിച്ചുനിന്ന് അവരുടെ അധികാരം തകർക്കാൻ ശ്രമിച്ചാലും, അല്ലാഹു عَزَّ وَجَلَّ അവരുടെ അവധി നിശ്ചയിക്കുന്നതുവരെ അതിനവർക്ക് സാധിക്കുകയില്ല. പർവ്വതങ്ങളെ തകർക്കാൻ നിങ്ങൾക്ക് സാധിക്കുമോ?!”

ദഅ്‌വത്തിന്റെയും പരിഷ്കരണത്തിന്റെയും വേദിയിൽ വളരെ മഹത്തായ ഒരു പ്രസ്താവനയാണിത്. അതുകൊണ്ട് നിങ്ങൾ ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കുക.

ഇബ്നു കഥീർ رَحِمَهُ اللَّهُ തന്റെ ‘അൽ ബിദായ വന്നിഹായ’യിൽ ഹിജ്റ 430 ൽ നടന്ന സംഭവങ്ങളെക്കുറിച്ച് പറയുന്നു: “അക്കാലത്ത്, അബൂ മൻസൂർ ബിൻ ജലാൽ അദ്ദൗല പ്രതാപിയായ രാജാവ് എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടു. അയാൾ വാസിത്വ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. ബനൂ ബുവൈഹ് വംശത്തിൽ നിന്ന് ബഗ്ദാദ് ഭരിച്ച അവസാനത്തെ ഭരണാധികാരി ഇയാളായിരുന്നു. അയാൾ അക്രമം പ്രവർത്തിക്കുകയും, ധിക്കാരം കാണിക്കുകയും, സ്വയം രാജാധിരാജനായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, അല്ലാഹു عَزَّ وَجَلَّ അവന് നൽകിയ അനുഗ്രഹങ്ങൾ തിരിച്ചെടുക്കുകയും ആ അധികാരം മറ്റുള്ളവർക്ക് നൽകുകയും ചെയ്തു.”

അല്ലാഹു عَزَّ وَجَلَّ യുടെ വചനം നിങ്ങൾ ഓർക്കുക:

﴾إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ﴿

“ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച.”
[സൂറഃ അർറഅ്ദ് – 11]

ശൈഖ് അബ്ദുൽ മാലിക് ബിൻ അഹ്‌മദ് ബിൻ അൽ മുബാറക് റമദാനി

[ശൈഖ് അബ്ദുൽ മാലിക് ബിൻ അഹ്‌മദ് ബിൻ അൽ മുബാറക് റമദാനി രചിച്ച ‘കമാ തകൂനൂ യുവല്ലാ അലൈക്കും’ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവർത്തനം.]

Share This Article
Leave a Comment